Showing posts with label വിദേശ വാര്‍ത്തകള്‍. Show all posts
Showing posts with label വിദേശ വാര്‍ത്തകള്‍. Show all posts

Wednesday, February 2, 2011

ഈജിപ്തില്‍ അനിശ്ചിതകാല പണിമുടക്ക്

ഈജിപ്തില്‍ ഹൊസ്നി മുബാറക് ഭരണകൂടത്തിനെതിരെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച കെയ്റോയില്‍ പത്തുലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി നടക്കുമെന്ന് പ്രക്ഷോഭസംഘാടകര്‍ അറിയിച്ചു. മിക്കവാറും ഒറ്റപ്പെട്ട മുബാറക് പിടിച്ചുനില്‍ക്കാന്‍ അവസാനശ്രമങ്ങള്‍ നടത്തുകയാണ്. ഭാവിനേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവനും സമാധാന നൊബേല്‍ സമ്മാനജേതാവുമായ മുഹമ്മദ് എല്‍ബറാദേയിയെ പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ യുഗത്തിന് തുടക്കംകുറിച്ചിരിക്കയാണെന്ന് തലസ്ഥാനത്തെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകരെ അഭിവാദ്യംചെയ്ത് ബറാദേയി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ സംഭാഷണം തുടങ്ങിയിട്ടുണ്ട്. ജനരോഷം തണുപ്പിക്കാന്‍ തിങ്കളാഴ്ച രാത്രി മുബാറക് തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടുന്ന ആഭ്യന്തരമന്ത്രി ഹബീബ് അല്‍ അദ്ലി ഉള്‍പ്പടെയുള്ളവരെ മാറ്റി. എന്നാല്‍ മുബാറക് തന്നെ അധികാരമൊഴിയണമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. സൂയസ് നഗരത്തിലെ ഫാക്ടറിയില്‍ ആരംഭിച്ച പണിമുടക്ക് രാജ്യമാകെ പടര്‍ന്നതോടെ ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നു. തിങ്കളാഴ്ചയും കെയ്റോയില്‍ നിരോധനാജ്ഞ ലംഘിച്ച് പതിനായിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യവസായത്തൊഴിലാളികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ എന്നിവരെല്ലാം പ്രക്ഷോഭത്തില്‍ സജീവമാണ്. വീടുകളുടെ മട്ടുപ്പാവുകളില്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പതാകകള്‍ നാട്ടിയിരിക്കുന്നു.

വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും സുരക്ഷാസേനയുടെ അതിക്രമങ്ങളും ജീവിതം പൊറുതിമുട്ടിച്ച സാഹചര്യത്തില്‍ എല്ലാ ഭിന്നതയും മാറ്റിവച്ച് ജനങ്ങള്‍ മുബാറക് ഭരണത്തിനെതിരെ ഒന്നിച്ചിരിക്കയാണ്. മുഖ്യമായും അഞ്ച് പ്രതിപക്ഷപ്രസ്ഥാനങ്ങളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, സംഘടനകളുമായി ബന്ധമില്ലാത്തവരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നു. ജനകീയപ്രതിഷേധം കാരണം പിന്‍വാങ്ങിയ പൊലീസ് ഞായറാഴ്ച രാത്രിയോടെ തെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജനവാസകേന്ദ്രങ്ങള്‍ തദ്ദേശവാസികള്‍ രൂപീകരിച്ച കാവല്‍സേനകളുടെ നിയന്ത്രണത്തില്‍തന്നെയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന കൊള്ള പ്രക്ഷോഭത്തെ കരിതേച്ചു കാണിക്കാന്‍ സര്‍ക്കാര്‍തന്നെ ആസൂത്രണം ചെയ്തതാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

എല്ലാവരും സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി കഴിയുന്ന പുതിയ ഈജിപ്തിനുവേണ്ടിയാണ് പോരാട്ടമെന്ന് എല്‍ബറാദേയി പറഞ്ഞു. ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തപ്പോള്‍ ജീവനും രക്തവും രാജ്യത്തിനു വേണ്ടി ബലിനല്‍കാന്‍ തയ്യാറാണെന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ജയില്‍മോചിതരായ നേതാക്കളായ ഇസാം എല്‍റിയാന്‍, സാദ് എല്‍ഖദാനി എന്നിവരും പ്രക്ഷോഭകരെ അഭിവാദ്യംചെയ്തു. മുബാറക്കിനെ ഒഴിച്ചുനിര്‍ത്തിയുള്ള ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ബറാദേയിയുമായി ചര്‍ച്ച ആരംഭിച്ചുവെന്ന് മുസ്ളിം ബ്രദര്‍ഹുഡ് വക്താവ് ജമാല്‍ നാസര്‍ പറഞ്ഞു.

പൊതുസമ്മതനായി എല്‍ബറാദേയി

കെയ്റോ: ഈജിപ്തില്‍ ഹൊസ്നി മുബാറക്കിന്റെ പതനം ആസന്നമായതോടെ ഭാവി സര്‍ക്കാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. അടുത്ത നേതാവായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ മുഹമ്മദ് എല്‍ബറാദേയിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ദീര്‍ഘകാലം വിദേശത്താണ് കഴിഞ്ഞതെന്ന പോരായ്മ ബറാദേയിക്കുണ്ട്. എന്നാല്‍, വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ അണിനിരന്ന ജനകീയവിപ്ളവത്തിനുശേഷം ഐക്യസര്‍ക്കാരിനെ നയിക്കാന്‍ പൊതുസ്ഥാനാര്‍ഥിയായി മറ്റൊരാളില്ല.

