Tuesday, June 28, 2011

മൂലമറ്റം; കെ എസ് ഇ ബിയുടെ കറവപ്പശു

സംസ്‌ഥാനത്തെ വൈദ്യുതോല്‍പാദനത്തിന്റെ നട്ടെല്ലാണ്‌ ഇന്ത്യയുടെ അഭിമാനമായ, ‘ഊര്‍ജ്ജക്ഷേത്രമായ’ മൂലമറ്റം പവര്‍ഹൗസ്‌. 780 മെഗാവാട്ടാണ്‌ ഉല്‍പാദനശേഷി. 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണു പ്രവര്‍ത്തിക്കുന്നത്‌. 1975 ഒക്‌ടോബര്‍ നാലിനാണ്‌ മൂലമറ്റത്ത്‌ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്‌. 1976 ഫെബ്രുവരി 12-നു പദ്ധതികമ്മിഷന്‍ ചെയ്‌തു. രണ്ടാംഘട്ടമായി 1986-ല്‍ സ്‌ഥാപിച്ച മൂന്നു ജനറേറ്ററില്‍ ഒന്നിന്റെ കണ്ട്രോള്‍ പാനലിലുണ്ടായ പൊട്ടിത്തെറിയാണു ഒരു എന്ജിനീയരുടെ ജീവന്‍ നഷ്ടപ്പെടുന്ന അപകടത്തിലേക്ക് നയിച്ചത്.

പൂമാല സെന്റ്‌ പോള്‍സ്‌ സി.എസ്‌.ഐ. പള്ളിയിലെ സഭാ ശുശ്രൂഷകന്‍ മേലുകാവ്‌ വാളകം തെക്കോലിക്കല്‍ ഐസക്കിന്റെ മകളും എസ്‌.ബി.ഐ. ജീവനക്കാരന്‍ തിരുവനന്തപുരം കുറ്റിയാട്ടില്‍ റോയിയുടെ ഭാര്യയുമായ മെറിന്‍ ഐസക്കാ(26)ണു മരിച്ചത്‌. ഒന്നരവര്‍ഷം മുമ്പ്‌ ജോലിയില്‍ പ്രവേശിച്ച മെറിന്റെ വിവാഹം കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു. പൊള്ളലേറ്റ സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭ(48) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നു. 


മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനമേഖലയില്‍ ജോലിചെയ്യുന്നവര്‍ അപകടത്തില്‍ മരിക്കുന്നത്‌ ആദ്യമാണ്‌. പവര്‍ഹൗസിന്റെ നിര്‍മാണ സമയത്ത്‌ ജോലിചെയ്‌തിരുന്ന 92 പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്‌. ഒന്നാം ഘട്ടനിര്‍മാണ സമയത്ത്‌ 88 പേരും രണ്ടാം ഘട്ടത്തില്‍ നാലുപേരുമാണു മരിച്ചത്‌. ഇതിനു മുന്‍പ്‌ 1983 മാര്‍ച്ച്‌ 13നു പെന്‍സ്‌റ്റോക്‌ പൈപ്പ്‌ പരിശോധിക്കാനുള്ള, കുളമാവ്‌ ഡാമിനും പവര്‍ഹൗസിനും ഇടയിലുള്ള ഭാഗമായ ആഡിറ്റില്‍ ജോലിചെയ്യുകയായിരുന്ന യൂനസ്‌ പെന്‍സ്‌റ്റോക്‌ പൈപ്പ്‌ വഴി 500 മീറ്ററോളം താഴെ പവര്‍ഹൗസില്‍ വീണു മരണമടഞ്ഞിരുന്നു. പിന്നീട്‌ ഉല്‍പാദനം നടക്കുമ്പോള്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടായിട്ടില്ല.

15 വര്‍ഷം മുന്‍പും പവര്‍ ഹൌസില്‍ ചപ്പുചവറുകള്‍ക്കു തീപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പവര്‍ ഹൌസില്‍ പുക നിറയുകയും ജീവനക്കാരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം, ശബരിഗിരി, മൂഴിയാര്‍ പവര്‍ഹൗസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ 35 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞ ഇടുക്കിയിലെ ജനറേറ്റുകളുടെ സുരക്ഷ സംബന്ധിച്ച്‌ യാതൊരു പഠനവും നടന്നിട്ടില്ല. സുരക്ഷാ ഓഡിറ്റിംഗ്‌ നടത്തണമെന്നു ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ്‌

കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍പോലും വിദഗ്‌ധ പഠനം നടത്താന്‍ ബോര്‍ഡ്‌ ഇനിയും തയാറായിട്ടില്ല. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ബോര്‍ഡില്‍ നിന്നു വിരമിച്ചവരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. നിഷ്‌പക്ഷ പഠനം നടത്തി നിജസ്‌ഥിതി പരിശോധിക്കാന്‍ കേന്ദ്ര പവര്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, കേന്ദ്ര ഇലക്‌ട്രിസിറ്റി അഥോറിട്ടി തുടങ്ങിയ അംഗീകൃത സ്‌ഥാപനങ്ങളെ ഏല്‍പ്പിക്കേണ്ടതായിരുന്നു

ഉയര്‍ന്ന കാര്യശേഷിയുള്ള പെല്‍ട്ടണ്‍ വീല്‍ മെക്കാനിസം ആയതിനാല്‍ കാലാവധി കഴിഞ്ഞാലും ജനറേറ്ററുകള്‍ക്കു കുഴപ്പമുണ്ടാവില്ലെന്നു വാദിക്കുന്നവരും ബോര്‍ഡിലുണ്ട്‌.

ജനറേറ്ററിനു പുറമേയുള്ള യന്ത്രസാമഗ്രികളും കാലപ്പഴക്കം കൊണ്ടു സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ്‌ കഴിഞ്ഞദിവസമുണ്ടായ പെട്ടിത്തെറി സൂചിപ്പിക്കുന്നത്‌.
 
പവര്‍ഹൗസിനുള്ളിലെ സ്‌ഥിതി

കാലഹരണപ്പെട്ട യന്ത്രസംവിധാനങ്ങള്‍മൂലം പവര്‍ഹൗസിനുള്ളില്‍ സ്‌ഥിതി അപായകരമാണ്. നൂറുമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയും 60 മീറ്റര്‍ ഉയരവുമുള്ള പവര്‍ഹൗസില്‍ താപനില ക്രമാതീതമായി ഉയരുകയാണ്‌. കേന്ദ്രീകൃത ശീതീകരണ സംവിധാനം വര്‍ഷങ്ങളായി തകരാറിലായതാണു കാരണം. മഴക്കാലമായിട്ടും 28 മുതല്‍ 30 ഡിഗ്രിവരെ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. പല നിലയിലും ഇതില്‍ ഏറ്റക്കുറച്ചിലുണ്ട്‌.

താഴത്തെനിലയില്‍ 30 ഡിഗ്രിക്കു മുകളിലാണ്‌ ചൂട്‌. വേനല്‍ക്കാലത്ത്‌ ഇത്‌ 33 ഡിഗ്രി കവിയുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ജനറേറ്ററുകളോട്‌ അനുബന്ധിച്ചുള്ള യന്ത്രസാമഗ്രികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും കനത്ത ഭീഷണി ഉയര്‍ത്തുന്നു. 35 വര്‍ഷം മുമ്പു സ്‌ഥാപിച്ച ശീതീകരണ സംവിധാനം മാറ്റിവയ്‌ക്കാന്‍ മൂന്നുകോടിയുടെ പദ്ധതി തയാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി ഒന്നും നടക്കുന്നില്ല

പവര്‍ഹൗസില്‍ ശുദ്ധവായുവിന്റെ അളവ്‌ കുറവാണ്‌. ഇതുമൂലം എട്ടുമണിക്കൂര്‍ നീളുന്ന ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ അവശരാകാറുണ്ട്‌. കൊയ്‌ന പോലെയുള്ള സമാന ഭൂഗര്‍ഭ നിലയങ്ങളിലെല്ലാം ആറുമണിക്കൂറാണ്‌ ഡ്യൂട്ടി. നിലയം സ്‌ഥാപിച്ച കനേഡിയന്‍ കമ്പനി ഇത്രയും മണിക്കൂര്‍ ഡ്യൂട്ടിയാണ്‌ നിര്‍ദേശിച്ചിരുന്നത്‌.

മുമ്പ്‌ വായു സഞ്ചാരം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്‌ഥിതി മാറി. പൊട്ടിത്തെറി ഉണ്ടായപ്പോള്‍ പുകപടലം മാറാന്‍ മണിക്കൂറുകള്‍ എടുത്തു. പുക വലിച്ചെടുത്തിരുന്ന സംവിധാനവും തകരാറിലാണ്‌


ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ സംവിധാനത്തിന്റെ അപര്യാപ്തത
അപകടമുണ്ടായാല്‍ അടിയന്തര സഹായമെത്തിക്കാനുള്ള സൗകര്യം പവര്‍ഹൗസിലില്ല. വാഹനമെത്തിക്കാന്‍ പ്രയാസമുള്ള ഇടുങ്ങിയ സ്‌ഥലം. ഫയര്‍ഫോഴ്‌സ് വാഹനം തിരിക്കാന്‍ പോലും സ്‌ഥലമില്ല. ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന്‌ ഒരു രൂപവുമില്ലാത്ത അവസ്‌ഥ. 300 മീറ്റര്‍ റോഡ്‌ കുത്തനെയാണ്‌. ഇതിലൂടെ എളുപ്പം വാഹനമെത്തിക്കുക അസാധ്യം. സഞ്ചാരസൗകര്യം കുറെക്കൂടി മെച്ചപ്പെടുത്തുന്നത്‌ അത്യാവശ്യമാണ്.

അപകടമുണ്ടായപ്പോള്‍ തുരങ്കത്തിലൂടെ ഒരു കിലോമീറ്റര്‍ ഓടിയാണ്‌ പവര്‍ഹൗസില്‍ ഉണ്ടായിരുന്നവര്‍ പുറത്തുകടന്നത്‌. പുക കാരണം നിലവും ഭിത്തിയും കാണാന്‍ കഴിയാത്തതിനാല്‍ വീണും പരുക്കേറ്റു. അകത്തെ വായു പുറത്തുപോകാന്‍ എക്‌സ്ഹോസ്‌റ്റ് ഫാനും ഇവിടെയില്ല.

ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ സംവിധാനമില്ലാത്തതിനാല്‍ ദുരന്തമുണ്ടായാല്‍ അതിനെ ഫലപ്രദമായി നേരിടാനാകില്ല. മൂലമറ്റത്തുനിന്ന്‌ ഇരുപതു കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ്‌ എത്തി വേണം സംസ്‌ഥാനത്തെ ഏറ്റവും വലിയ വൈദ്യുതിനിലയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍.

പ്രാഥമിക ചികിത്സയ്‌ക്കുള്ള സൗകര്യ നിലയത്തിലില്ല. ഗുരുതരമായി പൊള്ളലേറ്റ എന്‍ജിനീയര്‍മാരെ ആശുപത്രിയില്‍ എത്തിക്കുംമുമ്പായി പ്രാഥമിക ശുശ്രൂഷ പോലും നല്‍കാന്‍ കഴിയാത്തതു വീഴ്‌ചയാണ്‌. അപകടമുണ്ടായാല്‍ ജീവനക്കാര്‍ക്ക്‌ അടിയന്തരമായി ഇവിടെനിന്നു പുറത്തുപോകാന്‍ എമര്‍ജന്‍സി വാതില്‍ ഇല്ലെന്നതാണ്‌ മറ്റൊരു വീഴ്‌ച

മുകളില്‍ ഡാമില്‍ നിന്നു വെള്ളം വന്നു പതിക്കുന്ന ഇര്‍ടേക്‌ വാല്‍വിനു സമീപമുള്ള ഗേറ്റാകട്ടെ തുരുമ്പെടുത്തു തുറക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌. മാത്രവുമല്ല ഇതിന്റെ പരിസരം കാടുപിടിച്ചു കിടക്കുകയാണ്‌. അതീവ പ്രാധാന്യമുള്ള ഇവിടെ ഗാര്‍ഡിനെ നിയോഗിക്കണമെന്നു മൂന്നുതവണ ഐ.ബി. റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌. കൊടും കാടായതിനാല്‍ അതിന്റെ ആവശ്യമില്ലെന്നാണ്‌ കെ.എസ്‌..ബി. അധികൃതര്‍ അന്നൊക്കെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായാല്‍ അറിയിക്കാനുള്ള സംവിധാനവും പവര്‍ഹൗസിലില്ല. ഇവിടെ ജോലിക്ക്‌ എത്തുംമുമ്പേ ജീവനക്കാര്‍ക്ക്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റിന്‌ പ്രത്യേക പരിശീലനം നല്‍കേണ്ടതാണ്. 

