Friday, April 15, 2011

ബി.ജെ.പി വോട്ടുകളില്‍ അസാധാരണ ചലനങ്ങള്‍

(മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

സംസ്ഥാനത്തെ പോളിങ് രീതിയുടെ വിശദമായ കണക്കെടുപ്പില്‍ തെളിയുന്നത് ബി.ജെ.പി വോട്ടുകളിലെ അസാധാരണ ചലനങ്ങള്‍. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ചില മണ്ഡലങ്ങളിലും അതിശക്തമായ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിലും ഈ ചലനങ്ങളില്‍ ചില അടിയൊഴുക്കുകളുടെ സൂചനയുമുണ്ട്. സാമാന്യം ഭേദപ്പെട്ട ശക്തിയുള്ള ചില മേഖലകളില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ അവസാന നിമിഷം പിന്‍വാങ്ങിയതും പല സ്ഥലങ്ങളിലും ബൂത്ത് ഏജന്റുമാരും സ്ലിപ് വിതരണ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരുന്നതിലും ചില കൊടുക്കല്‍ വാങ്ങലുകളുടെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.
 
കാസര്‍കോട് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്  തൃക്കരിപ്പൂരിലാണ്. എന്നാല്‍, 2009ലെ തെരഞ്ഞെടുപ്പിനേക്കാള്‍  ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് മഞ്ചേശ്വരത്തും കാസര്‍കോട്ടുമാണ്. 22,185 വോട്ടുകള്‍ മഞ്ചേശ്വരത്തും 16,433  വോട്ടുകള്‍ കാസര്‍കോട്ടും. അതായത് ജില്ലയില്‍ കൂടുതല്‍ പോള്‍ചെയ്യപ്പെട്ട 45,919 വോട്ടില്‍ 84 ശതമാനവും ഈ രണ്ട് മണ്ഡലങ്ങളിലായിരുന്നു.
അജ്ഞാതമായ ഈ അടിയൊഴുക്കിലാണ് എല്ലാവരുടെയും കണ്ണ്.  ബി.ജെ.പിക്ക് അനുകൂലമായോ മുന്നണികളുടെ ഭൂരിപക്ഷം റെക്കോഡ് കുറിക്കുന്ന വിധമോ ഈ അടിയൊഴുക്ക് എത്താം. വോട്ടര്‍ പട്ടികയിലെ വര്‍ധന അതേ പടി പോളിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വര്‍ധിച്ച വോട്ടുകള്‍ പാര്‍ട്ടികള്‍ ബോധപൂര്‍വം ചേര്‍ത്തതു കൊണ്ടാണ് ഇതെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ മറ്റൊരു മണ്ഡലത്തിലും ഇത്രയേറെ പോളിങ് വര്‍ധന ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാവ് മടിക്കൈ കമ്മാരന്‍ രംഗത്തുണ്ടായിരുന്ന കാഞ്ഞങ്ങാട്ടുപോലും ഇത്രയേറെ പോളിങ് വര്‍ധനയില്ല.
 
ഉദുമയിലും, കാസര്‍കോട്ടും ബി.ജെ.പി -കോണ്‍ഗ്രസ് ധാരണ നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്ന കാഴ്ച പോളിങ് ദിവസം കാണാനിടയായി. ഉദുമയിലെ സ്ഥാനാര്‍ഥി പ്രചാരണത്തിലുടനീളം പുതിയ വോട്ടുകള്‍ പിടിക്കാനാണ് ശ്രമിച്ചത്. വോട്ട് മറിയുന്നത് പുതിയ വോട്ടിലൂടെ ശ്രദ്ധിക്കപ്പെടാതിരിപ്പിക്കുക എന്ന തന്ത്രമാണിത്. പോളിങ് ദിവസം ഉദുമയിലെ പല ബി.ജെ.പി കേന്ദ്രങ്ങളിലും ബൂത്ത് പരിസരത്ത്  ബി.ജെ.പിയുടെ സ്ലിപ് കൗണ്ടറുകള്‍ പോലും കാണാനില്ലായിരുന്നു. കാസര്‍കോട് മണ്ഡലത്തിലാവട്ടെ പോളിങ് ദിവസം ബി.ജെ.പി വൃത്തങ്ങള്‍ നിശ്ശബ്ദവും ശാന്തവുമായിരുന്നു. ഈ ശാന്തതയുടെ പൊരുളാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്.
 
പാലക്കാട് ജില്ലയില്‍ വോട്ടെടുപ്പിന്റെ തൊട്ട് തലേന്നു  ബി.ജെ.പി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. ചിറ്റൂര്‍, മലമ്പുഴ മണ്ഡലങ്ങളിലായിരുന്നു ഇത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസിലെ ലതികാസുഭാഷും ഏറ്റുമുട്ടുന്ന മലമ്പുഴയില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യു) വിന്റെ മജീദാണ് സ്ഥാനാര്‍ഥി. ഈ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കാര്യമായി രേഖപ്പെടുത്തപ്പെട്ടില്ല എന്നാണ് സൂചന.
 
ചിറ്റൂരില്‍ സോഷ്യലിസ്റ്റ് ജനതയുടെ 'മനഃസാക്ഷി വോട്ട്'  സി.പി.എം സ്ഥാനാര്‍ഥിക്ക് ചെയ്യാനുള്ള കെ.കൃഷ്ണന്‍കുട്ടിയുടെ ആഹ്വാനത്തെ മറികടക്കാന്‍ ബി.ജെ.പി വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. അച്യുതന് വേണ്ടി പോള്‍ ചെയ്‌തെന്നാണ് സൂചന.
 
സംസ്ഥാനത്ത് ബി.ജെ.പി വിജയ പ്രതീക്ഷ തന്നെ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നേമവും കാട്ടാക്കടയും. ഇവിടെ ശ്കതമായ പ്രചാരണം നടക്കുമ്പോള്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ബി.കെ. ശേഖര്‍ രോഗം ബാധിച്ച് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആശുപത്രിയിലായി. വോട്ടെടുപ്പ് ദിനം ഉച്ചക്ക് ശേഷം തീരദേശത്തെ ചില ബൂത്തുകളിലും ബി.ജെ.പിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വാമനപുരത്തും ബി.ജെ.പി പോളിങ് ദിനം നിശ്ശബ്ദമായിരുന്നു.
 
കോഴിക്കോട് ജില്ലയില്‍ കാടിളക്കി പ്രചാരണം നടത്തിയ പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ദിനത്തില്‍ ബി.ജെ.പിക്ക് ബൂത്തിലിരിക്കാന്‍പോലും ആളുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് നല്ല നിലയില്‍ വോട്ടുള്ള ബേപ്പൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഇത് ഏറെ പ്രകടമായി.
 
ബി.ജെ.പിയുടെ നിസ്സംഗതയെച്ചൊല്ലി എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
 
കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ തീരദേശ മേഖലകളിലാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തകര്‍ ഉള്‍വലിഞ്ഞത്. പാര്‍ട്ടിക്ക് നല്ല സ്വാധീനമുളള പാറോപ്പടി ഭാഗത്തും ഇതുതന്നെയായിരുന്നു അവസ്ഥ. കൊയിലാണ്ടി മണ്ഡലത്തിലും തീരദേശ മേഖലയില്‍ ഒരു ചലനവുമുണ്ടായില്ല. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ മിക്ക ബൂത്തുകളിലും ഏജന്റുമാര്‍പോലുമുണ്ടായില്ല.
 
കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ബി.ജെ.പിയില്‍ ഒരുവിഭാഗം നേതൃത്വത്തിന്റെ അറിവില്ലാതെ തന്നെ യു.ഡി.എഫിന് വോട്ട് മറിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കുറ്റിയാടിയില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിന് ലീഗ് പരിശ്രമിച്ചപ്പോള്‍ അതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ കുറച്ച് ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കനുകൂലമായി ചെയ്തതായും ബേപ്പൂരില്‍ ബി.ജെ.പിയുടെ നിര്‍ജീവത എല്‍.ഡി.എഫിന് ഗുണം ചെയ്തുവെന്നുമാണ് ആക്ഷേപം. എന്നാല്‍, ജില്ലയിലെ പാര്‍ട്ടിയുടെ ഒരു വോട്ടുപോലും ഇടതു-വലതുമുന്നണികള്‍ക്ക് വീണിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു.
 
തൃശൂരില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളായ എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും മത്സരിക്കുന്ന കയ്പമംഗലത്തും പുതുക്കാടും ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ മറ്റ് മുന്നണികള്‍ക്ക് അനുകൂലമായി ചോരുമെന്നാണ് സൂചന. കയ്പമംഗലത്ത് തന്നെ ചില കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടാകുമെന്ന് പറയുന്നു.
 
കൊടുങ്ങല്ലൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പലേടത്തും പോളിങ് ഏജന്റുമാര്‍ പോലും ഉണ്ടാകാതിരുന്നത് ശ്രദ്ധേയമായി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെ ഈ ഘടകം സഹായിക്കാനിടയുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തേറമ്പില്‍ രാമകൃഷ്ണനും ബി.ജെ.പി വോട്ടുകള്‍ തുണയായേക്കും.
 
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് തുണയാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരില്‍ പ്രാദേശിക നേതാക്കളുടെയും കമ്മിറ്റിയുടെയും നിലപാടിന് വിരുദ്ധമായി ജില്ലക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതിന്റെ പേരില്‍ ബി.ജെ.പി നിര്‍ജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് അനുകൂലമായ നിലപാട് പലഭാഗത്തുനിന്നും ഉണ്ടായി. ബി.ജെ.പി പ്രദേശിക നേതൃത്വവുമായി നല്ലബന്ധം വിഷ്ണുനാഥിനുണ്ട്.
 
കായംകുളത്ത് മാവേലിക്കരക്കാരനായ ടി.ഒ. നൗഷാദിനെ സ്ഥാനാര്‍ഥിയാക്കിയതിലും പ്രാദേശിക ബി.ജെ.പി നേതൃത്വം ഇടഞ്ഞുനില്‍ക്കുകയായിരുന്നു. മാവേലിക്കരക്കാരനായ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. മുരളിയെ സഹായിക്കാനാണ് ആ നാട്ടുകാരന്‍ തന്നെയായ സ്ഥാനാര്‍ഥിയെ ബി.ജെ.പി കായംകുളത്ത് മത്സരിപ്പിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.
 
ഹരിപ്പാട്ട് രമേശ് ചെന്നിത്തലയുടെ വിജയം ഉറപ്പാക്കാന്‍ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും പ്രാദേശിക ബി.ജെ.പി നേതൃത്വം മൗനത്തിലായി എന്നും ആരോപണമുണ്ട്. ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബി.ജെ.പി വോട്ടുകള്‍ രമേശിന് ഗുണകരമാകുമെന്ന് കരുതുന്നു.
 
അമ്പലപ്പുഴ മണ്ഡലത്തിലും ബി.ജെ.പിയുടെ പല ബൂത്തുകളിലും പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജി. സുധാകരന്‍ പലപ്പോഴും പൂജാരിമാരെയും തന്ത്രിമാരെയും എന്‍.എസ്.എസ് നേതാക്കളെയും ആക്ഷേപിച്ച് നടത്തിയ പ്രസ്താവനകള്‍ ലഘുലേഖകളാക്കി യു.ഡി.എഫ് നേതൃത്വം മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. ബി.ജെ.പി അനുഭാവികളുടെയും കൂടി വോട്ട് ലക്ഷ്യമാക്കിയായിരുന്നത്രെ ഇത്. വലിയ വിഭാഗം ബി.ജെ.പി വോട്ടുകള്‍ സുധാകര വിരുദ്ധ നിലപാടിന്റെ പേരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ലിജുവിന് ലഭിച്ചിട്ടുണ്ട്.
 
പത്തനംതിട്ട ജില്ലയില്‍ പ്രചാരണത്തില്‍ സജീവമായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനത്തില്‍ പലയിടത്തും ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നത് വോട്ട് മറിച്ചു എന്ന ആരോപണത്തിന് ഇടയാക്കുന്നു. അടൂര്‍, തിരുവല്ല, കോന്നി മണ്ഡലങ്ങളിലാണ് ചില ബൂത്തുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമല്ലാതിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പി ജില്ലയില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്ന്  ആത്മവിശ്വാസമുണ്ടെന്നും  ജില്ലാ പ്രസിഡന്റ് വി.എന്‍. ഉണ്ണി പറയുന്നു. അടൂരില്‍ ബി.ജെ.പി ഇടതുമുന്നണിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. അതേസമയം, കോന്നിയില്‍ ചിലയിടങ്ങളില്‍ ബി.ജെ.പി നിര്‍ജീവമായതിന്റെ ഗുണം യു.ഡി.എഫിനാണ് ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.
 
കോട്ടയം ജില്ലയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ ഇക്കുറി യു.ഡി.എഫിന് അനുകൂലമായെന്ന് സൂചന.അഞ്ച് മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടിക്ക് ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കോട്ടയം മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ടോയെന്ന പ്രതീതിപോലും സൃഷ്ടിക്കപ്പെട്ടില്ല. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും സജീവമായിരുന്ന ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പ് ദിവസം വിട്ടുനിന്നത് യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയെത്തുടര്‍ന്നാണെന്ന് സൂചന. ഏറ്റുമാനൂര്‍, പാല, ചങ്ങനാശേരി, പുതുപ്പള്ളി , പാലാ, വൈക്കം, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ബി.ജെ.പി പിന്മാറ്റം.

തെരഞ്ഞെുടപ്പിന് രണ്ടുദിവസം മുമ്പുതന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമായി ബി.ജെ.പി നേതൃത്വം രഹസ്യകൂട്ടുകെട്ടുണ്ടാക്കിയെന്ന പ്രചാരണവും ശക്തമാണ്. ദേശീയ-സംസ്ഥാന നേതാക്കളെ വരെ മണ്ഡലത്തില്‍ പ്രചാരണത്തിനിറക്കിയിട്ടും വോട്ടെടുപ്പ് ദിവസം വിട്ടുനിന്നത് യു.ഡി.എഫുമായുള്ള ധാരണയെത്തുടര്‍ന്നാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു.