Saturday, July 9, 2011

ഇടതു ബജറ്റ്‌ പൊളിച്ചടുക്കി

ഫെബ്രുവരിയില്‍ ഡോ: തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റില്‍ നിന്നുള്ള വലിയൊരു വ്യതിയാനമാണു ബജറ്റിന്റെ പ്രത്യേകത. ബജറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന്‌ മാണി പലപ്പോഴും പറഞ്ഞിരുന്നെങ്കിലും അതിന്‌ കടകവിരുദ്ധമാണ്‌ ബജറ്റ്‌. ഐസക്കിന്റെ സ്വപ്‌ന പദ്ധതികളും അതുപോലെ തന്നെ അവസാന ബജറ്റില്‍ ഇടതുമുന്നണി വിഭാവനം ചെയ്‌ത പല ക്ഷേമ പദ്ധതികളും അപ്രത്യക്ഷമായി.

ഇതില്‍ ഏറ്റവും പ്രധാനം 40,000 കോടി രൂപയുടെ റോഡ്‌ വികസനമാണ്‌. ഇതിനുപകരം 1000 കിലോ മീറ്റര്‍ റോഡ്‌ വികസനത്തിനുള്ള മറ്റൊരു പദ്ധതിയാണ്‌ മാണി വിഭാവനം ചെയ്യുന്നത്‌. കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റേയും പേരില്‍ 10,000 രൂപ എന്‍ഡോവ്‌മെന്റ്‌ ആയി നിക്ഷേപിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്‌ദാനവും യു.ഡി.എഫ്‌. അവഗണിച്ചു. പത്തു രൂപ വീതം വൈദ്യുതി മീറ്ററുകള്‍ക്ക്‌ വാടക നല്‍കിയിരുന്നത്‌ ഒഴിവാക്കുമെന്ന്‌ ഐസക്ക്‌ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ മാണി ഇതു പരാമര്‍ശിച്ചിട്ടില്ല. അതുപോലെ ഇടതുസര്‍ക്കാര്‍ ആശ, അംഗന്‍വാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്‌മാര്‍ എന്നിവര്‍ക്കു വര്‍ധിപ്പിച്ച ഓണറേറിയത്തെക്കുറിച്ചും മാണി മൗനം പാലിക്കുന്നു.

അസംഘടിതമേഖലയിലെ സ്‌ത്രീകള്‍ക്ക്‌ ഒരു മാസത്തെ ശമ്പളത്തോടെ പ്രസവാവധി നല്‍കുമെന്ന പ്രഖ്യാപനവും പുതിയ ബജറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

ശയ്യാവലംബിയായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകര്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 രൂപയുടെ ധനസഹായവും വിസ്‌മരിച്ചു. കഴിഞ്ഞ ബജറ്റിലുണ്ടായിരുന്ന ശ്രവണ വൈകല്യമുള്ള കുട്ടികളുടെ കോക്ലിയര്‍ ശസ്‌ത്രക്രിയ്‌ക്കു രണ്ടു ലക്ഷം രൂപയുടെ സഹായം ഒഴിവാക്കപ്പെട്ടു.

അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ സ്‌കോളര്‍ഷിപ്പിനുള്ള പദ്ധതി, അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍, ട്യൂട്ടോറിയല്‍ എന്നിവയിലേയും സ്വകാര്യ ആശുപത്രി, ആശുപത്രി വികസന സമിതി എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്ഷേമനിധി സര്‍ക്കസ്‌ കലാകാരന്‍മാരുടെ പെന്‍ഷന്‍ 750 ആയി ഉയര്‍ത്തിയത്‌ തുടങ്ങിയ ക്ഷേമ പദ്ധതികളെല്ലാം പുതിയ ബജറ്റില്‍ ഒഴിവാക്കപ്പെട്ടു.

മത്സ്യമേഖലയിലും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം അവഗണിച്ചു. മത്സ്യതൊഴിലാളികള്‍ക്ക്‌ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുന്ന മാതൃകാ മത്സ്യഗ്രാമപദ്ധതി ഉദാഹരണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി അംഗത്വവും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും.

ബി.പി.എല്‍ കുടുംബങ്ങളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി തുക 3000 രൂപയായി കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഈ ബജറ്റില്‍ അതേക്കുറിച്ച്‌ മന്ത്രി മൗനം പാലിക്കുകയാണ്‌.

Tuesday, July 5, 2011

റെയില്‍വേക്കു നല്‍കുന്ന വൈദ്യുതിയുടെ നിരക്കുയര്‍ത്താന്‍ ശിപാര്‍ശ

ട്രെയിന്‍ ഓടിക്കാന്‍ നല്‍കുന്ന വൈദ്യുതിയുടെ നിരക്കു യൂണിറ്റിനു നാലുരൂപയാക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. ഇപ്പോള്‍ 2.90 പൈസയാണ്‌. ഓരോ കിലോവാട്ട്‌ വൈദ്യുതിക്കും പ്രതിമാസം ഈടാക്കുന്ന ഡിമാന്‍ഡ്‌ ചാര്‍ജും കൂട്ടും. നിരക്കു വര്‍ധനയുടെ ശിപാര്‍ശ ബോര്‍ഡ്‌ റെഗുലേറ്ററി കമ്മിഷനു നല്‍കി. നിരക്കു വര്‍ധനയിലൂടെ 20 കോടി രൂപയാണ്‌ ഈ വര്‍ഷം ബോര്‍ഡ്‌ ലക്ഷ്യമിടുന്നത്‌.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ 2007 ല്‍ നിശ്‌ചയിച്ച നിരക്കാണു നിലവിലുള്ളത്‌. ഇന്ധനവില കൂടി. പുറമേനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയില്‍ 63.27 ശതമാനം വര്‍ധന ഉണ്ടായി. ഇതു മൂലം ബോര്‍ഡിനു കനത്ത നഷ്‌ടമാണു നേരിടുന്നത്‌. കൂടാതെ ഉയര്‍ന്ന സബ്‌സിഡി ലഭിക്കുന്ന സ്‌ഥാപനമായി റെയില്‍വേ മാറി. നഷ്‌ടം സഹിച്ചുകൊണ്ട്‌ സബ്‌സിഡി നല്‍കാന്‍ കഴിയില്ല. വാണിജ്യതത്വങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കു കേരളത്തില്‍ മാത്രമാണു കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നത്‌. തമിഴ്‌നാടു നാലു രൂപയും കര്‍ണാടകം 4.60 രൂപയും ആന്ധ്ര 4.45 രൂപയുമാണു റെയില്‍വേയില്‍നിന്ന്‌ ഈടാക്കുന്നത്‌. എക്‌സട്രാ ഹൈടെന്‍ഷന്‍(ഇ.എച്ച്‌.ടി) ഉപയോക്‌താക്കളില്‍നിന്ന്‌ ഈടാക്കുന്ന നിരക്കാണു റെയില്‍വേക്കുള്ളത്‌. ടി.ഒ.ഡി. താരിഫ്‌ ബാധകമാക്കിയിട്ടില്ലാത്തതിനാല്‍ ഈ നിരക്കു നല്‍കേണ്ടി വരുന്നില്ല. വാണിജ്യ ആവശ്യത്തിനായി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇ.എച്ച്‌.ടി. താരിഫാണ്‌ ബാധകം. അതിനാല്‍ റെയില്‍വേയും ഈ നിരക്കു നല്‍കാന്‍ ബാധ്യസ്‌ഥമാണ്‌.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിലൂടെ ഓരോ വര്‍ഷവും കോടികളുടെ അധിക ബാധ്യതയാണു ബോര്‍ഡിനുണ്ടാകുന്നത്‌. ഇതു ചെലവില്‍ കൊള്ളിക്കുകയാണു ചെയ്യുന്നത്‌.

തിരുവനന്തപുരം, പാലക്കാട്‌ റെയില്‍വേ ഡിവിഷനുകളിലായി തമിഴ്‌നാടിന്റെ നിരവധി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌.

കന്യാകുമാരി വരെയുള്ള പ്രദേശം തിരുവനന്തപുരം ഡിവിഷന്റെ കീഴിലും ഈറോഡ്‌ വരെയുള്ള പ്രദേശം പാലക്കാട്‌ ഡിവിഷന്റെ കീഴിലുമാണ്‌. ഈ സ്‌ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ ഉപയോഗിക്കുന്നതു കേരളത്തില്‍നിന്നുള്ള വൈദ്യുതിയാണ്‌. തമിഴ്‌നാട്ടില്‍നിന്നുള്ള വൈദ്യുതിക്കു വില കൂടുതലായതിനാലാണു കേരളത്തില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത്‌.

ഈ സ്‌ഥലങ്ങളിലേക്കുള്ള യാത്രക്കാരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടുകരാണ്‌. ഇങ്ങനെ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരമായി കേരളത്തിലുള്ളവര്‍ക്കു യാത്രാനിരക്കില്‍ ഒരിളവും റെയില്‍വേ നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണു വൈദ്യുതിനിരക്കു വര്‍ധിപ്പിച്ച്‌ തമിഴ്‌നാട്ടിലെ നിരക്കുമായി ഏകീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചത്‌. 

(മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത)