Saturday, January 15, 2011

ആദ്യം ഇടതുകൈയില്‍ വെട്ടി; പിന്നെ 'വിധി' നടപ്പാക്കാന്‍ വലതുകൈയും

തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈ വെട്ടാന്‍ തീരുമാനിച്ചു വന്ന സംഘം ആദ്യം വെട്ടിയത് ഇടതുകൈക്ക്. 'കൈ മാറിപ്പോയി; വലതുകൈ വെട്ട്' എന്ന് രണ്ടാം പ്രതി ജമാല്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സംഘത്തിന് അബദ്ധം മനസ്സിലായത്. ഇതിനകം ഇടതുകൈക്ക് മൂന്നു വെട്ടേറ്റിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതിയായ കെ എം ഷോബിന്‍ ജോസഫിന്റെ വലതുകൈ റോഡിനോട് ചേര്‍ത്തു പിടിച്ചുവയ്ക്കുകയും സവാദ് മഴു ഉപയോഗിച്ച് പലതവണ വെട്ടി കൈപ്പത്തി അറുത്തുമാറ്റുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ചില്‍ ചോദ്യപേപ്പര്‍ വിവാദമുണ്ടായ ഉടന്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ എം കെ നാസറിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. രണ്ടാം പ്രതി ജമാലിനെയാണ് സംഘത്തലവനായി ആദ്യം തീരുമാനിച്ചത്. ജമാലിന്റെ നേതൃത്വത്തില്‍ 2010 മെയ് 6, 17, 28 എന്നീ തീയതികളില്‍ ജോസഫിന്റെ കൈപ്പത്തിവെട്ടാന്‍ ശ്രമിച്ചിരുന്നു. മോട്ടോര്‍ബൈക്കായിരുന്നു ആദ്യം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷ്യം നിറവേറ്റാന്‍ മാരുതി ഓമ്നി വാങ്ങാന്‍ നാസറിന്റെ നിര്‍ദേശപ്രകാരം യൂനുസ്, കെ കെ അലി, സജില്‍ എന്നിവരെ ചുമതലപ്പെടുത്തി. സംഘത്തലവനായി ജമാലിനു പകരം അഞ്ചാം പ്രതി ഷംസുദ്ദീനെ നിയോഗിച്ചു.

തുടര്‍ന്ന് ജൂണ്‍ 2, 3 തീയതികളില്‍ ഇവര്‍ ജോസഫിനെ കാത്തുനിന്നെങ്കിലും കൃത്യം നടത്താനായില്ല. തുടര്‍ന്നാണ് ജൂ നാലിന് രാവിലെ പള്ളിയില്‍നിന്ന് മടങ്ങുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിയത്. അധ്യാപകന്റെ വാഗണര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആറാം പ്രതി ഷാനവാസ് സ്ഫോടകവസ്തുക്കളുമായി കാറിനു മുന്നില്‍ തന്നെ നിന്നു. സവാദ് മഴുകൊണ്ട് കാറിന്റെ ഡോര്‍ഗ്ളാസ് തല്ലി ത്തകര്‍ത്തു. മൂന്നാം പ്രതി ഷോബിന്‍ മുന്‍വശത്തെ ഗ്ളാസും തകര്‍ത്തു. തുടര്‍ന്ന് സവാദ്, ജമാല്‍, ഷോബിന്‍, സജില്‍ എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ബലമായി പിടിച്ച് പുറത്തിറക്കി. തടസം പിടിക്കാന്‍ ശ്രമിച്ച സഹോദരി സിസ്റ്റര്‍ മാരി സ്റ്റെല്ലയെ അഞ്ചാം പ്രതി ഷംസുദ്ദീന്‍ കഴുത്തിനുപിടിച്ച് തടഞ്ഞുനിര്‍ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിനെ ഇടതുകാലിന് ആദ്യം ജമാലാണ് വെട്ടിയത്. തുടര്‍ന്ന് സവാദ് ഇടതു തുടയിലും കാല്‍പ്പാദത്തിലും വെട്ടിയ ശേഷം റോഡിലേക്ക് മറിച്ചിട്ടു. ഈ സമയം ഇവിടേയ്ക്ക് ഓടിയെത്തിയ നാട്ടുകാരെ ഷാനവാസ് സ്ഫോടകവസ്തുകാട്ടി ഭീഷണിപ്പെടുത്തി. ഷോബിനും സജിലും കത്തിവീശിയും അവരെ അകറ്റിനിര്‍ത്തി. ജോസഫിന്റെ ഭാര്യ സലോമിയും മകന്‍ മിഥുനും ഓടിയെത്തിയപ്പോള്‍ അവര്‍ക്കുനേരെ ഷാനവാസ് ബോംബെറിഞ്ഞു.
(ഡി ദിലീപ്)

ദേശാഭിമാനി 15.01.11

No comments: