Saturday, January 8, 2011

BONEY M - DADDY COOL

Boney M - Rasputin

സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്ക് നേരിട്ട് പങ്ക്

സംഝോത എക്‌സ്പ്രസ്, മാലേഗാവ്, അജ്മീര്‍, മെക്ക സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന്, മക്ക സ്‌ഫോടന കേസിലെ മുഖ്യപ്രതിയും ആര്‍ എസ് നേതാവുമായ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചെന്നും ഏതെല്ലാം വിധത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പദ്ധതിയിട്ടെന്നും വിവരിക്കുന്ന അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പ്രത്യേക സി ബി ഐ രേഖപ്പെടുത്തി.
മക്ക മസ്ജിദ്, മാലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ഷരീഫ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടെന്നാണ് ജതിന്‍ ചാറ്റര്‍ജി എന്ന അസിമാന്ദയുടെ മൊഴി. ആസൂത്രണം, പണം കണ്ടെത്തല്‍, നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ആര്‍ എസ് എസുകാരാണ് ചെയ്തത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭീകരപ്രവര്‍ത്തനത്തിനു പ്രതികാരമായാണ് ഈ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 19ന് ഹരിദ്വാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് അസിമാനന്ദയെ സി ബി ഐ അറസ്റ്റു ചെയ്തത്.

2007ലാണ് 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനിരയായവരില്‍ അധികവും പാകിസ്ഥാന്‍കാരായിരുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പാകെയാണ്, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസിമാനന്ദ കുറ്റസമ്മത മൊഴി നല്‍കിയത്. ഇത് തെളിവായി കണക്കാക്കും.

ബോംബിനെ ബോംബുകൊണ്ടു വേണം നേരിടാനെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സംഝോത സ്‌ഫോടന നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. ഹിന്ദുക്കള്‍ ശാന്തരായി ഇരുന്നിട്ടു കാര്യമില്ല. അക്രമത്തിലൂടെ തന്നെ പ്രതികരിക്കണമെന്ന് താന്‍ എല്ലാവരെയും ഉദ്‌ബോധിപ്പിച്ചതായി അസിമാന്ദയുടെ മൊഴിയിലുണ്ട്. മെക്ക മസ്ജിദ്, അജ്മീര്‍ ഷരീശ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു കരുതുന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും അസിമാനന്ദ വെളിപ്പെടുത്തുന്നുണ്ട്. രാജ്യവ്യാപകമായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ പ്രജ്ഞാന്‍ സിംഗ് താക്കൂര്‍, സുനില്‍ജോഷി, ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ എങ്ങനെയൊക്കെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും അസിമാനന്ദ മൊഴിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു ആര്‍ എസ് എസ് പരിപാടിക്കു ശേഷം 2005ല്‍ ഇന്ദ്രേഷ് കുമാര്‍ ശബ്രി ധാമില്‍ വന്നു. മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുനില്‍ ജോഷിയും അവിടെ വന്നു. അദ്ദേഹത്തിനായിരുന്നു ബോംബ് നിര്‍മാണത്തിന്റെ ചുമതല. എന്ത് സഹായം വേണമെങ്കിലും എത്തിച്ചുതരാമെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വാഗ്ദാനം. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് സംഘം തനിക്കു നിര്‍ദേശം നല്‍കിയതെന്ന് അസിമാനന്ദ പറയുന്നു.

സുനില്‍ ജോഷിയും ഭരത് ഭായിയും ഇന്ദ്രേഷിനെ നാഗ്പുരില്‍ വച്ച് കണ്ടിരുന്നുവെന്ന് തനിക്കറിയാമായിരുന്നു. ഭരത്ഭായിയുടെ സാന്നിധ്യത്തിലാണ് ഇന്ദ്രേഷ് സുനില്‍ ജോഷിക്ക് 50,000 രൂപ നല്‍കിയത്. ഇന്ദ്രേഷ് ഐ എസ് ഐ ഏജന്റാണെന്നാണ് കേണല്‍ പുരോഹിത് തന്നോടു പറഞ്ഞിരുന്നത്. ഇതിന്റെ രേഖകളെല്ലാം തന്റെ പക്കലുണ്ടെന്നും പുരോഹിത് അവകാശപ്പെട്ടിരുന്നു. എന്നെ ഈ രേഖകള്‍ അദ്ദേഹം ഒരിക്കലും കാണിച്ചിട്ടില്ലെന്നും അസിമാനന്ദ പറയുന്നു.

അതിനിടെ കേണല്‍ പുരോഹിതിനെതിരായ സൈനിക അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ സൈനിക ട്രിബ്യൂണല്‍ കരസേനയോട് ആവശ്യപ്പെട്ടു. മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പുരോഹിത് തനിക്കെതിരായ സൈനിക അന്വേഷണത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

ജനയുഗം 08.01.11

Friday, January 7, 2011

തെലുങ്കാന പ്രശ്നം : ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം

ആന്ധ്രപ്രദേശ് ഇപ്പോഴത്തെ രീതിയില്‍ നിലനിര്‍ത്തുന്നതാവും ഗുണകരമെന്നതുള്‍പ്പെടെ  ആറിന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വ്യാഴാഴ്ച പരസ്യപ്പെടുത്തി. പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആശയത്തോട് കമീഷന്‍ പൊതുവെ വിയോജിച്ചു.
തെലുങ്കാന പ്രശ്‌നം പരിഹരിക്കുന്നതിനു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമീഷന്‍ 11 മാസം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാറിന് കൈമാറിയത്. രണ്ട് വാല്യങ്ങളിലായി 461 പേജുകളുള്ള  റിപ്പോര്‍ട്ട് എല്ലാ സാധ്യതകളും മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഏകീകൃത ആന്ധ്രയെന്ന സങ്കല്‍പത്തെയാണ് പിന്താങ്ങുന്നത്. സാമ്പത്തിക സുസ്ഥിരത, ആഭ്യന്തര സുരക്ഷ എന്നിവക്ക് ഇതാകും ഗുണകരമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2010 ഫെബ്രുവരിയിലാണ് വിഷയം പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മിറ്റിയെ നിയമിച്ചത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള പ്രധാന രാഷ്ട്രീയ കക്ഷികളുടെ യോഗാനന്തരമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ടി.ആര്‍.എസ്, ബി.ജെ.പി, തെലുങ്കുദേശം ഉള്‍പ്പെടെയുള്ള കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു.
ഐക്യആന്ധ്ര മാറ്റം കൂടാതെ നിലനിര്‍ത്തുമ്പോള്‍ തെലുങ്കാനയുടെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിനു വേണ്ടി ഭരണഘടനാപരവും മറ്റുമായ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിനായി അവകാശാധികാരങ്ങളുള്ള തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കണം.
കമീഷന്‍ മുന്നോട്ടു വെച്ച ആറിന നിര്‍ദേശങ്ങളുടെ ചുരുക്കം ഇങ്ങനെ: 

ഒന്ന്: നിലവിലുള്ള സ്ഥിതി തന്നെ തുടരുക. ഇക്കാര്യത്തില്‍ എല്ലാ കമീഷന്‍ അംഗങ്ങള്‍ക്കും ഏകാഭിപ്രായം.
രണ്ട്:സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക. രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് സ്വന്തം തലസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുക്കുക.
എന്നാല്‍, തെലുങ്കാനയിലെ പ്രക്ഷുബ്ധാവസ്ഥ കണക്കിലെടുത്ത് ഈ സാധ്യത ഒട്ടും പ്രായോഗികമല്ലെന്നും കമീഷന്‍ തന്നെ പറയുന്നു.
മൂന്ന്: രായല തെലുങ്കാന, കോസ്റ്റല്‍ ആന്ധ്ര മേഖല എന്നിങ്ങനെയായി സംസ്ഥാനത്തെ വിഭജിക്കുക. രായല തെലുങ്കാനയുടെ അവിഭാജ്യ ഘടകമായി ഹൈദരാബാദിനെ നിലനിര്‍ത്തുകയും വേണം.
സാമ്പത്തിക ന്യായീകരണം ഉണ്ടെങ്കില്‍ തന്നെയും ഈ നിര്‍ദേശം ഭൂരിഭാഗത്തിനും സ്വീകാര്യമാകാന്‍ സാധ്യതയില്ലെന്ന് കമീഷന്‍.
നാല്: സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുക. എന്നാല്‍, ഈ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നേക്കുമെന്ന് കമീഷന്റെ മുന്നറിയിപ്പ്.
അഞ്ച്: ഹൈദരാബാദിന്റെ നിലവിലുള്ള അതിര്‍ത്തി പ്രകാരം തെലുങ്കാന, സീമാന്ധ്ര സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുക. പുതിയ തലസ്ഥാനം ഉണ്ടാകുന്നതു വരെ ഹൈദരാബാദ് രണ്ടിന്റെയും തലസ്ഥാനമാക്കി നിലനിര്‍ത്തുക.
ഈ നിര്‍ദേശത്തിന് പരിഗണന നല്‍കണം. പൂര്‍ണമായും ന്യായീകരിക്കാന്‍ കഴിയില്ലെങ്കില്‍ തന്നെയും തെലുങ്കാന സംസ്ഥാനമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ പറ്റില്ലെന്ന് കമീഷന്‍ വ്യക്തമാക്കി. രായല സീമ, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദില്‍ സ്ഥിരമായി താമസിക്കുന്നവരും നിക്ഷേപം നടത്തുന്നവരുമായ ആളുകളുടെ ഉത്കണ്ഠ അഭിമുഖീകരിക്കണമെന്നും കമീഷന്‍ പറഞ്ഞു.
തെലുങ്കാന മേഖലയിലെ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന രൂപവത്കരണം ഗുണം ചെയ്‌തേക്കും. എന്നാല്‍, അപകടകരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് അതിടയാക്കും. ഐക്യ ആന്ധ്ര കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ ഏക പോംവഴിയാണ് തെലുങ്കാന സംസ്ഥാന രൂപവത്കരണം. മൂന്ന് മേഖലകളും തമ്മില്‍ സമവായം രൂപപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ് പ്രത്യേക തെലുങ്കാന സംസ്ഥാനം സാധ്യമാവുക.
ആറ്: ആന്ധ്ര  വിഭജിക്കാതെ തെലുങ്കാന മേഖലക്ക് സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുക.
ആറ് നിര്‍ദേശങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം കമീഷന്‍ തന്നെ തള്ളി.ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കി ആന്ധ്രയെ രായല്‍സീമ, തെലുങ്കാന എന്നിങ്ങനെ വിഭജിക്കാം. അതല്ലെങ്കില്‍ സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെയും വിഭജിക്കാം.ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമാക്കാം. എല്ലാ മേഖലകളില്‍ നിന്നും മന്ത്രിമാര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം. തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കാം. നിലവിലുള്ള സ്ഥിതി തുടരുന്നത് സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും. മൊത്തം സംസ്ഥാനത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് ഇതാകും ഗുണകരം. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.
എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും ചില കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക പ്രായോഗികമെല്ലന്ന് കമീഷന്‍. സാമ്പത്തിക വികസനവും മെച്ചപ്പെട്ട സര്‍ക്കാറും ഉണ്ടായാല്‍ എല്ലാ മേഖലകളുടെയും ആശങ്ക പരിഹരിക്കപ്പെടും. വിശാല ദേശീയ താല്‍പര്യങ്ങള്‍ക്കും അതാകും ഗുണകരം -കമീഷന്‍ ഓര്‍മിപ്പിച്ചു.

Thursday, January 6, 2011

ബൊഫോഴ്‌സ്: കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

നാലില്‍മൂന്നിലേറെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി സര്‍ക്കാരിനെ കടപുഴക്കുകയും തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതി കേസ് വീണ്ടും ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും തോക്കുകള്‍ വാങ്ങിയതില്‍ ഇടനിലക്കാരായി നിന്ന ഒട്ടാവിയോ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കൈപ്പറ്റിയ പണത്തിന് നികുതി കൊടുക്കണമെന്ന ആദായനികുതി ട്രിബ്യൂണലിന്റെ വിധിയാണ് കോണ്‍ഗ്രസും സി ബി ഐയും വിശദമായി മുക്കിയ അഴിമതി കേസ് വീണ്ടും സജീവമാക്കിയത്. ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിക്കും ഛദ്ദയ്ക്കും 41 കോടി രൂപ കമ്മിഷനായി ലഭിച്ചിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഈ തുകയ്ക്ക് നിയമപ്രകാരമുള്ള നികുതി ഈടാക്കണമെന്നാണ് ട്രിബ്യൂണലിന്റെ വിധി.

