Showing posts with label Lokpal Bill. Show all posts
Showing posts with label Lokpal Bill. Show all posts

Friday, April 8, 2011

അഴിമതിക്കെതിരെ അണ്ണാ ഹസാരെ

ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം

ലോക്പാല്‍ ബില്‍ കരടുസമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആവര്‍ത്തിച്ചു. സമരസമിതിയുടെ പ്രതിനിധിയാണ് ചെയര്‍മാനെങ്കില്‍ കരടുസമിതിയിലെ ബാക്കിയെല്ലാവരും സര്‍ക്കാര്‍ പ്രതിനിധികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുമായി വൈകിട്ട് മൂന്നാംവട്ട ചര്‍ച്ച നടത്തുമെന്നും സിബല്‍ വ്യക്തമാക്കി.

ഇതിനിടെ കരടു സമിതിയുടെ ചെയര്‍മാനായി ജെ.എസ് വര്‍മ, സന്തോഷ് ഹെഗ്‌ഡെ എന്നിവരില്‍ ആരെയെങ്കിലും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് അന്നാ ഹസാരെ പറഞ്ഞു. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം തുടങ്ങുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ നിരാഹാര സത്യാഗ്രഹം നാലാംദിവസത്തിലേക്ക് കടന്നു.

സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും ഹസാരെ തള്ളി.സമരം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഹസാരെയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഹസാരെ സോണിയക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.

ഹസാരെ നയിക്കുന്ന സത്യാഗ്രഹം മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാര്‍ ഇന്ത്യാഗേറ്റിലേക്കൊഴുകി. ഹസാരെയുടെ വാക്കിന്റെ ഊര്‍ജവുമായി ആയിരങ്ങള്‍ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി ജ്വാല തെളിയിച്ചു. ശരീരത്തില്‍ പ്രാണനുള്ളിടത്തോളം താന്‍ സമരം തുടരുമെന്ന ഹസാരെയുടെ പ്രസ്താവന അവരെ ആവേശംകൊള്ളിച്ചു.

ജന്തര്‍മന്തറില്‍ നിരാഹാരസമരം തുടരുന്ന ഹസാരെയുടെ ആരോഗ്യത്തിന് കാര്യമായ ക്ഷീണമേറ്റിട്ടില്ല. എന്നാല്‍ തൂക്കം ഒന്നരക്കിലോ കുറഞ്ഞു. രക്തസമ്മര്‍ദം ബുധനാഴ്ച നേരിയതോതില്‍ കൂടിയിരുന്നു. ഹസാരെ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ലെന്നും സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസാരെക്കയച്ച കത്തില്‍ സോണിയ പറഞ്ഞു. കേന്ദ്ര മന്ത്രി കപില്‍ സിബലാണ് സര്‍ക്കാറിനുവേണ്ടി സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശുമായും വിവരാവകാശ പ്രവര്‍ത്തകനായ അരവിന്ദ് കെജ്‌രിവാളുമായും വ്യാഴാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയത്.

ലോക്പാല്‍ ബില്‍ കൂടുതല്‍ ഫലപ്രദമായി ഭേദഗതി ചെയ്യുന്നതിന് ഹസാരെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമിതി രൂപവത്കരിക്കാമെന്നും അതില്‍ ഈ ഭേദഗതികള്‍ക്ക് രൂപം നല്കിയ സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് ഹസാരെയെ കൊണ്ടുവരണമെന്ന അഗ്‌നിവേശിന്റെയും കെജ്‌രിവാളിന്റെയും നിര്‍ദേശം സര്‍ക്കാര്‍ തള്ളി.

