Showing posts with label Bofors. Show all posts
Showing posts with label Bofors. Show all posts

Thursday, January 6, 2011

ബൊഫോഴ്‌സ്: കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

നാലില്‍മൂന്നിലേറെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി സര്‍ക്കാരിനെ കടപുഴക്കുകയും തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതി കേസ് വീണ്ടും ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും തോക്കുകള്‍ വാങ്ങിയതില്‍ ഇടനിലക്കാരായി നിന്ന ഒട്ടാവിയോ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കൈപ്പറ്റിയ പണത്തിന് നികുതി കൊടുക്കണമെന്ന ആദായനികുതി ട്രിബ്യൂണലിന്റെ വിധിയാണ് കോണ്‍ഗ്രസും സി ബി ഐയും വിശദമായി മുക്കിയ അഴിമതി കേസ് വീണ്ടും സജീവമാക്കിയത്. ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിക്കും ഛദ്ദയ്ക്കും 41 കോടി രൂപ കമ്മിഷനായി ലഭിച്ചിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഈ തുകയ്ക്ക് നിയമപ്രകാരമുള്ള നികുതി ഈടാക്കണമെന്നാണ് ട്രിബ്യൂണലിന്റെ വിധി.

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വവും സി ബി ഐയും പ്രചരിപ്പിച്ച കഥകളുടെ കള്ളത്തരമാണ് ഈ വിധിയിലൂടെ ആദായനികുതി ട്രിബ്യൂണല്‍ തുറന്നു കാട്ടിയിരിക്കുന്നത്. ബൊഫോഴ്‌സ് കമ്പനിയുമായി നടത്തിയ തോക്കിടപാടില്‍ ഇടനിലക്കാരില്ലെന്നും അതുകൊണ്ട് ആര്‍ക്കും കമ്മിഷന്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആയുധ ഇടപാടുകളില്‍ ഇടനിലക്കാരും കമ്മിഷനും പാടില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചതുകൊണ്ട്, ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. കേസ് അന്വേഷിച്ച സി ബി ഐ കോണ്‍ഗ്രസ് പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. കമ്മിഷന്‍ നല്‍കിയതിന് തെളിവില്ലെന്നാണ് സി ബി ഐ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ക്വത്‌റോക്കി കേസില്‍ പ്രതിയാണെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും സി ബി ഐ പറയുന്നു. അതുകൊണ്ട് ക്വത്‌റോക്കിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാണ് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ക്വത്‌റോക്കിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിട്ടെന്നും എന്നിട്ടും ഭൂമുഖത്തൊരിടത്തും ക്വത്‌റോക്കിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സി ബി ഐ പറയുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ വച്ച് ക്വത്‌റോക്കിയെ പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടു തന്നില്ലത്രെ. സി ബി ഐയ്ക്ക് ക്വത്‌റോക്കിയെ കണ്ടെത്താനായില്ലെങ്കിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ക്വത്‌റോക്കിയുടെ ബന്ധങ്ങള്‍ അറിയാവുന്നവര്‍ക്ക് സി ബി ഐയുടെ കള്ളക്കളി നേരത്തെ ബോധ്യമായതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ ഇറ്റാലിയന്‍ വ്യവസായിയാണ് ക്വത്‌റോക്കി. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ഇടപാടുകളില്‍ ക്വത്‌റോക്കി ഇടനിലക്കാരനായിരുന്നു. വന്‍തുകയാണ് കമ്മിഷന്‍ ഇനത്തില്‍ തട്ടിയെടുത്തത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പം ക്വത്‌റോക്കി നന്നായി മുതലെടുക്കുകയും ചെയ്തു.

ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയിലൂടെ പൊതു ഖജനാവിനു നഷ്ടമായതില്‍ കൂടുതല്‍ തുക രണ്ടു ദശകത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്ന കേസ് അന്വേഷണത്തിനുവേണ്ടി സി ബി ഐ ചെലവഴിച്ചിട്ടുണ്ട്. അന്വേഷണസംഘങ്ങളെ സി ബി ഐ പലവട്ടം മാറ്റി. അന്വേഷണത്തിന്റെ മറവില്‍ സി ബി ഐ സംഘങ്ങള്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ബൊഫോഴ്‌സ് ഇടപാടില്‍ കമ്മിഷനും അഴിമതിയും ഇല്ലെന്നും ക്വത്‌റോക്കിക്ക് എതിരെ തെളിവില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചശേഷം നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറുകയും ചെയ്തു. പ്രതിപട്ടികയിലുള്ള ക്വത്‌റോക്കിയെ പിടികൂടാന്‍ കഴിയാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് സി ബി ഐ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി മാത്രമേ കാണാനാവുകയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍കംടാക്‌സ് വകുപ്പ് ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കമ്മിഷന്‍ കൈപ്പറ്റി എന്ന് അസന്നിദ്ധമായി വ്യക്തമാക്കിയിട്ടും ഇന്നലെയും സി ബി ഐ ആവശ്യപ്പെട്ടത് കേസ് അവസാനിപ്പിക്കണമെന്നാണ്. ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും കൈപ്പറ്റിയ തുക, ക്വത്‌റോക്കിയും ഛദ്ദയും നിക്ഷേപിച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ എന്നിവ ഇന്‍കംടാക്‌സ് ട്രിബ്യൂണല്‍ വിധിയില്‍ വിവരിച്ചിട്ടുണ്ട്.

2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ ബൊഫോഴ്‌സ് ഇടപാടിലെ തുക വളരെ വളരെ ചെറുതാണ്. എന്നാല്‍ ഇന്ത്യയില്‍ അഴിമതിക്ക് എതിരായി അതിശക്തമായ ബഹുജന പ്രസ്ഥാനത്തിനു തിരികൊളുത്തിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നു. അഴിമതിയോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ബൊഫോഴ്‌സ് അഴിമതി. അഴിമതി നടത്തിയവര്‍ എത്ര ഉന്നതരായാലും അവരെ പിടികൂടുകയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ചെയ്യുമെന്ന സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഇത് തെളിയിക്കുന്നു.

ജനയുഗം മുഖപ്രസംഗം 05.01.11