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വവും സി ബി ഐയും പ്രചരിപ്പിച്ച കഥകളുടെ കള്ളത്തരമാണ് ഈ വിധിയിലൂടെ ആദായനികുതി ട്രിബ്യൂണല്‍ തുറന്നു കാട്ടിയിരിക്കുന്നത്. ബൊഫോഴ്‌സ് കമ്പനിയുമായി നടത്തിയ തോക്കിടപാടില്‍ ഇടനിലക്കാരില്ലെന്നും അതുകൊണ്ട് ആര്‍ക്കും കമ്മിഷന്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആയുധ ഇടപാടുകളില്‍ ഇടനിലക്കാരും കമ്മിഷനും പാടില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചതുകൊണ്ട്, ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. കേസ് അന്വേഷിച്ച സി ബി ഐ കോണ്‍ഗ്രസ് പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. കമ്മിഷന്‍ നല്‍കിയതിന് തെളിവില്ലെന്നാണ് സി ബി ഐ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ക്വത്‌റോക്കി കേസില്‍ പ്രതിയാണെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും സി ബി ഐ പറയുന്നു. അതുകൊണ്ട് ക്വത്‌റോക്കിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാണ് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ക്വത്‌റോക്കിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിട്ടെന്നും എന്നിട്ടും ഭൂമുഖത്തൊരിടത്തും ക്വത്‌റോക്കിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സി ബി ഐ പറയുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ വച്ച് ക്വത്‌റോക്കിയെ പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടു തന്നില്ലത്രെ. സി ബി ഐയ്ക്ക് ക്വത്‌റോക്കിയെ കണ്ടെത്താനായില്ലെങ്കിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ക്വത്‌റോക്കിയുടെ ബന്ധങ്ങള്‍ അറിയാവുന്നവര്‍ക്ക് സി ബി ഐയുടെ കള്ളക്കളി നേരത്തെ ബോധ്യമായതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ ഇറ്റാലിയന്‍ വ്യവസായിയാണ് ക്വത്‌റോക്കി. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ഇടപാടുകളില്‍ ക്വത്‌റോക്കി ഇടനിലക്കാരനായിരുന്നു. വന്‍തുകയാണ് കമ്മിഷന്‍ ഇനത്തില്‍ തട്ടിയെടുത്തത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പം ക്വത്‌റോക്കി നന്നായി മുതലെടുക്കുകയും ചെയ്തു.

ബൊഫോഴ്‌സ് ഇടപാടിലെ അഴിമതിയിലൂടെ പൊതു ഖജനാവിനു നഷ്ടമായതില്‍ കൂടുതല്‍ തുക രണ്ടു ദശകത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്ന കേസ് അന്വേഷണത്തിനുവേണ്ടി സി ബി ഐ ചെലവഴിച്ചിട്ടുണ്ട്. അന്വേഷണസംഘങ്ങളെ സി ബി ഐ പലവട്ടം മാറ്റി. അന്വേഷണത്തിന്റെ മറവില്‍ സി ബി ഐ സംഘങ്ങള്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ബൊഫോഴ്‌സ് ഇടപാടില്‍ കമ്മിഷനും അഴിമതിയും ഇല്ലെന്നും ക്വത്‌റോക്കിക്ക് എതിരെ തെളിവില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചശേഷം നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറുകയും ചെയ്തു. പ്രതിപട്ടികയിലുള്ള ക്വത്‌റോക്കിയെ പിടികൂടാന്‍ കഴിയാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന് സി ബി ഐ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി മാത്രമേ കാണാനാവുകയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍കംടാക്‌സ് വകുപ്പ് ബൊഫോഴ്‌സ് ഇടപാടില്‍ ക്വത്‌റോക്കിയും വിന്‍ഛദ്ദയും കമ്മിഷന്‍ കൈപ്പറ്റി എന്ന് അസന്നിദ്ധമായി വ്യക്തമാക്കിയിട്ടും ഇന്നലെയും സി ബി ഐ ആവശ്യപ്പെട്ടത് കേസ് അവസാനിപ്പിക്കണമെന്നാണ്. ബൊഫോഴ്‌സ് കമ്പനിയില്‍ നിന്നും കൈപ്പറ്റിയ തുക, ക്വത്‌റോക്കിയും ഛദ്ദയും നിക്ഷേപിച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ എന്നിവ ഇന്‍കംടാക്‌സ് ട്രിബ്യൂണല്‍ വിധിയില്‍ വിവരിച്ചിട്ടുണ്ട്.

2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ ബൊഫോഴ്‌സ് ഇടപാടിലെ തുക വളരെ വളരെ ചെറുതാണ്. എന്നാല്‍ ഇന്ത്യയില്‍ അഴിമതിക്ക് എതിരായി അതിശക്തമായ ബഹുജന പ്രസ്ഥാനത്തിനു തിരികൊളുത്തിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നു. അഴിമതിയോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ബൊഫോഴ്‌സ് അഴിമതി. അഴിമതി നടത്തിയവര്‍ എത്ര ഉന്നതരായാലും അവരെ പിടികൂടുകയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ചെയ്യുമെന്ന സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും ഇത് തെളിയിക്കുന്നു.

ജനയുഗം മുഖപ്രസംഗം 05.01.11

Wednesday, January 5, 2011

സാമൂഹ്യസുരക്ഷയ്ക്കും വ്യവസായത്തിനും ഊന്നല്‍


സംസ്ഥാനത്ത് 2011-12 സാമ്പത്തികവര്‍ഷത്തേക്ക് 11,030 കോടിരൂപയുടെ വാര്‍ഷികപദ്ധതി അടങ്കലിന് ആസൂത്രണബോര്‍ഡ് യോഗം അംഗീകാരം നല്‍കി. പൊതുവിഭാഗത്തില്‍ 9656.9 കോടി രൂപയും പട്ടികവിഭാഗത്തിനുള്ള പ്രത്യേക ഘടകവിഭാഗത്തില്‍ 1079 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഉപപദ്ധതികള്‍ക്കായി 264 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹ്യസുരക്ഷ, വ്യവസായവികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് പദ്ധതി ഊന്നല്‍ നല്‍കുന്നു. ഗതാഗതം, വിനോദസഞ്ചാരം, ഐടി മേഖലകളില്‍കൂടി തുക വകയിരുത്തി ജനുവരി മൂന്നാംവാരം പദ്ധതി ആസൂത്രണ കമീഷന് സമര്‍പ്പിക്കും. 2011-12ലേക്കുള്ള 11,000 കോടിരൂപ കൂടി കൂട്ടുമ്പോള്‍ 11-ാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്‍ 44,595 കോടി രൂപയായി ഉയരുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11-ാം പദ്ധതിയില്‍ 40,422 കോടി രൂപയുടെ അടങ്കലാണ് ലക്ഷ്യമിട്ടത്. ലക്ഷ്യത്തേക്കാള്‍ 4173 കോടി രൂപയുടെ വര്‍ധന. ഇതോടെ പത്താം പദ്ധതിക്കാലത്ത് ആസൂത്രണത്തിലുണ്ടായ മുരടിപ്പ് സംസ്ഥാനം മുറിച്ചുകടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011-12ലേക്കുള്ള അധിക കേന്ദ്രസഹായം കൂടിയാകുമ്പോള്‍ വാര്‍ഷിക പദ്ധതി അടങ്കല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുശതമാനത്തിലേറെ വര്‍ധിക്കും. 11-ാം പദ്ധതിയിലെ ആദ്യമൂന്നുവര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് യഥാക്രമം 82, 93, 87 ശതമാനം വീതമായിരുന്നു. നടപ്പുവര്‍ഷവും വരുന്ന വര്‍ഷവും പദ്ധതിച്ചെലവ് 90 ശതമാനമാകും. ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ അധികഭാരം ഉണ്ടായിട്ടും പദ്ധതി വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. സാമൂഹ്യ സേവന ക്ഷേമ മേഖലകളിലെ നിക്ഷേപം ഉല്‍പ്പാദനപരമല്ല എന്ന അഭിപ്രായം സര്‍ക്കാരിനില്ല. വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തൊഴിലാളികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പുതുതായി രൂപീകരിച്ച ആരോഗ്യ, ഫിഷറീസ്, വെറ്ററിനറി സര്‍വകലാശാലകള്‍ക്കും വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഉള്‍നാടന്‍ ജലഗതാഗത വികസനം തുടങ്ങിയ അടിസ്ഥാന സൌകര്യമേഖലകള്‍ക്കും അടുത്തവര്‍ഷത്തെ പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 35 ലക്ഷം കുടുംബത്തിന് പ്രയോജനം ലഭിക്കുന്ന സൌജന്യ ആരോഗ്യ സുരക്ഷാപദ്ധതി, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി, 200 വിദ്യാലയത്തില്‍ പെകുട്ടികള്‍ക്കുള്ള ടോയ്ലറ്റ് സൌകര്യം വര്‍ധിപ്പിക്കല്‍, വിദ്യാലയങ്ങളുടെ കെട്ടിടനിര്‍മാണം, സാരമായ വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിമാസം 300 രൂപയുടെ ധനസഹായം, മാരകരോഗം ബാധിച്ചവര്‍ക്ക് സൌജന്യചികിത്സ, ജോലിക്കിടെ അപകടത്തില്‍ വൈകല്യം സംഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍, പരമ്പരാഗത തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വരുമാനത്തോടൊപ്പമുള്ള സഹായപദ്ധതി, നഗര തൊഴിലുറപ്പു പദ്ധതി എന്നിവയ്ക്കും 2011-12ലെ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ശയ്യാവലംബികളായ നിരാലംബരെ സഹായിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള സഹായം പ്രതിമാസം 100 രൂപയില്‍നിന്ന് 300 രൂപയാക്കും. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 450 രൂപവീതം വര്‍ധിപ്പിച്ച് 2500 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിഫലം 1750 രൂപയുമാക്കും. നെല്‍കൃഷി വ്യാപിപ്പിക്കാനും പച്ചക്കറിയുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പ്രാധാന്യം നല്‍കും.

