Monday, November 15, 2010

Kuzhaloothum Poonthennale.....

ജനത്തെ വഞ്ചിച്ച്‌ പോളിസി എടുപ്പിക്കാന്‍പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍

മംഗളം വാര്‍ത്ത 
ജനങ്ങളെ ലോട്ടറി അടിച്ചെന്നും സമ്മാനം നേടിയെന്നും തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം ഓഫീസുകളിലേക്ക്‌ വിളിച്ചു വരുത്തി വഞ്ചനയിലൂടെ പ്രീമിയം എടുപ്പിച്ച്‌ പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ തട്ടിപ്പ്‌. ലോകവിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ തുടങ്ങി അഭ്യസ്‌തവിദ്യര്‍ വരെ ഇവരുടെ ചതിക്കുഴികളില്‍പെടുകയാണ്‌. സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ചാടിയിറങ്ങുന്നവരില്‍ ഒരു വലിയ ശതമാനത്തെയും പോളിസി എടുപ്പിച്ച്‌ ഇവര്‍ വലയില്‍ കുരുക്കിയിടുകയാണ്‌. നേരിട്ടു ചെന്നാല്‍ നാട്ടുകാര്‍ പോളിസി എടുക്കാന്‍ മടിക്കുമെന്നതിനാലാണ്‌ തെറ്റിദ്ധരിപ്പിച്ച്‌ ഓഫീസിലേക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച്‌ പോളിസി എടുപ്പിക്കുന്നത്‌. ഇത്തരത്തില്‍ വഞ്ചിതനായ അടൂര്‍ സ്വദേശി വിജയകുമാര്‍ മംഗളം പ്ലസിനോട്‌ പറഞ്ഞത്‌.
നവംബര്‍ 12 വെളളിയാഴ്‌ച
രാവിലെ 11 മണിയോടെ അടൂരില്‍ ബിസിനസ്‌ നടത്തുന്ന വിജയകുമാറിന്റെ മൊബൈലിലേക്ക്‌ ഒരു കാള്‍.
മറുതലയ്‌ക്കല്‍ ഒരു കിളിനാദം
ഗുഡ്‌ മോണിംഗ്‌ സാര്‍, പത്തനംതിട്ടയില്‍ നിന്നാണ്‌ വിളിക്കുന്നത്‌. സാറിന്റെ ബി.എസ്‌.എന്‍.എല്‍ ലാന്‍ഡ്‌ ഫോണ്‍ നമ്പരിന്‌ നറുക്കെടുപ്പിലൂടെ ഒരുസമ്മാനമടിച്ചിട്ടുണ്ട്‌. ഇന്ന്‌ ഉച്ചയ്‌ക്ക് 2 മണിക്ക്‌ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ്‌ ക്യാപിറ്റല്‍സിന്റെ ഓഫീസിലെത്തി ഇത്‌ ഏറ്റുവാങ്ങണം. ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുന്നത്‌. 2000 നമ്പരുകളില്‍ നിന്ന്‌ നറുക്കിട്ടെടുത്ത 3 നമ്പരുകളില്‍ ഒന്നാണ്‌ താങ്കളുടേത്‌. വരുമ്പോള്‍ ഭാര്യയെയും കൊണ്ടുവരണം. രണ്ടുപേരുടെയും ഐ.ഡി പ്രൂഫ്‌ എടുത്തോണം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഭാര്യയെയും വിളിച്ച്‌ തിരിച്ചറിയല്‍ കാര്‍ഡും രണ്ടു ഫോട്ടോയുമെടുത്ത്‌ പത്തനംതിട്ടയ്‌ക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക്‌ വീണ്ടും ഇതേ ഓഫീസില്‍ നിന്ന്‌ വിളി വന്നു കൊണ്ടേയിരുന്നു. ഇടയ്‌ക്ക് വിളിച്ച്‌ ഒരു കോഡ്‌ നമ്പര്‍ നല്‍കി. ഈ കോഡ്‌ പറഞ്ഞെങ്കിലേ അകത്തേക്കു കടത്തി വിടുകയുളളൂവത്രേ. ഒടുവില്‍ പത്തനംതിട്ടയിലെത്തി ഓഫീസ്‌ തപ്പിപ്പിടിച്ചു. റിസപ്‌ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട്‌ കോഡ്‌ നമ്പര്‍ പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടി ഒരു