Showing posts with label Kunjalikkutty. Show all posts
Showing posts with label Kunjalikkutty. Show all posts

Wednesday, February 16, 2011

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ചെലവിട്ടത് 10 കോടി

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ചെലവഴിച്ചത് പത്തുകോടിയോളം രൂപ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുന്തിയ പങ്ക് ലഭിച്ചു. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ബന്ധു കെ എ റൌഫിനെ ചോദ്യംചെയ്തപ്പോഴാണ് പണമൊഴുക്കിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ പണം നല്‍കിയതിനു പുറമെ വാഹനങ്ങള്‍, വീട്, ഫ്ളാറ്റ്, തോട്ടമടക്കമുള്ള സ്വത്തുക്കള്‍ എന്നിവ വാങ്ങി നല്‍കാനാണ് പത്തുകോടി ചെലവഴിച്ചത്. കുറ്റപത്രം തിരുത്തല്‍, മൊഴിമാറ്റിക്കല്‍, സാക്ഷികളെ വിദേശത്തേക്ക് കടത്തല്‍, ഇവരുടെ വിവാഹം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് പണം കൈമാറി. കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ റൌഫ് പൊലീസ് ചോദ്യംചെയ്യലില്‍ ഇതിന്റെ വിശദവിവരങ്ങള്‍ കൈമാറി. പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖാമൂലം ധരിപ്പിച്ചു.

കേസിലെ മുഖ്യസാക്ഷി കെ വി റജീനയ്ക്ക് മാത്രം ഒരുകോടി രൂപയുടെ സ്വത്ത് നല്‍കി. മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞത് തിരുത്താന്‍ 2,65,000 രൂപ നല്‍കി. മലപ്പുറം തേഞ്ഞിപ്പലത്തെ ഷെരീഫ് വഴിയാണ് റജീനയ്ക്ക് പണം നല്‍കിയത്. കോഴിക്കോട് ചാലപ്പുറത്ത് ഫ്ളാറ്റ് വാങ്ങിനല്‍കി. റജീനയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റ് വിവാദം ഭയന്ന് ഭര്‍ത്താവ് പ്രമോദിന്റെ പേരിലാക്കി. പിന്നീടത് വിറ്റ് പണവുംകൊടുത്തു. ഒളവണ്ണയ്ക്കടുത്ത് മുതുവനത്തറയില്‍ സ്ഥലംവാങ്ങി നല്‍കി. ഈ 12 സെന്റില്‍ വീടും പണിതുനല്‍കി. വയനാട്ടില്‍ തോട്ടം വാങ്ങിക്കൊടുത്തു. ആള്‍ട്ടോ കാറടക്കം വാഹനങ്ങളും ഇരകളായ യുവതികള്‍ക്ക് വാങ്ങിക്കൊടുത്തു. ഇവരുടെ ഭര്‍ത്താക്കന്മാരെ ഗള്‍ഫിലയച്ചു. റജീനയ്ക്ക് ഓരോതവണയും പണം കൊടുത്തതിന് ഒപ്പിട്ടുവാങ്ങിയ രസീതും റൌഫ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. 12.50 ലക്ഷം രൂപ നല്‍കിയതിനുള്ള ഒറ്റ രസീത് ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്തെന്നും അറിയിച്ചു. 2005 ഒക്ടോബര്‍ 21നായിരുന്നു ആദായനികുതിറെയ്ഡ്.

മൊഴിമാറ്റാന്‍മാത്രം രജുല എന്ന യുവതിക്ക് 3,11,000 രൂപകൊടുത്തു. ഭര്‍ത്താവ് ബുഹാരിയാണ് പണം കൈപ്പറ്റിയത്. മറ്റു 12 സാക്ഷികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതിന്റെ വിശദാംശവും പൊലീസിന് ലഭിച്ചു. കേരളത്തെ ഞെട്ടിച്ച പെവാണിഭക്കേസ് അട്ടിമറിക്കാന്‍ ഒഴുക്കിയ കോടികളുടെ വിശദമായ കണക്ക് പൊലീസിന് ലഭിക്കുന്നത് ആദ്യമാണ്. കേസ് അട്ടിമറിക്കാന്‍ ജസ്റിസ് നാരായണക്കുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവര്‍ക്ക് കോഴ കൊടുത്തതായി റൌഫ് വെളിപ്പെടുത്തിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ സി പീറ്റര്‍ ഇന്ത്യാവിഷനിലൂടെ നടത്തിയ വെളിപ്പെടുത്തലിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
(പി വി ജീജോ)

ദേശാ‍ഭിമാനി 16.02.11

Tuesday, February 15, 2011

വിവാദങ്ങളെപ്പറ്റി ഭയം തോന്നുന്നവരോട്

കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തങ്ങളുടെ മദ്ധ്യസ്ഥതയില്‍ ഒരു ബിരിയാണിച്ചെമ്പിനുമുന്നിലിരുന്നാല്‍ ഉടന്‍ തീരാവുന്ന പ്രശ്നമേ ലീഗിനുള്ളിലുള്ളൂവെന്ന് കേരളം ധരിക്കണമോ? വിവാദങ്ങള്‍ തീര്‍ന്നുവെന്ന് എത്ര ആശ്വാസത്തോടെയാണ് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത കൊടുത്തത്. "ശശി വിവാദം കത്തുന്നു''വെന്നാണ് ഒരു ദിവസം കഴിഞ്ഞ് മലയാള മനോരമ തലക്കെട്ട് കാച്ചിയത്. 2ജി സ്പെക്ട്രം അഴിമതിയെ കടത്തിവെട്ടിയ വാര്‍ത്ത രണ്ടുലക്ഷം കോടി രൂപയുടെ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അഴിമതിയുടെ എട്ടാമത്തെ പേജിലേക്ക് തള്ളിയാണ് "ശശി വിവാദം'' മനോരമ സ്വന്തം തിരുനെറ്റിയില്‍ തന്നെ കുറിച്ചിട്ടത്.

കുഞ്ഞാലിക്കുട്ടിയെന്നൊരു പേരുപോലും ഇനിയാരും പറഞ്ഞുപോകരുതെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ ചട്ടംകെട്ടല്‍. റൌഫ് കൊള്ളരുതാത്തവനായതുകൊണ്ട് അതും മിണ്ടരുത്. തനിക്കെതിരെ യുഡിഎഫിലെ ചിലര്‍കൂടി ഉള്‍പ്പെട്ട് കൊച്ചിയില്‍വച്ച് നടന്ന ഒരു ഗൂഢാലോചനയുടെ തെളിവുകള്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയതോടെ അതും തീര്‍ന്നു. തന്റെ കയ്യിലൊരു ബോംബുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അതു കയ്യിലിരുന്നു പൊട്ടരുതെന്നാണ് റൌഫ് തിരിച്ചടിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ ബോംബ് ഉമ്മന്‍ചാണ്ടിയെ ഏല്‍പിച്ചതോടെ പാവം കുഞ്ഞാലിക്കുട്ടിക്ക് സമാധാനമായി. നാണം മറയ്ക്കാന്‍ മനോരമയും മാതൃഭൂമിയും ഉള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ഉടുതുണി ഇല്ലെങ്കിലെന്ത്? പണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ടെ മാതൃഭൂമിയാഫീസില്‍ അന്തിയുറങ്ങാന്‍ കിടന്നത് പഴയ പത്രങ്ങള്‍ വിരിച്ചാണെന്ന് സ്വാതന്ത്യ്രസമരകാല കെപിസിസിയുടെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ അതേ പത്രങ്ങളുടെ താളുകള്‍ നേതാക്കള്‍ക്ക് നാണം മറയ്ക്കാനുള്ള തുണിയായാണ് കാണുന്നത് മനോരമയും മാതൃഭൂമിയും എത്ര അദ്ധ്വാനിച്ചാലും കുഞ്ഞാലിക്കുട്ടിയുടെ നാണം മറയ്ക്കാനാകുമോ? ഐസ്ക്രീം ഭൂതത്തെ കുടത്തിലടയ്ക്കാനാകുമോ?
 
കുഞ്ഞാലിക്കുട്ടി കേസില്‍ വിവാദങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എത്ര ധൃതി. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് എത്ര വിവാദങ്ങള്‍ ഈ മാധ്യമങ്ങള്‍ കുത്തിപ്പൊക്കി? നിലനിര്‍ത്തി? അതിന്റെയൊക്കെ ഫലം എന്തായി? അത്തരം വിവാദങ്ങളിലൂടെ കേരളത്തിന്റെ എത്ര വിലപ്പെട്ട സമയമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്? എത്രയോ പദ്ധതികളാണ് നടക്കാതെവന്നത്?
 
കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍, തനിക്കെതിരായ ഗൂഢാലോചനയെപ്പറ്റി വിവരിച്ച കൂട്ടത്തില്‍ "വേണമെങ്കില്‍ താന്‍ കോട്ടയത്തുവന്ന് മല്‍സരിക്കാം'' എന്ന് വെല്ലുവിളിച്ചിരുന്നു. കോട്ടയത്തുവന്ന് മല്‍സരിക്കുമ്പോള്‍ ആ വെല്ലുവിളി എല്‍ഡിഎഫിനോടായിരിക്കില്ലല്ലോ?
 
