Sunday, October 3, 2010

സിഫിലിസ് പരത്തിയതിന് യുഎസ് മാപ്പുപറഞ്ഞു


പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഗ്വാട്ടിമാലയിലെ എഴുനൂറോളം പേര്‍ക്ക് മന:പൂര്‍വം സിഫിലിസ് രോഗം പരത്തിയതിന് 64 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് മാപ്പ് പറഞ്ഞു. സംഭവത്തില്‍, വെള്ളിയാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ ഗ്വാട്ടിമാല പ്രസിഡന്റ് അല്‍‌വാരൊ കോളമിനെ ടെലഫോണിലൂടെ ഖേദമറിയിക്കുകയായിരുന്നു.

പെന്‍സിലിന്റെ ശക്തി ബോധ്യമാവാന്‍ വേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഗ്വാട്ടിമലയിലെ തടവുകാരിലും മാനസിക രോഗികളിലും പട്ടാളക്കാരിലും മറ്റും സിഫിലിസ് അണുക്കള്‍ പരത്തിയത്. രോഗം ബാധിച്ച അഭിസാരികകളെ ഉപയോഗിച്ചും തടവുകാരുടെ ലൈംഗികാവയവത്തില്‍ പോറല്‍ സൃഷ്ടിച്ചും ചിലപ്പോള്‍ കുത്തിവച്ചുമാണ് യുഎസ് മെഡിക്കല്‍ സംഘം രോഗാണുക്കളെ പടര്‍ത്തിയിരുന്നത്.
വെല്ലസ്ലി കോളജിലെ പ്രഫസര്‍ സൂസന്‍ എം റിവര്‍ബെ നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം‌ലോകമറിഞ്ഞത്. രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയ രോഗം പിടിപെട്ടവരെയെല്ലാം യുഎസ് വൈദ്യസംഘം പരിചരിച്ച് രോഗ വിമുക്തരാക്കിയതായി തെളിവില്ല എന്നും പ്രഫസര്‍ പറയുന്നു.

സംഭവത്തെ വൈദ്യശാസ്ത്ര രംഗത്തെ കറുത്ത അധ്യായമാണ് ഗ്വാട്ടിമാല പ്രസിഡന്റ് വിശേഷിപ്പിച്ചത്. തുടര്‍ അന്വേഷണത്തിന് യുഎസിനൊപ്പം സഹകരിക്കുകയും അതിനൊപ്പം സ്വതന്ത്ര അന്വേഷണം നടത്തുമെന്നും അല്‍‌വാരൊകോളം പറഞ്ഞു.

രാസായുധങ്ങളും ആണവായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിച്ച് ഈ ലോകത്തെ കീഴടക്കാന്‍ നോക്കുന്ന അമേരിക്കയുടെ മറ്റൊരു ക്രൂരകൃത്യം കൂടി പുറത്തു വരുന്നൂ. ഇറാക്കിലും അഫ്ഘാനിലും നടത്തുന്ന മനുഷ്യാവകാശ ലംഘനം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ സാമ്രാജ്യത്വ ഭീകരനെതിരെ ഒരു ബദല്‍ ശക്തി താമസിയാതെ ഉയരുമെന്ന് പ്രതീക്ഷിക്കാം

No comments: