Sunday, December 26, 2010

കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുക

ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പൊളിറ്റ്ബ്യൂറോ ജനങ്ങളെ ആഹ്വാനംചെയ്തു. കേന്ദ്രനയത്തിന്റെ ഫലമായാണ് ഈ വിലക്കയറ്റമെന്നും ജീവിതഭാരം വര്‍ധിപ്പിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്താന്‍ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയം മറയാക്കിയാണ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമായത്. വിലക്കയറ്റത്തിന്റെ ഫലമായി സാധാരണ ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന വന്‍കിടവ്യാപാരികളും പൂഴ്ത്തിവയ്പുകാരും വന്‍ ലാഭം കൊയ്യുകയാണ്. വിലക്കയറ്റം തടയുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് വിവിധ മന്ത്രാലയങ്ങളില്‍നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ ഉള്ളി ഇറക്കുമതിചെയ്യണമോ വേണ്ടയോ തുടങ്ങിയ തര്‍ക്കങ്ങള്‍ ഉദാഹരണം. ഈ ആശയക്കുഴപ്പം വന്‍കിട വ്യാപാരികളെയാണ് സഹായിക്കുക. ആദ്യം പഞ്ചസാരക്കയറ്റുമതിക്കാര്‍ക്കും പിന്നീട് ഇറക്കുമതിക്കാര്‍ക്കും സബ്സിഡി നല്‍കിയത് ഉള്ളിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ഉള്ളി കയറ്റുമതിചെയ്യുന്ന വന്‍കിട സ്വകാര്യക്കമ്പനികള്‍ക്ക് സെപ്തംബര്‍മുതല്‍ സബ്സിഡി നല്‍കി കയറ്റുമതി പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉള്ളികയറ്റുമതി 26 ശതമാനം വര്‍ധിച്ചത് ഉള്ളിയുടെ ക്ഷാമത്തിനു കാരണമായി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ച ക്ഷാമമാണിത്. ഇപ്പോള്‍ ഇറക്കുമതിചെയ്യാനും ഇതേ സ്വകാര്യക്കമ്പനികള്‍ക്ക് ചുങ്കങ്ങള്‍ ഒഴിവാക്കി വീണ്ടും സബ്സിഡി നല്‍കുകയാണ് സര്‍ക്കാര്‍.

പെട്രോളിന്റെ വിലനിയന്ത്രണം ജൂണില്‍ ഒഴിവാക്കിയതോടെ വില അടിക്കടി വര്‍ധിച്ചതും അവശ്യസാധനങ്ങളുടെ വിലകൂടാന്‍ കാരണമായി. ഭക്ഷ്യപണപ്പെരുപ്പവും വര്‍ധിച്ചു. വര്‍ധിച്ച തോതിലുള്ള അവധി വ്യാപാരം വിലക്കയറ്റത്തിന് കാരണമായിട്ടും അതുനിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നീ അവശ്യവസ്തുകളുടെപോലും അവധി വ്യാപാരം നിര്‍ബാധം നടക്കുകയാണ്. നേരത്തെ നിരോധിച്ച പഞ്ചസാരയുടെ അവധി വ്യാപാരം പുനഃസ്ഥാപിക്കാനാണ് നീക്കം- പി ബി പറഞ്ഞു.

വില മുകളിലേക്ക് തന്നെ; തക്കാളിക്ക് 50

ന്യൂഡല്‍ഹി: പച്ചക്കറി വില രാജ്യമൊട്ടുക്ക് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. സവാളവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് പ്രകടമായെങ്കിലും തക്കാളി, വെളുത്തുള്ളി വിലകള്‍ മുന്നോട്ടുതന്നെയാണ്. വെളുത്തുള്ളിവില കിലോയ്ക്ക് 320 രൂപ വരെയെത്തി. തക്കാളിവില ഡല്‍ഹിയില്‍ അമ്പത് രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ അറുപതാണ് വില. എണ്‍പത് രൂപ വരെയെത്തിയ സവാളവിലയില്‍ വെള്ളിയാഴ്ച 5-10 രൂപയുടെ ഇടിവ് വന്നു. ഉത്തരേന്ത്യയില്‍ പച്ചക്കറി വിലകള്‍ക്കൊപ്പം പാല്‍വിലയും കുതിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന പാല്‍വിതരണക്കമ്പനിയായ മദര്‍ഡെയ്‌റി പാല്‍വില ലിറ്ററിന് ഒരു രൂപ കൂട്ടി. പഴങ്ങളുടെ വിലയും കൂടി.