നവീകരണത്തിന്റെ ആവശ്യകത

ആദ്യഘട്ടത്തില്‍ സ്‌ഥാപിച്ച മൂന്ന്‌ ജനറേറ്ററുകള്‍ കാലഹരണപ്പെട്ടതാണ്‌. അറ്റകുറ്റപ്പണി നടത്തി ഇവ വിശ്രമമില്ലാതെ ഓടിക്കുകയാണ്‌. ഇവയുടെ അനുബന്ധ സാമഗ്രികളെല്ലാം തകരാറിലാണ്‌. നവീകരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം തീര്‍ക്കാന്‍ പറ്റൂ. ഡാമില്‍നിന്നു പവര്‍ഹൗസിലേക്ക്‌ എത്തിക്കുന്ന പെന്‍സ്‌റ്റോക്കിലെ വെള്ളം നിയന്ത്രിക്കാന്‍ നാടുകാണിയില്‍ സ്‌ഥാപിച്ച ബട്ടര്‍ഫ്‌ളൈ വാല്‍വിനു തകരാറുണ്ട്‌. മുമ്പ്‌ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാര്‍ പൂര്‍ണമായും പരിഹരിച്ചില്ല. മുമ്പ്‌ പവര്‍ഹൗസില്‍നിന്ന്‌ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. വാല്‍വിനും പവര്‍ഹൗസിനും ഇടയില്‍ പെന്‍സ്‌റ്റോക്കില്‍ തകരാര്‍ ഉണ്ടായാല്‍ നിലവില്‍ 16 കിലോമീറ്ററോളം റോഡുമാര്‍ഗം സഞ്ചരിച്ച്‌ നാടുകാണിയില്‍ എത്തേണ്ടിയിരിക്കുന്നു. ഇത്‌ ആപല്‍കരമായ സ്‌ഥിതിവിശേഷമാണ്. പന്നിയാര്‍ ദുരന്തം ഉണ്ടായത്‌ ബട്ടര്‍ഫ്‌ളൈ വാല്‍വ്‌ അടയ്‌ക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം ഇവിടെ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയിട്ടില്ല.

മൂലമറ്റം പവര്‍ഹൗസ്‌ നവീകരണത്തിനു വൈദ്യുതി ബോര്‍ഡില്‍ നീക്കം സജീവമായി തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വര്‍ഷങ്ങളായി മരവിച്ചു കിടക്കുന്ന ഫയലുകള്‍ക്കാണ്‌ ഒരു എന്‍ജിനീയറുടെ ജീവനെടുത്ത പൊട്ടിത്തെറിയേത്തുടര്‍ന്ന്‌ അനക്കംവയ്‌ക്കുന്നത്‌. ആദ്യഘട്ടത്തില്‍ മൂന്നു ജനറേറ്ററുകള്‍ നവീകരിക്കാന്‍ നടപ്പു പഞ്ചവത്സരപദ്ധതിയില്‍ നിര്‍ദേശമുണ്ട്‌. ബംഗളുരു ആസ്‌ഥാനമായ കേന്ദ്ര ഊര്‍ജ ഗവേഷണസ്‌ഥാപനത്തെ പവര്‍ഹൗസിന്റെ സ്‌ഥിതി പഠിക്കാന്‍ ബോര്‍ഡ്‌ സമീപിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു കൃത്യമായി ജനറേറ്ററുകളുടെയും അനുബന്ധ യന്ത്രസാമഗ്രിയുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ കഴിയുന്ന ആധികാരിക സ്‌ഥാപനമാണിത്‌. 'റെസിഡ്യൂവല്‍ ലൈഫ്‌ അസ്സസ്സ്മെന്റ്' എന്ന പരിശോധന പവര്‍ഹൗസില്‍ നടത്തും.

അഗ്നിബാധയില്‍ ഒരു ജനറേറ്റര്‍ പൂര്‍ണമായി നശിച്ച മൂഴിയാറിലെ ശബരിഗിരി പദ്ധതിയുടെ നവീകരണത്തിനു മുന്നോടിയായി ഇത്തരം പഠനം നടത്തിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട്‌ ലഭിച്ചാലേ പവര്‍ഹൗസിന്റെ ആയുസിനെക്കുറിച്ചും നവീകരണ ച്ചെലവിനെക്കുറിച്ചും വിവരം ലഭിക്കൂ. നവീകരണത്തിനു കുറഞ്ഞത്‌ 200 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു നിഗമനം. ഒരു മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതിക്ക്‌ എട്ടുകോടി രൂപയാകും. ഇവിടെ അണക്കെട്ടും പെന്‍സ്‌റ്റോക്കും മറ്റു സൗകര്യവുമുള്ളതിനാല്‍ അതിന്റെ പകുതിത്തുകപോലും വേണ്ടിവരില്ല. ജനറേറ്റര്‍ മാറേണ്ട സ്‌ഥിതിയുമില്ല.

(ഈ ലേഖനത്തിലെ ആശയങ്ങള്‍ അടുത്തിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വിവിധ പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.)

Wednesday, June 15, 2011

സ്വാമി നിഗ്മാനന്ദയുടെ മരണം

കോടീശ്വരനായ ബാബ രാംദേവ്‌ നിരാഹാരം അനുഷ്‌ഠിച്ചപ്പോള്‍ ഏറ്റുപിടിക്കാന്‍ ഏവരുമുണ്ടായിരുന്നു. എസി പന്തലൊരുക്കാന്‍ അനുയായികള്‍, കാത്തുനില്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍, പ്രതിഷേധിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍... അണ്ണാ ഹസാരെക്കും ബാബ രാംദേവിനും മുമ്പാണ്‌ സ്വാമി നിഗ്മാനന്ദ (36) നിരാഹാരം തുടങ്ങിയത്‌ . ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു അദ്ദേഹത്തിന്‌ ഉയര്‍ത്താനുണ്ടായിരുന്നത്‌ . ഗംഗയുടെ തീരത്തെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നായിരുന്നു സ്വാമി നിഗ്മാനന്ദയുടെ പ്രധാന ആവശ്യം. ഫെബ്രുവരി 19 ന്‌ ആരംഭിച്ച സമരത്തെ തുടര്‍ന്ന്‌ അവശനായ സ്വാമിയെ ഏപ്രില്‍ 27-ന്‌ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ ഹിമാലയ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്‌ച നിരാഹാരം അവസാനിപ്പിച്ച ബാബ രാംദേവ്‌ ആരോഗ്യനില വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ കഴിയവേ തൊട്ടടുത്ത മുറിയില്‍ സ്വാമി നിഗ്മാനന്ദ മരണത്തെ പുല്‍കിയത്‌ അധികമാരും അറിഞ്ഞില്ല.

ബാബാ രാംദേവിന് ആശംസയര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും സ്വാമിയെ അവഗണിച്ചു.

രാംദേവിന്റെ പിന്നാലെ നടന്ന മാധ്യമങ്ങളും നിഗ്മാനന്ദയെ കണ്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

അതേസമയം, സ്വാമി നിഗ്മാനന്ദയ്‌ക്ക് ആശുപത്രിയില്‍ വച്ച്‌ വിഷം നല്‍കിയിരുന്നുവെന്നും ഇതാണ്‌ മരണത്തിന്‌ കാരണമെന്നും ആരോപിച്ച്‌ അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അനുയായികള്‍ ആവശ്യപ്പെട്ടു.

114 ദിവസം നീണ്ട ഉപവാസത്തിന്‌ ശേഷമാണ്‌ സ്വാമി മരണം വരിച്ചത്‌ .

Tuesday, June 7, 2011

അമരാവതി മോഡല്‍ സമരത്തിന്റെ ആവശ്യകത

ആയിരക്കണക്കിന് കോടിയുടെ അഴിമതി കഥകള്‍ കേട്ടുകൊണ്ടാണ് നമ്മുടെ ഓരോദിവസവും കടന്നു പോവുന്നത്. രാജ, കനിമൊഴി, കല്‍മാടി, മാരന്‍ എന്നിങ്ങനെ അഴിമതിക്കാരുടെ പട്ടിക നീളുകയാണ്. ഇതിനുപുറമേ, കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന വന്‍ അഴിമതികള്‍. ഇത്തരത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഴിമതിയുടെ കൂത്തരങ്ങായി ഇന്ത്യ മാറിയിരിക്കുന്നു. എണ്‍പത് ശതമാനത്തിനടുത്ത് വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് പോലും കഴിയുന്നില്ല. ബംഗാളിലെ തിരിച്ചടി ഇതാണ് സൂചിപ്പിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം നമ്മുടെ പാര്‍ട്ടികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു പാവ പ്രധാനമന്ത്രിയെയും, അഴിമതി വീരന്മാരായ കൂട്ട് മന്ത്രിമാരെയും നിയന്ത്രിക്കാന്‍ യു.പി.എ സംവിധാനത്തിന് കഴിയുന്നില്ല. ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അവസരത്തിലാണ് ഇക്കൂട്ടര്‍ ഇത്രയും കാലം നടത്തിയ 'ഭരണ നേട്ടം' ഒന്നൊന്നായി പുറത്ത് വരുന്നത്. 