ഇവിടെ ചില സംഗതികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയേ മതിയാകൂ.
  1. കുഞ്ഞാലിക്കുട്ടി ആരോപിച്ചതുപോലെ അദ്ദേഹത്തെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം മംഗലാപുരത്ത് ഏര്‍പ്പാടു ചെയ്യപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുപിന്നില്‍ ആരാണ്?
  2. കുഞ്ഞാലിക്കുട്ടി റൌഫിന് ചെയ്ത വഴിവിട്ട സേവനങ്ങള്‍ എന്തെല്ലാമാണ്?
  3. ഇന്ത്യാവിഷന്‍ ചാനലിലെ സിഡിയില്‍നിന്നും ഒളിക്യാമറ ഉപയോഗിക്കുന്നത് എഡിറ്റര്‍ ഇന്‍ ചീഫ് എം പി ബഷീര്‍ തന്നെയാണ് എന്ന് വ്യക്തമാണ്. കേരളമാകെയറിയുന്ന ഈ ചാനല്‍ പ്രവര്‍ത്തകനെ കെ സി പീറ്റര്‍ അറിയില്ലെന്ന് വിശ്വസിക്കണമോ?
  4. കെ സി പീറ്റര്‍ ആരോപിക്കുന്നതുപോലെ തന്റെ ശബ്ദം അനുകരിച്ചതാണെങ്കില്‍, അത്തരം ഒരഭിമുഖത്തിന് അദ്ദേഹത്തെ സമീപിച്ചവര്‍ ഉത്തരം പറയേണ്ടതല്ലേ?
  5. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്നതുപോലുള്ള ഒരു ആരോപണം ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തത് വസ്തുതാവിരുദ്ധമെങ്കില്‍ കോടതിയലക്ഷ്യമല്ലേ? അതിന് കേസെടുക്കേണ്ടതില്ലേ?
  6. കുഞ്ഞാലിക്കുട്ടി നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞതുപോലെ, യുഡിഎഫിലെ ഏതു ഘടകകക്ഷിയാണ് കൊച്ചിയില്‍ വച്ച് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തത്?
  7. തന്നെ വെട്ടിമാറ്റി മുന്നില്‍ കയറാനുള്ള ത്വരയോടെയാണ് ഈ ഗൂഢാലോചന നടത്തിയതെന്നു പറയുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയുടെ ഏതു നേതാവാണ് അത് ചെയ്തത്?
  8. തങ്ങള്‍ വിലക്കിയിട്ടും ഇന്ത്യാവിഷന്‍ സിഡി സംപ്രേഷണം ചെയ്തുവെങ്കില്‍ മുനീറിനും ഗൂഢാലോചനയില്‍ പങ്കില്ലേ?
  9. അഞ്ചാറു സിഡികള്‍ തയ്യാറാക്കാന്‍ ചിലവായ പണത്തിന്റെ ഉറവിടം ഏതാണ്? 
  10. ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചാല്‍ അത് പോലീസിനു കൈമാറാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ?
എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ് എന്ന കണക്കില്‍ കുഞ്ഞാലിക്കുട്ടിക്കേസിലെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 18.02.11

Wednesday, February 2, 2011

തെളിവുകള്‍ വീണ്ടും കുഞ്ഞാലിക്കുട്ടിക്കുനേരെ

പതിനാല് വര്‍ഷം നീണ്ട ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ ആദ്യമായി കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയിലെത്തുന്നു. ഇപ്പോള്‍ കേസിന് കാരണക്കാരനാവുന്നതാവട്ടെ ഇതുവരെ രക്ഷകനായി നിന്ന ഭാര്യാസഹോദരീ ഭര്‍ത്താവും. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധു കെ എ റൌഫിനുമെതിരെ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ തുടരന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കാണുന്ന മറ്റുള്ളവരെയെല്ലാം പ്രതിചേര്‍ക്കുമെന്നും പൊലീസ് പറയുന്നു.

1997 ആഗസ്തിലാണ് ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ക്ക് തുടക്കമാവുന്നത്. അന്വേഷി പ്രസിഡന്റ് കെ അജിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ പൊലീസ് കമീഷണര്‍ നീരാറാവത്തിന്റെ നിര്‍ദേശ പ്രകാരം നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്. പ്രമുഖര്‍ ഉള്‍പ്പെടെ 16 പേര്‍ പ്രതികളായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇവരില്‍ ചിലര്‍ക്കെതിരെയുള്ള കുറ്റം. കോഴിക്കോട് ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് (4) മുമ്പാകെ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ടെത്തി മൊഴിനല്‍കി. മന്ത്രി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ഏതാനും നാള്‍ കഴിഞ്ഞ് ഇരു പെണ്‍കുട്ടികളും കുന്നമംഗലം കോടതിയിലെത്തി മൊഴി മാറ്റിപ്പറഞ്ഞു. അന്വേഷി പ്രസിഡന്റ് അജിത നിര്‍ബന്ധിച്ചതിനാലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യ മൊഴിയില്‍ പരാമര്‍ശിച്ചതെന്നും അത് തെറ്റാണെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഇതിനിടെ പ്രതികളില്‍ ചിലര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ സമ്പാദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിന് അനുകൂലമായ സമീപനമെടുത്തതിനാല്‍ കേസ് നീണ്ടു.

2004 ഒക്ടോബര്‍ 28ന് കേസ് വീണ്ടും കേരളത്തെ പിടിച്ചുകുലുക്കി. സാക്ഷികളിലൊരാളായ റജീന ടിവി ചാനല്‍ ഓഫീസിലെത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേ ഒഴിവാക്കിയതോടെ കോഴിക്കോട്ടെ രണ്ടാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ മുമ്പാകെ കേസിന് ജീവന്‍ വച്ചു. 2005 ഒക്ടോബര്‍ ആറിന് അദ്ദേഹം കുറ്റപത്രം തയ്യാറാക്കി. 16 പ്രതികള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കെതിരെയും ഏഴിടത്ത് പ്രതികൂലമായ പരാമര്‍ശമുണ്ടായി. സാക്ഷി ഭാഗത്തുനിന്ന് കേസിനെ സഹായിക്കേണ്ട സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്നുതന്നെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി പരസ്യമായി രംഗത്തെത്തി. ഇദ്ദേഹത്തെ വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് പരാതിക്കാരി അജിത ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിലെത്തി. ഇതിനിടെ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളും ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ഹരജികളും ജസ്റ്റിസ് കെ തങ്കപ്പന്‍ മുമ്പാകെ എത്തി. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവിട്ട ജസ്റ്റിസ്, കോടതി മാറ്റാനും വിചാരണ രഹസ്യമാക്കാനും അതേ വിധിയില്‍ നിര്‍ദേശിച്ചു. കുഞ്ഞാലിക്കുട്ടിയെ ആവശ്യമെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ജഡ്ജി കെ പി സുധീറിന്റെ കോടതിയില്‍നിന്നും ഇതോടെ കേസ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എല്‍ ആര്‍ സത്യന്‍ മുമ്പാകെ എത്തി. കേസ് വളരെ വേഗം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പിന്നീടെല്ലാം മിന്നല്‍ വേഗത്തിലായി.

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് എടുക്കാമെന്ന് നിയമവിദഗ്ധര്‍

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിചാരണ ചെയ്യാമെന്ന് നിയമവിദഗ്ധര്‍. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍പ്പോലും പ്രതിസ്ഥാനത്ത് വരാത്തതിനാല്‍ പുതിയതായി എഫ്ഐആര്‍ തയ്യാറാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ചെയ്യാനും നിയമപരമായി തടസ്സമില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 154 പ്രകാരം പൊലീസിന് സ്വമേധയാതന്നെ എഫ്ഐആര്‍ തയ്യാറാക്കാനും അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാനും കഴിയും എന്നാണ് സൂചന. പൊലീസ് ഈ വഴിക്ക് നീങ്ങിയാല്‍ മൊഴിമാറ്റം നടത്തിയത് സംബന്ധിച്ച കേസിനു പുറമെ പെണ്‍വാണിഭത്തിനും കുഞ്ഞാലിക്കുട്ടി പ്രതിസ്ഥാനത്ത് വരും. കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭക്കേസില്‍ 16 പേരെയാണ് കോടതി വിട്ടയച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധു കെ എ റൌഫും ഉള്‍പ്പെട്ടിരുന്നില്ല. ഒരിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ കേസില്‍ പുനര്‍വിചാരണ നടത്താന്‍ സിആര്‍പിസി 300-ാം വകുപ്പു പ്രകാരം കഴിയില്ല. അതേസമയം, അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പുനര്‍വിചാരണയാകാമെന്ന് ഗുജറാത്തിലെ ബസ്റ് ബേക്കറി കേസില്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. തെളിവ് നശിപ്പിക്കല്‍ (ഐപിസി201), പണം കൊടുത്ത് തെളിവ് നശിപ്പിക്കല്‍ (214) എന്നീ വകുപ്പുകളും ഉള്‍പ്പെടുത്താന്‍ കഴിയും. ഇതിനു പുറമെ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിന് അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാം. പുതിയ കേസ് എടുത്താല്‍ കുഞ്ഞാലിക്കുട്ടിയെ അറസ്റ് ചെയ്യാന്‍ പൊലീസിനു കഴിയും.

കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനും തടസ്സമില്ല. റൌഫിനെ കൂട്ടുപ്രതിയാക്കുകയോ മാപ്പുസാക്ഷിയാക്കുകയോ ചെയ്യാം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനര്‍വിചാരണ സാധ്യമല്ലെന്നാണ് അഭിഭാഷകരുടെ വാദം. കേസ് അട്ടിമറിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിന് കേസ് എടുക്കാം. ഇതിന് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോ നിര്‍ദേശമോ വേണം. പെവാണിഭക്കേസിലെ റജീന, റജുല എന്നിവര്‍ കുന്ദമംഗലം സബ്കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ മൊഴിയാണ് മാറ്റിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആദ്യം നല്‍കിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. മൊഴിമാറ്റി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേസ് അട്ടിമറിച്ചതിനും കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കോഴിക്കോട് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുകയാണ്. റൌഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസ് എടുക്കാമെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. പുനര്‍വിചാരണ ഒഴിവാക്കിയാല്‍ നേരത്തെ കോടതി വിട്ടയച്ചവര്‍ക്ക് വീണ്ടും നിയമനടപടി നേരിടേണ്ടിവരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
(കെ ശ്രീകണ്ഠന്‍)

deshabhimani 01.02.11

Tuesday, February 1, 2011

ഐസ്‌ക്രീം കേസിന്റെ മറവില്‍ മതപരിവര്‍ത്തനം: സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

മംഗളം പത്രവാര്‍ത്ത 
ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി പീഡനത്തിനിരയായ മുഖ്യ സാക്ഷികളില്‍ ഒരാളായ യുവതിയെ മതംമാറ്റിയതു സംബന്ധിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആദ്യമൊഴി ലക്ഷങ്ങള്‍ വാങ്ങി തിരുത്തിയെന്ന്‌ ആരോപണമുള്ള യുവതിയെയാണ്‌ നിര്‍ബന്ധിപ്പിച്ചു മതപരിവര്‍ത്തനം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

പീഡനത്തിനിരയായ ഈ യുവതി ആദ്യം കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചതായി പോലീസിനും കുന്ദമംഗലം കോടതിയിലും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട്‌ ആരും പീഡിപ്പിച്ചില്ലെന്നു മൊഴി തിരുത്തി. അനുകൂലമായ സാക്ഷിമൊഴി നല്‍കിയ യുവതിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘം തന്നെ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. മുസ്ലീം മതത്തിലേക്കു യുവതിയെ പരിവര്‍ത്തനം നടത്തിയതിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍ ഈ ദാമ്പത്യ ബന്ധം അധികകാലം നീണ്ടുനിന്നില്ല. യുവാവ്‌ യുവതിയെ ഉപേക്ഷിച്ചു.

പിന്നീട്‌ നേരത്തേയുള്ള മതത്തിലേക്കു തന്നെ പരിവര്‍ത്തനം ചെയ്യിപ്പിച്ച്‌ യുവതിയെ സ്വമതത്തില്‍ പെട്ട മറ്റൊരു യുവാവിനു വിവാഹം കഴിപ്പിച്ചു നല്‍കി. ഈ യുവാവുമൊത്തു യുവതി താമസിച്ചുവരുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രണ്ടു പേരും ഉടന്‍ ഗള്‍ഫിലേക്കു പോകണമെന്നു സംഘം ആവശ്യപ്പെടുകയായിരുന്നുവത്രേ. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു ഗള്‍ഫിലേക്കു പോകാന്‍ തയാറല്ലെന്നു യുവാവ്‌ വ്യക്‌തമാക്കിയതോടെ ഭീഷണിയായി. യുവതിയുടെ പാസ്‌പോര്‍ട്ട്‌ ശരിയായെങ്കിലും യുവാവിനെതിരേ ഒരു പോലീസ്‌ കേസ്‌ ഉള്ളതിനാല്‍ പാസ്‌പോര്‍ട്ട്‌ ശരിയാക്കാനായില്ല.

എന്നാല്‍ രണ്ടു ദിവസംകൊണ്ടു യുവാവിന്റെ പേരില്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു സംഘം വീണ്ടുമെത്തിയെങ്കിലും യുവാവ്‌ വിദേശത്തേക്കു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു യുവതിയെ തനിച്ചു വിദേശത്തേക്കു കൊണ്ടുപോവുകയായിരുന്നു. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു യുവാവ്‌ കോഴിക്കോടു തങ്ങി. രണ്ടു വര്‍ഷത്തിനുശേഷം ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ യുവതി ഇപ്പോള്‍ ഒറ്റയ്‌ക്കാണു താമസം.

ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ മതപരിവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെയടിസ്‌ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണമാണു നടത്തിയത്‌. വിശദമായ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ട്‌ ഉടന്‍ ആഭ്യന്തരവകുപ്പിനു നല്‍കും. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിക്കു ലഭിച്ചതായും അറിയുന്നു. ഈ സാഹചര്യത്തില്‍ ഇതു പ്രത്യേക കേസായി രജിസ്‌റ്റര്‍ ചെയ്യാനും ഇടയുണ്ട്‌.

Monday, January 31, 2011

കള്ളസാക്ഷികള്‍ കോടിപതികളായി, ഇടനിലക്കാര്‍ ലക്ഷങ്ങള്‍ നേടി

വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയതു കോടികള്‍. കള്ളസാക്ഷി പറഞ്ഞവര്‍ കോടികള്‍ നേടി; ഇടനിലക്കാര്‍ ലക്ഷാധിപതികളും ആയ ഈ കേസും വിവാദങ്ങളും എന്നിട്ടും അവസാനിക്കുന്നുമില്ല. കേസ്‌ അവസാനിച്ചിട്ടു നാലു വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോടു കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി ഐസ്‌ക്രീം കേസിന്റെ പേരില്‍ പണമൊഴുകുന്നതു തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നാണു മുഖ്യസാക്ഷികളുടെ ആഡംബര ജീവിതം തെളിയിക്കുന്നതും. ലക്ഷക്കണക്കിനു രൂപ നല്‍കിയതിനു പുറമേ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കു വര്‍ഷങ്ങളായി ഓരോ ആഴ്‌ചയും ഏറ്റവും ചുരുങ്ങിയത്‌ 3,000 രൂപ വീതമാണ്‌ കൃത്യമായി എത്തിക്കൊണ്ടിരിക്കുന്നത്‌. ഇതുകൂടാതെ ആവശ്യത്തിനനുസരിച്ചു ലക്ഷങ്ങളും.

മുഖ്യസാക്ഷികള്‍ക്കൊക്കെ നഗരമധ്യത്തില്‍ മണിമാളികകള്‍ ഒരുങ്ങി. ഇരുചക്രവാഹനങ്ങളും കാറുകളും നല്‍കി. ഇവരില്‍ ചിലര്‍ പിന്നീടു വിദേശത്തേക്കു കടന്നു. ചിലര്‍ വിവാഹിതരായി. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍ക്കും കിട്ടി ലക്ഷങ്ങള്‍. ചിലര്‍ക്കു സര്‍ക്കാര്‍ മാറിയപ്പോള്‍ ഉന്നത സ്‌ഥാനങ്ങള്‍. മുഖ്യപ്രതിയായ ശ്രീദേവിയുടെ ഡയറിയിലെ വി.ഐ.പി. പേരുകള്‍ എഴുതിയ ഷീറ്റുകള്‍ നഷ്‌ടപ്പെട്ടതിന്‌ അന്വേഷണോദ്യോഗസ്‌ഥനു കൈമടക്കായി കിട്ടിയതും ലക്ഷങ്ങളാണ്‌. മൊഴി മാറ്റിപ്പറയാന്‍ സാക്ഷികളെ പഠിപ്പിച്ച ഒരു പോലീസ്‌ കോണ്‍സ്‌റ്റബിളിനു നല്‍കിയത്‌ ഒരു ലക്ഷം. കേസുമായി മുന്നോട്ടുപോയിരുന്ന അന്വേഷി പ്രസിഡന്റ്‌ കെ. അജിതയ്‌ക്കു മാഫിയ വാഗ്‌ദാനം ചെയ്‌തതും കോടികളാണ്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കാന്‍ മാഫിയകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ കള്ളസാക്ഷി പറഞ്ഞ സാക്ഷികള്‍ കോടിപതികളായി. കേസിലെ മുഖ്യസാക്ഷികളെല്ലാം ഇന്നു ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായ വീടുകളിലും നാടുചുറ്റുന്നത്‌ ആധുനിക കാറുകളിലുമാണ്‌. ഒരു ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചു ശ്രീദേവിയെന്ന സ്‌ത്രീ ചില ഉന്നത നേതാക്കള്‍ക്കു കാഴ്‌ചവച്ച സ്‌ത്രീകള്‍ കോടതി നടപടികള്‍ക്ക്‌ ശേഷം ഇപ്പോള്‍ ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായിട്ടാണെന്നു മുഖ്യസാക്ഷി റജീനയുടെ വീടും ജീവിത സൗകര്യവും മാത്രം കണ്ടാല്‍ വ്യക്‌തമാകും.