മുഖ്യമായും അഞ്ച് പ്രസ്ഥാനമാണ് പ്രക്ഷോഭത്തിനു പിന്നില്‍. ഇന്റര്‍നെറ്റ് കൂട്ടായ്മ ഫെയ്സ്ബുക്കുവഴി യുവജനങ്ങള്‍ സംഘടിച്ച് രൂപം നല്‍കിയ ഏപ്രില്‍ ആറ് യുവജനപ്രസ്ഥാനം, അഴിമതിക്കെതിരായും ജനാധിപത്യത്തിനുവേണ്ടിയും പോരാടാന്‍ രൂപീകരിച്ച എല്‍ബറാദേയിയുടെ നേതൃത്വത്തിലുള്ള 'മാറ്റത്തിനുവേണ്ടിയുള്ള ദേശീയപ്രസ്ഥാനം', ഇസ്ളാമിക പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡ്, മതനിരപേക്ഷ പാര്‍ടികളായ വഫദ്, അല്‍ഖാദ് എന്നിവ. ഇവരെയെല്ലാം ഒന്നിപ്പിച്ച ഘടകം മുബാറക് വിരുദ്ധ വികാരമാണ്. മതനിരപേക്ഷപാര്‍ടികളും ഇസ്ളാമികപ്രസ്ഥാനവും അമേരിക്കന്‍പാവയായ മുബാറക്കിനെതിരെ തോളോടുതോള്‍ ചേര്‍ന്ന് പൊരുതുകയാണ്. അതേസമയം, മുബാറക്കിനെ പെട്ടെന്ന് കൈവിടാനും അമേരിക്കയ്ക്ക് കഴിയില്ല. അറബ് ഏകാധിപതികളും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായക കണ്ണി മുബാറക്കാണ്. പശ്ചിമേഷ്യയിലെ ഈ പ്രധാന കണ്ണി പൊട്ടിയാല്‍ അമേരിക്കയുടെ പല താല്‍പ്പര്യങ്ങളും അപകടത്തിലാകും. ഒപ്പം, ഇസ്രയേല്‍ജൂതതീവ്രവാദികള്‍ക്ക് ഏറ്റവും വിശ്വാസമുള്ള അറബ് നേതാവുമാണ് മുബാറക്. 30 വര്‍ഷമായി മുബാറക് വിശ്വസ്തതയോടെ യാങ്കി-ജൂതസഖ്യത്തിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിഫലം മുബാറക്കിന് വന്‍തോതില്‍ ലഭിച്ചു. എന്നാല്‍, ജനങ്ങള്‍ വെറുത്ത മുബാറക്കിന് ഇനി മുന്നോട്ടുപോകാനാകില്ല. പിന്തുടര്‍ച്ചാവകാശിയായി അദ്ദേഹം കണ്ട മകന്‍ ജമാലിനെയും ജനങ്ങള്‍ തീരെ അംഗീകരിക്കുന്നില്ല. അമേരിക്കയ്ക്കും ബ്രിട്ടനും ഇസ്രയേലിനും സൌദി അറേബ്യക്കും പ്രിയങ്കരനായ ജനറല്‍ സുലൈമാനെ മുബാറക് തന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു. എന്നാല്‍, ജനങ്ങള്‍ ഈ നിയമനവും അവജ്ഞയോടെ തള്ളി. മുബാറക്കും കൂട്ടരും ഒഴിഞ്ഞേ തീരൂ എന്ന അവസ്ഥയിലാണ്.

എല്‍ബറാദേയിയുടെ പ്രസക്തി ഇവിടെയാണ്. ഐഎഇഎ തലവനായിരിക്കെ ബറാദേയി അമേരിക്കയെ സംരക്ഷിച്ചിരുന്നു. 1980 മുതല്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചുവന്ന ബറാദേയി മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ക്കും അഭിമതനാണ്. 1942ല്‍ കെയ്റോയിലാണ് ജനനം. കെയ്റോ സര്‍വകലാശാലയില്‍നിന്ന് ബിരുദവും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഗവേഷകബിരുദവും നേടി. 1964ല്‍ ഈജിപ്ത് വിദേശകാര്യസര്‍വീസില്‍ ചേര്‍ന്നു. ഇതില്‍നിന്ന് രാജിവച്ചാണ് 80ല്‍ യുഎന്നില്‍ ചേര്‍ന്നത്. 2005ല്‍ ബറാദേയിയും ഐഎഇഎയും സംയുക്തമായി സമാധാന നൊബേല്‍ നേടി. ഈജിപ്ത് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. അധ്യാപികയായ ഐഡ എല്‍ക്കാഷെഫാണ് ബറാദേയിയുടെ ഭാര്യ. മക്കള്‍: അഭിഭാഷകയായ ലൈല, ടെലിവിഷന്‍ പ്രവര്‍ത്തകനായ മുസ്തഫ.

