Showing posts with label Kerala Power Sector. Show all posts
Showing posts with label Kerala Power Sector. Show all posts

Tuesday, July 5, 2011

റെയില്‍വേക്കു നല്‍കുന്ന വൈദ്യുതിയുടെ നിരക്കുയര്‍ത്താന്‍ ശിപാര്‍ശ

ട്രെയിന്‍ ഓടിക്കാന്‍ നല്‍കുന്ന വൈദ്യുതിയുടെ നിരക്കു യൂണിറ്റിനു നാലുരൂപയാക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. ഇപ്പോള്‍ 2.90 പൈസയാണ്‌. ഓരോ കിലോവാട്ട്‌ വൈദ്യുതിക്കും പ്രതിമാസം ഈടാക്കുന്ന ഡിമാന്‍ഡ്‌ ചാര്‍ജും കൂട്ടും. നിരക്കു വര്‍ധനയുടെ ശിപാര്‍ശ ബോര്‍ഡ്‌ റെഗുലേറ്ററി കമ്മിഷനു നല്‍കി. നിരക്കു വര്‍ധനയിലൂടെ 20 കോടി രൂപയാണ്‌ ഈ വര്‍ഷം ബോര്‍ഡ്‌ ലക്ഷ്യമിടുന്നത്‌.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ 2007 ല്‍ നിശ്‌ചയിച്ച നിരക്കാണു നിലവിലുള്ളത്‌. ഇന്ധനവില കൂടി. പുറമേനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയില്‍ 63.27 ശതമാനം വര്‍ധന ഉണ്ടായി. ഇതു മൂലം ബോര്‍ഡിനു കനത്ത നഷ്‌ടമാണു നേരിടുന്നത്‌. കൂടാതെ ഉയര്‍ന്ന സബ്‌സിഡി ലഭിക്കുന്ന സ്‌ഥാപനമായി റെയില്‍വേ മാറി. നഷ്‌ടം സഹിച്ചുകൊണ്ട്‌ സബ്‌സിഡി നല്‍കാന്‍ കഴിയില്ല. വാണിജ്യതത്വങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കു കേരളത്തില്‍ മാത്രമാണു കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നത്‌. തമിഴ്‌നാടു നാലു രൂപയും കര്‍ണാടകം 4.60 രൂപയും ആന്ധ്ര 4.45 രൂപയുമാണു റെയില്‍വേയില്‍നിന്ന്‌ ഈടാക്കുന്നത്‌. എക്‌സട്രാ ഹൈടെന്‍ഷന്‍(ഇ.എച്ച്‌.ടി) ഉപയോക്‌താക്കളില്‍നിന്ന്‌ ഈടാക്കുന്ന നിരക്കാണു റെയില്‍വേക്കുള്ളത്‌. ടി.ഒ.ഡി. താരിഫ്‌ ബാധകമാക്കിയിട്ടില്ലാത്തതിനാല്‍ ഈ നിരക്കു നല്‍കേണ്ടി വരുന്നില്ല. വാണിജ്യ ആവശ്യത്തിനായി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇ.എച്ച്‌.ടി. താരിഫാണ്‌ ബാധകം. അതിനാല്‍ റെയില്‍വേയും ഈ നിരക്കു നല്‍കാന്‍ ബാധ്യസ്‌ഥമാണ്‌.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിലൂടെ ഓരോ വര്‍ഷവും കോടികളുടെ അധിക ബാധ്യതയാണു ബോര്‍ഡിനുണ്ടാകുന്നത്‌. ഇതു ചെലവില്‍ കൊള്ളിക്കുകയാണു ചെയ്യുന്നത്‌.

തിരുവനന്തപുരം, പാലക്കാട്‌ റെയില്‍വേ ഡിവിഷനുകളിലായി തമിഴ്‌നാടിന്റെ നിരവധി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌.

കന്യാകുമാരി വരെയുള്ള പ്രദേശം തിരുവനന്തപുരം ഡിവിഷന്റെ കീഴിലും ഈറോഡ്‌ വരെയുള്ള പ്രദേശം പാലക്കാട്‌ ഡിവിഷന്റെ കീഴിലുമാണ്‌. ഈ സ്‌ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ ഉപയോഗിക്കുന്നതു കേരളത്തില്‍നിന്നുള്ള വൈദ്യുതിയാണ്‌. തമിഴ്‌നാട്ടില്‍നിന്നുള്ള വൈദ്യുതിക്കു വില കൂടുതലായതിനാലാണു കേരളത്തില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത്‌.

ഈ സ്‌ഥലങ്ങളിലേക്കുള്ള യാത്രക്കാരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടുകരാണ്‌. ഇങ്ങനെ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരമായി കേരളത്തിലുള്ളവര്‍ക്കു യാത്രാനിരക്കില്‍ ഒരിളവും റെയില്‍വേ നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണു വൈദ്യുതിനിരക്കു വര്‍ധിപ്പിച്ച്‌ തമിഴ്‌നാട്ടിലെ നിരക്കുമായി ഏകീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചത്‌. 

(മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത)

Saturday, May 14, 2011

വൈദ്യുതി: കേന്ദ്രവാഗ്ദാനം കേരളം ചോദിച്ചതിന്റെ പകുതി

നിര്‍മാണത്തിലിരിക്കുന്ന കേന്ദ്ര വൈദ്യുതിനിലങ്ങളില്‍നിന്നുള്ള സംസ്ഥാന വിഹിതത്തില്‍ കുത്തനെ ഇടിവ്. കേരളത്തിന് ലഭിക്കുന്നത് ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെ മാത്രം. അശാസ്ത്രീയമായ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാന വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതാണ് കേരളത്തിന് വിനയായത്. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് സംസ്ഥാന വിഹിതം നിഷേധിക്കുന്ന താരിഫ്നയം നിലവില്‍ വന്നതോടെ ഈ കുറവ് കേരളത്തിന് വന്‍ തിരിച്ചടിയാകും. നിര്‍മാണത്തിലിരിക്കുന്ന 11 പുതിയ പദ്ധതികളുമായാണ് കേരളം കരാര്‍ ഒപ്പിട്ടത്. എന്‍ടിപിസിയും തമിഴ്നാട് വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് ആരംഭിക്കുന്ന 1500 മെഗാവാട്ടിന്റെ വള്ളൂര്‍ താപവൈദ്യുതിപദ്ധതിയില്‍നിന്ന് കേരളം 150 മെഗവാട്ട് ആവശ്യപ്പെട്ടു. അനുവദിച്ചത് 75 മെഗാവാട്ട്. ആന്ധ്രയിലെ സിംഹാദ്രി നിലയത്തില്‍ നിന്ന് 200 മെഗാവാട്ടിന് കേരളം വാദിച്ചപ്പോള്‍ തരുന്നത് 80 മെഗാവാട്ട്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും ടിഎന്‍ഇബിയും ചേര്‍ന്ന് തൂത്തുക്കുടയില്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ട് താപനിലയത്തില്‍നിന്ന് കേരളം 150 മെഗാവാട്ടാണ് ആവശ്യപ്പെട്ടു. അനുവദിച്ചത് നേര്‍പകുതി. നെയ്വേലി അനുബന്ധപദ്ധതിയില്‍ 500 മെഗാവാട്ട് ചോദിച്ച കേരളം 70 മെഗാവാട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. തമിഴ്നാട്ടിലെ ചെയ്യൂരിലെ 4000 പദ്ധതിയില്‍നിന്ന് 500 മെഗാവാട്ടിനു വേണ്ടി കേരളം ശ്രമിച്ചു. ലഭിക്കുക 300 മെഗാവാട്ട് മാത്രം. ഒഡീഷയില്‍ ആരംഭിക്കുന്ന 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 500 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 300 മെഗാവാട്ട്. ആന്ധ്രയിലെ 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 75 മെഗാവാട്ട് മാത്രമാണ് കേരളത്തിനു ലഭിക്കുക. തമിഴ്നാട്ടിലെ കൂടുംകുളം, ആന്ധ്രയിലെ തുതിമടക്ക, തമിഴ്നാട്ടിലെ സിര്‍ക്കാളി, കര്‍ണാടകത്തിലെ കുടുകി എന്നിവയാണ് പുതുതായി വരുന്ന മറ്റു നിലയങ്ങള്‍ . ഇവിടെ നിന്നുള്ള വിഹിതത്തിലും വന്‍ ഇടിവുണ്ടായി. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ കല്‍ക്കരിയാണ് മിക്ക നിലയങ്ങളിലും ഉപയോഗിക്കുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതിക്ക് കനത്ത വിലനല്‍കേണ്ടി വരുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയും മോശമാക്കും. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാനത്തിന്റെ കേന്ദ്ര ധന വിഹിതവും ആളോഹരി വൈദ്യുതി ഉപഭോഗവും മാനദണ്ഡമാക്കിയാണ് വൈദ്യുതിവിഹിതം നിശ്ചയിക്കുന്നത്. കേരളത്തിനുള്ള ധനവിഹിതം കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. വന്‍കിട വ്യവസായങ്ങളുടെ കുറവു മൂലം ആളോഹരി വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനം പിന്നിലാണ്. ആന്ധ്ര(970 യൂണിറ്റ്), തമിഴ്നാട് (1040) എന്നിങ്ങനെയാണ് ആളോഹരി വൈദ്യുത ഉപഭോഗം. കേരളത്തില്‍ അത് 460 യൂണിറ്റ് മാത്രം. നിര്‍മാണത്തിലുള്ള പദ്ധതികളില്‍നിന്നും ഈ മാനദണ്ഡപ്രകാരം വിഹിതം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണം അവതാളത്തിലാക്കുന്നു.

