Tuesday, January 18, 2011

ടുണീഷ്യന്‍ ഇഫക്ടില്‍' ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങള്‍

രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്നവിലയും താങ്ങാനാകാത്തതിനെതുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്ന രാജ്യങ്ങളിലെ പ്രക്ഷോഭകര്‍ ടുണീഷ്യയെ മാതൃകയാക്കുന്നതായി ആശങ്ക. ഒരു മാസത്തിലേറെയായി ടുണീഷ്യയില്‍ നടന്നുവന്ന സമരത്തെ ആളിക്കത്തിച്ചത് മുഹമ്മദ് ബവാസീസി എന്ന 26കാരനായ  തൊഴില്‍ രഹിതന്‍ നടത്തിയ ആത്മാഹൂതിയായിരുന്നു. സമരത്തില്‍ സജീവമായി പങ്കെടുത്ത ബവാസീസി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരത്തിനിടയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഡിസംബര്‍ മധ്യത്തോടെയായിരുന്നു ഇത്. ജനുവരി ആദ്യവാരത്തോടെ ഇദ്ദേഹം മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.

ഇതേ മാതൃക പിന്തുടര്‍ന്ന് ഈജിപ്തിലും അള്‍ജീരിയയിലും ആത്മഹത്യാശ്രമങ്ങളുണ്ടായതാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ഈജിപ്തില്‍ കെയ്‌റോയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് 49 കാരനായ അബ്ദു അബ്ദില്‍ മോനിം ഗാഫര്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ റസ്റ്റോറന്റ് ഉടമയായ ഗാഫര്‍ സര്‍ക്കാര്‍ നയങ്ങള്‍ കാരണം തന്റെ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് ആരോപിച്ചാണ് പെട്രോളൊഴിച്ച് കത്തിച്ച് ആത്മാഹൂതി ശ്രമം നടത്തിയത്. തന്റെ രാജ്യം ഒരു പൗരനു നല്‍കേണ്ട മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് ഗാഫര്‍ ആത്മഹത്യാശ്രമം നടത്തിയത്. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

അള്‍ജീരിയയില്‍ മേയറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് . തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മേയറൈ സന്ദര്‍ശിക്കാനെത്തിയ 20 അംഗസംഘത്തിലെ അംഗമായിരുന്ന 37 കാരന്‍ മോച്ചിന്‍ ബോട്ടര്‍ഫിറ്റ് ടൗണ്‍ഹാളിനു മുന്നില്‍ ശരീരത്തില്‍  തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നാല് ആത്മഹത്യാശ്രമങ്ങളാണ് അള്‍ജീരിയയില്‍ നടന്നത്. കഴിഞ്ഞ ഞായറാഴ്ച 34 കാരനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് പൊലീസ് വിഫലമാക്കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തിനു മുന്നിലായിരുന്നു  യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ വെളളിയാഴ്ച അള്‍ജിയേഴ്‌സിന് പുറത്തുളള പൊലീസ് സ്റ്റേഷനുമുന്നില്‍ 27 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ടുണീഷ്യയ്ക്ക് സമീപമുളള രാജ്യങ്ങളിലേയ്ക്ക് ജനങ്ങള്‍ സ്വയംഹത്യ ഉള്‍പ്പെടെയുളള സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് വരുന്നത് മേഖലയിലെ മറ്റുരാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

ടുണീഷ്യയില്‍ പ്രക്ഷോഭം തുടരുന്നു

ടുണിസ്: ടുണീഷ്യയില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു കൊണ്ടുളള തീരുമാനം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ അക്രമാസക്തരായ ജനങ്ങള്‍ തെരുവിലിറങ്ങി. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ പാര്‍ട്ടി ഇപ്പോഴും അധികാരസ്ഥാനങ്ങള്‍ കൈയാളുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെടിയുതിര്‍ത്തും ജലപീരങ്കി ഉപയോഗിച്ചും കണ്ണീര്‍ വാതകഷെല്ലുകള്‍ പൊട്ടിച്ചും പൊലീസ് പ്രക്ഷോഭകരെ നേരിട്ടു.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി എത്രയും പെട്ടെന്ന് തന്നെ സര്‍വകക്ഷിസര്‍ക്കാരിന്റെ രൂപീകരണം പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ബെന്‍ അലിയുടെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് റാലി (ആര്‍ സി ഡി) പാര്‍ട്ടി അധികാരത്തില്‍ പങ്കാളിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കഴിഞ്ഞ 23 വര്‍ഷമായി അധികാരത്തിലിരുന്ന ബെന്‍ അലിയാണ് രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ച തോതിലുളള ഭക്ഷ്യവിലയും അഴിമതിയും ജനങ്ങളെ പ്രക്ഷോഭരംഗത്തേയ്ക്ക് തളളിവിടുകയായിരുന്നു.

മുന്‍ പാര്‍ലമെന്റ് സ്പീക്കറും ഇടക്കാല പ്രസിഡന്റുമായ ഫൗദ് മെബാസയുടെ നേതൃത്വത്തില്‍ എത്രയും പെട്ടെന്ന് തന്നെ കൂട്ടുകക്ഷിസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ  കവചിത വാഹനങ്ങള്‍ നഗരത്തിലെങ്ങും റോന്തു ചുറ്റുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാനും അക്രമിസംഘങ്ങള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് തടയാനും നടപടി സ്വീകരിക്കാന്‍ ഫ്രാന്‍സ് ടുണീഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

No comments: