Showing posts with label കേരള വികസനം. Show all posts
Showing posts with label കേരള വികസനം. Show all posts

Friday, February 11, 2011

കേരളം ഉയര്‍ന്ന വളര്‍ച്ചനിരക്കില്‍

ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളം വളരെ ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിച്ചുവെന്ന് 2009-10ലെ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു. 14.57 ശതമാനമാണ് 2009-10ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ വളര്‍ച്ചനിരക്ക്. തൊട്ടുമുമ്പത്തെ വര്‍ഷവും കേരളം ഏറെക്കുറെ ഇതേവളര്‍ച്ചനിരക്ക് നേടി. 14.78 ശതമാനം. നികുതിവരുമാനത്തിലും വന്‍വര്‍ധനയുണ്ടായി. പൊതുകടത്തിന്റെ വളര്‍ച്ചനിരക്കും കുറഞ്ഞു. അടിസ്ഥാനസൌകര്യവികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതോടൊപ്പം കാര്‍ഷിക, വ്യാവസായിക മേഖലയിലും ഉല്‍പ്പാദനവര്‍ധന കൈവരിക്കാന്‍ കഴിഞ്ഞെന്ന് ആസൂത്രണബോര്‍ഡിന്റെ അവലോകനം ചൂണ്ടിക്കാണിക്കുന്നു.

റോഡ്, റെയില്‍, ജല, വ്യോമ ഗതാഗത മേഖലകളിലും വാര്‍ത്താവിനിമയരംഗത്തും സംസ്ഥാനത്തുണ്ടായ കുതിച്ചുചാട്ടം വ്യവസായമേഖലയ്ക്ക് ഗുണമായിട്ടുണ്ട്. പുതിയ റോഡും പാലവും റെയില്‍പ്പാളവും മേല്‍പ്പാലവും വിമാനത്താവളവും നിര്‍മിച്ച് സംസ്ഥാനത്തിന്റെ ഗതാഗതമേഖല പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച പുരോഗതി നേടി. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖപദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി പതിന്മടങ്ങായി വര്‍ധിക്കും. കൃഷി ഉള്‍പ്പെടുന്ന പ്രാഥമികമേഖലയിലും ഉല്‍പ്പാദനവും നിര്‍മാണവും ഉള്‍പ്പെടുന്ന സെക്കന്‍ഡറി മേഖലയിലും വളര്‍ച്ചയില്‍ സ്ഥിരത തുടരുന്നത് ആശാവഹമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ മേഖലയിലും സേവനമേഖലയിലും ഉണര്‍വ് പ്രകടമാണ്.

സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടിയുടെ മാന്ദ്യവിരുദ്ധപാക്കേജ് സാമ്പത്തികമേഖലയുടെ വികസനത്തിന് സഹായമായതായി റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ ഗണ്യമായ കുറവാണ് ഓരോവര്‍ഷവും ഉണ്ടാകുന്നത്. 2008-09ല്‍ നികുതി- തീരുവയിനങ്ങളിലും പദ്ധതി- പദ്ധതിയിതര ഗ്രാന്റായും സംസ്ഥാനത്തിന് 6962.71 കോടി രൂപ ലഭിച്ചപ്പോള്‍, 2009-10ല്‍ ഇത് 6632.16 കോടിയായി. കേന്ദ്രവിഹിതം ഏറ്റവും കുറവ് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ കേന്ദ്രവിഹിതം 2.39 ശതമാനമെങ്കില്‍, ആന്ധ്രയുടേത് 7.15ഉം തമിഴ്നാട്- 4.60, കര്‍ണാടകം- 3.82 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.

സംസ്ഥാനത്തിന്റെ കടബാധ്യത മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു. 2008-09ല്‍ പൊതുകടം ആഭ്യന്തരവരുമാനത്തിന്റെ 14.19 ശതമാനമായിരുന്നത് പോയവര്‍ഷം ഇത് 12.17 ശതമാനമായി. സംസ്ഥാനത്തിന്റെ നികുതി- നികുതിയിതര വരുമാനം കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് ഗണ്യമായി കൂടിയിട്ടുണ്ട്. 2007-08ല്‍ 13,668 കോടി രൂപയായിരുന്നു നികുതിവരുമാനമെങ്കില്‍ 2009-10ല്‍ അത് 17,625 കോടി രൂപയായി ഉയര്‍ന്നു. ബജറ്റ് എസ്റിമേറ്റുപ്രകാരം നടപ്പുസാമ്പത്തികവര്‍ഷം വരുമാനം 20,884 കോടി രൂപയായി ഉയരേണ്ടതാണ്. അതനുസരിച്ച് 18.49 ശതമാനം വളര്‍ച്ചയാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കണക്കുകള്‍ അടുത്ത സാമ്പത്തികവര്‍ഷമേ ലഭിക്കൂ.

2008-09 വര്‍ഷം 15,990 കോടി രൂപയായിരുന്നു നികുതിവരുമാനം. 2008-09 വര്‍ഷം 1559 കോടി രൂപയായിരുന്നു നികുതിയിതര വരുമാനമെങ്കില്‍ 2009-10ല്‍ 1852 കോടി രൂപ. നികുതിയിതര വരുമാനത്തില്‍ വര്‍ധനയുണ്ടെങ്കിലും വളര്‍ച്ചനിരക്കില്‍ കുറവാണുണ്ടായത്. എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷം വരുമാനത്തില്‍ 24.95 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ എസ്റിമേറ്റ്. ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി മന്ത്രി എം വിജയകുമാറാണ് സാമ്പത്തിക അവലോകനം നിയമസഭയില്‍ വച്ചത്.

സമസ്ത മേഖലയിലും ഉണര്‍വ്

വ്യവസായവളര്‍ച്ചയില്‍ സംസ്ഥാനം കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കൈവരിച്ച നേട്ടം ഏറെ പ്രശംസനീയമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2004-05 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 10.56 ശതമാനമാണ് ഈ മേഖലയുടെ വളര്‍ച്ചനിരക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ 37 പൊതുമേഖലാസ്ഥാപനം 69.64 കോടി രൂപ നഷ്ടത്തിലാണുണ്ടായിരുന്നത്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെതുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ 2009-10ല്‍ 239.75 കോടി ലാഭം നേടി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടൊപ്പം തൊഴിലാളിസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും പ്രധാനമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍പ്പോലും കാര്യമായ തൊഴില്‍സമരം ഉണ്ടായിട്ടില്ല. 2008-09ല്‍ 32 പൊതുമേഖലാ സ്ഥാപനത്തിന്റെ ലാഭം ഉള്‍പ്പെടെയുള്ള വിറ്റുവരവ് 1867.96 കോടി രൂപയാണ്. ഇതില്‍ 222 കോടിയാണ് ലാഭം. 2009-10ലും പ്രകടമായ വര്‍ധനയാണുണ്ടായത്. ഈ കാലയളവില്‍ ലാഭം ഉള്‍പ്പെടെയുള്ള വിറ്റുവരവ് 2130.08 കോടിയും ലാഭം 246.19 കോടിയുമായി.

ചെറുകിട മൈക്രോ വ്യവസായങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപസൌഹൃദത്തിന് ഉദാഹരണമാണ്. 2010 മാര്‍ച്ചുവരെ സംസ്ഥാനത്തെ ആകെ ചെറുകിട മൈക്രോസംരംഭങ്ങളുടെ എണ്ണം 2,13,740 ആണ്. ഇതുവഴി 8,31,847 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. പൊതു വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ചെറുകിട വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വൈദ്യുതി, ജലസേചന സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നു.

കാര്‍ഷികമേഖലയില്‍ നെല്ല്, പാല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്ക് രൂപംനല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് അധിക ആനുകൂല്യങ്ങളും പലിശരഹിതവായ്പയും നല്‍കി. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 13 രൂപയിലേക്കുയര്‍ത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ കാര്‍ഷികവിസ്തൃതി വര്‍ധിച്ചു. 2008-09ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്ലുല്‍പ്പാദനത്തില്‍ 11.74 ശതമാനം വര്‍ധനയാണുണ്ടായത്. 2009-10ല്‍ നെല്‍ക്കൃഷിയിടത്തില്‍ ചെറിയ കുറവുണ്ടായെങ്കിലും ഉല്‍പ്പാദനത്തില്‍ 8098 മെട്രിക് ടണ്‍ വര്‍ധനയുണ്ടായി. 2005-06 വരെ നെല്ലുല്‍പ്പാദനം ഹെക്ടറിന് 2.2 മെട്രിക് ടണ്‍ എന്നനിലയില്‍ സ്ഥിരമായി തുടരുകയായിരുന്നു. 2006-07ല്‍ ഇത് ഹെക്ടറിന് 2.4 മെട്രിക് ടണ്ണാണ്. 2009-10ല്‍ ഇത് 2.56 മെട്രിക് ടണ്ണായും വര്‍ധിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തില്‍ വന്‍മുന്നേറ്റം

അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പമാണെന്ന് സാമ്പത്തിക അവലോകനം. നിക്ഷേപ സൌഹൃദ സാഹചര്യമൊരുക്കുന്നതിലും വ്യവസായ രംഗത്തും കേരളം മുന്‍നിരയിലേക്ക് കുതിക്കുകയാണ്. സാമുഹ്യ - സാമ്പത്തിക - വ്യാവസായിക വികസനത്തിന്റെ ആണിക്കല്ലായ ഗതാഗതം, ഊര്‍ജം, വിമാനത്താവളം, തുറമുഖം, അപൂര്‍വ അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വാര്‍ത്താ വിനിമയ സൌകര്യം തുടങ്ങിയവയിലെല്ലാം കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. റെയില്‍ സൌകര്യം, ദേശീയപാത, പോസ്റ് ഓഫീസ്, ടെലിഫോണ്‍ സൌകര്യങ്ങളും വര്‍ധിച്ചു.

ഒമ്പത് ദേശീയപാതയുടെ ദൈര്‍ഘ്യം 1535 കിലോമീറ്ററാണ്. പൊതുമരാമത്ത് റോഡിന്റെ ദൈര്‍ഘ്യം കഴിഞ്ഞവര്‍ഷം 1663.73 കിലോമീറ്റര്‍ വര്‍ധിച്ചു. സംസ്ഥാനപാതകളുടെ ദൈര്‍ഘ്യം 151 കിലോമീറ്ററും ഇതര പ്രധാന ജില്ലാ റോഡുകളുടെ ദൈര്‍ഘ്യം 1883 കിലോമീറ്ററും വര്‍ധിച്ചു. ഒരുവര്‍ഷത്തില്‍ പുതിയ റോഡ് നിര്‍മാണത്തില്‍ സര്‍വകാല നേട്ടമാണിത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 29 പാലവും 303 കലുങ്കും കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കി. കോഴിക്കോട് നന്തി, പാലക്കാട് കടുക്കാംകുന്ന്, എറണാകുളം പുല്ലേപ്പടി, തൃശൂര്‍ അത്താണി റെയില്‍വേ മേല്‍പ്പാലങ്ങള്‍ സംസ്ഥാന കസ്ട്രക്ഷന്‍ കോര്‍പറേഷന്‍ പൂര്‍ത്തിയാക്കി. കോര്‍പറേഷന്‍ ഏറ്റെടുത്ത 48 മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ വളരെ മുന്നേറി. കെഎസ്ടിപിയില്‍ ആയിരം കിലോമീറ്ററോളം റോഡിന്റെയും 75 കിലോമീറ്റര്‍ ജലപാതയുടെയും നവീകരണം പൂര്‍ത്തിയാകുന്നു.

ഗതാഗത സംവിധാനങ്ങളുടെ നവീകരണത്തിലും മുന്നേറ്റമുണ്ടായി. 5.17 ലക്ഷം മോട്ടോര്‍ വാഹനം വര്‍ധിച്ചു. പൊതുയാത്ര സൌകര്യമൊരുക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം 5115ല്‍നിന്ന് 5402 ആയി. 73,208 ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങി. ജലഗതാഗത മേഖലയില്‍ 6730 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൊതുമേഖലയില്‍ 81 ബോട്ടും ജംഗാറുകളും സര്‍വീസ് നടത്തുന്നു. 5070 പോസ്റ് ഓഫീസിന്റെയും 1245 ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെയും വിപുല ശൃംഖലയുമുണ്ട്. പൊതുമേഖലയിലെ പബ്ളിക് ടെലിഫോണ്‍ ഓഫീസുകളുടെ എണ്ണം ഒരുലക്ഷത്തോളമായി. സ്വകാര്യ മേഖലയിലും വാര്‍ത്താ വിനിമയ സംവിധാനവും യാത്രാ സൌകര്യവും ഒരുക്കുന്നതില്‍ വലിയ മുന്നേറ്റമുണ്ടാക്കി.
സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖ രംഗത്തും മുന്നേറ്റമുണ്ടാക്കാനായി. കൊച്ചി തുറമുഖവും കപ്പല്‍ നിര്‍മാണശാലയും വ്യവസായ വികസനത്തിന് ആക്കം കൂട്ടി. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായതോടെ കൊച്ചി പ്രധാന ഹബ് തുറമുഖമാകുകയാണ്. സൂയസ് കനാലിലൂടെ വര്‍ഷം കടന്നുപോകുന്ന 20,000 കപ്പലില്‍ പകുതിയെങ്കിലും അടുക്കുമെന്ന് പ്രതീക്ഷയ്ക്ക് ബലമേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കും തുടക്കമിടാനായി. ചരക്ക് ഗതാഗതത്തെ സഹായിക്കുന്ന രീതിയില്‍ പ്രാദേശിക തുറമുഖങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാനായി. ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ വ്യാപ്തി 1687 കിലോമീറ്ററായി വര്‍ധിച്ചു. ആറ് പുതിയ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസ് കേരളത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം തുടങ്ങി. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നത് മലബാറിന്റെ വികസനക്കുതിപ്പിന് വേഗം പകരും. ഊര്‍ജരംഗത്തും കഴിഞ്ഞവര്‍ഷം കുതിപ്പുണ്ടായി. വൈദ്യുതി സ്ഥാപിതശേഷി 51.44 മെഗാവാട്ടും, ഉല്‍പ്പാദനം 745.88 മെഗാ യൂണിറ്റും വര്‍ധിച്ചു. പ്രസരണശ്യംഖല 12,771 കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ചു. വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ 5769 എണ്ണം വര്‍ധിച്ചു. 3.8 ലക്ഷം ഉപയോക്താക്കളും വര്‍ധിച്ചു.

ദേശാഭിമാനി 10.02.11

Friday, January 21, 2011

കേരളം വികസന കുതിപ്പിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ ഏറ്റെടുത്തത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്ന വികസന പ്രക്രിയക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ചെലവിട്ടത് 19,000 കോടി രൂപയാണ്. എല്ലാ സര്‍ക്കാരും ഒരുപോലെയാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനരംഗത്തെ പ്രവര്‍ത്തനം. നെട്ടയം മുക്കോലയില്‍ സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വര്‍ധനയില്ലാതെ അധിക വിഭവസമാഹരണം സാധ്യമാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തിയത്. നികുതി വെട്ടിപ്പ് തടഞ്ഞു. സാമ്പത്തിക അരാജകത്വം ഇല്ലാതാക്കി. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 300 കോടിയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ നാലു വര്‍ഷത്തില്‍ പൊതുമേഖലയുടെ ലാഭം 600 കോടി രൂപ. 39 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പുതിയ പൊതുമേഖലാ സ്ഥാപനമൊന്നും തുടങ്ങിയില്ല. ഈ സര്‍ക്കാര്‍ ഇതിനായി 200 കോടി രൂപ നീക്കിവച്ചു. എട്ടു പുതിയ സ്ഥാപനം രണ്ടു മാസത്തിനകം ആരംഭിക്കും. രണ്ടായിരത്തില്‍പ്പരം പുതിയ തൊഴിലവസരമുണ്ടാകും.

41 ലക്ഷം കുടുംബത്തിന് കിലോക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നു. 50 കഴിഞ്ഞ 45,000 അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. വനിതകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കി. ക്രമസമാധാനത്തില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാമതെത്തുന്ന സംസ്ഥാനമായി കേരളം മാറി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിധ അഴിമതിയും ആരോപിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സാമൂഹ്യനീതി എന്ന മുദ്രാവാക്യം എങ്ങനെ പ്രായോഗികമാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. വിവിധ രംഗത്ത് കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃക ദേശീയതലത്തില്‍ നടപ്പാക്കാന്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പെട്രോളിന് അടിക്കടി വിലവര്‍ധിപ്പിക്കുന്നതിന്റെ ന്യായീകരണം എന്തെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം. കേട്ടാല്‍ ഞെട്ടുന്ന അഴിമതികളിലൂടെ രാജ്യത്തെ നാണംകെടുത്തുകയാണ് കേന്ദ്രഭരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ജി തങ്കപ്പന്‍നായര്‍ അധ്യക്ഷനായി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഒരു ചുവടുകൂടി മുന്നോട്ട്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതി പ്രവര്‍ത്തനം ഒരു ചുവടുകൂടി മുന്നോട്ട്. ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി അവസാനവാരത്തിനു മുമ്പ് എല്ലാ നടപടിയും പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷമായി നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് കടമ്പകള്‍ നീക്കി പദ്ധതി നിര്‍മാണത്തിലേക്ക് വഴിതുറക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനസൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറും. ഇപ്പോള്‍ കൊളംബോ, സിങ്കപ്പൂര്‍, ദുബായ്, അല്‍സലാല എന്നീ വിദേശ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും ട്രാന്‍സ്ഷിപ് ചെയ്യുന്നത്. ഇതുമൂലം വിദേശനാണ്യ ഇനത്തില്‍ പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഈ നഷ്ടം ഇല്ലാതാക്കാനാകും.

വിഴിഞ്ഞം തുറമുഖം; റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ജനുവരി അവസാനത്തോടെ പൂര്‍ണമാകും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട അനുമതി ലഭിച്ചതോടെ തുറമുഖ നിര്‍മാണനടപടി ത്വരിതഗതിയില്‍ മുന്നോട്ട്. പശ്ചാത്തലസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള തുറമുഖ റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി അന്ത്യഘട്ടത്തിലാണ്. ഏറ്റെടുക്കാനുള്ള 17 ഏക്കര്‍ ഭൂമിയില്‍ 16 ഏക്കറും ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ രജിസ്ട്രേഷനും നഷ്ടപരിഹാരവിതരണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ജനുവരി അവസാനത്തോടെ ശേഷിക്കുന്നവ ഏറ്റെടുക്കും. പശ്ചാത്തല സൌകര്യങ്ങളുടെ ഭാഗമായുള്ള ബാക്ക്അപ് ട്രക്ക്യാര്‍ഡ് എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചു. രജിസ്ട്രേഷന്‍ നടപടി പുരോഗമിക്കുന്നു. വെയര്‍ഹൌസ് നിര്‍മാണത്തിനായി കോട്ടുകാല്‍ പഞ്ചായത്ത് പ്രദേശത്തുനിന്ന് ഏറ്റെടുക്കുന്ന നാല്‍പ്പത് ഹെക്ടര്‍ ഭൂമിയുടെ സര്‍വേജോലികളും പൂര്‍ത്തിയായി. ജനുവരി അവസാനത്തില്‍ കലക്ടര്‍ അധ്യക്ഷനായുള്ള വിലനിര്‍ണയ സമിതികൂടി ഭൂമിയുടെ വില നിര്‍ണയിച്ചുകൊണ്ടുള്ള അവസാന തീരുമാനം എടുക്കും. തുറമുഖ റോഡ് നിര്‍മാണപ്രദേശത്തെ മണ്ണുപരിശോധന പുരോഗമിക്കുകയാണ്. വെള്ളായണിക്കായല്‍ സ്രോതസ്സാക്കിയുള്ള ശുദ്ധജലവിതരണത്തിന്റെയും വൈദ്യുതിവിതരണത്തിന്റെയും നിര്‍മാണനടപടികളും പൂര്‍ത്തിയായി. ബാലരാമപുരം മുതല്‍ മുല്ലൂര്‍വരെയുള്ള റെയില്‍വേലൈനിന്റെ സര്‍വേ നടപടിയും പൂര്‍ത്തിയായി. മാര്‍ച്ചില്‍ തുറമുഖ നിര്‍മാണം ആരംഭിക്കുന്ന തരത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

160 പൊലീസ് സ്റ്റേഷനില്‍ സ്ത്രീസൌഹൃദ കേന്ദ്രം: കോടിയേരി

സംസ്ഥാനത്തെ 160 പൊലീസ് സര്‍ക്കിള്‍ ഓഫീസില്‍ സ്ത്രീസൌഹൃദ കേന്ദ്രം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ കേന്ദ്രത്തിലും ഒരു വനിതാഅഭിഭാഷകയുടെ സേവനം പരാതിക്കാര്‍ക്ക് ലഭ്യമാക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സ്ത്രീകളുടെ, കുട്ടികളുടെ പരാതികള്‍ക്ക് കേന്ദ്രത്തില്‍ പരിഗണന ലഭിക്കും. മണ്ണന്തല പൊലീസ് സ്റ്റേഷന്റെയും സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം 100 പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുന്ന നടപടി തുടങ്ങി. പൊലീസില്‍ വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ ആരംഭിക്കും. എസ്ഐ തസ്തികയിലേക്ക് വനിതകളെ നേരിട്ട് തെരഞ്ഞെടുക്കും. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. പൊലീസ് സ്റ്റേഷനുകളുടെ ശാക്തീകരണത്തിന് കൂടുതല്‍ നടപടി സ്വീകരിക്കും. നിരപരാധികള്‍ക്ക് പൊലീസിലുള്ള ഭയം ഒഴിവാക്കുന്നതിനും കുറ്റവാളികള്‍ക്ക് ഭയം ഉളവാക്കുന്നതിനും സേനയുടെ ശാക്തീകരണത്തിന് സഹായിക്കുന്നതാണ് പുതിയ പൊലീസ് നിയമം.

ദേശാഭിമാനി 20.01.11