Saturday, January 15, 2011

ആദ്യം ഇടതുകൈയില്‍ വെട്ടി; പിന്നെ 'വിധി' നടപ്പാക്കാന്‍ വലതുകൈയും

തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈ വെട്ടാന്‍ തീരുമാനിച്ചു വന്ന സംഘം ആദ്യം വെട്ടിയത് ഇടതുകൈക്ക്. 'കൈ മാറിപ്പോയി; വലതുകൈ വെട്ട്' എന്ന് രണ്ടാം പ്രതി ജമാല്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സംഘത്തിന് അബദ്ധം മനസ്സിലായത്. ഇതിനകം ഇടതുകൈക്ക് മൂന്നു വെട്ടേറ്റിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതിയായ കെ എം ഷോബിന്‍ ജോസഫിന്റെ വലതുകൈ റോഡിനോട് ചേര്‍ത്തു പിടിച്ചുവയ്ക്കുകയും സവാദ് മഴു ഉപയോഗിച്ച് പലതവണ വെട്ടി കൈപ്പത്തി അറുത്തുമാറ്റുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ചില്‍ ചോദ്യപേപ്പര്‍ വിവാദമുണ്ടായ ഉടന്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ എം കെ നാസറിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. രണ്ടാം പ്രതി ജമാലിനെയാണ് സംഘത്തലവനായി ആദ്യം തീരുമാനിച്ചത്. ജമാലിന്റെ നേതൃത്വത്തില്‍ 2010 മെയ് 6, 17, 28 എന്നീ തീയതികളില്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ ശ്രമിച്ചിരുന്നു. മോട്ടോര്‍ബൈക്കായിരുന്നു ആദ്യം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷ്യം നിറവേറ്റാന്‍ മാരുതി ഓമ്നി വാങ്ങാന്‍ നാസറിന്റെ നിര്‍ദേശപ്രകാരം യൂനുസ്, കെ കെ അലി, സജില്‍ എന്നിവരെ ചുമതലപ്പെടുത്തി. സംഘത്തലവനായി ജമാലിനു പകരം അഞ്ചാം പ്രതി ഷംസുദ്ദീനെ നിയോഗിച്ചു.

തുടര്‍ന്ന് ജൂണ്‍ 2, 3 തീയതികളില്‍ ഇവര്‍ ജോസഫിനെ കാത്തുനിന്നെങ്കിലും കൃത്യം നടത്താനായില്ല. തുടര്‍ന്നാണ് ജൂ നാലിന് രാവിലെ പള്ളിയില്‍നിന്ന് മടങ്ങുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിയത്. അധ്യാപകന്റെ വാഗണര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആറാം പ്രതി ഷാനവാസ് സ്ഫോടകവസ്തുക്കളുമായി കാറിനു മുന്നില്‍ തന്നെ നിന്നു. സവാദ് മഴുകൊണ്ട് കാറിന്റെ ഡോര്‍ഗ്ളാസ് തല്ലി ത്തകര്‍ത്തു. മൂന്നാം പ്രതി ഷോബിന്‍ മുന്‍വശത്തെ ഗ്ളാസും തകര്‍ത്തു. തുടര്‍ന്ന് സവാദ്, ജമാല്‍, ഷോബിന്‍, സജില്‍ എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ബലമായി പിടിച്ച് പുറത്തിറക്കി. തടസം പിടിക്കാന്‍ ശ്രമിച്ച സഹോദരി സിസ്റ്റര്‍ മാരി സ്റ്റെല്ലയെ അഞ്ചാം പ്രതി ഷംസുദ്ദീന്‍ കഴുത്തിനുപിടിച്ച് തടഞ്ഞുനിര്‍ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിനെ ഇടതുകാലിന് ആദ്യം ജമാലാണ് വെട്ടിയത്. തുടര്‍ന്ന് സവാദ് ഇടതു തുടയിലും കാല്‍പ്പാദത്തിലും വെട്ടിയ ശേഷം റോഡിലേക്ക് മറിച്ചിട്ടു. ഈ സമയം ഇവിടേയ്ക്ക് ഓടിയെത്തിയ നാട്ടുകാരെ ഷാനവാസ് സ്ഫോടകവസ്തുകാട്ടി ഭീഷണിപ്പെടുത്തി. ഷോബിനും സജിലും കത്തിവീശിയും അവരെ അകറ്റിനിര്‍ത്തി. ജോസഫിന്റെ ഭാര്യ സലോമിയും മകന്‍ മിഥുനും ഓടിയെത്തിയപ്പോള്‍ അവര്‍ക്കുനേരെ ഷാനവാസ് ബോംബെറിഞ്ഞു.
(ഡി ദിലീപ്)

ദേശാഭിമാനി 15.01.11

Friday, January 14, 2011

അതിരപ്പിള്ളി

ദേശാഭിമാനി മുഖപ്രസംഗം 
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ശാസ്ത്രീയരീതിയില്‍ തെളിയിക്കപ്പെട്ട വിലയിരുത്തലുകള്‍ക്കും മീതെ ചിലരുടെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളാണ് വിലപ്പോവുക എന്നുവരുന്നത് ആശങ്കാജനകമാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നേരിടുന്ന അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.

സൈലന്റ്വാലിക്കും പാത്രക്കടവിനും പിന്നാലെ ഈ ജലവൈദ്യുതപദ്ധതിയും മരവിപ്പിക്കപ്പെട്ടുപോകുമോ എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ജലവൈദ്യുതമേഖലയില്‍ അവശേഷിക്കുന്ന കേരളത്തിന്റെ ഏക മേജര്‍ പദ്ധതി. കുറഞ്ഞ ചെലവില്‍ നടത്താവുന്ന പദ്ധതി. ഈ പദ്ധതി ഒരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് മൂന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചു. ആദിവാസി ജീവിതത്തിനോ വനത്തിനോ അപൂര്‍വ ജന്തുവര്‍ഗങ്ങള്‍ക്കോ കാര്യമായ ഒരു വിഷമതയും വരുത്തില്ല ഈ പദ്ധതിയെന്നും തെളിഞ്ഞു. പദ്ധതിക്കാവശ്യമായ ജല ഒഴുക്ക് ചാലക്കുടിപ്പുഴയിലുണ്ടെന്ന് കേന്ദ്ര ജല കമീഷന്‍ വ്യക്തമാക്കി. എന്നിട്ടും പരിസ്ഥിതി സംബന്ധമായ അനുമതി നിഷേധിച്ച് ഈ പദ്ധതിയെ തകര്‍ത്തുകളയാനാണ് കേന്ദ്രത്തിലുള്ള ചിലര്‍ക്ക് താല്‍പ്പര്യം.