കോഴിക്കോട്‌ നഗരത്തോടു ചേര്‍ന്നുള്ള ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്‌-മണക്കടവ്‌ റൂട്ടില്‍ മുതുവനത്തറയിലാണു റജീനയുടെ ആഡംബരഭവനം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വീട്ടില്‍ എല്ലാ വിധ ആധുനികസൗകര്യങ്ങളുമുണ്ട്‌. റജീനയും മകനും മാത്രം കുറേക്കാലം താമസിച്ചിരുന്ന ഈ വീട്ടിലെ പ്രതിമാസ വൈദ്യുതബില്‍വരെ ആയിരം രുപയ്‌ക്കു മുകളിലായിരുന്നു. പല മുറികളും എയര്‍ കണ്ടീഷന്‍ ചെയ്‌തിട്ടുണ്ട്‌. അഞ്ചു സെന്റ്‌ സ്‌ഥലം വാങ്ങിയാണ്‌ ഈ വീടു വച്ചതെങ്കിലും പിന്നീട്‌ സമീപത്തെ വീടും പറമ്പും മൊത്തമായി വാങ്ങി വീടിനുചുറ്റും വലിയ ചുറ്റുമതിലും കെട്ടി. വീടിനു മുമ്പിലെ കെട്ടിട മുറികള്‍ 20 ലക്ഷം രൂപയ്‌ക്ക് അടുത്തിടെ റജീന വാങ്ങാനും ശ്രമം നടത്തിയിരുന്നു. മൊഴിമാറ്റി പറയാന്‍ റജീനയ്‌ക്കു രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ നല്‍കിയിരുന്നുവെന്നു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ കെ.എ. റൗഫ്‌ പത്രസമ്മേളനത്തില്‍തന്നെ പറഞ്ഞിരുന്നതാണ്‌. കൂടാതെ 10 ലക്ഷം രൂപയുടെ ഫ്‌ളാറ്റും നല്‍കി. രണ്ടാം സാക്ഷിയായ രജൂലയുടെയും മറ്റും സാക്ഷികളുടെയും ജീവിതം ആഡംബരത്തില്‍ തന്നെയാണ്‌. ഇതില്‍ ചിലര്‍ വിദേശത്തേക്കു കടന്നു. ഒരാള്‍ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ടു ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്നു. അവരാരും പുതിയ വിവാദങ്ങളില്‍ ഇടപെടുന്നുമില്ല.

മാനദണ്ഡം ലംഘിച്ചുകൊണ്ടു വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കോഴിക്കോട്‌ ഉയര്‍ന്നതുമുതല്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂല വിധിയുണ്ടാക്കാനായി ജഡ്‌ജിമാരെ സ്വാധീനിച്ചതു വരെയുള്ള ആരോപണം ഉയരുന്ന ഈ കേസിന്റെ വഴിത്താരകളും ദുരൂഹതയിലൂടെത്തന്നെയായിരുന്നു പിന്നിട്ടിരുന്നത്‌. റജീനയെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്നാരോപിച്ച നഗരമധ്യത്തിലെ ഇരുനിലക്കെട്ടിടം പൊളിച്ചുമാറ്റിയതും ഒറ്റദിവസം കൊണ്ടാണ്‌.

കോഴിക്കോടു നഗരത്തിലെ പുതിയറയിലെ സഭാ സ്‌കൂളിനു സമീപത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ വീടാണു വിവാദം ചൂടുപിടിച്ചതോടെ 1997ല്‍ പൊളിച്ചുമാറ്റിയത്‌. 'നഗരത്തിലെ ഒരു വീട്ടില്‍ കൊണ്ടുവന്നു പീഡിപ്പിച്ചെന്നും പിന്നെ രണ്ടു ദിവസം അവിടെ താമസിപ്പിച്ചെന്നും വിവാദമായപ്പോള്‍ കെട്ടിടംതന്നെ പൊളിച്ചുമാറ്റിയെന്നും' റജീന തന്നെയായിരുന്നു മൊഴി നല്‍കിയിരുന്നത്‌. കോഴിക്കോട്ട്‌ നഗരത്തിലുള്ള ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന റൗഫായിരുന്നു കെട്ടിടം പൊളിച്ചുകളയാന്‍ നേതൃത്വം നല്‍കിയിരുന്നത്‌. കെട്ടിടത്തിന്റെ ഉടമകള്‍ പോലും അറിയാതെയായിരുന്നു ഒരു കല്ലുപോലും അവശേഷിപ്പിക്കാതെ ഒറ്റ രാത്രികൊണ്ടു കെട്ടിടം അപ്രത്യക്ഷമാക്കിയത്‌.

കേസിനായി കോടികള്‍ ഒഴുക്കിയതു രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ-മാഫിയ ഇടപെടലുകള്‍ക്കു പുറമേ കള്ളനോട്ടും ഹവാല പണവുമാണ്‌ ഈ അനധികൃത സാമ്പത്തിക ഇടപാടിനു പിന്നിലെന്നുള്ള സൂചനകളും ബലപ്പെട്ടിരിക്കുകയാണ്‌. ഹവാല കേസിന്‌ അറസ്‌റ്റിലായവര്‍തന്നെ പണം നല്‍കിയതിന്റെ തെളിവുമായി രംഗത്തു വന്നുകഴിഞ്ഞു. ഏറ്റവും അവസാനം കേസിലെ മുഖ്യസാക്ഷികളായ പെണ്‍കുട്ടികള്‍ക്കും ഇടനിലക്കാര്‍ക്കും ലക്ഷങ്ങള്‍ നല്‍കിയതിനു പിന്നാലെ കോടതിയില്‍നിന്ന്‌ അനുകൂലവിധി സമ്പാദിക്കാന്‍ 40 ലക്ഷം രൂപ രണ്ടു ജഡ്‌ജിമാര്‍ക്കും കൂടി നല്‍കിയെന്ന്‌ ഒരു ചാനല്‍ വെളിപ്പെടുത്തിയതോടെ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍വാണിഭ ക്കേസിനുവേണ്ടി ഒഴുക്കിയ കോടികളുടെ കണക്കും ഇടപെടലുകളും കേസിനെ പുതിയ തലങ്ങളിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌.

* ടി.കെ. ജോഷി, മംഗളം

യുഡിഎഫിന്റെ ദുര്‍ഗന്ധം

കേരളത്തിലെ വലതുപക്ഷരാഷ്ട്രീയം വീണുപതിച്ച ചെളിക്കുണ്ടിന്റെ ദുര്‍ഗന്ധവും അറപ്പുളവാക്കുന്ന കാഴ്ചയുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനങ്ങളുടെ മനംമടുപ്പിച്ച് പുറത്തുവരുന്നത്. മുന്‍ മന്ത്രിയും ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാം കക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നും ഒരു ബന്ധു ബ്ളാക്ക് മെയിലിങ്ങിന് ശ്രമിക്കുകയാണെന്നും പത്രസമ്മേളനം വിളിച്ച് പറഞ്ഞതോടെ തുടങ്ങിയ വിവാദവും വെളിപ്പെടുത്തലുകളും അവയുടെ അനുരണനങ്ങളായ രാഷ്ട്രീയ ചലനങ്ങളും അവിരാമം തുടരുകയാണ്.

1991-96ലും 2001-06ലും ഭരിച്ച യുഡിഎഫ് മന്ത്രിസഭകളിലെ സമുന്നത സ്വാധീനമുള്ള മന്ത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. ഭരണ സ്വാധീനവും അവിഹിതമായി സമ്പാദിച്ച ധനവും ഉപയോഗിച്ച് അദ്ദേഹം വഴിവിട്ട പലതുംചെയ്തു എന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ആരോപണമുയര്‍ന്നതാണ്. കോഴിക്കോട്ടെ ഒരു ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്കാളിത്തം സംസ്ഥാനത്ത് സജീവമായ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിമരുന്നിട്ടു. ആ കേസുമായി ബന്ധപ്പെട്ട്, പീഡനത്തിനിരയായ റജീന എന്ന യുവതി പരസ്യമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്തുനിന്നുതന്നെ ഇറങ്ങിപ്പോകേണ്ടിവന്നു. അന്നെല്ലാം മുസ്ളിംലീഗും യുഡിഎഫും പറഞ്ഞ ന്യായം കുഞ്ഞാലിക്കുട്ടിയെ ഒരു കോടതിയും ശിക്ഷിച്ചില്ലല്ലോ; സുപ്രീം കോടതിവരെ പരിശോധിച്ച് 'കഴമ്പില്ലെന്നു കണ്ടെത്തിയ' കേസിനെച്ചൊല്ലി വിവാദമെന്തിന് എന്നായിരുന്നു.

