Sunday, January 22, 2012

പൂജപ്പുര ചപ്പാത്തി

ഇന്ന് പൂജപ്പുര ചപ്പാത്തി കഴിക്കാന്‍ അവസരം കിട്ടി. തരക്കേടില്ല... അഴിയെണ്ണി സമയം കളയാന്‍ വിധിക്കപ്പെട്ട തടവുകാരെ കൊണ്ട് ചപ്പാത്തിയെണ്ണാന്‍ പഠിപ്പിച്ച ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനു അഭിനന്ദനങ്ങള്‍.

പൂജപ്പുര ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയ്‌ക്ക്‌ രണ്ടു രൂപ മാത്രമാണ്‌ വില. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്‌ മുന്‍കൈയെടുത്ത്‌ ആരംഭിച്ച പദ്ധതി ഇപ്പോള്‍ വന്‍ വിജയമായിട്ടുണ്ട്. പുറത്ത്‌ ഹോട്ടലുകളില്‍ ആറു രൂപ വരെയാണ്‌ ചപ്പാത്തിയ്‌ക്ക്‌ ഈടാക്കുന്നത്‌. എന്നാല്‍ ഹോട്ടലില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ മൃദുവായതും വലുപ്പമുള്ളതുമായ ചപ്പാത്തിയാണ്‌ രണ്ടുരൂപയ്‌ക്ക്‌ പൂജപ്പുര ജയിലില്‍ നിന്ന്‌ വില്‍ക്കുന്നത്‌. 2.64 ലക്ഷം രൂപ മുടക്കിയാണ്‌ ജയിലില്‍ ചപ്പാത്തി മേക്കിംഗ്‌ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്‌. തടവുകാരാണ്‌ ചപ്പാത്തി ഉണ്ടാക്കുന്നത്‌. ഇതിനായി വിദഗ്‌ദ്ധ പരിശീലനവും നല്‍കിയിരുന്നു.  പ്രതിദിനം മുപ്പത്തയ്യായിരം ചപ്പാത്തി ഇപ്പോള്‍ നിര്‍മിക്കുന്നു.

ഇരുപത്തഞ്ചു രൂപയ്ക്ക് മുപ്പതു ഗ്രാം തൂക്കം വരുന്ന അഞ്ചു ചപ്പാത്തി യും എണ്‍പതു ഗ്രാം ചിക്കന്‍ ഉള്‍പ്പെടുന്ന കറിയുമടങ്ങുന്ന പാക്കറ്റ്. ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയുമാണെങ്കില്‍ ഇരുപതു രൂപ. പ്രിസര്‍വേറ്റിവ്സും അജിനാമോട്ടോയും ചേര്‍ക്കുന്നില്ല എന്നതാണ് പ്രത്യേകത. യൂണിറ്റ് ആരംഭിച്ച് രണ്ടുമാസംകൊണ്ടുതന്നെ ആറുലക്ഷത്തോളം രൂപയാണ് ലാഭം.

നെട്ടുകാല്‍ത്തേരി സബ്ജയിലില്‍ വളര്‍ത്തുന്ന കോഴികളെയാണ് ചിക്കന്‍കറിക്കുപയോഗിക്കുന്നത്. ജൈവവളം മാത്രമുപയോഗിച്ചു ജയിലില്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് കറിക്ക്. കെപ്കോയില്‍ നിന്ന് ഹോര്‍മോണ്‍കുത്തി വയ്ക്കാത്ത കോഴികളെയും ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്.  നൂറ്റമ്പതിലേറെ തടവുകാര്‍ പുലര്‍ച്ചെ രണ്ടുമണിക്കുതന്നെ പാചകം ആരംഭിക്കും. ചപ്പാത്തി ഉണ്ടാക്കാന്‍ നൂറോളം പേര്‍. ബാക്കിയുള്ളവര്‍ കറി തയ്യാറാക്കും.