അഞ്ച് സാമൂഹികപ്രവര്‍ത്തകരും അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നേരത്തേ സര്‍ക്കാര്‍ തള്ളിയ ഈ നിര്‍ദേശം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. എന്നാല്‍ സമിതിയുടെ അധ്യക്ഷപദവിയിലേക്ക് വരണമെന്ന ആരാധകരുടെ ആവശ്യം അന്നാ ഹസാരെ പിന്നീട് തള്ളി. ഉപദേശകസമിതിയില്‍ അംഗമാകാം പക്ഷേ, അധ്യക്ഷനാകാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരില്‍ ആരെയെങ്കിലും അധ്യക്ഷനാക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആദ്യത്തെ നിലപാട്. എന്നാല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനാകട്ടെ എന്നാണ് കേന്ദ്രത്തിന്റെനിലപാട്. പിന്നീടാണ് ഹസാരെതന്നെ അധ്യക്ഷനാകണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഹസാരെയുടെയും അഴിമതിവിരുദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദേശമനുസരിച്ച് സമിതി രൂപവത്കരിക്കാമെന്ന് സര്‍ക്കാറിനുവേണ്ടി സിബല്‍ അറിയിച്ചു. സമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് സിബല്‍ പറഞ്ഞതായി കെജ്‌രിവാള്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ആദ്യവട്ട ചര്‍ച്ചയില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മിക്കവാറും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുകിയിരിക്കുന്നതിനാല്‍ മെയ് 13-ന് മുമ്പ് സമിതി രൂപവത്കരണം നടക്കില്ലെന്നുമായിരുന്നു സിബലിന്റെ നിലപാട്. രണ്ടാംവട്ട ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പുതിരക്കില്ലാത്ത മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശം പ്രക്ഷോഭകരുടെ ഭാഗത്തുനിന്നുണ്ടായി. അത് സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷേ, വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

വിജയം അല്ലെങ്കില്‍ മരണം

2 ജി സ്‌പെക്ട്രം, ആദര്‍ശ് ഹൗസിങ് സൊസൈറ്റി, ക്രിക്കറ്റ് വിവാദം തുടങ്ങിയ ഒട്ടേറെ കുംഭകോണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. എന്നാല്‍ ഇതില്‍ കുറ്റവാളികളാരും ജയിലില്‍ പോകുന്നില്ല. അത്തരക്കാരെ ജയിലില്‍ അയയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്‍ നിയമം.ഗാന്ധിയനായ ഞാനെന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്റെ അവസ്ഥ അങ്ങനെയാണ്. നമ്മള്‍ ഗാന്ധിയെമാത്രം പിന്തുടര്‍ന്നാല്‍ മതിയാകില്ല. ഛത്രപതി ശിവജിയെയും ഉള്ളില്‍ ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ.

അപരന് ദുഃഖമുണ്ടാക്കുന്ന കടുത്ത വാക്കുകള്‍ സംസാരിക്കുന്നതും ഹിംസയാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഭരണാധികാരികളുടെ കൊള്ളയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ദുഃഖമുണ്ടായാലും വേണ്ടില്ല, രാജ്യത്തിന് സമാധാനമാണ് വേണ്ടത്. അതിനുവേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഞങ്ങളായിട്ട് ഈ സര്‍ക്കാറിനെ പുറത്താക്കുമെന്ന് പറയുന്നില്ല. എന്നാല്‍ ജനങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കില്‍ അവര്‍ ഈ സര്‍ക്കാറിനെ വീട്ടിലിരുത്തും. പവാര്‍ മാത്രം ഒഴിഞ്ഞാല്‍പ്പോരാ, അഴിമതിക്കാരായ എല്ലാ മന്ത്രിമാരും പുറത്താകണം. ഈ അഴിമതിക്കാരുമായി തട്ടിച്ചുനോക്കിയാല്‍ പാകിസ്താനല്ല ഇന്ത്യയ്ക്ക് ഭീഷണി.

ലോക്പാല്‍ നിയമം വന്നാല്‍ എങ്ങനെ കൊള്ളയടിക്കുമെന്നാണ് സര്‍ക്കാറിന്റെ ഭയം. അതുകൊണ്ടാണ് നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നത്. നിങ്ങള്‍ തെറ്റു ചെയ്യുന്നെന്ന് യജമാനന്മാരായ ജനങ്ങള്‍ വിളിച്ചുപറയുന്നു. ലോക്പാല്‍ നിയമം നിങ്ങളുടെ ഔദാര്യമല്ല; ജനങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ പണംകൊണ്ട് നിങ്ങളെന്തു ചെയ്‌തെന്നാണ് അവരുടെ ചോദ്യം.
(മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് )

Thursday, April 7, 2011

ലോക്പാല്‍ ബില്‍

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ജനലോക്പാല്‍ ബില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറെ ചര്‍ച്ചയായിരുന്നെങ്കിലും വലിയ തുടര്‍ചലനങ്ങളൊന്നും ഉണ്ടായില്ല.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഴിമതി എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് നടമാടാന്‍ തുടങ്ങിയതോടെ ഇതിനെതിരേ ശബ്ദമുയരുകയായിരുന്നു. ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണ ഹസാരയാണ് അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി രംഗത്തെത്തിയത്. സമൂഹത്തിന്റെ വിവിധ ധാരയിലുള്ളവര്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തുകയായിരുന്നു.

അഴിമതിക്കെതിരേ കുരിശുദ്ധത്തിനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളതെന്ന് അണ്ണ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. ഈയവസരത്തില്‍ എന്താണ് ലോക്പാല്‍ ബില്ലെന്നും ഇതിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും മനസിലാക്കുന്നത് നന്നായിരിക്കും.

നിര്‍ദിഷ്ട ബില്‍
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാല്‍ ബില്‍ അഥവാ പീപ്പിള്‍സ് ഓംബുഡ്‌സ്മാന്‍ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിര്‍ന്ന് നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍, വിവരാവകാശ പ്രവര്‍ത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്.

അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജന്‍ലോക് പാല്‍ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകള്‍.

അഴിമതി നടത്തിയവര്‍ക്കെതിരേ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ലോക്പാല്‍ ശ്രദ്ധിക്കണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണം. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും അതത് സര്‍ക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മര്‍ദ്ദമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കും.

അഴിമതിയെ തൂകത്തെറിയാന്‍ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ബില്ലിലുണ്ടെന്നാണ് ‘ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണ് ഇത്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ബില്‍ വെറും കണ്‍കെട്ടുവിദ്യ മാത്രമാണെന്നാണ് സംഘടന പറയുന്നത്. രാഷ്ട്രീയക്കാരെ സഹായിക്കാന്‍ മാത്രമേ നിര്‍ദ്ദിഷ്ടബില്‍ സഹായിക്കൂ എന്നും സംഘടന ആരോപിക്കുന്നു.

ബില്‍ ഇതിനുമുമ്പും
ഇതിനുമുമ്പ് എട്ടുതവണ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 1971,85,89,96,98,2001,2005,2008 എന്നീ വര്‍ഷങ്ങളിലായിരുന്നു ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ മാത്രമായിരുന്നു ബില്‍ പാസാക്കിയത്. അതും ഒരുതവണ മാത്രം. രാജ്യസഭയില്‍ ബില്‍ ഒരിക്കല്‍പ്പോലും പാസാക്കപ്പെട്ടില്ല.

ഹസാരെയും അനുകൂലിക്കുന്നവരും തയ്യാറാക്കിയ ജനലോകായുക്ത ബില്‍ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 18 സംസ്ഥാനങ്ങളിലെയും ലോകായുക്തമാര്‍ക്ക് പൂര്‍ണസഹായം ഉറപ്പുവരുത്തുന്നതാണ് ജനലോകായുക്ത ബില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.


പ്രധാന നിര്‍ദ്ദേശങ്ങള്‍
  1. അഴിമതി തടയാനായി കേന്ദ്രത്തില്‍ ഒരു ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും
  2. സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയില്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കണം ഇതിന്റെ പ്രവര്‍ത്തനം. നിര്‍ണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് നല്‍കണം.
  3. ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  4. അഴിമതിയാരോപണങ്ങള്‍ എന്തുകാരണംകൊണ്ടായാലും വര്‍ഷങ്ങള്‍ നീണ്ടുപോകാന്‍ അനുവദിക്കരുത്. ഒരുവര്‍ഷത്തിനിടയ്ക്ക് തന്നെ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലിലടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
  5. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരേയുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം.
  6. കേന്ദ്രസര്‍ക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിര്‍ദ്ദേശിക്കാം. ആര്‍ക്കെതിരെയാണോ പരാതിയുയര്‍ന്നത് അവരില്‍ നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാര്‍ക്ക് നല്‍കാനും ലോക് പാലിന് അധികാരമുണ്ടാകും.
  7. എന്തെങ്കിലും അഴിമതി നടക്കന്നതായി പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ലോക് പാലിനെ അറിയിക്കാവുന്നതാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകതകളോ, റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളോ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പ്രശ്‌നങ്ങളോ എന്തും ജനങ്ങള്‍ക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്.
  8. ലോക്പാലിലെ അംഗങ്ങളുടെ അഴിമതിയും അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ഭരണഘടനാ വിദഗ്ധരും ജഡ്ജിമാരും അടങ്ങിയ സമിതിയായിരിക്കും ലോക്പാലിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക. രാഷ്ട്രീയക്കാരെ ഇതിന്റെ ഏഴയലത്തുപോലും അടുപ്പിക്കുകയില്ല. തികച്ചും ജനാധിപത്യരീതിയില്‍ ആണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.
ലോക്പാലിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ നടപടിയെടുക്കും.

നിലവില്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ് കമ്മീഷന്‍, സി.ബി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ എന്നിവ ലോക്പാലിന് കീഴിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.