പച്ചക്കറിവില ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വെള്ളിയാഴ്ച കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം തേടി. കൃഷിമന്ത്രി ശരദ്പവാറുമായി മന്‍മോഹന്‍സിങ് ചര്‍ച്ച നടത്തി. മഹാരാഷ്ട്രയ്ക്ക് പ്രത്യേക കാര്‍ഷികപാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം കണ്ടപ്പോഴാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന പവാറുമായി പ്രധാനമന്ത്രി കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. മഹാരാഷ്ട്രയ്ക്ക് നാനൂറ് കോടിയുടെ സാമ്പത്തികസഹായം കേന്ദ്രം പ്രഖ്യാപിച്ചു.

പാകിസ്ഥാനില്‍നിന്ന് വെള്ളിയാഴ്ച സവാള കയറ്റിയ അമ്പതോളം ട്രക്ക് അതിര്‍ത്തി കടന്നെത്തി. ആയിരത്തിലേറെ ടണ്‍ പാകിസ്ഥാനില്‍നിന്ന് എത്തിയിട്ടും ഉത്തരേന്ത്യയില്‍ സവാളവിലയില്‍ വലിയ മാറ്റമില്ല. സ്വകാര്യവ്യക്തികള്‍ വഴിയുള്ള ഇറക്കുമതിയാണ് കാരണം. ക്വിന്റലിന് 300 രൂപ നിരക്കില്‍ പാകിസ്ഥാനില്‍നിന്ന് സവാള വാങ്ങുന്ന സ്വകാര്യഇറക്കുമതിക്കാര്‍ ആഭ്യന്തരവിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ഇത് മറിച്ചുവിറ്റ് ലാഭം കൊയ്യുകയാണ്.

റബര്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സ്വാഭാവികറബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഏഴരയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 40,000 ടവരെയുള്ള ഇറക്കുമതിക്കാണ് 2011 മാര്‍ച്ച് 31 വരെ തീരുവ ഏഴര ശതമാനമായി നിശ്ചയിച്ചത്. ടയര്‍കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇറക്കുമതിത്തീരുവ കുറച്ചതിനുപിന്നാലെ ടയര്‍കമ്പനികളുടെ ഓഹരിവില വര്‍ധിച്ചു. വെള്ളിയാഴ്ച വിപണിയില്‍ ഇടിവുണ്ടായെങ്കിലും എംആര്‍എഫ്, അപ്പോളോ, സിയറ്റ് എന്നിവയുടെ ഓഹരിവില രണ്ടുമുതല്‍ നാല് ശതമാനംവരെ വര്‍ധിച്ചു. മാര്‍ച്ച് 31നുശേഷം വിലയുടെ 20 ശതമാനം അതല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ, ഏതാണോ കുറവ് അത് തീരുവയായി കണക്കാക്കും. ഇത് ടയര്‍കമ്പനികള്‍ക്ക് ദീര്‍ഘകാലനേട്ടമുണ്ടാക്കും. ഇപ്പോഴത്തെ നിരക്കില്‍ 20 ശതമാനം തീരുവ എന്നത് കിലോയ്ക്ക് ഏകദേശം 44 രൂപയുണ്ടാകും. നിലവില്‍ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കുറഞ്ഞ തീരുവയില്‍ പെട്ടെന്ന് ഇറക്കുമതിയുണ്ടാകില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 25.12.10

Saturday, December 25, 2010

വില കുതിക്കുന്നത് കേന്ദ്രത്തിന്റെ വികല നയത്താല്‍

വിളവെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പോലും രാജ്യത്ത് സവാള ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്രസര്‍ക്കരിന്റെ വികല നയത്തിന്റെ ഫലമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റം അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും സൃഷ്ടിയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിക്കും കേന്ദ്രം തയ്യാറല്ല. ചരിത്രപ്രസിദ്ധമായ പിണറായി- പാറപ്രം സമ്മേളന സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ച് കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം. കൃഷിക്കാര്‍ക്കോ, ചെറുകിട കച്ചവടക്കാര്‍ക്കോ ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയതിനാല്‍ ഗോതമ്പിന്റെയും പരിപ്പുവര്‍ഗങ്ങളുടെയും അവധിവ്യാപാരം നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ നിരോധനം നീക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇത് രൂക്ഷമായി. ഉദാരവല്‍ക്കരണനയം ശക്തിയോടെ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതമാണ് രാജ്യം അനുഭവിക്കുന്നത്. പൊതുവിതരണരംഗം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയം രാജ്യത്തിനാകെ മാതൃകയാണ്.

വിലക്കയറ്റത്തിനൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് യുപിഎ സര്‍ ക്കാരിന്റെ രണ്ടാമത്തെ അടിയാണ് അഴിമതി. കോമവെല്‍ത്ത് ഗെയിംസിലും രണ്ടാംതലമുറ സ്പെക്ട്രം ലേലത്തിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് അരങ്ങേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവ് നേതൃത്വം കൊടുത്ത കമ്മിറ്റിയും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൂട്ടായാണ് അഴിമതി നടത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് 900 കോടി രൂപയാണ് ചെലവഴിച്ചത്. കേരളത്തിലാണെങ്കില്‍ ഈ തുക ഉപയോഗിച്ച് 30 സ്റ്റേഡിയം പണിയാമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രം ഇടപാടില്‍. സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത് അവഗണിക്കുകയായിരുന്നു. മന്ത്രി രാജയോ ഏതാനും ഉദ്യോഗസ്ഥരോ മാത്രമല്ല ഈ അഴിമതിക്ക് പിന്നില്‍. സങ്കീര്‍ണമായ കേസാണിത്. ഇതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ ബിജെപിക്കും അഴിമതി പ്രശ്നത്തില്‍ ഏറെ ശബ്ദിക്കാനാവില്ല. അഴിമതി നടത്താന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതായി വിക്കിലീക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. അമേരിക്ക നല്ലത് പറയുമ്പോഴാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയാ സെക്രട്ടറി പി ബാലന്‍ എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.

എല്‍ഡിഎഫ് ഭരണം ഇന്ത്യക്കു മാതൃക: പിണറായി

പിണറായി: കേരളത്തിലെ എല്‍ഡിഎഫ് ഭരണം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനസ്മാരകം ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. ഏറ്റവും നല്ല ഭരണസംവിധാനം കേരളത്തിലായതിനാലാണ് ഈ പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. ക്രമസമാധാനമേഖലയിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും തദ്ദേശഭരണതലത്തിലും നമ്മുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. ചില മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ നാടിന് എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ക്ക് ഇനി മാറിച്ചിന്തിക്കാനാവില്ല- പിണറായി പറഞ്ഞു.