കരാറുകാരന്‍ കൂടുതല്‍ തുക ചോദിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം നിലവില്‍വന്നുകഴിയുമായിരുന്ന പദ്ധതിയാണിത്. അതിനെ പരിസ്ഥിതി സംബന്ധമായ കാരണങ്ങള്‍ പറഞ്ഞ് ഇല്ലായ്മചെയ്യാനാണ് ഇന്ന് നീക്കം നടക്കുന്നത്. ചാലക്കുടിപ്പുഴയില്‍ വെള്ളം നിലച്ചുപോകുമെന്നതാണ് പരിസ്ഥിതിമന്ത്രി ജയറാം രമേശിന്റെ കണ്ടുപിടിത്തം. കേന്ദ്ര ജലകമീഷന്‍ നടത്തിയ ശാസ്ത്രീയപഠനങ്ങള്‍പോലും ജലം നിലയ്ക്കില്ല എന്നുറപ്പുതരുന്നു. പക്ഷേ, ജയറാം രമേശ് സ്വന്തം വൈയക്തിക ഇഷ്ടാനിഷ്ടങ്ങളില്‍നിന്നുമാറാന്‍ തയ്യാറല്ല. മന്ത്രിയുടെ നിലപാടിനെ, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലുള്ള ജലകമീഷന്‍ റിപ്പോര്‍ട്ടുപോലും പാടേ നിരാകരിക്കുന്നു. ജയറാം രമേശ്, പുനഃപരിശോധനയ്ക്കായിവച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ജലകമീഷന്‍ പഠനം നടത്തിയത്. ആ പഠനറിപ്പോര്‍ട്ട് തനിക്ക് ബാധകമല്ല എന്ന മട്ടിലാണ് മന്ത്രി. വെള്ളച്ചാട്ടം നിലയ്ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇന്നത്തെ അളവില്‍ വെള്ളമെത്താന്‍ അതുമതി. വെള്ളച്ചാട്ടത്തെ സജീവമാക്കി നിലനിര്‍ത്തുന്നതുപോലും മുകളിലുള്ള ഷോലയൂര്‍-പെരിങ്ങല്‍ക്കുത്ത് പദ്ധതികളാണെന്നതോര്‍ക്കണം.

1977-93 ഘട്ടത്തില്‍ ചാലക്കുടിപ്പുഴയില്‍ 1197 ദശലക്ഷം ഘനയടി നീരൊഴുക്കുണ്ടായിരുന്നെന്നും ഇപ്പോഴും 1056 ദശലക്ഷം ഘനയടിയുണ്ടെന്നും, ഈ വ്യത്യാസം ഇത്തരം പുഴകളില്‍ സാധാരണമായ താല്‍ക്കാലിക ഏറ്റക്കുറച്ചിലുകള്‍ മാത്രമാണെന്നും കേന്ദ്രജലകമീഷന്‍ പറയുന്നുണ്ട്. ഇത് സ്വികരിക്കാന്‍ ജയറാം രമേശ് തയ്യാറാവുകയാണ് വേണ്ടത്. പദ്ധതികള്‍ക്ക് അനുമതികൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന് ശാസ്ത്രീയപഠനമാര്‍ഗങ്ങളെയാണ് അവലംബിക്കേണ്ടത്; തോന്നലുകളെയല്ല. വ്യക്തിയുടെ തോന്നലുകളാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും ശാസ്ത്രീയമായി പഠനം നടത്തുന്ന സമിതികളുടെ വൈദഗ്ധ്യത്തിനും മേലേ വിലപ്പോവുക എന്നുവന്നാല്‍ ജനാധിപത്യത്തിനും വികസനത്തിനുമൊക്കെ അപകടകരമാകും അത്. അതുണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ തീരൂ.

Thursday, January 13, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട .2

പിണറായി വിജയന്‍ 
സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട.1

പിണറായി വിജയന്‍


(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു) 
 
കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്. ഇതില്‍ ഗവമെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവമെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവമെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവമെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവമെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവമെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു. പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവമെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവമെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവമെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവമെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക. നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ? എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്? കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവമെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്. (തുടരും)

വിദേശ വാര്‍ത്തകള്‍

ജാക്‌സന്റെ മരണം: ഡോക്ടര്‍ മുറെയ്‌ക്കെതിരെ വിചാരണ

ലോസ് ഏയ്ഞ്ചല്‍സ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബഡോക്ടര്‍ കോണ്‍റാഡ് മുറെയെ വീണ്ടും വിചാരണ ചെയ്യാന്‍ ലോസ് ഏയ്ഞ്ചല്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ആറുദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷമാണ് ജാക്‌സന്റെ മരണത്തില്‍ ഡോക്ടര്‍ മുറെയ്ക്ക് ജാക്‌സന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.
2009 ജൂണില്‍ മരണമടഞ്ഞ മൈക്കല്‍ ജാക്‌സന്റെ ശരീരത്തില്‍ അമിതമായ തോതില്‍ പ്രോപ്പഫോള്‍ എന്ന മയക്കുമരുന്ന് അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. കുടുംബഡോക്ടറായ കോണ്‍റാഡ് മുറെയുടെ നിര്‍ദേശപ്രകാരമാണ് ജാക്‌സണ്‍ ഇത്തരത്തിലുളള ഉറക്കമരുന്നുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ജാക്‌സണ്‍ ഇന്‍സോമാനിയ(ഉറക്കമില്ലായ്മ) നേരിട്ടിരുന്നതായും ഇതില്‍ നിന്നും മോചനം നേടാന്‍ വളരെ കുറഞ്ഞ അളവിലുളള മയക്കുമരുന്നുകള്‍ മാത്രമാണ് താന്‍ നല്‍കിയതെന്നുമായിരുന്നു മുറെയുടെ വാദം. വിവാദത്തെതുടര്‍ന്ന് മുറെയുടെ പരിശോധനാ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഡോക്ടര്‍ അദ്ദേഹത്തിന് ലഭിച്ച മെഡിക്കല്‍ ലൈസന്‍സ് സമൂഹത്തിന് ദോഷകരമാകുന്ന രീതിയില്‍ വിനിയോഗിച്ചതായി കേസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ പറഞ്ഞു. വിചാരണ നടപടികളില്‍ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍  മനപൂര്‍വമുളള നരഹത്യ കുറ്റം ചുമത്തപ്പെട്ട ഡോക്ടര്‍ മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാകുകയും  നാലുവര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്യും.

ജാക്‌സന് ഉയര്‍ന്ന തോതിലുളള പ്രോപഫോള്‍  മയക്കുമരുന്നുകള്‍ കുത്തിവച്ച് അദ്ദേഹത്തെ മരണത്തിലേയ്ക്ക് തളളിവിടുകയായിരുന്നു ഡോക്ടര്‍ മുറെയെന്ന് പ്രോസിക്യൂഷന്‍തെളിവുനിരത്തി ആരോപിച്ചിരുന്നു. അവസാനകാലത്ത് തീരെ അവശനായ നിലയിലായിരുന്ന ജാക്‌സന് മതിയായ ചികിത്സ നല്‍കാതെ ഡോക്ടര്‍ കൈവിട്ടതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനാഫലങ്ങളും ഡോക്ടര്‍ മുറെയ്ക്ക് എതിരായിരുന്നു. ജാക്‌സന്‍ താന്‍ നിര്‍ദ്ദേശിച്ചതിലും അമിതമായ അളവില്‍ ഉറക്കമരുന്ന് കഴിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന ഡോക്ടറുടെ  വാദവും കോടതി തളളിക്കളഞ്ഞു.

ആണവ ചര്‍ച്ച; ആശങ്ക ദുരീകരിക്കാനുള്ള അവസാന അവസരമെന്ന് ഇറാന്‍


ടെഹ്‌റാന്‍: ആണവപദ്ധതികളെ സംബന്ധിച്ച് പാശ്ചാത്യശക്തികള്‍ക്കുളള ആശങ്ക ദുരീകരിക്കാനുളള അവസാനത്തെ അവസരമാണ് അടുത്തയാഴ്ച ആരംഭിക്കുന്ന  ആണവചര്‍ച്ചകളെന്ന് ഇറാന്‍ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മറ്റുളളവരുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഇറാന് സമയമില്ല. രാജ്യപുരോഗതിക്കായി ആണവശേഷി വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് ഇറാനെന്ന് ഇറാന്റെ ന്യൂക്‌ളിയര്‍ അംബാസിഡര്‍ എന്നറിയപ്പെടുന്ന അലി അസ്ഗര്‍ സ്‌ലൊട്ടാനിയേ വ്യക്തമാക്കി.

ഈ മാസം 21-22 തീയതികളിലാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ ആണവവിഷയത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ജര്‍മനിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ചര്‍ച്ചയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ സമൃദ്ധമായുളള യുറേനിയം സമ്പുഷ്ടീകരണത്തിനായി പുറം രാജ്യത്തേയ്ക്ക് കൊണ്ടുപോകണമെന്ന വന്‍ ശക്തികളുടെ ആവശ്യം ഇറാന്‍ നേരത്തേതന്നെ തളളിക്കളയുകയായിരുന്നു. ഇറാന്റെ യുറേനിയം സമ്പത്ത് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. നേരത്തേ 2009 ഒക്‌ടോബറില്‍ ഇറാന്റെ സമ്പുഷ്ട യുറേനിയം പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിന് തത്തുല്യമായി ആണവറിയാക്ടറില്‍ നിറയ്ക്കാനുളള 20 ശതമാനം ഇന്ധനംലഭ്യമാക്കാമെന്ന് പാശ്ചാത്യശക്തികള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഈ വര്‍ഷത്തിന് മുന്‍പുതന്നെ സ്വന്തം റിയാക്ടറുകളിലേയ്ക്കാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുളള കഴിവ് ഇറാന്‍ നേടിയെടുത്തതായി വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി അഭിപ്രായപ്പെട്ടു. ഇതിനായി പാശ്ചാത്യശക്തികളെ ആശ്രയിക്കേണ്ട ഗതികേട് ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇറാന്‍ ആണവോര്‍ജം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചര്‍ച്ചയ്ക്ക് സന്നദ്ധമായ ഇറാന്റെ നിലപാട് ശുഭസൂചകമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജസമിതി അഭിപ്രായപ്പെട്ടു. സമിതിക്ക് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാമെന്നും  അന്താരാഷ്ട്രതലത്തിലുളള മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ആണവോര്‍ജം ഉപയോഗിക്കൂവെന്നും ഇറാന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

പിന്തുണ പിന്‍വലിക്കുമെന്ന് ഹെസ്ബുളള; ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍


ബെയ്‌റൂട്ട്: പ്രധാനസഖ്യകക്ഷിയായ ഹെസ്ബുളള സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കാനുളള പ്രഖ്യാപനം ഉടന്‍ കൈക്കൊളളുമെന്ന് പ്രഖ്യാപിച്ചതോടെ ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുന്‍പ്രധാനമന്ത്രി റഫീക് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ടുളള ഐക്യരാഷ്ട്രസഭാ സമിതിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം റഫീക് ഹരീരിയുടെ മകനും  പ്രധാനമന്ത്രിയുമായ സാദ് ഹരീരി തളളിക്കളഞ്ഞതാണ് ഹെസ്ബുളളയെ ചൊടിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സമിതി ഹരീരിയുടെ വധത്തില്‍ ചില ഹെസ്ബുളള നേതാക്കള്‍ക്ക് പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇറാന്റെ പിന്തുണയുളള,  ഷിയാവിഭാഗത്തിന്റെ ശക്തമായ രാഷ്ട്രീയ സൈനിക വിഭാഗമാണ് ബെസ്ബുളള.

 ഹെസ്ബുളള പിന്തുണ പിന്‍വലിച്ചാല്‍ ലെബനന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഐക്യരാഷ്ട്രസമിതിയുടെ അന്വേഷണത്തില്‍ ഹെസ്ബുളള നേതാക്കള്‍ക്ക് ഹരീരി വധത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ലെബനനിലെങ്ങും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. സൗദി അറേബ്യയും സിറിയയും മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി-സിറിയ സമവായചര്‍ച്ച പരാജയപ്പെട്ടയുടന്‍തന്നെ അടിയന്തിര കാബിനറ്റ് വിളിച്ചുകൂട്ടി സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രധാനമന്ത്രി സാദ് ഹരീരി തളളിക്കളയുകയായിരുന്നുവെന്ന് ഹെസ്ബുളള വിഭാഗത്തിലെ മന്ത്രിമാര്‍ പറഞ്ഞു. ഈ ആവശ്യം തളളിക്കളയപ്പെട്ടതോടെ ഹെസ്ബുളള വിഭാഗത്തിലെ 11 മന്ത്രിമാരും ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാതായി മാറിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി മുഹമ്മദ് ജവാദ് ഖലീഫെ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആസൂത്രണം ചെയ്ത കണ്ടെത്തലുകളാണ് ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ഫോര്‍ ലെബനന്റെ(എസ്ടിഎല്‍) പുറത്തുവിട്ടിരിക്കുന്നതെന്ന് ഹെസ്ബുളള ആരോപിച്ചു.  2005 ല്‍ നടന്ന ഹരീരിയുടെ കൊലപാതകവുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹെസ്ബുളള നേതാവ് ഹസ്സന്‍ നസറളള ആവര്‍ത്തിച്ചു. എസ് ടി എല്ലിന് സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും രാജ്യത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയെ സന്ദര്‍ശിച്ച് ഹരീരി വധത്തെക്കുറിച്ചുളള അന്വേഷണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് സാദ് തന്റെ നിലപാടുകള്‍ കര്‍ശനമാക്കിയത്.

ലെബനനിലെ പുതിയ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം മൂര്‍ഛിക്കുമെന്ന് കരുതപ്പെടുന്നു.  2008ല്‍ വംശീയസംഘര്‍ഷങ്ങളില്‍ 81 പേര്‍ കൊല്ലപ്പെട്ട ലെബനന്‍ മറ്റൊരാഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Wednesday, January 12, 2011

കൊറിയന്‍ കരാര്‍ കുഴയുന്നു....

കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ വിവാദമായ ഊര്‍ജ നവീകരണ പരിപാടി സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരം ഏല്‍പിക്കും.
 
242 കോടിയുടെ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ ഡാറ്റാ നെറ്റ്‌വര്‍ക്ക് ഹൈകോടതിയില്‍നിന്ന് രണ്ട് മാസത്തേക്ക് സ്‌റ്റേ സമ്പാദിച്ചു കഴിഞ്ഞു. സ്‌റ്റേ നീക്കാനുള്ള ഒരു നടപടിയും വൈദ്യുതി ബോര്‍ഡ് കൈക്കൊണ്ടിട്ടില്ല. ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ സ്‌റ്റേ ഹരജിയെ കാര്യമായി എതിര്‍ത്തതുമില്ല. കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് ജോലി ചെയ്യട്ടെ എന്ന നിലപാടിലാണത്രെ കെ.എസ്.ഇ.ബി.

