Friday, April 8, 2011

അണ്ണാ ഹസാരെ

ഇന്ത്യയിലെ ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ(ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. നേരത്തെ 1990 ൽ പത്മശ്രീ അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ് ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, മധുര ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.

ജീവിതഗതി

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ദിംഗാർ ഗ്രാമത്തിൽ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിസാൻ ബാപ്ട് ബാബു റാവു ഹസാരെ എന്ന അന്നാ ഹസാരെയുടെ ജനനം. അച്ഛൻ ബാബു റാവു ഹസാരെ. അച്ഛന് അഞ്ചേക്കർ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്യ്രത്തിന്റെ പിടിയിലായി. അന്നാ ഹസാരെ റാലിഗാൻസിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാൻ നിർബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താൽ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടർപഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഉപജീവനത്തിന് പൂക്കൾ വിൽക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകൾ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയിൽ രണ്ടു തവണ ജീവൻ അപകടത്തിലാകുന്ന അപകടങ്ങളിൽപ്പെട്ടു.

1975ൽ സേനയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാൻ സിറ്റിയിലെ ദാരിദ്യ്രവും വരൾച്ചയും പരിഹരിക്കാൻ ഗ്രാമവാസികളെ സന്നദ്ധ സേവനത്തിനിറക്കുന്നതിൽ വിജയിച്ചു. ഗാന്ധിയൻ ആദർശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിർമ്മിച്ചു. മഴവെള്ളം ശേഖരിക്കാൻ സംവിധാനമുണ്ടാക്കിയും ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോർജ്ജം ഉപയോഗിച്ച് ഗ്രാമത്തിൽ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗർ സിറ്റി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിലും അന്നാ ഹസാരെ വിജയിച്ചു. സ്കൂൾ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. സാമൂഹിക സേവകനെന്ന നിലയിൽ ജനങ്ങളുടെ ആരാദ്ധ്യപുരുഷനായി. അവർ അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനായി കണ്ടു.

അങ്ങനെ കിസാൻ ബാബു റാവു ഹസാരെ അവർക്ക് 'അണ്ണാ' ഹസാരെയായി. ഗ്രാമവാസികൾക്കായി, സാധാരണ ജനങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായി അദ്ദേഹത്തിന്റേത്. സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 1990ൽ രാജ്യം പത്മശ്രീ ബഹുമതി, 1992ൽ പത്മഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.

മഹാരാഷ്ട്ര സർക്കാരിനെ ശക്തമായ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ പ്രക്ഷോഭം നയിച്ചു വിജയിച്ചു അന്നാ ഹസാരെ.

അന്നാ ഹസാരെയുടെ നേതൃത്വത്തിൽ 1991ൽ ഭ്രഷ്ടാചാർ വിരോധി ജന ആന്ദോളൻ (അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിലുടനീളം ജില്ലാതലങ്ങളിൽ വ്യാപിച്ചു. ഗാന്ധിജിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അന്നാ ഹസാരെ.

1955ൽ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ നിന്ന് അഴിമതിക്കാരായ മൂന്ന് പേരെ രാജി വയ്പിക്കുന്നതിൽ അന്നാ ഹസാരെ വിജയിച്ചു. ശശികാന്ത് സുതർ, മഹാദേവ് ശിവശങ്കർ, ബബൻ ഗോലാപ് എന്നിവരാണ് രാജിവച്ചു പോകേണ്ടി വന്ന മന്ത്രിമാർ.

2003ൽ കോൺഗ്രസ്-എൻ.സി.പി മന്ത്രിസഭയിലെ സുരേഷ്ദാദ ജയിൻ, നവാബ് മാലിക്, വിജയകുമാർ ഗവിത്, പദംസിംഗ് പാട്ടീൽ എന്നീ മന്ത്രിമാർ അഴിമതിക്കാരാണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞ് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.

പൊതുരംഗത്തെ സ്വാധീനം

പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമംപ്രാബല്യത്തിൽ വരുത്തുന്നതിന്‌ ശ്രമിച്ച പ്രമുഖരിൽ ഒരാൾ കൂടിയാണ്‌ ഹസാരെ. പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച് 2011 ഏപ്രിൽ 5 മുതൽ മരണം വരെ നിരാഹാരം സമരത്തിലാണ് അന്ന ഹസാരെ.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ

ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം

ലോക്പാല്‍ ബില്‍ കരടുസമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആവര്‍ത്തിച്ചു. സമരസമിതിയുടെ പ്രതിനിധിയാണ് ചെയര്‍മാനെങ്കില്‍ കരടുസമിതിയിലെ ബാക്കിയെല്ലാവരും സര്‍ക്കാര്‍ പ്രതിനിധികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുമായി വൈകിട്ട് മൂന്നാംവട്ട ചര്‍ച്ച നടത്തുമെന്നും സിബല്‍ വ്യക്തമാക്കി.

ഇതിനിടെ കരടു സമിതിയുടെ ചെയര്‍മാനായി ജെ.എസ് വര്‍മ, സന്തോഷ് ഹെഗ്‌ഡെ എന്നിവരില്‍ ആരെയെങ്കിലും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് അന്നാ ഹസാരെ പറഞ്ഞു. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം തുടങ്ങുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ നിരാഹാര സത്യാഗ്രഹം നാലാംദിവസത്തിലേക്ക് കടന്നു.

സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും ഹസാരെ തള്ളി.സമരം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഹസാരെയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഹസാരെ സോണിയക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.

ഹസാരെ നയിക്കുന്ന സത്യാഗ്രഹം മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാര്‍ ഇന്ത്യാഗേറ്റിലേക്കൊഴുകി. ഹസാരെയുടെ വാക്കിന്റെ ഊര്‍ജവുമായി ആയിരങ്ങള്‍ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി ജ്വാല തെളിയിച്ചു. ശരീരത്തില്‍ പ്രാണനുള്ളിടത്തോളം താന്‍ സമരം തുടരുമെന്ന ഹസാരെയുടെ പ്രസ്താവന അവരെ ആവേശംകൊള്ളിച്ചു.

ജന്തര്‍മന്തറില്‍ നിരാഹാരസമരം തുടരുന്ന ഹസാരെയുടെ ആരോഗ്യത്തിന് കാര്യമായ ക്ഷീണമേറ്റിട്ടില്ല. എന്നാല്‍ തൂക്കം ഒന്നരക്കിലോ കുറഞ്ഞു. രക്തസമ്മര്‍ദം ബുധനാഴ്ച നേരിയതോതില്‍ കൂടിയിരുന്നു. ഹസാരെ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ലെന്നും സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസാരെക്കയച്ച കത്തില്‍ സോണിയ പറഞ്ഞു. കേന്ദ്ര മന്ത്രി കപില്‍ സിബലാണ് സര്‍ക്കാറിനുവേണ്ടി സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശുമായും വിവരാവകാശ പ്രവര്‍ത്തകനായ അരവിന്ദ് കെജ്‌രിവാളുമായും വ്യാഴാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയത്.

ലോക്പാല്‍ ബില്‍ കൂടുതല്‍ ഫലപ്രദമായി ഭേദഗതി ചെയ്യുന്നതിന് ഹസാരെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമിതി രൂപവത്കരിക്കാമെന്നും അതില്‍ ഈ ഭേദഗതികള്‍ക്ക് രൂപം നല്കിയ സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് ഹസാരെയെ കൊണ്ടുവരണമെന്ന അഗ്‌നിവേശിന്റെയും കെജ്‌രിവാളിന്റെയും നിര്‍ദേശം സര്‍ക്കാര്‍ തള്ളി.

അഞ്ച് സാമൂഹികപ്രവര്‍ത്തകരും അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നേരത്തേ സര്‍ക്കാര്‍ തള്ളിയ ഈ നിര്‍ദേശം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. എന്നാല്‍ സമിതിയുടെ അധ്യക്ഷപദവിയിലേക്ക് വരണമെന്ന ആരാധകരുടെ ആവശ്യം അന്നാ ഹസാരെ പിന്നീട് തള്ളി. ഉപദേശകസമിതിയില്‍ അംഗമാകാം പക്ഷേ, അധ്യക്ഷനാകാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരില്‍ ആരെയെങ്കിലും അധ്യക്ഷനാക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആദ്യത്തെ നിലപാട്. എന്നാല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനാകട്ടെ എന്നാണ് കേന്ദ്രത്തിന്റെനിലപാട്. പിന്നീടാണ് ഹസാരെതന്നെ അധ്യക്ഷനാകണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഹസാരെയുടെയും അഴിമതിവിരുദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദേശമനുസരിച്ച് സമിതി രൂപവത്കരിക്കാമെന്ന് സര്‍ക്കാറിനുവേണ്ടി സിബല്‍ അറിയിച്ചു. സമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് സിബല്‍ പറഞ്ഞതായി കെജ്‌രിവാള്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ആദ്യവട്ട ചര്‍ച്ചയില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മിക്കവാറും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുകിയിരിക്കുന്നതിനാല്‍ മെയ് 13-ന് മുമ്പ് സമിതി രൂപവത്കരണം നടക്കില്ലെന്നുമായിരുന്നു സിബലിന്റെ നിലപാട്. രണ്ടാംവട്ട ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പുതിരക്കില്ലാത്ത മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശം പ്രക്ഷോഭകരുടെ ഭാഗത്തുനിന്നുണ്ടായി. അത് സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷേ, വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

വിജയം അല്ലെങ്കില്‍ മരണം

2 ജി സ്‌പെക്ട്രം, ആദര്‍ശ് ഹൗസിങ് സൊസൈറ്റി, ക്രിക്കറ്റ് വിവാദം തുടങ്ങിയ ഒട്ടേറെ കുംഭകോണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. എന്നാല്‍ ഇതില്‍ കുറ്റവാളികളാരും ജയിലില്‍ പോകുന്നില്ല. അത്തരക്കാരെ ജയിലില്‍ അയയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്‍ നിയമം.ഗാന്ധിയനായ ഞാനെന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്റെ അവസ്ഥ അങ്ങനെയാണ്. നമ്മള്‍ ഗാന്ധിയെമാത്രം പിന്തുടര്‍ന്നാല്‍ മതിയാകില്ല. ഛത്രപതി ശിവജിയെയും ഉള്ളില്‍ ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ.

അപരന് ദുഃഖമുണ്ടാക്കുന്ന കടുത്ത വാക്കുകള്‍ സംസാരിക്കുന്നതും ഹിംസയാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഭരണാധികാരികളുടെ കൊള്ളയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ദുഃഖമുണ്ടായാലും വേണ്ടില്ല, രാജ്യത്തിന് സമാധാനമാണ് വേണ്ടത്. അതിനുവേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഞങ്ങളായിട്ട് ഈ സര്‍ക്കാറിനെ പുറത്താക്കുമെന്ന് പറയുന്നില്ല. എന്നാല്‍ ജനങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കില്‍ അവര്‍ ഈ സര്‍ക്കാറിനെ വീട്ടിലിരുത്തും. പവാര്‍ മാത്രം ഒഴിഞ്ഞാല്‍പ്പോരാ, അഴിമതിക്കാരായ എല്ലാ മന്ത്രിമാരും പുറത്താകണം. ഈ അഴിമതിക്കാരുമായി തട്ടിച്ചുനോക്കിയാല്‍ പാകിസ്താനല്ല ഇന്ത്യയ്ക്ക് ഭീഷണി.

ലോക്പാല്‍ നിയമം വന്നാല്‍ എങ്ങനെ കൊള്ളയടിക്കുമെന്നാണ് സര്‍ക്കാറിന്റെ ഭയം. അതുകൊണ്ടാണ് നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നത്. നിങ്ങള്‍ തെറ്റു ചെയ്യുന്നെന്ന് യജമാനന്മാരായ ജനങ്ങള്‍ വിളിച്ചുപറയുന്നു. ലോക്പാല്‍ നിയമം നിങ്ങളുടെ ഔദാര്യമല്ല; ജനങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ പണംകൊണ്ട് നിങ്ങളെന്തു ചെയ്‌തെന്നാണ് അവരുടെ ചോദ്യം.
(മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് )

Thursday, April 7, 2011

ലോക്പാല്‍ ബില്‍

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ജനലോക്പാല്‍ ബില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറെ ചര്‍ച്ചയായിരുന്നെങ്കിലും വലിയ തുടര്‍ചലനങ്ങളൊന്നും ഉണ്ടായില്ല.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഴിമതി എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് നടമാടാന്‍ തുടങ്ങിയതോടെ ഇതിനെതിരേ ശബ്ദമുയരുകയായിരുന്നു. ഗാന്ധിയനും സാമുഹ്യപ്രവര്‍ത്തകനുമായ അണ്ണ ഹസാരയാണ് അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി രംഗത്തെത്തിയത്. സമൂഹത്തിന്റെ വിവിധ ധാരയിലുള്ളവര്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തുകയായിരുന്നു.

അഴിമതിക്കെതിരേ കുരിശുദ്ധത്തിനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളതെന്ന് അണ്ണ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. ഈയവസരത്തില്‍ എന്താണ് ലോക്പാല്‍ ബില്ലെന്നും ഇതിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും മനസിലാക്കുന്നത് നന്നായിരിക്കും.

നിര്‍ദിഷ്ട ബില്‍
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാല്‍ ബില്‍ അഥവാ പീപ്പിള്‍സ് ഓംബുഡ്‌സ്മാന്‍ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിര്‍ന്ന് നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍, വിവരാവകാശ പ്രവര്‍ത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്.

അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര സമിതി അഥവാ ജന്‍ലോക് പാല്‍ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയര്‍ന്നാല്‍ അന്വേഷണം നടത്തുക, ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിക്ക് ശുപാര്‍ശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകള്‍.

അഴിമതി നടത്തിയവര്‍ക്കെതിരേ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവര്‍ക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ലോക്പാല്‍ ശ്രദ്ധിക്കണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണം. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും അതത് സര്‍ക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മര്‍ദ്ദമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കും.

അഴിമതിയെ തൂകത്തെറിയാന്‍ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ബില്ലിലുണ്ടെന്നാണ് ‘ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണ് ഇത്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ബില്‍ വെറും കണ്‍കെട്ടുവിദ്യ മാത്രമാണെന്നാണ് സംഘടന പറയുന്നത്. രാഷ്ട്രീയക്കാരെ സഹായിക്കാന്‍ മാത്രമേ നിര്‍ദ്ദിഷ്ടബില്‍ സഹായിക്കൂ എന്നും സംഘടന ആരോപിക്കുന്നു.

ബില്‍ ഇതിനുമുമ്പും
ഇതിനുമുമ്പ് എട്ടുതവണ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 1971,85,89,96,98,2001,2005,2008 എന്നീ വര്‍ഷങ്ങളിലായിരുന്നു ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ മാത്രമായിരുന്നു ബില്‍ പാസാക്കിയത്. അതും ഒരുതവണ മാത്രം. രാജ്യസഭയില്‍ ബില്‍ ഒരിക്കല്‍പ്പോലും പാസാക്കപ്പെട്ടില്ല.

ഹസാരെയും അനുകൂലിക്കുന്നവരും തയ്യാറാക്കിയ ജനലോകായുക്ത ബില്‍ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 18 സംസ്ഥാനങ്ങളിലെയും ലോകായുക്തമാര്‍ക്ക് പൂര്‍ണസഹായം ഉറപ്പുവരുത്തുന്നതാണ് ജനലോകായുക്ത ബില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.


പ്രധാന നിര്‍ദ്ദേശങ്ങള്‍
  1. അഴിമതി തടയാനായി കേന്ദ്രത്തില്‍ ഒരു ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും
  2. സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയില്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കണം ഇതിന്റെ പ്രവര്‍ത്തനം. നിര്‍ണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് നല്‍കണം.
  3. ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  4. അഴിമതിയാരോപണങ്ങള്‍ എന്തുകാരണംകൊണ്ടായാലും വര്‍ഷങ്ങള്‍ നീണ്ടുപോകാന്‍ അനുവദിക്കരുത്. ഒരുവര്‍ഷത്തിനിടയ്ക്ക് തന്നെ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലിലടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
  5. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരേയുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം.
  6. കേന്ദ്രസര്‍ക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിര്‍ദ്ദേശിക്കാം. ആര്‍ക്കെതിരെയാണോ പരാതിയുയര്‍ന്നത് അവരില്‍ നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാര്‍ക്ക് നല്‍കാനും ലോക് പാലിന് അധികാരമുണ്ടാകും.
  7. എന്തെങ്കിലും അഴിമതി നടക്കന്നതായി പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ലോക് പാലിനെ അറിയിക്കാവുന്നതാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകതകളോ, റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളോ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പ്രശ്‌നങ്ങളോ എന്തും ജനങ്ങള്‍ക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്.
  8. ലോക്പാലിലെ അംഗങ്ങളുടെ അഴിമതിയും അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ഭരണഘടനാ വിദഗ്ധരും ജഡ്ജിമാരും അടങ്ങിയ സമിതിയായിരിക്കും ലോക്പാലിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക. രാഷ്ട്രീയക്കാരെ ഇതിന്റെ ഏഴയലത്തുപോലും അടുപ്പിക്കുകയില്ല. തികച്ചും ജനാധിപത്യരീതിയില്‍ ആണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.
ലോക്പാലിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ നടപടിയെടുക്കും.

നിലവില്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിജിലന്‍സ് കമ്മീഷന്‍, സി.ബി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ എന്നിവ ലോക്പാലിന് കീഴിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Wednesday, April 6, 2011

സെന്‍സസ് വിവരങ്ങള്‍ ചര്‍ച്ചയാവണം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജനസംഖ്യാ വര്‍ധന നിരക്കിലുണ്ടായ കുറവ്, സാക്ഷരതാ നിരക്കിലെ വര്‍ധന തുടങ്ങി, ആരോഗ്യകരമായ സമൂഹം എന്ന നിലയിലുള്ള നമ്മുടെ പുരോഗതിയുടെ ഏതാനും സൂചകങ്ങള്‍ ഈ കണക്കുകളിലുണ്ട്. അതേസമയം തന്നെ ശിശു ആണ്‍-പെണ്‍ അനുപാതത്തിലെ അപായകരമായ അന്തരവും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ജനസംഖ്യാ നയവും അതുമായി ബന്ധപ്പെട്ട സാമൂഹ്യകാഴ്ചപ്പാടും ഏതെല്ലാം വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട് എന്നതിന് ഈ കണക്കുകള്‍ അടിസ്ഥാനമാവേണ്ടതാണ്. അതിനനുസരിച്ചുള്ള ദേശീയ സംവാദവും ഈ പുതിയ സെന്‍സസ് വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരണം.