അത്തരം വാദമുഖങ്ങളെയാകെ ഖണ്ഡിക്കുന്നതും കേസില്‍നിന്നുള്ള രക്ഷപ്പെടല്‍ വഴിവിട്ട നീക്കങ്ങളിലൂടെയായിരുന്നുവെന്ന് തെളിയിക്കുന്നതുമാണ് സമീപനാളുകളില്‍ പുറത്തുവന്ന വിവരങ്ങള്‍. ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിച്ചാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത് എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന തെളിവ്. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും രാഷ്ട്രീയ ശത്രുക്കളല്ല അതിന് മുതിര്‍ന്നത്. തനിക്കെതിരെ നീങ്ങുന്നു; വധിക്കാന്‍വരെ ശ്രമിക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നയാളും പുറത്തുള്ളതല്ല-കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് നിഴല്‍പോലെ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്ന ആള്‍. അയാള്‍ അന്ന് താന്‍കൂടി ചെയ്ത കൊള്ളരുതായ്മകളാകെ വിളിച്ചു പറയുന്നു-കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി. ഇതെല്ലാം യുഡിഎഫിലും ചുറ്റുവട്ടത്തും നടന്ന കാര്യങ്ങളാണ്.

സ്വാഭാവികമായും ഇത്തരമൊരവസ്ഥ വരുമ്പോള്‍ ആ മുന്നണിയില്‍നിന്ന് മാന്യമായ പ്രതികരണം ജനങ്ങള്‍ പ്രതീക്ഷിക്കും. എന്നാല്‍, യുഡിഎഫ് നേതൃത്വത്തില്‍നിന്നും മുസ്ളിം ലീഗില്‍നിന്നുമുണ്ടായ പ്രതികരണങ്ങള്‍ അങ്ങനെയുള്ളതല്ല. താന്‍ അധികാരത്തിലിരുന്ന കാലത്ത് വഴിവിട്ട കാര്യങ്ങള്‍ചെയ്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം സ്വന്തം സര്‍ക്കാരിനുനേരെയുള്ള കുറ്റപത്രംതന്നെയാണെന്ന് അറിയാത്തയാളല്ല ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കാനാണ് മുതിര്‍ന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, പുതിയ വിവാദത്തില്‍ ലീഗിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ല എന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് പ്രസക്തമായ പ്രശ്നവും.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതും വരാനിരിക്കുന്നതുമായ കൊള്ളരുതായ്മകള്‍, അഴിമതി, ജുഡീഷ്യറിയെപ്പോലും ദുരുപയോഗപ്പെടുത്തുന്ന ഇടപെടലുകള്‍, അവിഹിത സ്വത്തുസമ്പാദനം-ഇത്തരം കാര്യങ്ങളിലൊന്നും കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാവില്ല. അത് യുഡിഎഫിന്റെ, അതിലെ മുഖ്യ കക്ഷികളുടെ പൊതുസ്വഭാവമാണ്. അങ്ങനെയല്ലെങ്കില്‍, അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായ ഘട്ടത്തില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം തട്ടിയകറ്റാന്‍ യുഡിഎഫ് കൂട്ടായി രംഗത്തിറങ്ങുമായിരുന്നില്ല.

കുഞ്ഞാലിക്കുട്ടി വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. കൂട്ടുപ്രതിതന്നെയാണദ്ദേഹം. എന്തൊക്കെ അന്ന് നടന്നു; നാടിനെ എങ്ങനെയെല്ലാം കൊള്ളയടിച്ചു-ഉമ്മന്‍ചാണ്ടി എണ്ണിപ്പറഞ്ഞേതീരൂ. നിശ്ചയമായും കേരളത്തില്‍ വരുംനാളുകളില്‍ സജീവ ചര്‍ച്ചയ്ക്കു വരുന്ന പ്രശ്നമാണിത്. ഏതെങ്കിലും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിവരങ്ങള്‍ മൂടിവച്ചതുകൊണ്ട് കെട്ടുപോകുന്നതല്ല പടര്‍ന്നുകയറുന്ന അഗ്നി. കുഞ്ഞാലിക്കുട്ടിക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ; എല്ലാകാര്യങ്ങളും വഴിവിട്ടുമാത്രം നടന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകളിലേക്കാണ് ഈ ചര്‍ച്ച ജനങ്ങളെ നയിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ചെയ്തതായി റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങളും അതിന് ചെലവിട്ട പണവും കേരളത്തിന്റെ പൊതുമേഖല കൊള്ളയടിച്ചിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വിലയിരുത്തിയത് പ്രസക്തമാണ്. അന്ന് പൊതുമേഖല വിറ്റുതുലച്ച് പണം ഇങ്ങനെ പലതിനുമായി ധൂര്‍ത്തടിച്ചുവെങ്കില്‍ ഇന്ന് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളാകെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതാനും മാധ്യമങ്ങള്‍ അപ്രധാനമായി തള്ളിയതുകൊണ്ടോ, യുഡിഎഫിന് താല്‍പ്പര്യമില്ലെന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല കുഞ്ഞാലിക്കുട്ടിവിഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും പ്രധാനമാണ്. ഗുജറാത്തിലെ ബെസ്റ് ബേക്കറി കേസില്‍ ദൃക്സാക്ഷിയായിരുന്ന സൈറാ ഷെയ്ക്കിനെ സ്വാധീനം ചെലുത്തി മൊഴിമാറ്റിച്ച അനുഭവം സ്മരണീയമാണ്. മനുഷ്യക്കുരുതി നേരിട്ടുകണ്ട സൈറ, സ്വാധീനത്തിനു വഴങ്ങി മൊഴി മാറ്റിയപ്പോള്‍ ആ കേസുതന്നെ ഇല്ലാതാകുന്ന സ്ഥിതിവന്നു. മൊഴിമാറ്റിയ സൈറയെ ഒടുവില്‍ സുപ്രീംകോടതി ഒരുകൊല്ലം തടവിന് ശിക്ഷിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയുംചെയ്തു. ഗുജറാത്തില്‍ മൊഴിമാറ്റിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളും ഇവിടെ മുസ്ളിം ലീഗ് നടത്തിയ നീക്കങ്ങളും സമാനമാണ് എന്നാണ് റൌഫിന്റെ മൊഴിയിലൂടെ തെളിയുന്നത്.

ഇവയെല്ലാം നിയമപരമായി പരിശോധിക്കപ്പെട്ടേ തീരൂ. പുനരന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഭരണതലത്തിലും നിയമപാലനത്തിന്റെ തലത്തിലും ഇതുസംബന്ധിച്ച അടിയന്തര നടപടികളുണ്ടാകണം. അതോടൊപ്പം യുഡിഎഫിന്റെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഖം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍, ആ മുന്നണിയുടെ കാപട്യങ്ങളില്‍ കുരുങ്ങിപ്പോയ ജനങ്ങളും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 31.01.11

Sunday, January 30, 2011

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്?

DOOL NEWS.....

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ രാഷ്ട്രീയ-നീതിന്യായ രംഗങ്ങളെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാര്‍ ജസ്റ്റിസുമാരായ തങ്കപ്പന്‍,നാരായണക്കുറുപ്പ് എന്നിവര്‍ കോഴ വാങ്ങിയതായാണ് വെളിപ്പെടുത്തല്‍. ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.പി ബഷീര്‍ നടത്തിയ സ്ട്രിങ് ഓപറേഷനിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. വാര്‍ത്ത ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്തു.
മുന്‍ അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്ററാണ് ഇക്കാര്യം ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹരജികളിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പണം വാങ്ങി പ്രതികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അന്വേഷി പ്രസിഡന്റ് കെ. അജിത, കൊളക്കാടന്‍ മൂസഹാജി എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി മുഖേനയാണ് പണം കൈമാറിയത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫായിരുന്നു കൊച്ചിയില്‍ വെച്ച് ഈ പണം കൈമാറിയത്. എറണാകുളം ലോകോളേജില്‍ പഠിക്കവെ ജസ്റ്റിസ് തങ്കപ്പന്‍ കെ.സി പീറ്ററിന്റെ സഹപാഠിയായിരുന്നു. തങ്കപ്പനെ രണ്ട് തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.സി പീറ്റര്‍ വെളിപ്പെടുത്തിയത്. ഒരു വഴി നടക്കാതെ വന്നപ്പോള്‍ മറ്റൊരു വഴി സ്വീകരിക്കുകയായിരുന്നു. താന്‍ വഴി കാണിക്കുക മാത്രമാണ് ചെയ്തതെന്ന് പീറ്റര്‍ വ്യക്തമാക്കുന്നു. ഇതിനായി തങ്കപ്പന്‍ പണം വാങ്ങിയിട്ടുണ്ടെന്നും പീറ്റര്‍ പറയുന്നു.
ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌കൊണ്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവം തയ്യാറാക്കിയത് എറണാകുളം ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

കേസ് ഉരുകിപ്പോയതില്‍ ജുഡീഷ്യറിയും പ്രതിക്കൂട്ടില്‍..