വൈദ്യുതി മുടക്കുന്ന താരിഫ് നയം

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത്തരം സമ്മര്‍ദങ്ങളെയും അനാവശ്യ വിലക്കുകളെയുമെല്ലാം അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 1008 മെഗാവാട്ടിന്റെ ഉല്‍പ്പാദനശേഷിയാണ് ആ കാലഘട്ടത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ , 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും പുനഃസ്ഥാപിക്കപ്പെട്ടു. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടികള്‍ മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്മയാണ് ആ അഞ്ചുവര്‍ഷം ഉണ്ടായത്. യുഡിഎഫില്‍നിന്ന് വ്യത്യസ്തമായ സമീപനവും ഉറച്ച തീരുമാനങ്ങളുമായാണ് 2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഈ മേഖലയില്‍ ഇടപെട്ടത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും 96ലെ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഇപ്പോഴും ഇല്ലാതാക്കി. ഡല്‍ഹിയില്‍ രണ്ടും യുപിയില്‍ 6-8ഉം മഹാരാഷ്ട്രയില്‍ 8ഉം കര്‍ണാടകത്തില്‍ 2-5ഉം ആന്ധ്രയില്‍ നാലും മണിക്കൂര്‍ വൈദ്യുതി മുടക്കം പതിവാക്കിയ സ്ഥാനത്താണ് ലോഡ് ഷെഡിങ്ങിനോടും പവര്‍കട്ടിനോടും സന്ധിചെയ്യാതെ ഇവിടെ മുന്നോട്ടുപോകാനായത്. തമിഴ്നാട്ടില്‍ 2-6 മണിക്കൂര്‍ ദൈനംദിന ലോഡ്ഷെഡിങ്ങിനുപുറമെ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായങ്ങള്‍ അടച്ചിടുന്നു. ഇതൊന്നും കേരളത്തിലുണ്ടായിട്ടില്ല എന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ ഫലമാണ്. അതാകട്ടെ, കേന്ദ്രത്തിന്റെ കടുത്ത അവഗണനയെയും നിഷേധ നയങ്ങളെയും അതിജീവിച്ചുകൊണ്ടാണ്. കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വിലയില്‍ യൂണിറ്റിന് 90 പൈസയും നാഫ്ത്ത, ഡീസല്‍ എന്നിവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചിട്ടും ഗാര്‍ഹിക ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി വിലവര്‍ധനയില്ലാത്ത നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതിന്റെ ഭാഗമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനമായി കെഎസ്ഇബിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ വൈദ്യുതി മേഖലാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാംസ്ഥാനത്ത് കേരളമാണ്. ഇതില്‍ത്തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളം ഒന്നാമതാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പാലക്കാട് മാറി. ഇപ്പോഴിതാ സംസ്ഥാനമാകെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കെത്തുന്നു. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ഇങ്ങനെയെല്ലാമുള്ള അസൂയാവഹമായ മുന്നേറ്റം നടത്തിയ കേരളത്തിന് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടി നല്‍കുകയാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ . അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാതിരുന്നാല്‍ സംസ്ഥാന വൈദ്യുതി ആസൂത്രണം അട്ടിമറിക്കപ്പെടും. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് ടെന്‍ഡര്‍ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന് ഇനി വൈദ്യുതി ലഭിക്കുക.

ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുക എന്ന പ്രാഥമികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് കച്ചവടാധിഷ്ഠിതമാക്കി മാറ്റുകയാണ് യുപിഎ സര്‍ക്കാര്‍ . കമ്പോളത്തില്‍ മത്സരം കനക്കുമ്പോള്‍ വൈദ്യുതിയുടെ വില വന്‍ തോതില്‍ ഉയരും. സ്വാഭാവികമായും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് കുതിച്ചുയരും. വിലക്കയറ്റത്തിന്റെ തോത് രൂക്ഷതരമാക്കുന്നതിലേക്കും ജനങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിക്കുന്നതിലേക്കുമാണ് ഇത് നയിക്കുക. വൈദ്യുതിമേഖലയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ താരിഫ് നയം അതിന്റെ അപകടം മനസിലാക്കി തിരുത്താന്‍ കേന്ദ്രം തയ്യാറായേ തീരൂ. പൂയംകുട്ടി, അതിരപ്പിള്ളി അടക്കമുള്ള കേരളത്തിന്റെ ജല വൈദ്യുതിപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കാസര്‍കോട് ചീമേനിയിലെ കല്‍ക്കരിനിലയവും അനിശ്ചിതത്വത്തിലാണ്. ഇതിനിടെയാണ് 1970കളില്‍ തുടക്കമിട്ട കേന്ദ്രപൂള്‍ സമ്പ്രദായം നിര്‍ത്തുന്നത്. വൈദ്യുതി വിതരണരംഗത്തെ സാമൂഹ്യ പ്രതിബദ്ധതയാണ് പരിപൂര്‍ണമായും ഇതോടെ ഇല്ലാതാകുന്നത്. ബഹുരാഷ്ട്ര ഭീമന്‍മാര്‍ രാജ്യത്തിന്റെ വൈദ്യുതി മേഖലയില്‍ അതീവ തല്‍പ്പരരാണ്. ആണവ കരാറിന്റെ ഭാഗമായി അമേരിക്കന്‍ കോര്‍പറേറ്റുകള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ എത്തുന്നുണ്ട്. ഇന്നാട്ടിലെ കോര്‍പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര ഭീമന്‍മാര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ താരിഫ് നയം. അത് നാട്ടിലെ ജനങ്ങളുടെ പോക്കറ്റില്‍ കൈയിടാനുള്ളതാണ്. ചെറുത്തുതോല്‍പ്പിക്കേണ്ട ഈ നയത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നേ മതിയാകൂ.

 (ദേശാഭിമാനി 12.05.2011)

Sunday, May 8, 2011

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ കേന്ദ്രനിര്‍ദേശം

വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രനിര്‍ദേശം. ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള നിരക്ക് വര്‍ധന അനുവദിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് ഉത്തരവു നല്‍കണമെന്ന് കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിനോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിരക്കുവര്‍ധന അനുവദിക്കാത്ത സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അപ്പലേറ്റ് ട്രിബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡുകളുടെ കമ്മി പരിഹരിക്കാന്‍ നിരക്കു വര്‍ധന അനിവാര്യമാണെന്ന് 12-ാം പദ്ധതിക്കു രൂപം നല്‍കാന്‍ ഏപ്രില്‍ 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണകമീഷന്‍ യോഗം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ബോര്‍ഡുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം നഷ്ടം പ്രതിവര്‍ഷം 70,000 കോടി വരും. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് പ്രതിവര്‍ഷം 9,000 കോടിയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ കാറ്റാടി നിലയങ്ങളില്‍നിന്ന് വൈദ്യുതിവാങ്ങിയ വകയില്‍ അവര്‍ക്ക് 1200 കോടി രൂപ മുടക്കേണ്ടിവന്നത് നഷ്ടം രൂക്ഷമാക്കി. പഞ്ചാബ് വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞവര്‍ഷത്തെ നഷ്ടം 4000 കോടിയാണ്. ദില്ലി വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടമാകട്ടെ 50,000 കോടി കവിഞ്ഞു. കെഎസ്ഇബിക്ക് 1500 കോടിയുടെ നഷ്ടമാണുള്ളത്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് സാമ്പത്തികമായി തകര്‍ത്തതെന്നാണ് വൈദ്യുതി ബോര്‍ഡുകള്‍ പറയുന്നത്. കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞതോടെ വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ക്രൂഡ്ഓയിലിന്റെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായത്. ഇതിനുപുറമേ, പണപ്പെരുപ്പവും തിരിച്ചടിയായി. അലൂമിനിയം, സ്റ്റീല്‍ തുടങ്ങിയവയുടെ വില ക്രമാതീതമായി ഉയര്‍ന്നു. ശമ്പള കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കേണ്ടി വന്നതോടെ ഭാരം കനത്തു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് ബോര്‍ഡുകളുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് വ്യക്തം. വൈദ്യുതി വിപണനം മത്സരാധിഷ്ഠിതമാക്കിയതോടെ ക്ഷാമകാലത്ത് വൈദ്യുതിക്ക് തീവിലയായി. രണ്ടും മൂന്നും രൂപ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേനല്‍ക്കാലത്ത് പത്തുരൂപയിലേറെ വിലയ്ക്കാണ് ബോര്‍ഡുകള്‍ക്ക് പവര്‍ എക്സചേഞ്ചുകള്‍ വഴി വില്‍ക്കുന്നത്.

Wednesday, April 6, 2011

കേരളത്തിലെ വൈദ്യുതി മേഖലയിലെ പുരോഗതി

കെ.എസ.ഇ.ബി. ഓഫീസേര്‍സ്  അസോസിയേഷന്റെ ന്യൂസ്‌ മാഗസിനില്‍ മാര്‍ച് ലക്കത്തില്‍ വന്ന ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

വൈദ്യുതി രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാനം തുടക്കം ഇട്ടത്. 2020ലെ വൈദ്യുതി ആവശ്യകത ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ കമ്മീഷന്‍ ചെയ്തത് ഉള്‍പ്പടെ 209 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറീസ്സയിലെ കല്‍ക്കരിപ്പാടത്തെ അടിസ്ഥാനപ്പെടുത്തിയും കായംകുളം പദ്ധതി എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ വിപുലീകരിച്ചും ബ്രഹ്മപുരത്ത് എല്‍.എന്‍.ജി അടിസ്ഥാനപ്പെടുത്തിയുള്ള 1000 മെഗാവാട്ട് പദ്ധതിയും ചീമേനിയിലെ നിര്‍ദ്ദിഷ്ട പ്രകൃതിവാതകാധിഷ്ടിത നിലയവും കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ നിര്‍ദ്ദേശിച്ച പ്രകാരം അതിവേഗം കമ്മീഷന്‍ ചെയ്തുവരികയാണ്. വര്‍ഷങ്ങളായി മുടങ്ങികിടന്ന കുറ്റ്യാടി ടെയില്‍ റേസ് (കെ.റ്റി.ആര്‍) പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കിയതും പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തതും ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്.

പ്രസരണ വിതരണ നഷ്ടം ദേശീയ ശരാശരി 35 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 18 ശതമാനത്തില്‍ താഴെ എത്തിക്കുന്നതില്‍ പ്രസരണ രംഗത്തെ പദ്ധതികളുടെ പങ്ക് നിര്‍ണ്ണായകമാണ്.

വിതരണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം തന്നെയാണ്. സാധാരണകാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന നയങ്ങള്‍ രാജ്യത്ത് നിലനില്ക്കുമ്പോള്‍ തന്നെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനകം 90 ഓളം അസ്സംബ്ലി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ല പാലക്കാട് ആണ്. ത്രിശ്ശൂരിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ആര് മാസത്തിനകം കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇന്ത്യയിലെ 89000 ത്തോളം ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന സത്യം നിലനില്ക്കുമ്പോഴാണ് കേരള സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ ചരിത്രത്തിലേക്ക് കടക്കുന്നത്. നാം ഉയര്‍ത്തിയ ബദല്‍ നയത്തിന്റെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.

അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപനം ഏതൊരു വകുപ്പിനേയും അതിശയിപ്പിക്കുന്ന വേഗതയില്‍ ചെയ്യാന്‍ കഴിഞ്ഞതും മറ്റൊന്നുകൊണ്ടല്ല. 24 മണിക്കൂറും വാഹന സൌകര്യം ഏര്‍പ്പെടുത്തിയത് വിതരണ ഓഫീസുകള്‍ക്ക് അനുഗ്രഹമായി.

മോഡല്‍ സെക്ഷന്‍ ആഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ ശോചനീയ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 6 മണിവരെ പണം സ്വീകരിക്കുന്ന സമയം ദൈര്‍ഘിപ്പിച്ചത് വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

പശ്ചാത്തല സൌകര്യങ്ങളില്‍ മാത്രമല്ല നടപടി ക്രമങ്ങളിലും സമീപനത്തിലും വൈദ്യുതി ബോര്‍ഡിലുണ്ടായ മാറ്റം ചെറുതല്ല. സര്‍വ്വീസ് കണക്ഷന് സി.ഡി യും ഒ.വൈ.ഇ.സി യും ഒരുമിച്ചടയ്ക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുമെന്നത് നമ്മളില്‍ തന്നെ ആരെങ്കിലും കരുതിയിരുന്നോ? വിപ്ളവകരമായ തുടക്കം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണിത്. 55 പേജുള്ള അപേക്ഷാഫാറം വെറും 2 പേജാക്കി മാറ്റിയതും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ നല്ല തുടക്കം തന്നെ.

ഇത്തരം മാറ്റങ്ങളൊക്കെ സ്വകാര്യ വല്‍ക്കരിച്ചാലെ നടപ്പാവൂ എന്ന് വാശിപിടിച്ച മാധ്യമങ്ങളും വക്താക്കളും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വൈദ്യുതി ബോര്‍ഡിനെപ്പറ്റി പറയുന്ന നല്ല വാക്കുകള്‍ അവഗണിക്കാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരിക്കുകയും വിഭജിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേയും കേരളത്തിലേയും അനുഭവങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രസക്തി എത്രത്തോളം എന്ന് മനസ്സിലാവുകയുള്ളു.

വൈദ്യുതി വിതരണ രംഗത്ത് വോള്‍ട്ടേജ് അദാലത്ത്, റവന്യു അദാലത്ത്, വൈദ്യുതി മന്ത്രി തന്നെ പങ്കെടുത്ത ജനകീയ വൈദ്യുതി അദാലത്ത് എന്നിവ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നാഴിക കല്ലുകളാണ്.

വിതരണ ഓഫീസുകളിലെ ബില്ലിംഗ് കമ്പ്യൂട്ടര്‍ വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തി സമഗ്രമാക്കിയതും മറ്റ് രംഗത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതും നേട്ടങ്ങളായി. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളോടെയുള്ള ഐ.ടി. വികസനമാണ് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംസ്ഥാനത്തിനും അസൂയാവഹമായത് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലനില്ക്കുന്നു എന്നതുതന്നെയാണ്. മികച്ച ഊര്‍ജ്ജ മാനേജ്മെന്റിലൂടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഒഴിവാക്കാന്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടുണ്ട്.

മണിക്കൂറുകളോളം ലോഡ്ഷെഡ്ഡിംഗും പവര്‍ഹോളിഡേയും പല സംസ്ഥാനങ്ങളിലും നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി കൈവരിച്ചത്. ലോഡ്ഷെഡ്ഡിംഗ് ഉള്ളപ്പോഴേ ഇക്കാര്യത്തെപ്പറ്റിനാം ചിന്തിക്കുന്നുള്ളു. സൌജന്യ നിരക്കില്‍ 1.5 കോടി സി.എഫ്.എല്‍ വിതരണം ചെയ്തതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു നടത്തിയത്.
 
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നയം. അതോടൊപ്പം കേരളത്തിലെ വൈദ്യുതി മേഖലയില്‍ ലോക നിലവാരത്തിലെത്തിക്കാനുള്ള നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ഏറെ പ്രതീക്ഷകളോടെയാണ് ഈ നയങ്ങളെ നോക്കി കാണുന്നത്. വൈദ്യുതി പോലുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ളതല്ല എന്നുള്ളതുതന്നെയാണ് ഏറ്റവും പ്രധാനം. വൈദ്യുതി രംഗത്ത് ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ വിപ്ളവകരമായ പദ്ധതികള്‍ തുടരേണ്ടതാണെന്നത് ഈ അവസരത്തില്‍ പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വൈദ്യുതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് രംഗങ്ങളിലേതെന്നപോലെതന്നെ ജീവന്‍ മരണ സമരം തന്നെയാണ്. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചും ഇത് ദിശ നിര്‍ണ്ണയിക്കുന്ന സമയമാണ്.

Tuesday, January 25, 2011

തൃശൂരിന് സമ്പൂര്‍ണ വെളിച്ചം

തൃശൂരിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി ഈ മാസം 22ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഈ നേട്ടം ആദ്യമായി കൈവരിച്ച ജില്ല പാലക്കാടാണെന്ന് നമുക്കറിയാം. 2010 ഫെബ്രുവരി 16നാണ് പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായത്. രണ്ടാമതായി ഇപ്പോള്‍ തൃശൂരും. ഫെബ്രുവരി 19ന് ആലപ്പുഴ, എറണാകുളം ജില്ലകള്‍കൂടി നേട്ടം കൈവരിക്കും. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായി വൈദ്യുതീകരിച്ച നിയോജകമണ്ഡലം എന്ന പദവി നേടിയ ഇരിങ്ങാലക്കുട ഉള്‍പ്പെടെ പതിനാല് മണ്ഡലമാണ് തൃശൂര്‍ ജില്ലയിലുള്ളത്. കൊടകര, നാട്ടിക, ചേലക്കര, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, ഗുരുവായൂര്‍, മണലൂര്‍, തൃശൂര്‍, കുന്ദംകുളം, മാള, ചേര്‍പ്പ്, ഒല്ലൂര്‍ തുടങ്ങിയ എല്ലാ മണ്ഡലങ്ങളും വൈദ്യുതീകരിച്ച് പ്രഖ്യാപനം നടത്തി. കേരളത്തില്‍ 140ല്‍ 52 നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. അമ്പതിലേറെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. പ്രസരണ, വിതരണ മേഖലയില്‍ നടന്ന വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ‘ഭാഗമായാണ് ഈ നിലയില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നത്.

കേരളത്തിലാകെ 21 ലക്ഷത്തിലധികം കണക്ഷനുകളാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നല്‍കിയത്. 18,000 ട്രാന്‍സ്ഫോര്‍മറുകളും 13, 000 കിലോമീറ്റര്‍ 11 കെവി ലൈനുകളും 30,000ത്തോളം കിലോമീറ്റര്‍ എല്‍ടി ലൈനുകളും സ്ഥാപിച്ചു. 95 സബ്സ്റ്റേഷനുകള്‍ കമീഷന്‍ചെയ്തു. ഈ രംഗത്തൊക്കെ സര്‍വകാല റെക്കോഡാണ് കഴിഞ്ഞ നാലരക്കൊല്ലം കൊണ്ടുണ്ടായത്. തൃശൂര്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനേഴര കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തു നടപ്പാക്കിയത്. ഇതില്‍ 49 ലക്ഷം എംപി ഫണ്ടും 507 ലക്ഷം എംഎല്‍എ ഫണ്ടും 57 ലക്ഷം എസ്ടി ഫണ്ടും 11 ലക്ഷം എസ്സി ഫണ്ടും 136 ലക്ഷം ത്രിതല പഞ്ചായത്ത് ഫണ്ടും 215 ലക്ഷം ടിആര്‍പി തുടങ്ങിയ മറ്റു ഫണ്ടുകളും ഉപയോഗിച്ചാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയിലെ വിതരണ പ്രസരണ മേഖലകളില്‍ വലിയ മുന്നേറ്റമാണുണ്ടായത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശൂര്‍ ജില്ലയില്‍ ആകെ 2,07912 പുതിയ കണക്ഷനുകള്‍ നല്‍കി. ഇതില്‍ 2,5065 ബിപിഎല്‍ കുടുംബങ്ങളും 6228 പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടും. ജില്ലയിലെ വിതരണമേഖലയില്‍ 2555 വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് വര്‍ക്കുകളും 1150 കിമീ 11 കെവി ലൈനും 2185 ട്രാന്‍സ്ഫോര്‍മറുകളും 2495 കിമീ എല്‍ടി ലൈനും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിതരണമേഖലയില്‍ ജില്ലയിലാകെ 293 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ നടന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശൂര്‍ ജില്ലയില്‍ രണ്ട് പുതിയ ഡിവിഷന്‍ (ഇലക്ട്രിക്കല്‍ ഡിവിഷന്‍, വടക്കാഞ്ചേരി, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ചാലക്കുടി) ഒരു സബ് ഡിവിഷന്‍ (കുണ്ടന്നൂര്‍) മൂന്ന് സെക്ഷന്‍ (ദേശമംഗലം, പഴയന്നൂര്‍, പുന്നംപറമ്പ്) എന്നിവ ആരംഭിച്ചു. പ്രസരണമേഖലയില്‍ പത്ത് 33 കെവി സബ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഒരു 33 കെവി സബ് സ്റ്റേഷന്റെയും രണ്ട് 110 കെവി സബ് സ്റ്റേഷന്റെയും ശേഷി വര്‍ധിപ്പിക്കുന്ന ജോലിയും നടന്നുവരുന്നു. പ്രസരണമേഖലയില്‍ ആകെ ചെലവ് 38 കോടി രൂപയാണ്.

വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ തൃശൂര്‍ ജില്ലയില്‍ വന്‍സാധ്യതകളാണ് ഉള്ളത്. ചിമ്മിനി 2.5 മെഗാവാട്ട്, പീച്ചി 1.25 മെഗാവാട്ട് എന്നീ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതോടൊപ്പം ആനക്കയം, പെരിങ്ങല്‍ക്കുത്ത്, തുമ്പൂര്‍മൂഴി, കണ്ണംകുഴി തുടങ്ങിയ ചെറുകിട പദ്ധതികള്‍കൂടി അടുത്തുതന്നെ ഏറ്റെടുക്കാനാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ ഉല്‍പ്പാദനമേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 19 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഒന്നര കോടി സിഎഫ്എല്‍ വിതരണം ചെയ്തു. എപിഡിആര്‍പി, ആര്‍എപിഡിആര്‍പി, ആര്‍ജിജിവിവൈ, ടിആര്‍പി, തുടങ്ങിയ സ്കീമുകള്‍ അടക്കം വൈദ്യുതിമേഖലയില്‍ ആകെ 350 കോടി രൂപയോളം ചെലവാക്കിയിട്ടുണ്ട്. വൈദ്യുതി വെളിച്ചം ഇതുവരെ സ്വപ്നംമാത്രമായിരുന്ന ഒളകര, മണിയന്‍കിണര്‍, കരടിക്കുന്ന്, അടിച്ചില്‍തൊടി, മുക്കംപുഴ, വാച്ചുമരം, തവളക്കുഴിപ്പാറ, അരിക്കാപ്പ്, വെട്ടിവിട്ടകാട് മുതലായ വിദൂര ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ സുപ്രധാന നേട്ടമാണ്. ഇതില്‍ മുക്കംപുഴ, അടിച്ചില്‍തൊടി, തവളക്കുഴിപ്പാറ, വാച്ചുമരം, അരിക്കാപ്പ്, വെട്ടിവിട്ടകാട് തുടങ്ങിയ കോളനികളിലെ 260 വീടുകളിലേക്ക് അനെര്‍ട്ടിന്റെ സഹായത്തോടെ സൌരോര്‍ജ വിളക്കുകള്‍ നല്‍കുകയായിരുന്നു. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം വൈദ്യുതിലൈന്‍ വലിച്ച് കണക്ഷന്‍ നല്‍കും.

എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന ഈ സമ്പൂര്‍ണ വൈദ്യുതീകരണ യജ്ഞത്തില്‍ എംപിമാര്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, ബ്ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയോടൊപ്പം തൃശൂര്‍ ജില്ലയിലെ കെഎസ്ഇബിയുടെ എല്ലാ ഓഫീസുകളും നല്ല ഇടപെടലാണ് നടത്തിയത്. റവന്യൂ, വനം, എസ്സി/എസ്ടി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ ആത്മാര്‍ഥമായ സഹകരണവും ഈ പരിപാടിയുടെ വന്‍വിജയത്തിന് സഹായകരമായി.

എ കെ ബാലന്‍ ദേശാഭിമാനി 25.01.11

Sunday, January 23, 2011

പുതിയ നിലയങ്ങളില്‍നിന്ന് അര്‍ഹമായ വൈദ്യുതിവിഹിതമില്ല

ദക്ഷിണേന്ത്യയിലെ പുതിയ രണ്ടു കേന്ദ്രനിലയത്തില്‍നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതിവിഹിതം കേന്ദ്രം നിഷേധിച്ചു. തമിഴ്നാട്ടിലെ വള്ളൂര്‍, ആന്ധ്രപ്രദേശിലെ സിംഹാദ്രി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിവിഹിതത്തിലാണ് കേരളത്തിന് വന്‍ കുറവുണ്ടായത്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രവിഹിതത്തിലും കുറവുവരുത്തുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിന് തിരിച്ചടിയാകും.

തമിഴ്നാട്ടിലെ വള്ളൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന വള്ളൂര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ നിലയത്തിന്റെ ശേഷി 1500 മെഗാവാട്ടാണ്. ഇതില്‍ 150 മെഗാവാട്ടാണ് കേരളം ആവശ്യപ്പെട്ടത്. അനുവദിച്ചത് വെറും 50 മെഗാവാട്ട്. നിലയം സ്ഥാപിച്ച സംസ്ഥാനമെന്ന നിലയില്‍ തമിഴ്നാടിന് 35 ശതമാനംവരെ വൈദ്യുതി നല്‍കാം. അതനുസരിച്ച് അവര്‍ക്ക് 525 മെഗാവാട്ടിനു മാത്രമേ അര്‍ഹതയുള്ളൂവെങ്കിലും നല്‍കിയിരിക്കുന്നത് 900 മെഗവാട്ടാണ്. ആന്ധ്രയിലെ പുതിയ നിലയമായ സിംഹാദ്രിയില്‍ 1000 മെഗവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍, അര്‍ഹതപ്പെട്ട 200 മെഗാവാട്ട് കേരളം ആവശ്യപ്പെട്ടെങ്കിലും 80 മെഗാവാട്ട് മാത്രമാണ് അനുവദിച്ചിത്. ഈ നിലയത്തില്‍നിന്നുള്ള വിഹിതത്തില്‍ വിലിയ പങ്ക് തമിഴ്നാടും ആന്ധ്രയും കൈക്കലാക്കി.

കേരളത്തിനുള്ള അണ്‍ അലോക്കേറ്റഡ് വൈദ്യുതിവിഹിതം നാലു വര്‍ഷമായി പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഉല്‍പ്പാദനരംഗത്തെ പ്രതീക്ഷയായ അതിരപ്പിള്ളി, പൂയംകുട്ടി അടക്കമുള്ള വിവിധ പദ്ധതികള്‍ പരിസ്ഥിതിപ്രശ്നത്തിന്റെ പേരില്‍ കേന്ദ്രം മുടക്കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് അര്‍ഹതപ്പെട്ട വിഹിതം ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വള്ളൂരിലും സിംഹാദ്രിയിലും സ്ഥാപിക്കുന്നത് കല്‍ക്കരി നിലയങ്ങളാണ്. കല്‍ക്കരിനിലയങ്ങളായ ഒറീസയിലെ താല്‍ച്ചറില്‍നിന്ന് യൂണിറ്റിന് രണ്ടു രൂപയ്ക്കും ആന്ധ്രയിലെ രാമഗുണ്ടത്തുനിന്ന് 2.20 രൂപ നിരക്കിലുമാണ് കേരളത്തിന് ഇപ്പോള്‍ വൈദ്യുതി ലഭിക്കുന്നത്. ഏറെക്കുറെ ഇതേ നിരക്കുതന്നെയാകും പുതിയ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കും. അതേസമയം, നാഫ്ത നിലയങ്ങളില്‍നിന്നുള്ള കേന്ദ്ര വൈദ്യുതിക്ക് 8.66 രൂപ മുടക്കണം. കേരളത്തില്‍ത്തന്നെ എട്ടു രൂപയിലേറെയാണ് കായംകുളത്തെ ഉല്‍പ്പാദനച്ചെലവ്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 23.01.11

Monday, October 25, 2010

കേന്ദ്രത്തിന്റെ വൈദ്യുതിപദ്ധതികള്‍ക്ക് കേരളത്തില്‍നിന്ന് 27 അപേക്ഷ


ജവഹര്‍ലാല്‍ നെഹ്റു സോളാര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൌരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കേരളത്തില്‍നിന്നു ലഭിച്ചത് 27 അപേക്ഷ. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 13 സ്ഥാപനങ്ങള്‍. ഇതില്‍ത്തന്നെ പ്രോസസിങ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത് നാലു സ്ഥാപനവും. 18.1 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പദ്ധതിപ്രകാരം പ്രോജക്ടുകള്‍ സമര്‍പ്പിച്ചശേഷമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ കാലാവസ്ഥാപരമായ ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. എന്നാല്‍, ഈ വസ്തുത മറച്ചുവച്ചാണ് കേരളം അപേക്ഷപോലും സമര്‍പ്പിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നത്.
കേന്ദ്ര പാരമ്പര്യ ഊര്‍ജമന്ത്രാലയത്തിന്റെ സോളാര്‍ മിഷന്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ജൂണ്‍ 16നാണ്. ജൂണ്‍ 26നു സംസ്ഥാനസര്‍ക്കാരും ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. ജൂലൈ 12 ആയിരുന്നു അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി. ഇപ്രകാരം 27 അപേക്ഷയാണ് ലഭിച്ചത്. അതില്‍നിന്ന് 13 അപേക്ഷ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ത്തന്നെ കെ സി ചാക്കോ മുക്കാടന്‍, ശാന്തിഗിരി ആശ്രമം, കിന്‍ഫ്ര, മലങ്കര പ്ളാന്റേഷന്‍സ് എന്നീ നാലു സ്ഥാപനം മാത്രമാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത്. അവയുടെ തുടര്‍നടപടി ആരംഭിക്കുകയും ചെയ്തു.

പദ്ധതിയില്‍ സംസ്ഥാനങ്ങളെ മൂന്നു ബാന്‍ഡായാണ് തിരിച്ചിട്ടുള്ളത്. സൂര്യപ്രകാശത്തിന്റെ ലഭ്യത, മഴയില്ലാത്ത ദിവസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിവ്. അതില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബാന്‍ഡ് എയിലാണ് വരുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയെ മാത്രം ബാന്‍ഡ് ബിയില്‍ ഉള്‍പ്പെടുത്തി. മറ്റു ജില്ലയെല്ലാം ബാന്‍ഡ് സിയിലാണ്. പാലക്കാട് ജില്ലയില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നു എന്ന കാരണത്താലാണ് ബാന്‍ഡ് ബിയില്‍പ്പെടുത്തിയത്. ബാന്‍ഡ് എയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് അധികസഹായം ലഭിച്ചു. ബാന്‍ഡ് ബിയില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ അനുവദിച്ചു.

കേരളത്തിലെ 13 ജില്ലയും ബാന്‍ഡ് സിയില്‍ ആയതിനാല്‍ പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു സാധ്യത കുറവാണെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് സൌരോര്‍ജ മിഷന്‍ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുസൃതമായ മാറ്റംവരുത്തണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ജൂലൈ 27നു ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. കേന്ദ്ര ഉള്‍ഗ്രാമ വൈദ്യുതീകരണ പദ്ധതിയില്‍പ്പെടുത്തി 20.4 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കേരള പവര്‍ സെക്രട്ടറി പോള്‍ ആന്റണി സെപ്തംബര്‍ 27നു സമര്‍പ്പിച്ചു.