Showing posts with label Balakrishna pilla. Show all posts
Showing posts with label Balakrishna pilla. Show all posts

Monday, February 14, 2011

യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നു കോണ്‍ഗ്രസില്‍ അഭിപ്രായം

ജുഡീഷ്യറിക്കെതിരേ കഴിഞ്ഞദിവസം നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്ന്‌ ആക്ഷേപം. ഇത്‌ ബൂമറാങ്ങായി തരിഞ്ഞടിക്കാനാണു സാധ്യത. ഇതോടെ യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരേ നടന്ന ചില വെളിപ്പെടുത്തലുകള്‍ ന്യായീകരിക്കാന്‍പോലും ഇനി മുന്നണിക്കു കഴിയില്ലെന്നും പരാതിയുണ്ട്‌.

കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരേയും കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്‌.

കോണ്‍ഗ്രസിന്റെ ഈ നിലപാട്‌ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്‌തമായി. ഇതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വരും ദിവസങ്ങളില്‍ ശക്‌തമായ പ്രതികരണം ഉണ്ടാകും.

അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്‌ണപിള്ളയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നീക്കമാണ്‌ പാര്‍ട്ടിയില്‍ അസംതൃപ്‌തി ഉളവാക്കിയത്‌. ശിക്ഷിക്കപ്പെട്ട വ്യക്‌തിയെ സംരക്ഷിക്കുക മാത്രമല്ല അദ്ദേഹത്തിന്‌ വന്‍ സ്വീകരണം നല്‍കുകയായിരുന്നു. ഇതില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ പ്രതിനിധി കെ. സുധാകരന്‍ നടത്തിയ ചില പ്രസ്‌താവനകള്‍ പുതിയ വിവിാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌.

ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയതിനേക്കുറിച്ച്‌ തനിക്കു നേരിട്ട്‌ അറിയാമെന്നാണ്‌ സുധാകരന്‍ പറഞ്ഞത്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയെന്ന്‌ ഇന്ത്യാവിഷന്‍ തെളിവു സഹിതം ആരോപിച്ചപ്പോള്‍ അതിനെ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. ഇത്‌ ജുഡീഷ്യറിയുടെ വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളുവെന്നാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. ആ സാഹചര്യത്തില്‍ കഴിഞ്ഞദിവസം സുധാകരന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌. നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ശരിവയ്‌ക്കുന്നുവെന്നും അവര്‍ പറയുന്നു. ഇത്‌ സി.പി.എമ്മിന്‌ വടികൊടുത്തതിനു തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കഴിഞ്ഞദിവസത്തെ സ്വീകരണ യോഗത്തില്‍ ബാലകൃഷ്‌ണപിള്ള നടത്തിയ ചില പരാമര്‍ശങ്ങളും മുന്നണിക്കു ദോഷം ചെയ്യുമെന്നു പരാതിയുണ്ട്‌. തന്നെ ജയിലിലടച്ചാല്‍ അതിനെതിരേ ജനവിധി ഉണ്ടാകുമെന്നും തുടര്‍ന്ന്‌ താന്‍ സുഖമായി പുറത്തുവരുമെന്നും അര്‍ഥം വരുന്ന ചില പ്രസ്‌താവനകളാണ്‌ അദ്ദേഹം നടത്തിയത്‌. ഇത്‌ യു.ഡി.എഫിനെതിരെയുള്ള ശക്‌തമായ പ്രചരണായുധമായി മാറുമെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം സംശയിക്കുന്നു. യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ജയിലില്‍ നിന്നും തുറന്നുവിടുമെന്നുള്ള പ്രചാരണത്തിന്‌ ഇടതുമുന്നണിക്കു വഴിവച്ചുകൊടുക്കുകയായിരുന്നു.

വിധി വന്നശേഷം ബാലകൃഷ്‌ണപിള്ള നടത്തുന്ന പ്രസ്‌താവനകള്‍ യാതൊരു ബോധവുമില്ലാതെയാണെന്നും ഇവര്‍ പറയുന്നു. നിലവിലെ സാഹചര്യം മുതലെടുത്ത്‌ ജനങ്ങള്‍ക്കിടയില്‍ സഹതാപ വികാരം ഉണര്‍ത്തിവിടാന്‍ ശ്രമിക്കാതെ ധാര്‍ഷ്‌ട്യം നിറഞ്ഞ രീതിയില്‍ പ്രതികരിക്കുന്നത്‌ ശരിയല്ല. ഇതിനു കോണ്‍ഗ്രസ്‌ കൂട്ടുനില്‍ക്കാനും പാടില്ല. ഇപ്പോള്‍ ബാലകൃഷ്‌ണപിള്ള ഉയര്‍ത്തിവിടുന്ന ആരോപണങ്ങള്‍ അച്യുതാനന്ദന്റെ പ്രതിച്‌ഛായ കൂടുതല്‍ മെച്ചപ്പെടുത്തുകയേ ഉള്ളു.

അഴിമതിക്കെതിരേ പോരാടുന്ന വ്യക്‌തിയെന്നു വി.എസിനുള്ള പ്രതിച്‌ഛായ ഇതിലൂടെ ശക്‌തിമാകുകയാണ്‌. 20 വര്‍ഷം കഴിഞ്ഞ്‌ ശിക്ഷിക്കപ്പെട്ടപ്പോള്‍ പിള്ള വി.എസിനെതിരേ ആരോപണം ഉയര്‍ത്തുന്നത്‌ വിശ്വസനീയമല്ലെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്‌.

ഇതുപോലെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രശ്‌നവും. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഗൂഢാലോചന നടത്തിയതിന്റെ തെളിവുണ്ടെന്നു പറഞ്ഞ്‌ ആഴ്‌ച രണ്ടു കഴിഞ്ഞിട്ടും ഇതുവരെ അതു പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത്‌ സംശയം സൃഷ്‌ടിക്കുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം.

ഇത്തരത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത്‌ എത്രയും വേഗം പുറത്തുവിടണമായിരുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ ഈ ആരോപണം ശക്‌തമാകുകയും പോലീസ്‌ നടപടി ഉണ്ടാകുമെന്ന പ്രതീതി ജനിക്കുകയും ചെയ്‌ത സാഹചര്യത്തിലും തെളിവുകള്‍ പുറത്തുവിടാത്തതുമൂലം അത്തരമൊന്നില്ലെന്ന്‌ വിശ്വസിക്കേണ്ടി വരുമെന്നുംഅവര്‍ പറയുന്നു.

യു.ഡി.എഫ്‌ ഒരു കൂട്ടായ്‌മയാണ്‌. ആ കൂട്ടായ്‌മയാണ്‌ നിലനിര്‍ത്തേണ്ടത്‌. വ്യക്‌തികളെ സംരഷിക്കാനായി ആ കൂട്ടായ്‌മയ്‌ക്കു ദോഷമുണ്ടാക്കരുതെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അത്തരക്കാരെ സംരക്ഷിച്ച്‌ സ്വയം അപഹാസ്യരാകരുത്‌. അധികാരത്തിന്റെ പടിവാതിക്കല്‍ വരെ എത്തിയിട്ട്‌ ഇത്തരം നിലപാടുകള്‍ മൂലം ജനങ്ങളുടെ മുന്നില്‍ കരടായി മാറരുതെന്നും ഇവര്‍ വ്യക്‌തമാക്കുന്നുണ്ട്‌. കോണ്‍ഗ്രസിന്റെ എല്ലാതലത്തിലും ഇതിനെതിരേയുള്ള വികാരം ഉണ്ടായിട്ടുണ്ട്‌. അതിന്റെ അനുരണനങ്ങളാണ്‌ കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന കെ.എസ്‌.യുവിന്റെ യോഗത്തില്‍ കണ്ടത്‌.

വരും ദിവസങ്ങളില്‍ യൂത്ത്‌ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ചില വിഭാഗങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കും.

Friday, February 11, 2011

ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി ശിക്ഷിച്ചു. മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍നായര്‍, കേരള കോണ്‍ഗ്രസ് നേതാവും ബാലകൃഷ്ണപിള്ളയുടെ അനുയായിയുമായിരുന്ന പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും വിധിച്ചു. ജസ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം വെറുംതടവുകൂടി അനുഭവിക്കണം. പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. പിള്ളയ്ക്കും കൂട്ടാളികള്‍ക്കും 1999ല്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിധിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച് 2003ല്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി എല്ലാവരെയും വെറുതെ വിട്ടു. 2003ലെ ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുപതു വര്‍ഷം നീണ്ട കേസെന്ന നിലയില്‍ പ്രതികള്‍ അനുഭവിച്ച മാനസികബുദ്ധിമുട്ട് പരിഗണിച്ചാണ് വിചാരണക്കോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് ഒരു വര്‍ഷമായി ഇളവുചെയ്തത്.

കേസില്‍ അപ്പീല്‍ നല്‍കാന്‍ വി എസിന് അധികാരമില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തള്ളി. ഇടമലയാര്‍ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വി എസ് സുപ്രീംകോടതിയില്‍ വന്നിരുന്നു. അന്ന് പ്രതികള്‍ ഈ വാദം ഉന്നയിച്ചിരുന്നില്ല. ക്രിമിനല്‍ കേസില്‍ സര്‍ക്കാരിനുമാത്രമാണ് അപ്പീല്‍ പോകാന്‍ അധികാരമെന്ന ഈ കേസില്‍ നിലനില്‍ക്കില്ല. ഹര്‍ജി നല്‍കാന്‍ വി എസിന് പൂര്‍ണ അധികാരമുണ്ട്- കോടതി പറഞ്ഞു.

പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പ്രധാനമായും മൂന്ന് കുറ്റമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഒന്ന്, കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അനാവശ്യമായി ഇടപെട്ടു. രണ്ട്, സ്വന്തക്കാരന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്തു. മൂന്ന്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന വിധം ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും ഇതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കുറ്റങ്ങള്‍ തെളിയിച്ചിട്ടും ഹൈക്കോടതി അവഗണിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. യുക്തമായ വിധിയാണ് പ്രത്യേക കോടതിയില്‍നിന്നുണ്ടായതെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു. സുപ്രീംകോടതിയുടെ അന്തിമവിധി ആയതിനാല്‍ പിള്ള അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങി ജയിലിലേക്ക് പോകേണ്ടിവരും. അപ്പീലിനുള്ള സാധ്യതയില്ല. വിധി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് അപേക്ഷ നല്‍കാമെങ്കിലും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ വിധിയില്‍ മാറ്റമുണ്ടാകൂ. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ചേംബറില്‍ ഹര്‍ജി പരിശോധിക്കുക മാത്രമാകുമുണ്ടാകുക.

കേസില്‍ പിള്ളയെ സഹായിക്കുന്ന സമീപനമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് ശിക്ഷ നല്‍കണമെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വി എസിനൊപ്പം വാദിച്ച സര്‍ക്കാര്‍ പ്രത്യേകകോടതി വിധി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 1982ലാണ് കേസിനാസ്പദമായ അഴിമതി. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ജസ്റിസ് സുകുമാരന്‍ അധ്യക്ഷനായ സമിതി പിള്ള കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വി എസ് കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് അനുമതി വാങ്ങുകയുമായിരുന്നു.
(എം പ്രശാന്ത്)

അഴിമതിക്കേസില്‍ പിള്ളയ്ക്ക് ശിക്ഷ രണ്ടാംവട്ടം

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അഴിമതിക്ക് രണ്ടുവട്ടം ശിക്ഷ ഏറ്റുവാങ്ങിയ മുന്‍മന്ത്രിയെന്ന റെക്കോഡായി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്. ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ കേസിലാണ് ഇതിനുമുമ്പ് പിള്ള ശിക്ഷിക്കപ്പെട്ടത്. ഈ കേസില്‍ വിജിലന്‍സ് പ്രത്യേക കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി വിട്ടയച്ചു. പക്ഷേ, ഹൈക്കോടതി പുറപ്പെടുവിച്ച വാറന്റിനെതുടര്‍ന്ന് ഏതാനും ദിവസം പിള്ളയ്ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു.

1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതി. അന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയുമായിരുന്നു. രണ്ട് കേസിലും വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. '96 മെയ് 20നാണ് ഗ്രാഫൈറ്റ് കേസില്‍ ബാലകൃഷ്ണപിള്ളയുള്‍പ്പെടെ രണ്ടു പ്രതികളെ വിജിലന്‍സ് കോടതി തടവിന് വിധിച്ചത്. മൂന്നുവര്‍ഷത്തിനുശേഷം '99 നവംബര്‍ 10ന് ഇടമലയാര്‍ കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഗ്രാഫൈറ്റ് കേസിലെ വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശരിവച്ചെങ്കിലും ഇടമലയാര്‍ കേസില്‍ അനുഭവം മറിച്ചായിരുന്നു. ഇതിനെതിരെയാണ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടതാണ് ഇടമലയാര്‍ കേസിന്റെ ചരിത്രം. മന്ത്രിയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ചെലവില്‍ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക കോടതിയുടെ കണ്ടെത്തലും ഈ കേസിലുണ്ട്. '85 ജൂലൈ 15ന് ട്രയല്‍റണ്‍ നടത്തിയപ്പോള്‍ ടണലിന്റെയും സാര്‍ജ് ഷാഫ്ടിന്റെയും ചില ഭാഗങ്ങളില്‍ കണ്ട ചോര്‍ച്ചയില്‍നിന്നാണ് ഇടമലയാര്‍ കേസ് ഉത്ഭവിച്ചത്. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ ശുപാര്‍ശയെതുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാരും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. പഞ്ചാബ് മോഡല്‍ പ്രസംഗം സൃഷ്ടിച്ച വിവാദത്തെതുടര്‍ന്ന് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയായിരുന്നു അന്ന്.

വൈദ്യുതിവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന കെ എം മാണി ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജസ്റിസ് കെ സുകുമാരനെ കമീഷനായി നിയോഗിച്ചു. 1988 ജൂണ്‍ 19ന് നായനാര്‍സര്‍ക്കാരിന്റെ കാലത്ത് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. പിള്ള അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍. '88 സെപ്തംബര്‍ പത്തിന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. എസ്പി ജി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് '90 ഡിസംബര്‍ 14ന് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. നിയമത്തിന്റെ നൂലാമാലകളില്‍ തട്ടി വിചാരണ നീണ്ടു.

ഇതിനിടെ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ചു. ജസ്റിസ് സുകുമാരന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ പിള്ളയും സുപ്രീംകോടതിയിലെത്തി. പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പ്രത്യേക കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ '93ല്‍ പ്രതിപക്ഷനേതാവ് വി എസ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി കേസ് തുടരാന്‍ നിര്‍ദേശം നല്‍കി. അങ്ങനെയാണ് ഇടമലയാര്‍ കേസ് പുനര്‍ജനിച്ചത്. വീണ്ടും പലവട്ടം തര്‍ക്കം ഹൈക്കോടതിയില്‍ എത്തി. ഒടുവില്‍ വിചാരണചെയ്യാനുള്ള പ്രത്യേക കോടതിവിധി ഹൈക്കോടതി അംഗീകരിച്ചു. '96 ഫെബ്രുവരി 14ന് കോടതി സാക്ഷിവിസ്താരം തുടങ്ങി. '99 നവംബറില്‍ പിള്ളയുള്‍പ്പെടെ മൂന്നുപേരെ ശിക്ഷിച്ചു. ഏഴുപേരെ വെറുതെവിട്ടു. ഉദ്യോഗസ്ഥരുടെ ദുഷ്ചെയ്തി തടയേണ്ട മന്ത്രിതന്നെ ഗൂഢാലോചനയ്ക്ക് നേതൃത്വം നടത്തിയെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.
(കെ ശ്രീകണ്ഠന്‍)