സംസ്ഥാനത്തെ വൈദ്യുതി പ്രസരണ നഷ്ടം 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറക്കാനാണ് ഊര്‍ജ നവീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യഘട്ടം നടത്തേണ്ട ഐ.ടി പ്രവൃത്തികള്‍ക്ക് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 214 കോടിയാണ് അനുവദിച്ചത്. അതിനൊപ്പം കെ.എസ്.ഇ.ബിയുടെ വിഹിതവും കൂടി ചേര്‍ത്താണ് കരാര്‍ 242 കോടിയായത്. പി.എഫ്.സിയില്‍ നിന്ന് ഒരുകൊല്ലം മുമ്പ് കെ.എസ്.ഇ.ബി പണം കൈപ്പറ്റിയിരുന്നു. കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ 18 മാസത്തിനുള്ളില്‍ വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലോ ലക്ഷ്യമിട്ടപോലെ വിജയകരമായില്ലെങ്കിലോ പി.എഫ്.സിക്ക് 11 ശതമാനം പലിശസഹിതം തുക തിരിച്ചടക്കണം. സമയബന്ധിതമായും വിജയകരമായും പൂര്‍ത്തിയാക്കിയാല്‍ മുഴുവന്‍ തുകയും ഗ്രാന്റായി പരിഗണിക്കും. മാത്രമല്ല, പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 600 കോടിയോളം രൂപ കേരളത്തിന് ലഭിക്കും. ഒന്നാംഘട്ടത്തില്‍ 10,000 കോടിയും രണ്ടാംഘട്ടത്തില്‍ 40,000 കോടിയുമാണ് പി.എഫ്.സി വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. കേരളത്തിന് വാങ്ങിയ തുക പലിശസഹിതം തിരിച്ചടക്കേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട. ചുരുക്കത്തില്‍ ഊര്‍ജ നവീകരണ പരിപാടി അവതാളത്തിലായി കഴിഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എതിര്‍ത്തു എന്നതാണ് കരാര്‍ റദ്ദാക്കാന്‍ കാരണമായി കെ.എസ്.ഇ.ബിക്ക് പറയാനുള്ളത്. തീരുമാനം ബോര്‍ഡിന്‍േറതല്ല, സംസ്ഥാന സര്‍ക്കാറിന്‍േറതാണ്.
കോടതിയില്‍ നില നില്‍ക്കുന്നതല്ല ഈ വാദഗതി. കെ.ഡി.എന്നുമായി ഉണ്ടാക്കിയ വ്യവസ്ഥയില്‍ കരാര്‍ റദ്ദാക്കാന്‍ മൂന്ന് കാരണങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഇങ്ങനെയൊന്നില്ല. കോടതിയില്‍ ജയിക്കാന്‍ കെ.ഡി.എന്നിനു അതുമാത്രം മതി.

ഇതിനകം 40 കോടിയുടെ പ്രവൃത്തി ചെയ്തതായാണ് കൊറിയന്‍ കമ്പനിവൃത്തങ്ങള്‍ പറയുന്നത്. കരാര്‍ റദ്ദാക്കുമ്പോള്‍ അതുവരെ ചെയ്ത പ്രവൃത്തിയുടെ ചെലവും നഷ്ടവും കെ.എസ്.ഇ.ബി വകവെച്ചുകൊടുക്കണം. ആര്‍ബിട്രേഷനിലൂടെ വന്‍ തുക കെ.ഡി.എന്നിന് നല്‍കേണ്ടി വരും. അത് പി.എഫ്.സി കൊടുക്കില്ല.

തമിഴ്‌നാട്, കര്‍ണാടക അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഊര്‍ജ നവീകരണ കരാറില്‍ പരാതി വന്നപ്പോള്‍ റദ്ദാക്കി റീ ടെന്‍ഡര്‍ ചെയ്തിരുന്നു. കോടികളുടെ കോഴ ഇടപാട് ഈ പദ്ധതിയില്‍ രാജ്യവ്യാപകമായി നടന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരു സംസ്ഥാനത്തും പക്ഷേ, കരാര്‍ അംഗീകരിച്ച് പ്രവൃത്തി ഏല്‍പിച്ചശേഷം റീ ടെന്‍ഡര്‍ ചെയ്തിട്ടില്ല. കേരളത്തില്‍ ടെണ്ടറില്‍ പരാജയപ്പെട്ട ചില കമ്പനികളാണ് പരാതിയുമായി ആദ്യമായി രംഗത്ത് വന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വന്ന ഇത്തരം പരാതികള്‍ സ്വാഭാവികമായും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. ഗൌരവമായ ആരോപണങ്ങള്‍ ഇതുവരെ സ്ഥാപിക്കാന്‍ പരാതിക്കാര്‍ക്കോ, പ്രതിപക്ഷത്തിനോ, മാധ്യമങ്ങല്‍ക്കോ കഴിഞ്ഞിട്ടില്ല.
 
കേരളത്തിന് പുറമെ ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഊര്‍ജ നവീകരണ പരിപാടി തടസ്സപ്പെട്ട് കിടക്കുന്നത്.