ദേശാഭിമാനി 24.12.10

Thursday, December 16, 2010

പെട്രോളിന് 5 മാസത്തിനിടെ 10 രൂപ കൂട്ടി

പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം രണ്ടാം യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയശേഷം രാജ്യത്ത് പെട്രോള്‍വിലയില്‍ 17 ശതമാനത്തിന്റെ വര്‍ധന. വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ ജൂണ്‍ 25ന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമ്പോള്‍ പെട്രോളിന് 47.93 രൂപയായിരുന്നു നികുതിയില്ലാതെയുള്ള വില. തുടര്‍ന്ന് മാസംതോറും വില കുതിച്ചുയര്‍ന്ന് 55.87 രൂപയിലെത്തി. അഞ്ചു മാസത്തിനിടെ 7.93 രൂപയുടെ വര്‍ധന. നികുതികൂടിയാകുമ്പോള്‍ വര്‍ധന പത്തുരൂപയോളം. കേരളത്തിലെ ചില്ലറവില്‍പ്പനവില 60 രൂപയ്ക്കടുത്താണ്. നിയന്ത്രണം നീക്കുന്നതിനുമുമ്പ് ഇത് 50.04 രൂപയായിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചൊവ്വാഴ്ച അര്‍ധരാത്രി 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില 55.86 രൂപയാക്കി (നികുതികളും മറ്റു ചെലവുകളും ഒഴിച്ചുള്ള വില). ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന നിലവില്‍വന്നു. കേരളത്തില്‍ പലയിടത്തും ബുധനാഴ്ച രാവിലെതന്നെ കമ്പനി വ്യത്യാസമില്ലാതെ പമ്പുകളില്‍ കൂടിയ വില ഈടാക്കാന്‍ തുടങ്ങി. സ്വകാര്യ എണ്ണക്കമ്പനികളും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചു. അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം പെട്രോള്‍വില മൂന്നര രൂപ വര്‍ധിപ്പിച്ചു. 47.93 രൂപയില്‍നിന്ന് 51.43 രൂപയായി. ഇതിനൊപ്പം ഡീസല്‍വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുരൂപയുടെ വര്‍ധന വരുത്തി. 38.10ല്‍നിന്ന് 40.10 രൂപയായി.

ആരുടെയും അനുവാദമില്ലാതെ വിലകൂട്ടാന്‍ 'ലൈസന്‍സ്' ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം പരമാവധി മുതലെടുക്കുകയാണ്. ജൂലൈ ഒന്നിനും സെപ്തംബര്‍ 21നുമിടെ പല കാരണങ്ങള്‍ പറഞ്ഞ് ഇന്ധനവില കൂട്ടി. വാര്‍ത്തയാകാതിരിക്കാന്‍ പലപ്പോഴായി അഞ്ചും പത്തും പൈസയുടെ വര്‍ധനയെന്ന തന്ത്രമാണ് നടപ്പാക്കിയത്. സെപ്തംബര്‍ ഒന്നിന് പെട്രോള്‍വില 40 പൈസ വര്‍ധിച്ച് 51.83 രൂപയായി. ഒക്ടോബറില്‍ വില 1.5 ശതമാനം വര്‍ധിച്ചു. ഒക്ടോബര്‍ 17ന് 76 പൈസ വര്‍ധിച്ച് ലിറ്ററിന് 52.59 രൂപയായി. നവംബറിലെ വിലവര്‍ധന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. നവംബര്‍ ഒമ്പതിന് എണ്ണക്കമ്പനികള്‍ പെട്രോള്‍വില 32 പൈസ വര്‍ധിപ്പിച്ച് 52.91 രൂപയിലെത്തിച്ചു. സ്പെക്ട്രം കുംഭകോണത്തില്‍ പാടെ സ്തംഭിച്ച പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാനാകാതെ ഡിസംബര്‍ 13ന് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില നികുതിയില്ലാതെ 55.87 രൂപയാക്കിയത്. നികുതികൂടിയാകുമ്പോള്‍ 60 രൂപയോളമാണ് വില.

പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍വില ആറു ശതമാനവും ഡീസല്‍വില 7.75 ശതമാനവും ഉയര്‍ന്നു. സള്‍ഫറിന്റെ അംശം കുറഞ്ഞ ഉല്‍പ്പന്നം വിപണിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ഇന്ധനവില വീണ്ടും നേരിയതോതില്‍ ഉയര്‍ന്നു. ഡീസല്‍വില വീണ്ടും രണ്ടുരൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 22ന് ചേരുന്ന മന്ത്രിസഭാ സമിതി തീരുമാനം പ്രഖ്യാപിക്കും. ഡീസല്‍വില കൂട്ടുന്ന കാര്യം കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയില്‍വില ഉയര്‍ന്നതുകൊണ്ടാണ് പെട്രോള്‍വില കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന് 90 ഡോളറായി വില ഉയര്‍ന്നു. 2008 ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.