ഇടമലയാര്‍ ഹൈക്കോടതി വീഴ്ചവരുത്തി: സുപ്രീംകോടതി

ഇടമലയാര്‍ കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഹൈക്കോടതിയുടേത് ഗുരുതരമായ പിശകാണെന്ന് വിധിന്യായത്തില്‍ ജസ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. 1999ലാണ് ബാലകൃഷ്ണപിള്ളയടക്കം മൂന്നു പ്രതികളെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് 2003ല്‍ പ്രത്യേക കോടതിവിധി റദ്ദാക്കുകയും എല്ലാ പ്രതികളെയും വെറുതെ വിടുകയും ചെയ്തു. എന്നാല്‍, ഈ വിധിയില്‍ ഗുരുതരമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ വിധിപ്രസ്താവം നടത്തിയ പ്രത്യേക കോടതിയെ വിധിയില്‍ പലയിടത്തും സുപ്രീംകോടതി ശ്ളാഘിക്കുന്നുമുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ മൂന്നു കുറ്റം ആര്‍ക്കും ബോധ്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഒന്ന്, ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുകയും അതോടൊപ്പം വൈദ്യുതിബോര്‍ഡിന് നഷ്ടംവരുന്നവിധത്തില്‍ പ്രത്യേക ഉപാധികള്‍ അംഗീകരിക്കുകയും ചെയ്തു. രണ്ട്, കരാറിന്റെ ഭാഗമായുള്ള സെക്യൂരിറ്റി- റീറ്റെന്‍ഷന്‍ തുകകള്‍ കുറച്ചുകൊടുത്തു. മൂന്ന്, ഉപയോഗിച്ച സിമന്റ് ചാക്കുകളില്‍ 50 ശതമാനം തിരികെ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിലൂടെയും ഉപകരണങ്ങളും മറ്റും വാടകയ്ക്ക് നല്‍കുന്നതിനുപകരം കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയും ചെയ്തതിലൂടെ കരാറുകാരന് അനാവശ്യനേട്ടമുണ്ടാക്കി. ഈ പാളിച്ചകള്‍ സാക്ഷിമൊഴികളില്‍നിന്നും സാഹചര്യത്തെളിവുകളില്‍നിന്നും വ്യക്തമാണെങ്കിലും ഹൈക്കോടതി അവഗണിച്ചു.

പ്രതികള്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തെന്ന പ്രത്യേക കോടതി കണ്ടെത്തല്‍ ശരിയായിരുന്നെങ്കിലും ഹൈക്കോടതി തമസ്കരിച്ചു. മന്ത്രിയെന്നനിലയില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാലകൃഷ്ണപിള്ള ഇടപെട്ടെന്ന് വ്യക്തമാണ്. നയപരമായ കാര്യങ്ങളിലല്ലാതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്ക് ഇടപെടാനാകില്ല. ഇക്കാര്യവും ഹൈക്കോടതി അവഗണിച്ചു. ഗുരുതര തെറ്റാണ് ഹൈക്കോടതി ചെയ്തത്. വിശ്വസനീയവും അംഗീകരിക്കാവുന്നതുമായ തെളിവുകള്‍ പരിഗണിച്ചില്ല. മറ്റു കരാറുകാരെ ബോധപൂര്‍വം ഒഴിവാക്കിയാണ് അവസാനനിമിഷം ലേലപ്രക്രിയയില്‍ പങ്കാളിയായ പൌലോസിന് കരാര്‍ നല്‍കിയത്. ബോര്‍ഡിന് നഷ്ടംവരുത്തുന്ന പല ഉപാധിയും അംഗീകരിച്ചായിരുന്നു കരാര്‍. പൌലോസ് ബിനാമിമാത്രമാണെന്ന് വ്യക്തമാണ്. മന്ത്രിയുടെ സുഹൃത്തായ സജീവനും മറ്റൊരു കരാറുകാരനായ പോള്‍ മുണ്ടയ്ക്കലുമാണ് പണികള്‍ നടത്തിയത്. കരാര്‍പ്രക്രിയ അനാവശ്യമായി നീണ്ടുപോയതും മറ്റും ഹൈക്കോടതി പരിഗണിച്ചില്ല.

മന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്തുന്നതിനുവേണ്ടി നടപടികള്‍ വൈകിപ്പിക്കുകയായിരുന്നെന്ന് മൊഴികളില്‍നിന്ന് വ്യക്തമാണ്. ബോര്‍ഡ് തീരുമാനം ഏകകണ്ഠമായിരുന്നെന്ന ഹൈക്കോടതി നിലപാട് ശരിയല്ല. ബോര്‍ഡ് അംഗങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അവര്‍ക്ക് തെറ്റുപറ്റില്ലെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. വന്‍ കരാര്‍പണികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ചില്ലറ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. കരാറിന്റെ കാര്യത്തില്‍ മന്ത്രി താല്‍പ്പര്യം കാണിച്ചെന്ന് ഏഴാംസാക്ഷിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. അന്ന് ചീഫ് എന്‍ജിനിയറായ ഈ സാക്ഷി കരാറിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റെടുത്ത പണി വൈകുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി പരിഗണിച്ചില്ല- സുപ്രീംകോടതി വിധിയില്‍ പറഞ്ഞു.

ജയില്‍വാസം ഒഴിവാക്കാനാകില്ല

സുപ്രീംകോടതി വിധിക്കെതിരെ ബാലകൃഷ്ണപിള്ളയ്ക്ക് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ടെങ്കിലും ജയില്‍വാസം ഒഴിവാക്കാന്‍ കഴിയില്ല. കോടതിയില്‍ കീഴടങ്ങി ജയിലില്‍ പോയശേഷംമാത്രമേ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനാകൂ. സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിക്കും പ്രത്യേക കോടതിക്കും ലഭിച്ചാല്‍ വാറന്റ് പുറപ്പെടുവിക്കും. തുടര്‍ന്ന് പൊലീസിന് വേണമെങ്കില്‍ പിള്ളയെയും മറ്റുപ്രതികളെയും അറസ്റുചെയ്യാം. അല്ലെങ്കില്‍ പ്രതികള്‍ക്ക് കോടതിയില്‍ സ്വമേധയാ കീഴടങ്ങാം. പുനഃപരിശോധനാ ഹര്‍ജി സാധാരണനിലയില്‍ കോടതി പ്രോത്സാഹിപ്പിക്കാറില്ല. അല്ലെങ്കില്‍ കോടതിക്ക് സംഭവിച്ച ഗുരുതര പിശക് ചൂണ്ടിക്കാട്ടുകയോ പുതിയ തെളിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയോ ചെയ്യണം. ഇതിനിടെ, സമന്‍സ് കിട്ടുന്ന മുറയ്ക്ക് കീഴടങ്ങുമെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നുമായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ ആദ്യ പ്രതികരണം. എന്നാല്‍ വൈകിട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പിള്ള നിലപാട് മാറ്റി. പുനഃപരിശോധനാ ഹര്‍ജി കാര്യം പരിഗണിക്കുമെന്നായി പിള്ള.

പിള്ളയ്ക്ക് 7 വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഏഴുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. ജനപ്രാതിനിധ്യനിയമത്തിലെ എട്ട് (എം) വകുപ്പുപ്രകാരം അഴിമതിനിരോധനനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിക്കുന്നവര്‍ക്ക് ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. പിഴമാത്രമാണ് ശിക്ഷയെങ്കില്‍ ആറുവര്‍ഷവും പിഴയും തടവുമുണ്ടെങ്കില്‍ തടവുസമയവും അതിനുശേഷമുള്ള ആറുവര്‍ഷവുമാണ് വിലക്ക്.

ചില പ്രത്യേക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുന്നവര്‍ക്കാണ് ഇത്തരം വിലക്കുള്ളത്. ബലാത്സംഗം, സ്ത്രീകളോടുള്ള ക്രൂരത, തൊട്ടുകൂടായ്മ- സതി തുടങ്ങിയ ആചാരങ്ങള്‍, കള്ളക്കടത്ത്, നിരോധിത സംഘടനയിലെ അംഗത്വം, വിദേശനാണ്യ വിനിമയ നിയമപ്രകാരമുള്ള കുറ്റങ്ങള്‍, മയക്കുമരുന്നുകേസ്, മതസ്ഥാപനങ്ങളുടെ ദുരുപയോഗം, മതം- വംശം- ജാതി- ഭാഷ തുടങ്ങിയവയുടെ പേരില്‍ ജനമനസ്സുകളില്‍ വൈര്യം വളര്‍ത്തുക, വിവിധ തെരഞ്ഞെടുപ്പുകുറ്റം, ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കല്‍, ഭീകരവിരുദ്ധനിയമപ്രകാരമുള്ള കുറ്റങ്ങള്‍, അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കാണ് വിലക്ക്.

സാധാരണ കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തിയാല്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുണ്ടെങ്കില്‍മാത്രമേ വിലക്കുണ്ടാകൂ. എന്നാല്‍, ബാലകൃഷ്ണപിള്ളയെ അഴിമതിനിരോധനനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കുമാണ് സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരുവര്‍ഷം തടവുകാലയളവിലും തുടര്‍ന്നുള്ള ആറുവര്‍ഷവും പിള്ളയ്ക്ക് തെരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവരും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും 2016ലെ തെരഞ്ഞെടുപ്പിലും പിള്ളയ്ക്ക് മത്സരിക്കാനാകില്ല.