ഈ ദുര്‍ഭരണത്തിനു എന്താണ് ബദല്‍? ബി.ജെ.പിയാണോ? അവരും അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വ കാര്‍ഡിറക്കണോ, അതോ തീവ്രവാദം വേണമോ എന്ന കാര്യം മാത്രമേ അവരുടെ അജണ്ടയിലുള്ളൂ. അങ്ങനെ കഴിയുമ്പോഴാണ് ഹസാരെയുടെ സമരം വന്നത്. അതിനെ തുടര്‍ന്ന് രാംദേവിന്റെ സമരവും വന്നു. ഇത് ബി.ജെ.പിക്ക് ഒരു ജീവ വായു ആയി. രാംദേവിന്റെ സമരം സര്‍ക്കാരിടപെട്ടു തടഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ കഷ്ടപ്പെടുമായിരുന്നു. ഇനി ആ പിടിവള്ളി വിടാതെ മുറുക്കെ പിടിക്കും. ബാബാ രാംദേവിന്റെ സമരപ്പന്തല്‍ കത്തിക്കാന്‍ സംഘപരിവാര്‍ പദ്ധതി ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു. പന്തല്‍ കത്തിച്ച് വര്‍ഗ്ഗീയ വികാരമുണര്‍ത്താനും അതുവഴി മുതലെടുപ്പ് നടത്താനുമായിരുന്നു അവരുടെ പദ്ധതി. ഗോധ്രയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.

അമരാവതി നല്‍കുന്ന പാഠം 
 
ഇന്നത്തെ ഇടുക്കി ജില്ലയിലെ അമരാവതിയിൽ 1961 ൽ കുടിയിറക്കുമായി ബന്ധപ്പെട്ടുണ്ടായ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ കർഷക പ്രക്ഷോഭമാണ് ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലുള്ള അയ്യപ്പൻ കോവിൽ പ്രദേശനിന്നും ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ബലമായി കുടിയിറക്കിയ കർഷകരെ കുമളിക്കടുത്ത അമരാവതിയിൽ പുനരധിവസിപ്പിച്ചതിനെത്തുടർന്ന് കർഷകർ നേരിട്ട പ്രധിസന്ധി തരണം ചെയ്യാനായി നടത്തിയ സമരമാണിത്. 

ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രി സഭാകാലത്ത് ചുരുളി-ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനൽകാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയവരെ എത്തിച്ചത്.  

തൊടുപുഴ, മൂവാറ്റുപുഴ, മീനച്ചാല്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ഉണ്ടായിരുന്ന തുച്ഛമായ ഭൂമിയോ, കുടിയിരിപ്പോ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായാണ് ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ ഭൂമിയുണ്ടായിരുന്ന കൈവശക്കാരിൽ നിന്നും ഭൂമി സ്വന്തമാക്കിയത്. വ്യക്തമായ രേഖകളുടെ അഭാവത്താൽ കൈയ്യേറ്റക്കാരായാണ് ചിലർ അവരെ ചിത്രീകരിച്ചത് .

പൊതുജനമനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടർന്ന് എ.കെ.ജിയുടെ നേതൃത്വത്തിലുള്ള കർഷകസംഘം നേതാക്കൾ അമരാവതിയും അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളും സന്ദർശിച്ചു. പാവപ്പെട്ട കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് രോക്ഷം കൊണ്ട എ.കെ.ജി 1961 ജൂണ്‍ 6 ന് നിരാഹാരസമരം ആരംഭിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി നിരാഹാരമാരംഭിച്ചതോടെ അമരാവതിപ്രശ്നം ദേശീയശ്രദ്ധയുമാകർഷിച്ചു. ജൂണ്‍ 14ന് എ.കെ.ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുട ർന്നു.

അമരാവതി സമരത്തിന് ബഹുജന പിന്തുണഏറിയതോടെ സർക്കാർ മുട്ടുമടക്കി. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ കോട്ടയത്തു വന്നു ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂണ്‍ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് എ.കെ ജി നിരാഹാരം പിൻവലിച്ചു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കലക്ട്രേറ്റ് പിക്കറ്റിംഗും അവസാനിച്ചു.

അമരാവതിയില്‍ എ.കെ.ജി നടത്തിയ ഉജ്വല സമരം പോലെ അഴിമതിക്കെതിരെയും മറ്റു സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ത്യാഗോജ്വലമായ സമരം നടത്താന്‍ ഇന്ന് ഇടതുപ്ക്ഷങ്ങള്‍ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എ.കെ.ജിയും ഇ.എം.എസ്സും പോലുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ നന്നായി ബാധിക്കുന്നുണ്ട്.

ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടികള്‍ ഹസാരെയും രാം ദേവിനെയും കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നത് ശരിയാണോ?