മാധ്യമം പത്രവാര്‍ത്ത.....

കേരളത്തെ പിടിച്ചുകുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് എങ്ങുമെത്താതെ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാനിടയായതില്‍ ജുഡീഷ്യറിയും പ്രതികൂട്ടിലാവും.
വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ നടന്ന കോടതി നടപടികള്‍ മിക്കതും ഒട്ടും അവധാനതയില്ലാതെയായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.
കേസിലെ ഒന്നാംപ്രതിയായ ശ്രീദേവി  കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് തങ്ങളെ കാഴ്ചവെച്ചുവെന്ന് സി.ആര്‍.പി.സി 164 വകുപ്പുപ്രകാരം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ സാക്ഷികളായ റജീനയും മറ്റും മൊഴി നല്‍കിയിരുന്നു. എന്നാല്‍, അധികം താമസിയാതെ   ഇതിനു വിരുദ്ധമായി ഈ  ഇരകള്‍ കുന്ദമംഗലം കോടതിയില്‍  മറ്റൊരു  മൊഴിയും നല്‍കി. ഏത് സമ്മര്‍ദത്തിന് വഴങ്ങിയാണ് മൊഴിമാറ്റി പറഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ല. കോടതി ഇത് പരിശോധിക്കാന്‍ മെനക്കെട്ടതുമില്ല.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈകോടതി കേസ് അന്വേഷണം എങ്ങുമെത്താതെ തന്നെ എല്ലാവര്‍ക്കും  ഉദാരമായ ജാമ്യം അനുവദിക്കുകയായിരുന്നു.
1997ല്‍ കോഴിക്കോട് സിറ്റി പൊലീസ് കമീണറായിരുന്ന നീരാറാവത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടന്നത് നീണ്ട എട്ടുവര്‍ഷത്തിനുശേഷമാണ്. ഒരുമാസം മാത്രമാണ് വിചാരണ നീണ്ടത്. 2005 ഡിസംബര്‍ 15ന് ആരംഭിച്ച വിചാരണ ജനുവരി 12ന് അവസാനിച്ചു. പ്രധാന സാക്ഷികളായ നാല് യുവതികളുടെ വിസ്താരം രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീര്‍ന്നത്. കോടതി മുമ്പാകെ എല്ലാ  യുവതികളും കൂറുമാറിയപ്പോഴും അതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഒട്ടും മെനക്കെട്ടില്ല. സാക്ഷികളെ കൂറുമാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കെ.എ. റഊഫ് ഇപ്പോള്‍ പറയുന്നത് പ്രോസിക്യൂഷന്‍ സാക്ഷികളെ ചാലപ്പുറത്തെ വീട്ടില്‍കൊണ്ടുപോയി ലക്ഷങ്ങള്‍ നല്‍കിയാണ് കോടതിയില്‍ മൊഴിമാറ്റി പറയിച്ചതെന്നാണ്.
ഹൈകോടതിലെ വിവാദ ജഡ്ജി തങ്കപ്പന്റെ ബെഞ്ചില്‍നിന്ന് കേസ് മാറ്റണമെന്ന 'അന്വേഷി'യുടെ ഹരജി തള്ളിയെന്ന് മാത്രമല്ല, കോടതി അലക്ഷ്യത്തിന് കേസ് എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരിയെ ഞെട്ടിപ്പിക്കുകയും ചെയ്തു.
ഹൈകോടതിയും കേസ് തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും നീതിപൂര്‍വമായ പരിഗണന കിട്ടിയില്ലെന്നാണ് ആക്ഷേപം.
സുപ്രീംകോടതിയില്‍ കേസ് പരിഗണനക്കെത്തിയപ്പോള്‍ ഗവണ്‍മെന്റ് അഭിഭാഷകന്‍ ഒരാഴ്ച സമയമനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഇത് പരിഗണിക്കാതെ കോടതി  കേസ് തള്ളുകയാണുണ്ടായത്. മൊഴിമാറ്റവും കൂറുമാറ്റവുമുള്‍പ്പെടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിത സമര്‍പ്പിച്ച ഹരജിയും ഹൈകോടതിയും സുപ്രീംകോടതിയും ഇതേപോലെ ഒന്നൊന്നായി തള്ളുകയായിരുന്നു.

Saturday, January 29, 2011

വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം : മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

വഴിവിട്ട് പലരെയും സഹായിച്ചു

മലപ്പുറം: അധികാരത്തിലിരിക്കുമ്പോള്‍ ബന്ധു റൌഫ് അടക്കം പലരെയും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. ഇന്നലെവരെ അവിഹിതമായി പലതും നടന്നു. പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഏതു മനുഷ്യനും അതില്‍ വീണുപോകും. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യാസഹോദരീഭര്‍ത്താവായ കെ എ റൌഫ് വ്യാജ സിഡി നിര്‍മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും ഗുണ്ടകളെ ഏര്‍പ്പാടാക്കി കൊല്ലാനും ശ്രമിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമിട്ട് സിഡി നിര്‍മിക്കുന്നതായും വിവരമുണ്ട്. തന്നെ കൊല്ലാന്‍ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതിന് തെളിവുണ്ട്.

പണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി റൌഫ് കുറച്ചുകാലമായി ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ ഇപ്പോള്‍ ബന്ധുവോ മിത്രമോ അല്ല ശത്രുവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വീണ്ടും അടുത്തുകൂടുകയും പണമുണ്ടാക്കുകയുമാണ് ലക്ഷ്യം. അയാള്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കാനുള്ള സമ്മര്‍ദവുമുണ്ട്. ഇപ്പോള്‍ വ്യാജ സിഡിയുമായി റൌഫ് രംഗത്തുവരുമെന്ന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് എല്ലാം തുറന്നുപറയുന്നത്. ഇക്കാര്യമെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഐസ്ക്രീം കേസ് റൌഫ് കെട്ടിച്ചമച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ലീഗ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റൌഫിന്റെ വെളിപ്പെടുത്തല്‍ വന്നതിനെതുടര്‍ന്നാണ് അദ്ദേഹം വീണ്ടും വാര്‍ത്താലേഖകരെ കണ്ടത്. ആദ്യഘട്ടത്തില്‍ ഐസ്ക്രീം കേസ് ഏറ്റെടുത്ത പൊതുപ്രവര്‍ത്തകരെ റൌഫ് സ്വാധീനിച്ചതായാണ് ഇപ്പോള്‍ തോന്നുന്നത്. റൌഫിന്റെ വധഭീഷണി വന്നതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യമെല്ലാം പത്തുവര്‍ഷം മുമ്പേ വെളിപ്പെടുത്തേണ്ടതായിരുന്നു. റൌഫ് കുറേക്കാലമായി തന്നെ വേട്ടയാടുകയാണ്. രക്ഷയില്ലെന്ന് ബോധ്യമായതിനാലാണ് ഇപ്പോള്‍ കാര്യം തുറന്നുപറയുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് റൌഫിനെതിരെ കേസുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണ് അയാള്‍. വ്യാജരേഖകള്‍ നിര്‍മിക്കലും റബര്‍ ഫാക്ടറി തീവച്ചു നശിപ്പിക്കലും ഇയാളുടെ സ്ഥിരം ജോലിയാണ്. കോഴിക്കോട്ടെ അറിയപ്പെടുന്ന വട്ടിപ്പലിശക്കാരനാണ്്. വ്യവസായികളും ഡോക്ടര്‍മാരുമടക്കമുള്ള ഉന്നതര്‍ ഇയാളില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കുടുംബം ആത്മഹത്യ ചെയ്തു- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കള്ളനോട്ട് കൊടുത്തും കുടുക്കാന്‍ ശ്രമിച്ചെന്ന് റൌഫ്

കോഴിക്കോട്: കള്ളനോട്ട് കൊടുത്തും കുഞ്ഞാലിക്കുട്ടി തന്നെ കുടുക്കാന്‍ ശ്രമിച്ചതായി ബന്ധു റൌഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുന്നാളിന് സക്കാത്ത് കൊടുക്കാനുള്ള തുക ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ കോഴിക്കോട്ടേക്ക് ജോലിക്കാരനെ വിട്ടപ്പോഴാണ് സംഭവം. ബാങ്കുകാര്‍ ജോലിക്കാരനില്‍ നിന്നു കള്ളനോട്ട് പിടിച്ചു. അന്വേഷണത്തില്‍ ഈ തുക മുഹമ്മദ് സത്താറാണ് നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ നിസാറാണ് സത്താറിന് ഈ തുക നല്‍കിയതെന്നും തെളിഞ്ഞു. സത്താര്‍ നിരവധിതവണ നിസാറുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും ജീവനക്കാരെയും നിരവധിതവണ ചോദ്യംചെയ്തു. ഓഫീസില്‍ റെയ്ഡ് നടത്തി. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഇവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും റൌഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വധിക്കാന്‍ താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടന്‍ പരാതിനല്‍കും. കുഞ്ഞാലിക്കുട്ടിയെ ഒരുവിധത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ല. താന്‍ ആര്‍ക്കെതിരെയും വ്യാജ സിഡി ഉണ്ടാക്കിയിട്ടില്ല. ഇത് തെളിയിച്ചാല്‍ കുഞ്ഞാലിക്കുട്ടി പറയുംപോലെ ചെയ്യും. ക്വട്ടേഷന്‍ സംഘവുമായി തനിക്ക് ഒരു ബന്ധവുമില്ല. കോടതി വിലക്കുള്ളതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തിന് പുറത്തുപോയിട്ടില്ല. മന്ത്രിയായിരിക്കെ ഏതു രീതിയിലാണ് തന്നെ വഴിവിട്ട് സഹായിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരുതവണ മാത്രമാണ് തിരുവനന്തപുരത്ത് പോയത്. ആരു മുഖാന്തരമാണ് ബ്ളാക്ക്മെയില്‍ ചെയ്തതെന്നും ഏതു രീതിയിലാണെന്നും വ്യക്തമാക്കണം. കഴിഞ്ഞ ഒന്നരവര്‍ഷമായി കുഞ്ഞാലിക്കുട്ടിയുമായി അടുപ്പത്തിലല്ല. ഇക്കാലയളവില്‍ അദ്ദേഹവുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടി നിരവധിതവണ ശ്രമിച്ചു. പലതവണ നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ഭീഷണി മുഴക്കി. വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായി. തന്നെ കയറ്റിയാല്‍ സ്ഥാപനം അടിച്ചുതകര്‍ക്കുമെന്നുവരെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി കോടികളുടെ സ്വത്ത് സ്വന്തമാക്കിയതായും റൌഫ് പറഞ്ഞു. ആദ്യം നിയമസഭാ അംഗമായപ്പോള്‍ പഴയവീടും ഉന്തിയാല്‍ നീങ്ങാത്ത അംബാസഡര്‍ കാറുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍, ഇന്ന് കേരളത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്തുണ്ട്. വ്യവസായ സ്ഥാപനങ്ങളെല്ലാം വിദേശരാജ്യങ്ങളിലാണ്. മക്കളാണ് ഇവ നോക്കിനടത്തുന്നത്. അവരെല്ലാം നല്ല നിലയിലാണ്. നിരവധി ഭൂമി ഇടപാടും നടത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ മലബാര്‍ സിമന്റ്സിലെ അഴിമതിക്ക് കൂട്ടു നിന്നു. അഴിമതിയില്‍ ആരോപണവിധേയനായ വി എം രാധാകൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടപ്പെട്ട ആളാണ്. കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ ഡ്യൂപ്ളിക്കറ്റ് കുഞ്ഞാപ്പു എന്ന വിളിപ്പേരുള്ള ആളുടെ ഫോണില്‍ നിന്നാണ് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത്. ഇയാളുടെ നമ്പര്‍ പരിശോധിച്ചാല്‍ അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്ക്രീം കേസില്‍ കോടതികളെ സ്വാധീനിച്ചു: റൌഫ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഇല്ലാതാക്കാന്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോടതികളെയും സ്വാധീനിച്ചതായി ഭാര്യാ സഹോദരീ ഭര്‍ത്താവ് കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് മന്ത്രിയെന്ന നിലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ ഇതിന് ഉപയോഗിച്ചു. പീഡിപ്പിക്കപ്പെട്ട റജീനയുടെ വയസ് സംബന്ധിച്ച് സര്‍ക്കാര്‍ നേരിട്ടാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇത് നിയമപരമല്ലാത്തതിനാല്‍ ആരും ഒപ്പിടാന്‍ തയ്യാറായില്ല. ലീഗുകാരനായ മട്ടാഞ്ചേരിയിലെ അഡ്വ. കലാം എന്ന പ്രോസിക്യൂട്ടറാണ് ഒപ്പിട്ടത്. താനാണ് ഇടനിലക്കാരനായി നിന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ വലംകയ്യായിരുന്ന റൌഫ് വെളിപ്പെടുത്തി.

വനിതാ കമീഷന്‍ ആസ്ഥാനത്തുനിന്ന് റജീനയുടെ മൊഴികാണാതായതിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടുണ്ട്. കേസില്‍ വഴിവിട്ട് സഹായിച്ചതിന് കോഴിക്കോട് സിജെഎം കോടതിയില്‍ ശിരസ്തദാറായിരുന്ന ഒരാളെ കുഞ്ഞാലിക്കുട്ടി സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. പലര്‍ക്കും ഇത്തരത്തില്‍ സഹായം നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറി പരിശോധിച്ചാല്‍ ഇതിനായി അദ്ദേഹം നടത്തിയ യാത്രകള്‍ ബോധ്യപ്പെടും. കേസൊതുക്കാന്‍ കോടികളാണ് കുഞ്ഞാലിക്കുട്ടി ചെലവിട്ടത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടാണ് താന്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയായി പ്രവര്‍ത്തിച്ചത്. കേസില്‍ കക്ഷികളായ സ്ത്രീകള്‍ക്ക് മൊഴിമാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി. മൊഴിമാറ്റിപ്പറയാന്‍ കരാറില്‍ ഒപ്പിടുവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ച റജീനയ്ക്കും റജുലയ്ക്കും താനാണ് നേരിട്ട് പണം നല്‍കിയത്. അവരില്‍നിന്നും എഴുതിവാങ്ങിയ സത്യവാങ്മൂലത്തിന്റെ ശരിപ്പകര്‍പ്പ് ഇപ്പോഴും തന്റെ പക്കലുണ്ട്. രണ്ടുപേരില്‍നിന്നും രണ്ട് സത്യവാങ്മൂലമാണ് വാങ്ങിയത്. ഇതില്‍ ഒന്ന് കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ്. സുഭാഷ് ബെനഡിക്ട് എന്ന വക്കീല്‍ മുഖാന്തരമാണ് ഇത് വാങ്ങിയത്. അദ്ദേഹം പിന്നീട് ഗവ. പ്ളീഡറായി. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഐസ്ക്രീം കേസിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഇടപെട്ടിട്ടുണ്ട്.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാണ് അട്ടിമറിയ്ക്ക് തുടക്കം കുറിച്ചത്. റജീന ആദ്യംകൊടുത്ത പരാതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ടായിരുന്നു. പൊലീസിനെ സ്വാധീനിച്ച് കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കി പുതിയത് നല്‍കി. ഇതിന് റജീനയ്ക്ക് 2,65,000 രൂപ താനും തേഞ്ഞിപ്പലം സ്വദേശി ഷരീഫും ചേര്‍ന്നാണ് കൊടുത്തത്. ദരിദ്രയായ റജീന ലക്ഷങ്ങള്‍ സമ്പാദിച്ചത് കുഞ്ഞാലിക്കുട്ടിയുടെ പണം കൊണ്ടാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടും കാറും സ്ഥലവും സ്വന്തമാക്കി. ഭര്‍ത്താവെന്ന് വിളിക്കപ്പെടുന്ന പ്രമോദിന്റെ പേരിലാണ് ഇവയെല്ലാം രജിസ്റ്റര്‍ ചെയ്തത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചില ചാനല്‍ മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ തെളിവ് ഹാജരാക്കുമെന്നും റൌഫ് പറഞ്ഞു.

എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം തേടി

കോഴിക്കോട്: ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം കുഞ്ഞാലിക്കുട്ടി തേടിയതായി റൌഫ് വെളിപ്പെടുത്തി. മുനീറിന് ചെന്നൈയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞാന്‍ വഴങ്ങിയില്ല. സ്വകാര്യ അന്വേഷണ ഏജന്‍സിയെ വയ്ക്കാം എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. മുനീറിനെതിരെ വിജിലന്‍സ് കേസുകള്‍ ഫയല്‍ ചെയ്യിച്ചതും അദ്ദേഹമാണ്. മസ്കറ്റ് ഹോട്ടലിലിരുന്നാണ് ഇതിനുളള നീക്കങ്ങള്‍ നടത്തിയത്. മറ്റൊരു ലീഗ് നേതാവിനെയതിരെയും അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഐസ്ക്രീം കേസില്‍ പത്രങ്ങളില്‍ വന്നതിനേക്കാള്‍ വളരെ മോശമായ കാര്യങ്ങളാണ് നടന്നത്. റജീനയോട് ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചിലെ ഒരു ബേക്കറിയോട് ചേര്‍ന്നുള്ള, പെവാണിഭ ഓഫീസ് എന്ന് വിളിക്കുന്ന മുറിയിലിലേക്ക് റജീനയെ വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. അതിനും ലക്ഷങ്ങള്‍ നല്‍കി. റജീന അക്രമം നടത്തിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല തനിക്കായിരുന്നു. അന്നത്തെ ചാനല്‍ ദൃശ്യത്തില്‍ തന്റെ കാറ് റജീനക്കടുത്തുകൂടി കടന്നുപോകുന്നത് കാണാനാകും- റൌഫ് പറഞ്ഞു.

ദേശാഭിമാനി 29.01.11

മുസ്ളിംലീഗ് എന്തുചെയ്യും

പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗിന് ഇനിയും മുന്നോട്ടുപോകാനാവുമോ? കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യും അടുത്ത ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയുള്ള ഒരു മറുപടിയും നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരര്‍ഥത്തില്‍ താന്‍ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ബന്ധുവിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന വിശദീകരണം മാത്രമേ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുള്ളു. ഈ അവസ്ഥയില്‍ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിം ലീഗ് വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് ആ പാര്‍ടിയിലുള്ളവര്‍ പോലും സമ്മതിക്കുന്നു. അഴിമതി, സദാചാര വിരുദ്ധമായ പെരുമാറ്റം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും പാര്‍ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് ഇപ്പോള്‍ കൈവിടുമെന്നോ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുമെന്നോ ആരും കരുതുന്നില്ല. കാരണം, ഈ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി മാറണമെന്ന് പറയാന്‍ ആര്‍ജവമുള്ള നേതാക്കളാരും ഇപ്പോള്‍ ആ പാര്‍ടിയില്‍ ഇല്ല.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന റജീനയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2005-ല്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബന്ധുവിന്റെ ആരോപണങ്ങള്‍ പഴയതാണെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി തള്ളിക്കളയാന്‍ ശ്രമിച്ചതില്‍ നിന്ന് വ്യക്തമായത് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ലെന്നാണ്. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനൊ അണികള്‍ക്കോ ഇത് അവഗണിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഗരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
മുസ്ലിം ലീഗിന്റെ ആദരണീയനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകനും പാര്‍ടിയുടെ സെക്രട്ടറിമാരില്‍ ഒരാളുമായ എം കെ മുനീറിനെ പെണ്ണ് കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ബന്ധുവിനെ ഏര്‍പ്പാടാക്കി എന്ന ആരോപണം ലീഗിനെ ഞെട്ടിച്ചിരിക്കയാണ്. പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലടക്കം പണം കൊടുത്ത് ചാരന്മാരെ നിയോഗിച്ചു എന്നതാണ് മറ്റൊരു ആരോപണം.

കുഞ്ഞാലിക്കുട്ടി മാറുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് അണികളെങ്കിലും പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് പാര്‍ടിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാര്‍ടിയിലെ പ്രതിയോഗികളായ ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറിയതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും പാര്‍ടിയില്‍ ശക്തനായി. തദേശഭരണ തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് ഇടിത്തീപോലെ കുമ്പസാരവും വെളിപ്പെടുത്തലും. ഇതിനെ എങ്ങനെ നേരിടുമെന്നത് മുസ്ലിം ലീഗിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.

ദേശാഭിമാനി 29.01.11

Friday, January 28, 2011

കുഞ്ഞാലിക്കുട്ടി - റൌഫ് : പണ്ടോറയുടെ പെട്ടി??

റൌഫില്‍നിന്ന് വധഭീഷണി: കുഞ്ഞാലിക്കുട്ടി

ബന്ധുവായ റൌഫും മറ്റും ചേര്‍ന്ന് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജസിഡി നിര്‍മ്മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. റൌഫ് മംഗലാപുരത്തുള്ള ഗുണ്ടകളെ ഉപയോഗിച്ച് തന്നെ വധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറച്ചു കാലമായി ഇതു തുടങ്ങിയിട്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംശയാസ്പദമായി ചിലരെ കാണുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടെത്തിയ വ്യാജ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് റൌഫാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റൌഫ് ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നും തനിക്ക് നേരത്തേ ഭീഷണിയുണ്ട്. ഇതിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുള്ളതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും കുഞ്ഞാലിക്കുട്ടിയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ റൌഫ്.

ഐസ്ക്രീം പാര്‍ലര്‍: കുഞ്ഞാലിക്കുട്ടി ഒഴിവായത് ലക്ഷങ്ങള്‍ നല്‍കി, റൌഫ്

കോഴിക്കോട്: ലക്ഷങ്ങള്‍ കോഴ കൊടുത്താണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍കേസില്‍ നിന്നും ഒഴിവായതെന്ന് ബന്ധുവായ കെഎ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റൌഫ്.

കോടതിയില്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയാണ് വിധിഅനുകൂലമായി സമ്പാദിച്ചത്. ഇരകള്‍ക്കെല്ലാം പണം നല്‍കിയാണ് കേസില്‍ നിന്നും ഒഴിവായത്. നേരായ മാര്‍ഗത്തിലൂടെയല്ല വിധിയുണ്ടായത്.ഇതിനു സഹായിച്ചവര്‍ക്കെല്ലാം പണം നല്‍കി. ഇരകളുടെ അഭിഭാഷകരും സഹായിച്ചു. കേസിലെ ഇരകള്‍ക്ക് നല്‍കിയ വീടും സ്ഥലവും ഇങ്ങനെ നല്‍കിയതാണ്. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ക്കായി തന്നെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. അവിഹിതമായ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ സമ്പാദ്യമാണിത്. പത്രത്തില്‍ വന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇരകള്‍ക്ക് വേണ്ടി പണം കൈമാറി. ശരിക്കും പരിശോധിച്ചാല്‍ കുഞ്ഞാലിക്കുട്ടിയടക്കം പതിനാല് പ്രതികളും കുറ്റക്കാരാണ്.

പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളിലും തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. വാര്‍ത്ത വന്നതിനു ശേഷം ഇന്ത്യാവിഷന്‍ അടിച്ചുപൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എം കെ മുനീറായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ ശത്രു. മുനീറിനെ തകര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.റൌഫ് വ്യക്തമാക്കി.തന്നെക്കൊണ്ടുള്ള ആവശ്യങ്ങള്‍ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയുകയായിരുന്നു. വധഭീഷണി മുഴക്കിയിട്ടില്ല. ക്വട്ടേഷന്‍സംഘത്തെ ഏല്‍പിച്ചതായി പറയുന്നതില്‍ കഴമ്പില്ല. വ്യാജസിഡി നിര്‍മ്മിച്ചിട്ടില്ലെന്നും റൌഫ് പറഞ്ഞു

കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുള്ളതായി അറിവില്ല: ചെന്നിത്തല

കുഞ്ഞാലിക്കുട്ടിക്ക് വധഭീഷണിയുള്ള കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. ഗൌരവമുള്ള വിഷയമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കും

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍മന്ത്രിയും മുസ്ളിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിജസ്ഥിതി വ്യക്തമാകണം. ആരാണ് ഭീഷണിയുടെ പിന്നിലുള്ളത് അറിയേണ്ടതുണ്ട്. റൌഫിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിതന്നെയാണ് വെളിപ്പെടുത്തേണ്ടത്. അവിഹിതമായി ഒന്നും ചെയ്യില്ലെന്നാണ് മന്ത്രിമാര്‍ എടുക്കുന്ന പ്രതിജ്ഞ. അതിനു വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി എന്തൊക്കെ ചെയ്തെന്ന് വ്യക്തമാക്കട്ടെ. ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് കുറ്റസമ്മതമാണെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണം, ഐഎന്‍എല്‍ സെക്യുലര്‍

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഐഎന്‍എല്‍ സെക്യുലര്‍ സംസ്ഥാനസെക്രട്ടറി എം കെ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രം പോര; വെളിപ്പെടുത്തലുകള്‍ വിശദമാക്കുകയും വേണം. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട ബന്ധങ്ങളിലെല്ലാം സഹായിച്ചത് റൌഫാണ്. ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവണമെന്നും ഐഎന്‍എല്‍ സെക്യുലര്‍ ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടേത് മുന്‍കൂര്‍ജാമ്യം തേടല്‍: കെടി ജലീല്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അഴിമതിക്കാര്യത്തിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെടി ജലീല്‍ എംഎല്‍എ വ്യക്തമാക്കി. റൌഫുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നതിന്റെ പരിഭ്രാന്തിയിലാണ് കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് ഇരയായവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്നും ഇതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫ് പറഞ്ഞു. തനിക്ക് റൗഫിന്റെ വധഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിന് കോഴിക്കോട്ട് വാര്‍്താസമ്മേളനത്തില്‍ മറുപടിപറയുകയായിരുന്നു റൗഫ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ മൊഴി തിരുത്താന്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്നും റൗഫ് പറഞ്ഞു. ഈ കേസില്‍ വിധി വന്നത് നേരായ വഴിയിലല്ലെന്നും ഇത് തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും റൗഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബ്ലാക് മെയില്‍ ചെയ്യാന്‍ വ്യാജ സിഡി ഉണ്ടാക്കുകയോ അതിനുള്ള ശ്രമമോ നടത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ വധിക്കുന്നതിന് മംഗലാപുരത്തെ ആരേയും വിളിച്ചിട്ടില്ല. ഇത് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി./ജനയുഗം വാര്‍ത്തകള്‍