കാല്‍ നൂറ്റാണ്ടു നീണ്ട നിയമയുദ്ധം; ഒടുവില്‍ പിള്ളയ്ക്ക് തടവറ

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ രാജ്യത്തിന്റെ പരമോന്നത കോടതി മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് അന്തിമവിധി പ്രഖ്യാപിച്ച ഇടമലയാര്‍ അഴിമതിക്കേസില്‍ നാഴികക്കല്ലായത് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍. കമ്മിഷനുകളുടെ ചരിത്രത്തില്‍ കുറഞ്ഞസമയംകൊണ്ട് സിറ്റിംഗ് ജഡ്ജി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടമലയാര്‍ വൈദ്യുതി പദ്ധതികളുടെ ക്രമക്കേടുകളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കുള്ള അംഗീകാരംകൂടിയായി മാറി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കൂട്ടര്‍ക്കുമുള്ള സുപ്രിംകോടതിയുടെ ശിക്ഷ.

1982-ല്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതായിരുന്നു കേസിനാസ്പദമായ സംഭവം. 1985 ജൂലൈ 15ന് ഇടമലയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെത്തിയത് വിവാദമായി. തുടര്‍ന്ന് വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ഇടമലയാര്‍പദ്ധതി സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 1985 സെപ്തംബര്‍ 11ന് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 1985 ഡിസംബര്‍ 21ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുകുമാരന്‍ ഇടമലയാര്‍ എന്‍ക്വയറി കമ്മിഷനായി നിയമിക്കപ്പെട്ടു. രണ്ടരവര്‍ഷംനീണ്ട അന്വേഷണത്തിനൊടുവില്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിക്കൊണ്ട് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1988 ജൂണ്‍ പത്തിന് സംസ്ഥാനസര്‍ക്കാര്‍മുമ്പാകെ സമര്‍പ്പിച്ച 570 പേജ്‌വരുന്ന ഇടമലയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പങ്ക് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരനായ കേരള കോണ്‍ഗ്രസ് നേതാവ് പി കെ സജീവന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനുപിന്നില്‍ മന്ത്രിയുടെ താല്‍പര്യമായിരുന്നുവെന്നുമാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍. ഇക്കാര്യത്തില്‍ മുന്‍ കെ എസ് ഇ ബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യത്തിന് സിമന്റും സാമഗ്രികളും ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റ് സംവിധാനം ശരിയായരീതിയിലായിരുന്നില്ല, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി, കരാറുകാരന് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ പദ്ധതിവഴി ഖജനാവിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും പദ്ധതി പൊതുതാല്‍പര്യത്തിന് വിരുദ്ധമായാണ് നടപ്പിലാക്കിയതെന്നും കണ്ടെത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീതിപൂര്‍വമായിരുന്നില്ലെന്നും മന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇതിലുള്ള പങ്ക് വ്യക്തമാണെന്നുമുള്ള കമ്മിഷന്റെ കണ്ടെത്തലുകളാണ് പിന്നീട് വന്‍വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിതെളിച്ചത്. ഇടമലയാര്‍ കേസിനുവേണ്ടി പ്രത്യേക കോടതി രൂപീകരിക്കണമെന്നുള്ള കമ്മിഷന്‍ ശുപാര്‍ശ പിന്നീട് അംഗീകരിക്കുകയും ചെയ്തു.

അഞ്ഞൂറോളം രേഖകള്‍ പരിശോധിച്ച് 53 സാക്ഷികളെ വിസ്തരിച്ച കമ്മീഷന്‍ 195 സിറ്റിംഗുകള്‍ക്കുശേഷമാണ് 570 പേജ്‌വരുന്ന  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ രണ്ടുദിവസം കമ്മിഷന്‍ വിസ്തരിക്കുകയും ചെയ്തു. ക്രമക്കേട് നടന്ന ഇടമലയാര്‍ സന്ദര്‍ശിച്ച കമ്മിഷന്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍ സന്ദര്‍ശിക്കുകയും അവയുടെ നിര്‍മാണരീതികള്‍ വിലയിരുത്തുകയും ചെയ്തു. ഒരുലക്ഷത്തി എണ്‍പതിനായിരം പേജുകള്‍ വരുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് കമ്മിഷന്റെ പ്രവര്‍ത്തനം ജസ്റ്റിസ് കെ സുകുമാരന്‍ നടത്തിയത്.

ജലീല്‍ അരൂക്കുറ്റി ജനയുഗം 11.02.11