കെയ്റോ പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍

കെയ്റോ: ഈജിപ്തില്‍ സൈന്യത്തിലൊരു വിഭാഗം പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതോടെ ഹോസ്നി മുബാറക് ഭരണകൂടം പതനത്തിലേക്ക്. തലസ്ഥാന നഗരത്തിന്റെ മധ്യഭാഗം പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ പ്രക്ഷോഭകരുമായി ഏറ്റുമുട്ടിയ പൊലീസ് തെരുവുകളില്‍നിന്ന് അപ്രത്യക്ഷരായി. നഗരങ്ങളില്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും അവര്‍ ഞായറാഴ്ച പകല്‍ കാര്യമായ ബലപ്രയോഗം നടത്തിയില്ല. എന്നാല്‍ വൈകിട്ടോടെ സൈനികവിമാനങ്ങളും ഹെലികോപ്ടറുകളും കെയ്റോയില്‍ പലതവണ വട്ടമിട്ട് പറന്നു. ഉന്നത സൈനികോദ്യോഗസ്ഥരുമായി മുബാറക് ചര്‍ച്ച നടത്തി. രാജ്യത്ത് ഉടനീളം വ്യത്യസ്തസംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു.

ആറുദിവസമായി തുടരുന്ന പ്രക്ഷോഭം രാപ്പകലില്ലാതെ അലയടിക്കുന്ന പൂര്‍ണതോതിലുള്ള ജനകീയവിപ്ളവത്തിന്റെ സ്വഭാവം ആര്‍ജിച്ചു. ജഡ്ജിമാരും സൈനികരും ഉള്‍പ്പടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. തെരുവിലിറങ്ങിയ ജനലക്ഷങ്ങള്‍ മന്ത്രിസഭ അഴിച്ചുപണി പോലുള്ള മുബാറക്കിന്റെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് പ്രഖ്യാപിച്ചു. അഴിമതിനിറഞ്ഞ ഏകാധിപത്യവാഴ്ചയ്ക്ക് അന്ത്യംകുറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങള്‍. നഗരകവാടങ്ങള്‍ സൈന്യം അടച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭകര്‍ മറ്റ് വഴികളിലൂടെ പ്രവഹിക്കുകയാണ്. ഇതിനിടെ, നാല് ജയിലില്‍നിന്ന് ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെട്ടു. ഗാര്‍ഡുകളെ കീഴ്പ്പെടുത്തിയായിരുന്നു കൂട്ടജയില്‍ചാട്ടങ്ങള്‍. സായുധസംഘങ്ങള്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അവസരം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞദിവസങ്ങളില്‍ കൊള്ള നടത്തിയിരുന്നു. ഇത് നേരിടാന്‍ ഓരോപ്രദേശത്തും ജനങ്ങള്‍ സ്വയം സംഘടിച്ച് സന്നദ്ധസേനകള്‍ രൂപീകരിച്ച് കാവല്‍ ഏര്‍പ്പെടുത്തി.

ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചെന്ന് കരുതുന്ന ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ ചാനലിനോട് ഈജിപ്തില്‍നിന്നുള്ള സംപ്രേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കെയ്റോയിലെ തഹ്രിര്‍(വിമോചന) ചത്വരത്തില്‍ നിരോധനാജ്ഞ ലംഘിച്ചാണ് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. 'മുബാറക്ക്, മുബാറക്ക്, വിമാനം കാത്തുനില്‍ക്കുന്നു' എന്ന് മുദ്രാവാക്യം മുഴക്കുകയാണ് ജനാവലി. മുബാറക്ക് അധികാരമൊഴിഞ്ഞ് രാജ്യംവിട്ടുപോകണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും മുകളില്‍ ജനങ്ങള്‍ കയറിക്കൂടിയിരിക്കുന്നു. ഞായറാഴ്ച ഈജിപ്തില്‍ പ്രവൃത്തിവാരത്തിന്റെ തുടക്കനാളാണെങ്കിലും വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നില്ല. സൂയസ്, അലക്സാന്‍ഡ്രിയ, ലക്സര്‍, അസ്യൂത്, വടക്കന്‍ സീനായ് നഗരങ്ങളിലും പ്രക്ഷോഭം ശക്തമാണ്. വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ പൌരന്മാരുടെ ഒഴിപ്പിച്ചുതുടങ്ങി. അതേസമയം, ഈജിപ്തില്‍ ക്രമപ്രകാരമുള്ള ഭരണമാറ്റം നടക്കണമെന്നും അത് ജനവികാരം മാനിച്ചുള്ളതായിരിക്കണമെന്നും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ പറഞ്ഞു.

ഈജിപ്ത് പ്രക്ഷോഭത്തിന് ലോകവ്യാപക പിന്തുണ

വാഷിങ്ടണ്‍: ലോകവ്യാപകമായി വിവിധ നഗരങ്ങളില്‍ ഈജിപ്ത്പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണില്‍ വൈറ്റ്ഹൌസിനുമുന്നില്‍ നടന്ന പ്രകടനത്തില്‍ മുബാറക്കിന്റെ ചിത്രത്തില്‍ ജനങ്ങള്‍ പാദരക്ഷകൊണ്ട് പ്രഹരിച്ചു. അമേരിക്കയില്‍ ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിലും ബ്രിട്ടനില്‍ ലണ്ടനിലും സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈജിപ്ത് പ്രക്ഷോഭത്തിന് പിന്തുണയുമായി ജനങ്ങള്‍ രംഗത്തിറങ്ങി.

രണ്ടാഴ്ച മുമ്പ് അയല്‍രാജ്യമായ ടുണീഷ്യയില്‍ ഏകാധിപതിയുടെ പതനത്തിന് ഇടയാക്കിയ ജനകീയവിപ്ളവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈജിപ്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യെമന്‍, ജോര്‍ദാന്‍, അള്‍ജീരിയ എന്നീ അറബ്രാജ്യങ്ങളിലും ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന് ഇറാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
ഉദാരവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയ ഈജിപ്തില്‍ 30 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മുബാറക്കിന് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്ഥാനത്യാഗം മാത്രമാണ് ഉചിതമായ വഴിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. കനത്ത വിലയും നല്‍കേണ്ടിവരും. നിലവില്‍ പ്രക്ഷോഭം നയിക്കുന്ന മുന്‍ ഐഎഇഎ തലവന്‍ മുഹമ്മദ് അല്‍ ബറാദേയിക്ക് അധികാരം കൈമാറുന്നതിനോട് അമേരിക്കയും യോജിച്ചെന്ന് വരാം. കാരണം അമേരിക്കയ്ക്ക് താല്‍പ്പര്യമുള്ള വ്യക്തിയാണ് ബറാദേയി. അതേസമയം, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷം വിജയിക്കാനാണ് എല്ലാ സാധ്യതയും.

വിദേശരാജ്യങ്ങള്‍ പൌരന്മാരെ ഒഴിപ്പിക്കുന്നു

വാഷിങ്ടണ്‍/കെയ്റോ: ഈജിപ്ത് സംഭവവികാസങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അറബ്നേതാക്കളും കടുത്ത ആശങ്കയില്‍. മുപ്പതുവര്‍ഷമായി അറബ്മേഖലയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യം സംരക്ഷിച്ചുവരുന്ന ഭരണാധികാരിയാണ് ഹൊസ്നി മുബാറക്. ഇദ്ദേഹത്തിനെതിരെ ആഞ്ഞടിക്കുന്ന ജനകീയവിപ്ളവത്തിന്റെ പരിണതഫലം ഉറ്റുനോക്കുകയാണ് യാങ്കികളും കൂട്ടാളികളും.

ഇതിനിടെ, വിദേശരാജ്യങ്ങള്‍ ഈജിപ്തില്‍നിന്ന് തങ്ങളുടെ നയതന്ത്രജ്ഞരെയും പൌരന്മാരെയും ഒഴിപ്പിച്ചുതുടങ്ങി. ഇസ്രയേല്‍ പ്രത്യേകവിമാനങ്ങള്‍ നിയോഗിച്ചാണ് ഡസന്‍കണക്കിന് പൌരന്മാരെ നാട്ടിലേക്ക് തിരികെവിളിച്ചത്. കെയ്റോയില്‍ കുടുങ്ങിയിരിക്കുന്ന മുന്നൂറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേകസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യക്ക് നിര്‍ദേശം നല്‍കി. ഈജിപ്തിലെ ഇന്ത്യന്‍ സ്ഥാനപതി ആര്‍ സ്വാമിനാഥന്‍ സ്ഥിതിഗതികള്‍ വിദേശമന്ത്രാലയത്തെ ധരിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്ഥാനപതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. യുഎഇ, സൌദി അറേബ്യ, ലബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ പൌരന്മാരെ മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക സര്‍വീസുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെയ്റോ വിമാനത്താവള അധികൃതര്‍ പറഞ്ഞു. മൂവായിരത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കയാണ്.

Saturday, January 29, 2011

ടുണീഷ്യ, ഈജിപ്ത്, യമന്‍





Dool News

ആഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ടുണീഷ്യയില്‍ ഉണ്ടായ ചെറിയൊരു ചലനം ലോകത്തെതന്നെ സ്വാധീനിച്ചിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ടുണീഷ്യയില്‍ ഈയിടെ നടന്ന ജാസ്മിന്‍ റവല്യൂഷന്‍ എന്ന് ഓമനപ്പേരിട്ടു വിളിച്ച പ്രതിഷേധ സമരം വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കാലാകാലങ്ങളായി നിലനിന്നിരുന്ന നീച ഭരണ വ്യവസ്ഥിതിയുടെ അടിമകളായി കഴിയേണ്ടിവന്ന ചില രാജ്യങ്ങളില്‍ ഒരു ടുണീഷ്യന്‍ ഇഫക്ട് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി തങ്ങളുടെ രാജ്യത്തെയും ശബ്ദത്തെയും എന്തിന് ശ്വാസത്തെപ്പോലും അടക്കിവാണുകൊണ്ടിരുന്ന പ്രസിഡന്റ് സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലിയ്‌ക്കെതിരെയുള്ള ടുണീഷ്യക്കാരുടെ ദേഷ്യം പുകയാന്‍ തുടങ്ങിയിട്ട് കുറേയായിക്കാണും. എന്നാല്‍ അത്‌ കത്തിത്തുടങ്ങിയത് ആഴ്ചകള്‍ക്കുമുമ്പാണ്. 1987മുതല്‍ ടുണീഷ്യ ബെന്‍ അലിക്ക് തറവാട്ട് സ്വത്ത് പോലെയായിരുന്നു. ജനങ്ങള്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് ഗത്യന്തരമില്ലാതെ ഓടിയൊളിക്കുന്നതുവരെ ടുണീഷ്യന്‍ ജനതക്ക് അതുവരെ അടക്കിവാണിരുന്ന ബെന്‍ അലിയെ സഹിക്കേണ്ടിയും വന്നു.
ആ ഏകാധിപതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ടുണീഷ്യ മാറുന്നതാണ് നാം കണ്ടത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൗഷി ഇവിടെ അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടുണീഷ്യയിലെ ജനമുന്നേറ്റം വര്‍ഷങ്ങളായി അടിമത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രാജ്യങ്ങള്‍ക്കും പ്രചോദനമാകുമെന്ന് അന്നേ പലരും കണക്കുകൂട്ടിയിരുന്നു. ആ കണക്കുകൂട്ടലുകള്‍ ഏതായാലും പിഴച്ചില്ല.
ടുണീഷ്യന്‍ വിപ്ലവം പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെയാണ് വടക്കേ ആഫ്രിക്കയിലെ തന്നെ രാജ്യമായ ഈജിപ്തിലും ജനകീയ മുന്നേറ്റം തുടങ്ങിയത്. അതും പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ തന്നെ.അരനൂറ്റാണ്ടുമുന്‍പ് പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് ഈജിപ്തിനെ അറബ് ലോകത്തിന്റെ നായക പദവിയിലെത്തിക്കുകയും ചെയ്തു. പക്ഷേ ആ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മ മാത്രം ഇന്ന് നിലനില്‍ക്കുന്നു. അബ്ദുല്‍നാസറിന്റെ പിന്‍ഗാമിയായ അന്‍വര്‍ സാദത്ത് വധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന മുബാറക്ക് ഭരണം ഏറ്റെടുക്കുകയായിരുന്നു. സ്വന്തം അധികാരം നില്‍നിര്‍ത്തുന്നതിന് മാത്രമാണ് മുബാറക് മുന്‍ഗണന നല്‍കിയതും.
അഞ്ചുതവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മുബാറക് നാലു തവണയും പ്രസിഡന്റായത് ജനഹിത പരിശോധനയിലൂടെയായിരുന്നു. ഒരു തവണ തിരഞ്ഞെടുപ്പും നടന്നു. അന്ന് മുബാറക്കിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മത്സരിച്ചയാളെ പിന്നീട് കള്ളക്കേസില്‍ ജയിലടക്കുകയായിരുന്നു.
പുതിയ പ്രസിഡന്റ് തിരിഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കെയാണ് ഈജിപ്ത് പെട്ടെന്ന് ഇളകി മറിയാന്‍ തുടങ്ങിയിരിക്കുന്നത്. ഇനിയും ഒരാറ് വര്‍ഷം കൂടി മുബാറക് ഭരണം, അല്ലെങ്കില്‍ പ്രസിഡന്റിന്റെ പദം പുത്രനിലേക്ക്- ഈയൊരു പ്രതിസന്ധിയാണ് സമീപകാലത്തായി ഈജിപ്തിലെ ജനങ്ങളുടെ മുന്നില്‍ ഉരിത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്നത്. ഈജിപ്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പും ജനങ്ങള്‍ക്ക് ഒരു പാഠമായിരുന്നു.
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ എതിര്‍പ്പിനെ അവഗണിച്ച് അതിനെ തന്റെ കൈയിലുള്ള അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് നടത്തുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്നു കാണാം. ടുണീഷ്യന്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം വിസമ്മതിച്ചതുപോലെ ഇവിടെയും നടന്നുകൂടായ്കയില്ല.
ആഫ്രിക്കയിലുണ്ടായ ഈ മുന്നേറ്റം ഏഷ്യയിലേക്ക് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ദരിദ്രരാജ്യമാണ് യമന്‍. ജനസംഖ്യയില്‍ മൂന്നിലൊന്നും 24വയസ്സിന് താഴെയുള്ളവരാണിവിടെ. വേണ്ടത്ര വിദ്യാഭ്യാസം ലഭ്യമല്ല, തൊഴിലില്ലായ്മയാണെങ്കില്‍ രൂക്ഷം. ഇതിനൊക്കെ പുറമേ ജലദൗര്‍ലഭ്യവും. ഈ സാഹചര്യത്തിലാണ് ഇവിടുത്തെ ജനങ്ങളും സര്‍ക്കാരിനെതിരെ തിരിയുന്നത്.
30 വര്‍ഷമായി തങ്ങളെ അടക്കിവാണുകൊണ്ടിരിക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ഇവിടെ പ്രക്ഷോഭം തുടങ്ങിയത്. യെമനിലെ പ്രതിപക്ഷനേതാക്കളും യുവാക്കളും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. തലസ്ഥാനമായ സാനായിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇളകിയിരിക്കുന്നത്. അഴിമതി അവസാനിപ്പിക്കാനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും അവര്‍ ആവശ്യപ്പെടുന്നു.
ടുണീഷ്യയില്‍ ഉണ്ടായ ജനകീയമുന്നേറ്റം ഇനിയും പല രാജ്യങ്ങളിലും വ്യാപിക്കുമെന്നതുറപ്പാണ്. അധികാരം ജനങ്ങളുടെ കൈകളില്‍ തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ആര്‍ക്കും അധികകാലം ആരെയും തളച്ചിടാനാവില്ല. ടുണീഷ്യ, ഈജിപ്ത്, യെമന്‍ ഇനി ഇക്കൂട്ടത്തിലേക്ക് മൊറോക്കോ, ലിബിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വന്നുകൂടായ്കയില്ല.

Tuesday, January 18, 2011

ടുണീഷ്യന്‍ ഇഫക്ടില്‍' ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങള്‍

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്നവിലയും താങ്ങാനാകാത്തതിനെതുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്ന രാജ്യങ്ങളിലെ പ്രക്ഷോഭകര്‍ ടുണീഷ്യയെ മാതൃകയാക്കുന്നതായി ആശങ്ക. ഒരു മാസത്തിലേറെയായി ടുണീഷ്യയില്‍ നടന്നുവന്ന സമരത്തെ ആളിക്കത്തിച്ചത് മുഹമ്മദ് ബവാസീസി എന്ന 26കാരനായ  തൊഴില്‍ രഹിതന്‍ നടത്തിയ ആത്മാഹൂതിയായിരുന്നു. സമരത്തില്‍ സജീവമായി പങ്കെടുത്ത ബവാസീസി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരത്തിനിടയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡിസംബര്‍ മധ്യത്തോടെയായിരുന്നു ഇത്. ജനുവരി ആദ്യവാരത്തോടെ ഇദ്ദേഹം മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.

ഇതേ മാതൃക പിന്തുടര്‍ന്ന് ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങളുണ്ടായതാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ഈജിപ്തില്‍ കെയ്‌റോയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് 49 കാരനായ അബ്ദു അബ്ദില്‍ മോനിം ഗാഫര്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ റസ്റ്റോറന്റ് ഉടമയായ ഗാഫര്‍ സര്‍ക്കാര്‍ നയങ്ങള്‍ കാരണം തന്റെ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് ആരോപിച്ചാണ് പെട്രോളൊഴിച്ച് കത്തിച്ച് ആത്മാഹൂതി ശ്രമം നടത്തിയത്. തന്റെ രാജ്യം ഒരു പൗരനു നല്‍കേണ്ട മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് ഗാഫര്‍ ആത്മഹത്യാശ്രമം നടത്തിയത്. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

അള്‍ജീരിയയില്‍ മേയറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് . തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മേയറൈ സന്ദര്‍ശിക്കാനെത്തിയ 20 അംഗസംഘത്തിലെ അംഗമായിരുന്ന 37 കാരന്‍ മോച്ചിന്‍ ബോട്ടര്‍ഫിറ്റ് ടൗണ്‍ഹാളിനു മുന്നില്‍ ശരീരത്തില്‍  തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നാല് ആത്മഹത്യാശ്രമങ്ങളാണ് അള്‍ജീരിയയില്‍ നടന്നത്. കഴിഞ്ഞ ഞായറാഴ്ച 34 കാരനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് പൊലീസ് വിഫലമാക്കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തിനു മുന്നിലായിരുന്നു  യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ വെളളിയാഴ്ച അള്‍ജിയേഴ്‌സിന് പുറത്തുളള പൊലീസ് സ്റ്റേഷനുമുന്നില്‍ 27 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടുണീഷ്യയ്ക്ക് സമീപമുളള രാജ്യങ്ങളിലേയ്ക്ക് ജനങ്ങള്‍ സ്വയംഹത്യ ഉള്‍പ്പെടെയുളള സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് വരുന്നത് മേഖലയിലെ മറ്റുരാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

ടുണീഷ്യയില്‍ പ്രക്ഷോഭം തുടരുന്നു

ടുണിസ്: ടുണീഷ്യയില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു കൊണ്ടുളള തീരുമാനം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ അക്രമാസക്തരായ ജനങ്ങള്‍ തെരുവിലിറങ്ങി. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ പാര്‍ട്ടി ഇപ്പോഴും അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെടിയുതിര്‍ത്തും ജലപീരങ്കി ഉപയോഗിച്ചും കണ്ണീര്‍ വാതകഷെല്ലുകള്‍ പൊട്ടിച്ചും പൊലീസ് പ്രക്ഷോഭകരെ നേരിട്ടു.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി എത്രയും പെട്ടെന്ന് തന്നെ സര്‍വകക്ഷിസര്‍ക്കാരിന്റെ രൂപീകരണം പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ബെന്‍ അലിയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് റാലി (ആര്‍ സി ഡി) പാര്‍ട്ടി അധികാരത്തില്‍ പങ്കാളിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കഴിഞ്ഞ 23 വര്‍ഷമായി അധികാരത്തിലിരുന്ന ബെന്‍ അലിയാണ് രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ച തോതിലുളള ഭക്ഷ്യവിലയും അഴിമതിയും ജനങ്ങളെ പ്രക്ഷോഭരംഗത്തേയ്ക്ക് തളളിവിടുകയായിരുന്നു.

മുന്‍ പാര്‍ലമെന്റ് സ്പീക്കറും ഇടക്കാല പ്രസിഡന്റുമായ ഫൗദ് മെബാസയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് തന്നെ കൂട്ടുകക്ഷിസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ  കവചിത വാഹനങ്ങള്‍ നഗരത്തിലെങ്ങും റോന്തു ചുറ്റുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാനും അക്രമിസംഘങ്ങള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് തടയാനും നടപടി സ്വീകരിക്കാന്‍ ഫ്രാന്‍സ് ടുണീഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

Thursday, January 13, 2011

വിദേശ വാര്‍ത്തകള്‍

ജാക്‌സന്റെ മരണം: ഡോക്ടര്‍ മുറെയ്‌ക്കെതിരെ വിചാരണ

ലോസ് ഏയ്ഞ്ചല്‍സ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബഡോക്ടര്‍ കോണ്‍റാഡ് മുറെയെ വീണ്ടും വിചാരണ ചെയ്യാന്‍ ലോസ് ഏയ്ഞ്ചല്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ആറുദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷമാണ് ജാക്‌സന്റെ മരണത്തില്‍ ഡോക്ടര്‍ മുറെയ്ക്ക് ജാക്‌സന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.
2009 ജൂണില്‍ മരണമടഞ്ഞ മൈക്കല്‍ ജാക്‌സന്റെ ശരീരത്തില്‍ അമിതമായ തോതില്‍ പ്രോപ്പഫോള്‍ എന്ന മയക്കുമരുന്ന് അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. കുടുംബഡോക്ടറായ കോണ്‍റാഡ് മുറെയുടെ നിര്‍ദേശപ്രകാരമാണ് ജാക്‌സണ്‍ ഇത്തരത്തിലുളള ഉറക്കമരുന്നുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ജാക്‌സണ്‍ ഇന്‍സോമാനിയ(ഉറക്കമില്ലായ്മ) നേരിട്ടിരുന്നതായും ഇതില്‍ നിന്നും മോചനം നേടാന്‍ വളരെ കുറഞ്ഞ അളവിലുളള മയക്കുമരുന്നുകള്‍ മാത്രമാണ് താന്‍ നല്‍കിയതെന്നുമായിരുന്നു മുറെയുടെ വാദം. വിവാദത്തെതുടര്‍ന്ന് മുറെയുടെ പരിശോധനാ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഡോക്ടര്‍ അദ്ദേഹത്തിന് ലഭിച്ച മെഡിക്കല്‍ ലൈസന്‍സ് സമൂഹത്തിന് ദോഷകരമാകുന്ന രീതിയില്‍ വിനിയോഗിച്ചതായി കേസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ പറഞ്ഞു. വിചാരണ നടപടികളില്‍ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍  മനപൂര്‍വമുളള നരഹത്യ കുറ്റം ചുമത്തപ്പെട്ട ഡോക്ടര്‍ മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാകുകയും  നാലുവര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്യും.

ജാക്‌സന് ഉയര്‍ന്ന തോതിലുളള പ്രോപഫോള്‍  മയക്കുമരുന്നുകള്‍ കുത്തിവച്ച് അദ്ദേഹത്തെ മരണത്തിലേയ്ക്ക് തളളിവിടുകയായിരുന്നു ഡോക്ടര്‍ മുറെയെന്ന് പ്രോസിക്യൂഷന്‍തെളിവുനിരത്തി ആരോപിച്ചിരുന്നു. അവസാനകാലത്ത് തീരെ അവശനായ നിലയിലായിരുന്ന ജാക്‌സന് മതിയായ ചികിത്സ നല്‍കാതെ ഡോക്ടര്‍ കൈവിട്ടതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനാഫലങ്ങളും ഡോക്ടര്‍ മുറെയ്ക്ക് എതിരായിരുന്നു. ജാക്‌സന്‍ താന്‍ നിര്‍ദ്ദേശിച്ചതിലും അമിതമായ അളവില്‍ ഉറക്കമരുന്ന് കഴിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന ഡോക്ടറുടെ  വാദവും കോടതി തളളിക്കളഞ്ഞു.

ആണവ ചര്‍ച്ച; ആശങ്ക ദുരീകരിക്കാനുള്ള അവസാന അവസരമെന്ന് ഇറാന്‍


ടെഹ്‌റാന്‍: ആണവപദ്ധതികളെ സംബന്ധിച്ച് പാശ്ചാത്യശക്തികള്‍ക്കുളള ആശങ്ക ദുരീകരിക്കാനുളള അവസാനത്തെ അവസരമാണ് അടുത്തയാഴ്ച ആരംഭിക്കുന്ന  ആണവചര്‍ച്ചകളെന്ന് ഇറാന്‍ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മറ്റുളളവരുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഇറാന് സമയമില്ല. രാജ്യപുരോഗതിക്കായി ആണവശേഷി വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് ഇറാനെന്ന് ഇറാന്റെ ന്യൂക്‌ളിയര്‍ അംബാസിഡര്‍ എന്നറിയപ്പെടുന്ന അലി അസ്ഗര്‍ സ്‌ലൊട്ടാനിയേ വ്യക്തമാക്കി.

ഈ മാസം 21-22 തീയതികളിലാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ ആണവവിഷയത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ജര്‍മനിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ചര്‍ച്ചയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ സമൃദ്ധമായുളള യുറേനിയം സമ്പുഷ്ടീകരണത്തിനായി പുറം രാജ്യത്തേയ്ക്ക് കൊണ്ടുപോകണമെന്ന വന്‍ ശക്തികളുടെ ആവശ്യം ഇറാന്‍ നേരത്തേതന്നെ തളളിക്കളയുകയായിരുന്നു. ഇറാന്റെ യുറേനിയം സമ്പത്ത് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. നേരത്തേ 2009 ഒക്‌ടോബറില്‍ ഇറാന്റെ സമ്പുഷ്ട യുറേനിയം പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിന് തത്തുല്യമായി ആണവറിയാക്ടറില്‍ നിറയ്ക്കാനുളള 20 ശതമാനം ഇന്ധനംലഭ്യമാക്കാമെന്ന് പാശ്ചാത്യശക്തികള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഈ വര്‍ഷത്തിന് മുന്‍പുതന്നെ സ്വന്തം റിയാക്ടറുകളിലേയ്ക്കാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുളള കഴിവ് ഇറാന്‍ നേടിയെടുത്തതായി വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി അഭിപ്രായപ്പെട്ടു. ഇതിനായി പാശ്ചാത്യശക്തികളെ ആശ്രയിക്കേണ്ട ഗതികേട് ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇറാന്‍ ആണവോര്‍ജം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചര്‍ച്ചയ്ക്ക് സന്നദ്ധമായ ഇറാന്റെ നിലപാട് ശുഭസൂചകമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജസമിതി അഭിപ്രായപ്പെട്ടു. സമിതിക്ക് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാമെന്നും  അന്താരാഷ്ട്രതലത്തിലുളള മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ആണവോര്‍ജം ഉപയോഗിക്കൂവെന്നും ഇറാന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

പിന്തുണ പിന്‍വലിക്കുമെന്ന് ഹെസ്ബുളള; ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍


ബെയ്‌റൂട്ട്: പ്രധാനസഖ്യകക്ഷിയായ ഹെസ്ബുളള സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കാനുളള പ്രഖ്യാപനം ഉടന്‍ കൈക്കൊളളുമെന്ന് പ്രഖ്യാപിച്ചതോടെ ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുന്‍പ്രധാനമന്ത്രി റഫീക് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ടുളള ഐക്യരാഷ്ട്രസഭാ സമിതിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം റഫീക് ഹരീരിയുടെ മകനും  പ്രധാനമന്ത്രിയുമായ സാദ് ഹരീരി തളളിക്കളഞ്ഞതാണ് ഹെസ്ബുളളയെ ചൊടിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സമിതി ഹരീരിയുടെ വധത്തില്‍ ചില ഹെസ്ബുളള നേതാക്കള്‍ക്ക് പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇറാന്റെ പിന്തുണയുളള,  ഷിയാവിഭാഗത്തിന്റെ ശക്തമായ രാഷ്ട്രീയ സൈനിക വിഭാഗമാണ് ബെസ്ബുളള.

 ഹെസ്ബുളള പിന്തുണ പിന്‍വലിച്ചാല്‍ ലെബനന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഐക്യരാഷ്ട്രസമിതിയുടെ അന്വേഷണത്തില്‍ ഹെസ്ബുളള നേതാക്കള്‍ക്ക് ഹരീരി വധത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ലെബനനിലെങ്ങും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. സൗദി അറേബ്യയും സിറിയയും മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി-സിറിയ സമവായചര്‍ച്ച പരാജയപ്പെട്ടയുടന്‍തന്നെ അടിയന്തിര കാബിനറ്റ് വിളിച്ചുകൂട്ടി സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രധാനമന്ത്രി സാദ് ഹരീരി തളളിക്കളയുകയായിരുന്നുവെന്ന് ഹെസ്ബുളള വിഭാഗത്തിലെ മന്ത്രിമാര്‍ പറഞ്ഞു. ഈ ആവശ്യം തളളിക്കളയപ്പെട്ടതോടെ ഹെസ്ബുളള വിഭാഗത്തിലെ 11 മന്ത്രിമാരും ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാതായി മാറിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി മുഹമ്മദ് ജവാദ് ഖലീഫെ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആസൂത്രണം ചെയ്ത കണ്ടെത്തലുകളാണ് ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ഫോര്‍ ലെബനന്റെ(എസ്ടിഎല്‍) പുറത്തുവിട്ടിരിക്കുന്നതെന്ന് ഹെസ്ബുളള ആരോപിച്ചു.  2005 ല്‍ നടന്ന ഹരീരിയുടെ കൊലപാതകവുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹെസ്ബുളള നേതാവ് ഹസ്സന്‍ നസറളള ആവര്‍ത്തിച്ചു. എസ് ടി എല്ലിന് സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും രാജ്യത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയെ സന്ദര്‍ശിച്ച് ഹരീരി വധത്തെക്കുറിച്ചുളള അന്വേഷണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് സാദ് തന്റെ നിലപാടുകള്‍ കര്‍ശനമാക്കിയത്.

ലെബനനിലെ പുതിയ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം മൂര്‍ഛിക്കുമെന്ന് കരുതപ്പെടുന്നു.  2008ല്‍ വംശീയസംഘര്‍ഷങ്ങളില്‍ 81 പേര്‍ കൊല്ലപ്പെട്ട ലെബനന്‍ മറ്റൊരാഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.