പുതിയ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് 121 കോടിക്കു മുകളിലാണ് നാം, ഇന്ത്യക്കാരുടെ എണ്ണം. പത്തു വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് കാനേഷുമാരി കണക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ സെന്‍സസ് നടന്ന 2001നേക്കാള്‍ 18.1 കോടിയുടെ വര്‍ധനയാണ് ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ളത്. പുതിയ കണക്ക് അനുസരിച്ച് ലോക ജനസംഖ്യയുടെ 17.5 ശതമാനവും ഇന്ത്യക്കാരാണ്. ജനസംഖ്യാ വര്‍ധനയുടെ നിരക്കില്‍ മൂന്നു ശതമാനത്തിലേറെ കുറവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സെന്‍സസില്‍ 21.15 ശതമാനമായിരുന്നു വര്‍ധനയുടെ നിരക്ക്. ഇക്കുറി അത് 17.64ലേയ്ക്ക് താഴ്ന്നിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ കുറെയൊക്കെ ലക്ഷ്യം കണ്ടിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ 74 ശതമാനവും സാക്ഷരരാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഇത് 65.38 ശതമാനമായിരുന്നു. പ്രതീക്ഷയുണ്ടാക്കുന്ന മുന്നേറ്റമാണിത്.

ശിശു ആണ്‍-പെണ്‍ അനുപാതത്തിലെ കുറവാണ്, ഇപ്പോള്‍ പുറത്തുവന്ന സെന്‍സസ് വിവരങ്ങളില്‍ രാജ്യം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടത്. ആയിരം ആണ്‍കുഞ്ഞുങ്ങള്‍ക്ക് 914 പെണ്‍കുഞ്ഞുങ്ങള്‍ എന്നതാണ് പുതിയ സെന്‍സസിലെ അനുപാതം. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടന്ന കണക്കെടുപ്പുകളിലെ ഏറ്റവും താഴ്ന്ന ആണ്‍-പെണ്‍ അനുപാതമാണിത്. 2001ല്‍ 927ഉം 1991ല്‍ 945ഉം 1981ല്‍ 962ഉം ആയിരുന്നു ഇത്. ഏതാനും എണ്ണത്തിലൊഴിച്ച് രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ശിശു ആണ്‍- പെണ്‍ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരായ വിവേചനം നേരത്തെ തന്നെ രാജ്യത്ത് ചര്‍ച്ചയാവുകയും അതു തടയാന്‍ നിമയങ്ങള്‍ തന്നെ നിര്‍മിക്കുകയും ചെയ്തിട്ടും ഇക്കാര്യത്തില്‍ ലക്ഷ്യത്തിലെത്താന്‍ നമുക്കായിട്ടില്ലെന്നാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ലിംഗ നിര്‍ണയ പരിശോധനയും ഭ്രൂണഹത്യയും നിയമം മൂലം നിരോധിച്ചിട്ടും പലയിടത്തും ഇതു നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വളരെ പ്രാകൃതമായ രീതിയില്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതായുള്ള വാര്‍ത്തകളും ഏതാനും നാള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇവയ്ക്കു സ്ഥിരീകരണം നല്‍കുന്നതാണ് കാനേഷുമാരിക്കണക്കിലെ വിവരങ്ങള്‍. നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്കിടയില്‍ തീവ്രമായ അവബോധപരിപാടി നടത്തേണ്ടതിന്റെയും ആവശ്യകത ഈ കണക്കുകള്‍ എടുത്തുകാട്ടുന്നുണ്ട്.

ജനസംഖ്യാ നിയന്ത്രണം, സാക്ഷരത, സ്ത്രീപുരുഷ അനുപാതത്തില്‍ തുലനം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ സെന്‍സസ് കണക്കുകളില്‍ വ്യക്തമാണ്. ദേശീയ ശരാശരി 17.64ല്‍ എത്തിനില്‍ക്കെ 4.86 ആണ് സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധന നിരക്ക്. 93.91 ശതമാനത്തെ സാക്ഷരരാക്കാനും നമുക്കു കഴിഞ്ഞിരിക്കുന്നു. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് കേരളത്തിലെ ലിംഗാനുപാതം. ആരോഗ്യകരമായ സമൂഹം എന്ന നിലയില്‍, ദേശീയ ശരാശരിയെ കവച്ചുവയ്ക്കുന്ന മുന്നേറ്റമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നര്‍ഥം.

കേരളത്തിലെ വൈദ്യുതി മേഖലയിലെ പുരോഗതി

കെ.എസ.ഇ.ബി. ഓഫീസേര്‍സ്  അസോസിയേഷന്റെ ന്യൂസ്‌ മാഗസിനില്‍ മാര്‍ച് ലക്കത്തില്‍ വന്ന ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

വൈദ്യുതി രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാനം തുടക്കം ഇട്ടത്. 2020ലെ വൈദ്യുതി ആവശ്യകത ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ കമ്മീഷന്‍ ചെയ്തത് ഉള്‍പ്പടെ 209 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറീസ്സയിലെ കല്‍ക്കരിപ്പാടത്തെ അടിസ്ഥാനപ്പെടുത്തിയും കായംകുളം പദ്ധതി എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ വിപുലീകരിച്ചും ബ്രഹ്മപുരത്ത് എല്‍.എന്‍.ജി അടിസ്ഥാനപ്പെടുത്തിയുള്ള 1000 മെഗാവാട്ട് പദ്ധതിയും ചീമേനിയിലെ നിര്‍ദ്ദിഷ്ട പ്രകൃതിവാതകാധിഷ്ടിത നിലയവും കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ നിര്‍ദ്ദേശിച്ച പ്രകാരം അതിവേഗം കമ്മീഷന്‍ ചെയ്തുവരികയാണ്. വര്‍ഷങ്ങളായി മുടങ്ങികിടന്ന കുറ്റ്യാടി ടെയില്‍ റേസ് (കെ.റ്റി.ആര്‍) പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കിയതും പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തതും ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്.

പ്രസരണ വിതരണ നഷ്ടം ദേശീയ ശരാശരി 35 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 18 ശതമാനത്തില്‍ താഴെ എത്തിക്കുന്നതില്‍ പ്രസരണ രംഗത്തെ പദ്ധതികളുടെ പങ്ക് നിര്‍ണ്ണായകമാണ്.

വിതരണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം തന്നെയാണ്. സാധാരണകാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന നയങ്ങള്‍ രാജ്യത്ത് നിലനില്ക്കുമ്പോള്‍ തന്നെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനകം 90 ഓളം അസ്സംബ്ലി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ല പാലക്കാട് ആണ്. ത്രിശ്ശൂരിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ആര് മാസത്തിനകം കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇന്ത്യയിലെ 89000 ത്തോളം ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന സത്യം നിലനില്ക്കുമ്പോഴാണ് കേരള സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ ചരിത്രത്തിലേക്ക് കടക്കുന്നത്. നാം ഉയര്‍ത്തിയ ബദല്‍ നയത്തിന്റെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.

അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപനം ഏതൊരു വകുപ്പിനേയും അതിശയിപ്പിക്കുന്ന വേഗതയില്‍ ചെയ്യാന്‍ കഴിഞ്ഞതും മറ്റൊന്നുകൊണ്ടല്ല. 24 മണിക്കൂറും വാഹന സൌകര്യം ഏര്‍പ്പെടുത്തിയത് വിതരണ ഓഫീസുകള്‍ക്ക് അനുഗ്രഹമായി.

മോഡല്‍ സെക്ഷന്‍ ആഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ ശോചനീയ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 6 മണിവരെ പണം സ്വീകരിക്കുന്ന സമയം ദൈര്‍ഘിപ്പിച്ചത് വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

പശ്ചാത്തല സൌകര്യങ്ങളില്‍ മാത്രമല്ല നടപടി ക്രമങ്ങളിലും സമീപനത്തിലും വൈദ്യുതി ബോര്‍ഡിലുണ്ടായ മാറ്റം ചെറുതല്ല. സര്‍വ്വീസ് കണക്ഷന് സി.ഡി യും ഒ.വൈ.ഇ.സി യും ഒരുമിച്ചടയ്ക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുമെന്നത് നമ്മളില്‍ തന്നെ ആരെങ്കിലും കരുതിയിരുന്നോ? വിപ്ളവകരമായ തുടക്കം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണിത്. 55 പേജുള്ള അപേക്ഷാഫാറം വെറും 2 പേജാക്കി മാറ്റിയതും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ നല്ല തുടക്കം തന്നെ.

ഇത്തരം മാറ്റങ്ങളൊക്കെ സ്വകാര്യ വല്‍ക്കരിച്ചാലെ നടപ്പാവൂ എന്ന് വാശിപിടിച്ച മാധ്യമങ്ങളും വക്താക്കളും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വൈദ്യുതി ബോര്‍ഡിനെപ്പറ്റി പറയുന്ന നല്ല വാക്കുകള്‍ അവഗണിക്കാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരിക്കുകയും വിഭജിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേയും കേരളത്തിലേയും അനുഭവങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രസക്തി എത്രത്തോളം എന്ന് മനസ്സിലാവുകയുള്ളു.

വൈദ്യുതി വിതരണ രംഗത്ത് വോള്‍ട്ടേജ് അദാലത്ത്, റവന്യു അദാലത്ത്, വൈദ്യുതി മന്ത്രി തന്നെ പങ്കെടുത്ത ജനകീയ വൈദ്യുതി അദാലത്ത് എന്നിവ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നാഴിക കല്ലുകളാണ്.

വിതരണ ഓഫീസുകളിലെ ബില്ലിംഗ് കമ്പ്യൂട്ടര്‍ വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തി സമഗ്രമാക്കിയതും മറ്റ് രംഗത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതും നേട്ടങ്ങളായി. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളോടെയുള്ള ഐ.ടി. വികസനമാണ് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംസ്ഥാനത്തിനും അസൂയാവഹമായത് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലനില്ക്കുന്നു എന്നതുതന്നെയാണ്. മികച്ച ഊര്‍ജ്ജ മാനേജ്മെന്റിലൂടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഒഴിവാക്കാന്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടുണ്ട്.

മണിക്കൂറുകളോളം ലോഡ്ഷെഡ്ഡിംഗും പവര്‍ഹോളിഡേയും പല സംസ്ഥാനങ്ങളിലും നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി കൈവരിച്ചത്. ലോഡ്ഷെഡ്ഡിംഗ് ഉള്ളപ്പോഴേ ഇക്കാര്യത്തെപ്പറ്റിനാം ചിന്തിക്കുന്നുള്ളു. സൌജന്യ നിരക്കില്‍ 1.5 കോടി സി.എഫ്.എല്‍ വിതരണം ചെയ്തതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു നടത്തിയത്.
 
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നയം. അതോടൊപ്പം കേരളത്തിലെ വൈദ്യുതി മേഖലയില്‍ ലോക നിലവാരത്തിലെത്തിക്കാനുള്ള നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ഏറെ പ്രതീക്ഷകളോടെയാണ് ഈ നയങ്ങളെ നോക്കി കാണുന്നത്. വൈദ്യുതി പോലുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ളതല്ല എന്നുള്ളതുതന്നെയാണ് ഏറ്റവും പ്രധാനം. വൈദ്യുതി രംഗത്ത് ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ വിപ്ളവകരമായ പദ്ധതികള്‍ തുടരേണ്ടതാണെന്നത് ഈ അവസരത്തില്‍ പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വൈദ്യുതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് രംഗങ്ങളിലേതെന്നപോലെതന്നെ ജീവന്‍ മരണ സമരം തന്നെയാണ്. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചും ഇത് ദിശ നിര്‍ണ്ണയിക്കുന്ന സമയമാണ്.