ഫോമെടുത്ത്‌ നീട്ടി പൂരിപ്പിക്കാന്‍ പറഞ്ഞു. വിവരങ്ങള്‍ പറഞ്ഞു തരാം പൂരിപ്പിച്ചോളൂവെന്നായിരുന്നു വിജയകുമാറിന്റെ മറുപടി. ഫോം പൂരിപ്പിച്ചശേഷം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടു ഫോട്ടോയും വാങ്ങി അതിനൊപ്പം ചേര്‍ത്തു. തുടര്‍ന്ന്‌ അകത്തേക്ക്‌ കടത്തി വിട്ടു. അവിടെ ഒരു യുവതി വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച്‌ അരമണിക്കൂറോളം കളഞ്ഞു. ഒടുവില്‍ കാര്യത്തിലേക്ക്‌ കടന്നു.
നിങ്ങള്‍ക്ക്‌ സമ്മാനം അടിച്ചിരിക്കുന്നത്‌ ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പോളിസിയാണ്‌. 20000 രൂപ വീതം അഞ്ചു ഗഡുക്കളായി ഇതിന്‌ അടയ്‌ക്കണം. അതായത്‌ അഞ്ചുവര്‍ഷം. അതിന്‌ ശേഷം 20 വര്‍ഷം കഴിയുമ്പോള്‍ പോളിസി മച്വറാകും അപ്പോള്‍ നിങ്ങള്‍ക്ക്‌ വന്‍ തുക ലഭിക്കും. ആദ്യ ഗഡു ഇപ്പോള്‍ തന്നെ അടയ്‌ക്കണം. അതിനുളള ഫോമാണ്‌ ആദ്യം പൂരിപ്പിച്ചത്‌. 20000 രൂപയ്‌ക്കുളള ചെക്ക്‌ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം വന്ന്‌ ഞങ്ങളുടെ ഒരു സ്‌റ്റാഫ്‌ വാങ്ങും. നിശ്‌ചിത തീയതിക്കകം പണം ഇട്ടാല്‍ മതി. ഇട്ടില്ലെങ്കില്‍ ചെക്ക്‌ തിരിച്ച്‌ തരും.
ഇതോടെ വിജയകുമാറിന്‌ സംഗതിയുടെ കിടപ്പ്‌ മനസിലായി. മനുഷ്യനെ വിളിച്ചു വരുത്തി പറ്റിക്കുന്നതിന്റെ ദേഷ്യം അയാള്‍ മറച്ചു വച്ചില്ല. ഏക ജീവനോപാധിയായ കട അടച്ചിട്ടാണ്‌ സമ്മാനമെന്നു കേട്ട്‌ ഇറങ്ങിപ്പുറപ്പെട്ടത്‌. ഒടുവില്‍ ഒന്നും വേണ്ട എന്നു പറഞ്ഞ്‌ ഇറങ്ങിപ്പോരാന്‍ തുടങ്ങിയ ഇവരോട്‌ പ്രൊസസിംഗ്‌ ചാര്‍ജ്‌ നല്‍കണമെന്ന്‌ യുവതി നിര്‍ബന്ധം പിടിച്ചു. ആലോചിച്ചു തീരുമാനിക്കാം എന്നറിയിച്ച്‌ ഇരുവരും ഇറങ്ങിപ്പോന്നു. പിന്നീടാണ്‌ വിജയകുമാറിന്‌ പറ്റിയ അബദ്ധം മനസിലായത്‌. തിരിച്ചറിയല്‍ രേഖയും രണ്ടു ഫോട്ടോയും കമ്പനിക്കാരുടെ കൈയിലാണ്‌. അത്‌ അവര്‍ക്ക്‌ ദുരുപയോഗം ചെയ്യാം. ഉടന്‍ തന്നെ മുമ്പു വിളിച്ച നമ്പരിലേക്ക്‌ തിരിച്ചു വിളിച്ചു. അപ്പോള്‍ മറുപടി നമ്പര്‍ നിലവിലില്ല. പിറ്റേന്ന്‌ വീണ്ടും കമ്പനിക്കാര്‍ വിളിച്ചു. തിരിച്ചറിയല്‍ രേഖയും മറ്റും തിരിച്ചു തരാം. പ്രൊസസിംഗ്‌ ഫീ നല്‍കണം. രോഷാകുലനായ വിജയകുമാര്‍ പൊട്ടിത്തെറിച്ചു. രേഖകള്‍ മടക്കി നല്‍കാത്ത പക്ഷം ഡിവൈ.എസ്‌.പിക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ ഇദ്ദേഹം.
ഇതു പോലെ നിരവധി പേര്‍ക്ക്‌ പത്തനംതിട്ടയില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്‌. തട്ടിപ്പ്‌ മനസിലാക്കി തിരിച്ചു പോരാന്‍ തുടങ്ങുന്നവരെ അല്‍പം ഭീഷണി കലര്‍ന്ന സ്വരത്തിലാണ്‌ കമ്പനിക്കാര്‍ അടക്കി നിര്‍ത്തുന്നത്‌. എന്നിട്ട്‌ പോളിസിയുടെ ആദ്യ ഗഡുവായി 20000 രൂപ പ്രീമിയം വാങ്ങും.


മംഗളം പ്ലസ്‌ നടത്തിയ അന്വേഷണത്തില്‍ അതിങ്ങനെ...

20000
രൂപ നല്‍കി പോളിസി എടുത്താല്‍ അതില്‍ നാല്‍പത്‌ ശതമാനം അതായത്‌ 8000 രൂപ ഏജന്റിന്റെ കമ്മീഷന്‍ പോകും. പിന്നെ ആയിരം രൂപയോളം അലോക്കേഷന്‍ ചാര്‍ജ്‌. ശേഷിക്കുന്ന 11000 രൂപ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കും. അടുത്ത നാലുവര്‍ഷവും ഇതേ പോലെ കമ്മീഷന്‍ ഈടാക്കും. അലോക്കേഷന്‍ ചാര്‍ജ്‌ മാത്രം വ്യത്യാസമായിരിക്കും. വിപണിയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്‌ നിക്ഷേപം കൂടുകയോ കുറയുകയോ ചെയ്യാം.
മെഡിക്കല്‍-ഇന്‍ഷ്വറന്‍സ്‌ ബെനിഫിറ്റ്‌ ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ പോളിസി എടുക്കുന്നതു കൊണ്ട്‌ കുഴപ്പമില്ല. എടുപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ്‌ കുഴപ്പം പിടിച്ചത്‌.
എല്‍..സിയിലാണെങ്കില്‍ ഏജന്‍സി കമ്മീഷന്‍ 2-7 ശതമാനം വരെ മാത്രം.


Sunday, November 14, 2010

ഒബാമയുടെ സന്ദര്‍ശനവും പതിയിരിക്കുന്ന അപകടങ്ങളും


അത്യാകര്‍ഷകമായ പ്രഭാഷണശൈലിയുടെ ഉടമ മാത്രമല്ല, ഒന്നാംതരം കച്ചവടക്കാരനുമാണ് താനെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞു. കഴിവുള്ള കച്ചവടക്കാരന്റെ വിലപേശല്‍ തന്ത്രെമല്ലാം ഇന്ത്യയോട് പ്രയോഗിച്ച ഒബാമ അതില്‍ നല്ല വിജയം നേടുകയും ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ ഒബാമ മറച്ചുവെച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധത കാണിച്ചുവെന്നു സമ്മതിക്കണം. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്നുതരണം, അമേരിക്കയില്‍ ഇന്ത്യയുടെ നിക്ഷേപം (ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ) വര്‍ധിപ്പിക്കണം. അമേരിക്കയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കനുരോധമായി ഇന്ത്യയുടെ വിദേശനയം മാറ്റണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ദൗത്യവുമായാണ് ഒബാമ ഇന്ത്യയിലെത്തിയത് എന്ന് സന്ദര്‍ശനം വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ പെടാപാടുപെടുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് വര്‍ധിച്ചുവരുന്ന അമേരിക്കയിലെ തൊഴിലില്ലായ്മ. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ലക്ഷം കോടി ഡോളറോളം ചെലവഴിച്ച രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ കമ്പനികളെ പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി രക്ഷിച്ചില്ല. ഇതിലുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിനിധിസഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചു. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റു. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അമേരിക്കയിലെ കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ വേണം. അവയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വന്‍തോതില്‍ വാങ്ങിക്കണം. ഒബാമ ഇന്ത്യയില്‍ കാലുകുത്തിയ അന്നു തന്നെ 44,000 കോടി രൂപയുടെ കരാറാണ് മുംബൈയില്‍ ഒപ്പുവെച്ചത്. അതുവഴി അമേരിക്കയില്‍ പുതുതായി അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. അമേരിക്കയില്‍ വന്‍തോതില്‍ മൂലധന നിക്ഷേപത്തിനു ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ അമേരിക്കയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുതലാളിമാരുടെ മൂലധനനിക്ഷേപം അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. 22,000 ത്തില്‍പരം കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് രൂപം നല്‍കിയത്. അതുവഴി കാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടും. ആണവ കരാറിന്റെ തുടര്‍ച്ചയായി കോടാനുകോടി രൂപയുടെ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനും ധാരണയായിട്ടുണ്ട്. ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് അമേരിക്കയില്‍ നിന്നും വന്‍തോതില്‍ റിയാക്ടറുകള്‍ വാങ്ങുന്നത്. പല രാജ്യങ്ങളും ആണവ നിലയങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതുമൂലം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലെ റിയാക്ടര്‍ നിര്‍മാതാക്കള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. അവിടെ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ക്കുള്ള വിപണിയായി ഇന്ത്യ മാറുകയാണ്. ആണവ കരാറുകൊണ്ട് ഇന്ത്യയ്ക്ക് പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ ഇന്ധന പുനസംസ്‌കരണ സാങ്കേതികവിദ്യ കൈമാറണം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഒബാമ നല്‍കിയിട്ടില്ല.

അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ കണ്ണുവെയ്ക്കുന്ന മേഖലകളാണ് ചില്ലറ വ്യാപാരവും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രംഗങ്ങളും കൃഷിയും. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ചില്ലറ വ്യാപാരം പര്‍ണമായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തോട് യു പി എ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളും ഇന്ത്യ തുറന്നുകൊടുക്കും. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമര്‍പ്പിക്കുവാനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മതം മൂളിയിട്ടുണ്ട്.

അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാവശ്യമായതെല്ലാം ചെയ്തു കൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍, നമ്മുടെ ഐ ടി മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പിക്കുന്ന പുറം ജോലി കരാര്‍ നിരോധനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ഒബാമ തയ്യാറായില്ല. ഒബാമയില്‍ നിന്നും ഇതുസംബന്ധിച്ച വാഗ്ദാനം നേടാന്‍പോലും യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല.

യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നല്‍കുമെന്ന വാഗ്ദാനം ഇന്ത്യയുടെ വന്‍നേട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വാഗ്ദാനം തന്നെ ഉപാധികളോടെയുള്ളതാണെന്ന യാഥാര്‍ഥ്യം പലരും വിസ്മരിക്കുന്നു. ഇപ്പോള്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക അംഗത്വമുണ്ട്. രണ്ടു വര്‍ഷമാണ് കാലാവധി. ഈ കാലയളവിലെ ഇന്ത്യയുടെ പ്രകടനം നോക്കിയായിരിക്കും സ്ഥിരാംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുക എന്നാണ് ഒബാമ സൂചിപ്പിച്ചത്. ഇറാന് എതിരായ ഉപോരോധത്തില്‍ ഇന്ത്യ പങ്കാളിയാവണമെന്നത് ഒരു ഉപാധിയായിതന്നെ ഒബാമ ഉന്നയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് മറ്റൊരു ഉപാധി. അമേരിക്കയും നാറ്റോയും ഇപ്പോള്‍ അഫാഗാനിസ്ഥാനില്‍ വെള്ളം കുടിക്കുകയാണ്. അവരോടൊപ്പമുള്ള ഇന്ത്യയുടെ സൈനിക സാന്നിധ്യമാണ് അമേരിക്ക ലക്ഷ്യംവെയ്ക്കുന്നത് എന്ന് വ്യക്തം.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പാകിസ്ഥാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നും പറഞ്ഞത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒബാമയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആക്രമണത്തിന്റെ സൂത്രധാരരിലൊരാളായ ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്കു വിട്ടുതരാന്‍ സമ്മതിക്കേണ്ടതാണ്.മ്യാന്‍മാറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ജനാധിപത്യ വിരുദ്ധ ഭരണത്തെയും ഇന്ത്യ എതിര്‍ക്കുന്നില്ലെന്നു പറഞ്ഞ ഒബാമ, പക്ഷേ പലസ്തീന്‍ ജനതയ്ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മിണ്ടിയില്ല. ഇറാഖില്‍ പതിനായിരക്കണക്കിനു മനുഷ്യരെ കൊന്നുതള്ളുകയും അതിപുരാതനമായ ആ രാജ്യത്തെ തകര്‍ക്കുകയും ചെയ്തതുവഴി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയ രാജ്യത്തിന്റെ തലവനാണ് ലോകത്താകെ മനുഷ്യാവകാശ സംരക്ഷകനായി ചമയുന്നത്.

ഒബാമയുടെ സന്ദര്‍ശനം അദ്ദേഹത്തിനും അമേരിക്കയ്ക്കും നല്ല നേട്ടമാണ്. ഇന്ത്യയ്ക്ക് ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രം. അമേരിക്കയുടെ ആഗോള ആധിപത്യ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നതിന്റെ വ്യക്തമായ ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം. ഇതിന്റെ അപകടങ്ങള്‍ വരും നാളുകളില്‍ വ്യക്തമാകും.
ജനയുഗം മുഖപ്രസംഗം 101110

Mampazham(Part 1) Malayalam Kavitha by Vyloppilli Sreedhara Menon(part 1)