ടുനീശ്യയിലും ഈജിപ്തിലും യെമനിലും മറ്റും ആഞ്ഞടിച്ച മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലും എത്തിയപ്പോള്‍ ആ മാറ്റത്തിന് നേതൃത്വം കൊടുക്കാതെ, ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ കാലുറപ്പിക്കുന്നതിനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിക്കുകയല്ലേ ഇപ്പോള്‍ ഇടതുപക്ഷങ്ങള്‍ ചെയ്യുന്നത്?
വികാര വിക്ഷോഭങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിരുന്നത് ഇടതുപക്ഷക്കാരാണ്. അതിപ്പോള്‍ മറ്റൊരു രൂപത്തില്‍ ഉപയോഗിക്കപ്പെടുന്നു. മേല്‍ വിവരിച്ച രാജ്യങ്ങളിലും ജനങ്ങളുടെ വികാര വിക്ഷോഭ പ്രകടനങ്ങളാണ് നടന്നു വരുന്നത്. അതിനു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാതെ വരുമ്പോള്‍, ജനങ്ങള്‍ സ്വയം പ്രക്ഷോഭത്തിലേക്ക് വരുന്നു. അതില്‍ പക്വതയുള്ള നേതൃത്വം ഒരുപക്ഷെ കാണില്ലായിരിക്കും. 

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്നും പടപൊരുതിയിരുന്ന ഇടതുപക്ഷങ്ങള്‍ ഇന്ത്യയിലേക്ക്‌ എത്തിയിരിക്കുന്ന ഈ മാറ്റത്തിന്റെ കാറ്റ് ഉള്‍ക്കൊള്ളുമെന്നു നമുക്ക് ആശിക്കാം. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടു, അവരുടെ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുളള, ജന പങ്കാളിത്തത്തോടെയുള്ള, സാധാരണ ജനങ്ങള്‍ക്കും സ്വീകാര്യമായ സമരമാര്‍ഗ്ഗങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുടനെ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.        

വാല്‍ക്കഷ്ണം: ഈ ലേഖനം വായിക്കുന്നവര്‍ക്ക് കഴിയുമെങ്കില്‍, അഴിമതിക്കും കള്ളപ്പണത്തിനുതിരായ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷം തയ്യാറാകുന്നതിനുവേണ്ട ആശയ രൂപീകരണം നടത്തണം. ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ ഇടതു പക്ഷങ്ങള്‍ക്ക്‌ സ്ഥാനം ഉറപ്പിക്കുവാനും, മാവോവാദികള്‍ പോലുള്ള തീവ്രവാദികളും കാവി പ്രസ്ഥാനക്കാരും ജനങ്ങളെ വഴിതെറ്റിക്കുന്നത് തടയാനും ഇത് അത്യാവശ്യമാണ്. 
 

Sunday, June 5, 2011

മന്ത്രിപുത്രിക്കു സ്വാശ്രയ സീറ്റ്‌; കൂത്തുപറമ്പില്‍ വീണ ചോര എം.വി. ജയരാജനും മറന്നു

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു വന്‍തുക കോഴ വാങ്ങി പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പി.ജി. മെഡിസിന്‍ കോഴ്‌സിനു പ്രവേശനം നല്‍കിയതു സ്വാശ്രയവിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നുവന്ന സി.പി.എം. നേതാവ്‌ ചെയര്‍മാനായിരിക്കേ! സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചു സഖാക്കളുടെ ജീവന്‍ ബലികൊടുത്ത കൂത്തുപറമ്പു സമരത്തിന്റെ നേതാവും സി.പി.എം. സംസ്‌ഥാനസമിതിയംഗവുമായ എം.വി. ജയരാജനാണു പരിയാരം മെഡിക്കല്‍ കോളജിന്റെ ചെയര്‍മാന്‍. ഇതേ മെഡിക്കല്‍ കോളജിലാണു മുന്‍ ഇടതുസര്‍ക്കാരുമായുണ്ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമായി, എം.ഡി. സീറ്റില്‍ ഒന്നുപോലും മെറിറ്റില്‍ നല്‍കാതെ കോടികള്‍ കോഴ വാങ്ങി പ്രവേശനം നടത്തിയത്‌. ഇതില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പ്രവേശനം നല്‍കിയതാണു വിവാദമായത്‌. സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ ജനറല്‍ മെഡിസിന്‍ പി.ജിക്കു ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രവേശനം നല്‍കിയെന്ന വിവരം പുറത്തുവന്നിട്ടും എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ പ്രതികരിച്ചിട്ടില്ല. പി.ജി. കോഴ്‌സ് സംബന്ധിച്ച്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരുമായി പരിയാരം മെഡിക്കല്‍ കോളജ്‌ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ച്‌, മെറിറ്റ്‌ ലിസ്‌റ്റ് പരിഗണിക്കാതെ മുഴുവന്‍ സീറ്റിലും കോഴവാങ്ങി പ്രവേശനം നടത്തുകയാണു ചെയ്‌തത്‌.

മുന്‍ എം.എല്‍.എകൂടിയായ എം.വി. ജയരാജന്‍ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറിയായിരിക്കേ 1994 നവംബര്‍ 25-നാണ്‌ സ്വാശ്രയ കോളജുകള്‍ക്കെതിരേ ഡി.വൈ.എഫ്‌്.ഐയും എസ്‌.എഫ്‌.ഐയും കൂത്തുപറമ്പ്‌ സമരം നടത്തിയത്‌. പരിയാരം മെഡിക്കല്‍ കോളജ്‌ സ്‌ഥാപകനും അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാരില്‍ സഹകരണമന്ത്രിയുമായിരുന്ന എം.വി. രാഘവനെ വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിലൂടെ ജയരാജന്‍ പാര്‍ട്ടിക്കു സമ്മാനിച്ചത്‌ അഞ്ചു രക്‌തസാക്ഷികളെ. കൂത്തുപറമ്പില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്പിലാണ്‌ ഈ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌. ഒരാള്‍ ഗുരുതരപരുക്കേറ്റ്‌ ഇന്നും ജീവിക്കുന്ന രക്‌തസാക്ഷി. പാര്‍ട്ടിതന്നെ സ്വാശ്രയസ്‌ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്‌തതോടെ സമരം പിന്നോട്ടടിച്ചു. എങ്കിലും പഴയ സമരനായകന്‍ ചെയര്‍മാനായിരിക്കെത്തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ യു.ഡി.എഫ്‌. മന്ത്രിയുടെ മകള്‍ക്ക്‌ ലക്ഷങ്ങള്‍ വാങ്ങി സീറ്റ്‌ നല്‍കിയതാണ്‌ ഇപ്പോഴത്തെ വിവാദം.

അടൂര്‍ പ്രകാശ്‌ ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടനാണ്‌ അദ്ദേഹത്തിന്റെ മകള്‍ ഡോ. ജെ. യമുനയ്‌ക്കു പരിയാരം മെഡിക്കല്‍ കോളജില്‍ പേമെന്റ്‌ സീറ്റില്‍ എം.ഡി. കോഴ്‌സിനു പ്രവേശനം ലഭിച്ചത്‌. കഴിഞ്ഞ 25 മുതല്‍ യമുന ഇവിടെ പഠിക്കുന്നു. 80 ലക്ഷം മുതല്‍ ഒരുകോടിവരെയാണ്‌ ഈ സീറ്റിന്റെ 'റേറ്റ്‌'. മന്ത്രി 80 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവു പുറത്തുവന്നു.

പി.ജി. പ്രവേശനപരീക്ഷയെഴുതിയെങ്കിലും മെറിറ്റ്‌ പട്ടികയില്‍ ഇല്ലാതിരുന്ന യമുനയ്‌ക്ക് മന്ത്രിയുടെ കരുനീക്കങ്ങളിലൂടെയാണു പരിയാരത്ത്‌ സീറ്റ്‌ ഉറപ്പിച്ചതെന്ന്‌ ആരോപണമുണ്ട്‌. യു.ഡി.എഫ്‌. അധികാരത്തില്‍ വരുമ്പോള്‍ താന്‍ ആരോഗ്യമന്ത്രിയാകുമെന്നും അപ്പോള്‍ പി.ജി. സീറ്റ്‌ പ്രശ്‌നത്തില്‍ അനുകൂലനിലപാട്‌ സ്വീകരിക്കാമെന്നും ഇടനിലക്കാര്‍ മുഖേന വാക്കു നല്‍കിയാണു പരിയാരത്ത്‌ ഏകമകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതെന്നാണ്‌ ആക്ഷേപം. മന്ത്രിപുത്രിക്കു പ്രവേശനം നല്‍കിയതിലൂടെ പരിയാരം ഉള്‍പ്പെടെ 11 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കോടികള്‍ ലഭിച്ചു. ആകെയുള്ള 131 പി.ജി. സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നല്‍കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരുമായി മാനേജ്‌മെന്റുകളുടെ ധാരണ.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ പ്രവേശനം നല്‍കി 65 സീറ്റില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. ഇതോടെ മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട 65 എം.ബി.ബി.എസ്‌. ബിരുദധാരികളുടെ പി.ജി. പഠനം അനിശ്‌ചിതത്വത്തിലുമായി. 

Mangalam 05.06.2011