സാമൂഹ്യമേഖലയില്‍ 3771.47കോടി രൂപ

സംസ്ഥാനത്ത് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചത് സാമൂഹ്യസേവന മേഖലയുടെ വികസനത്തിന്. ഈ മേഖലയില്‍ 3771.47 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3649.81 കോടിയായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതമാണ് തൊട്ടുപിന്നില്‍. 2504.05 കോടിരൂപ. കഴിഞ്ഞവര്‍ഷം ഇത് 2197.65 കോടി രൂപയായിരുന്നു. ഊര്‍ജമേഖലയില്‍ 1088 കോടിയും കൃഷി അനുബന്ധ മേഖലകളില്‍ 916.23 കോടിയും ആസൂത്രണബോര്‍ഡ് യോഗം വകയിരുത്തി. സംസ്ഥാനം വായ്പയിലൂടെ സമാഹരിക്കുന്ന 10,418 കോടി, പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നുള്ള 1000 കോടി, തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിക്കുന്ന 2504.05 കോടി, കേന്ദ്രസഹായമായി ലഭിക്കുന്ന 1251 കോടി എന്നിവയില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയായ 4173.24 കോടി രൂപ കഴിച്ചുള്ള തുകയാണ് പദ്ധതി അടങ്കലിനായി കണ്ടെത്തിയത്.

ഗ്രാമീണമേഖലയുടെ വികസനത്തിന് 294.27 കോടി രൂപ, പ്രത്യേകമേഖല- 91.57, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 441.92, വ്യവസായം- 425.98, ഗതാഗതം- 951.32, ശാസ്ത്ര സാങ്കേതികരംഗവും പരിസ്ഥിതിയും- 308.40, പൊതു സാമ്പത്തികസേവനങ്ങള്‍- 175.55, പൊതുസേവനങ്ങള്‍- 31.30 കോടി രൂപ എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വകയിരുത്തലുകള്‍. വിദ്യാഭ്യാസമേഖലയില്‍ 40.14 ശതമാനമാണ് വര്‍ധന. സാമൂഹ്യസുരക്ഷാമേഖലയിലും ക്ഷേമപദ്ധതികളിലുമായി 50.11, പൊതുജനാരോഗ്യം- 53.15, ട്രൈബല്‍ ഫണ്ട്- 48.78, കൃഷിയും അനുബന്ധ വികസനവും- 35.23, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 32.76 എന്നീ നിരക്കുകളിലാണ് വര്‍ധന. വനിതാഘടകപദ്ധതിയില്‍ പത്തുശതമാനമാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇത് വനിതകളുടെ ക്ഷേമപദ്ധതികള്‍ക്കു മാത്രമായി വിനിയോഗിക്കാം.

ഫണ്ട് വിനിയോഗം പട്ടികജാതിവകുപ്പിന് റെക്കോഡ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2009-10) പദ്ധതി നടത്തിപ്പില്‍ 98.84 ശതമാനം തുക ചെലവഴിച്ച പട്ടികജാതി വികസന വകുപ്പിന് ഫണ്ട് വിനിയോഗത്തില്‍ റെക്കോഡ് നേട്ടം. നാലു വര്‍ഷംമുമ്പ് 60 മുതല്‍ 70 ശതമാനംവരെ ചെലവഴിച്ചിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്. പട്ടികജാതി വികസനവകുപ്പ് സംസ്ഥാനതല ഉപദേശകസമതി യോഗത്തില്‍ മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

വകുപ്പ് മൊത്തം 55 പദ്ധതിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കിയത്. ഇതില്‍ 46 സംസ്ഥാന ആസൂത്രണപദ്ധതികളുണ്ട്. 50 ശതമാനം കേന്ദ്രസഹായമുള്ള ആറും 100 ശതമാനം കേന്ദ്രസഹായമുള്ള മൂന്നും പദ്ധതി നടപ്പാക്കി. പ്ളാന്‍ ഫണ്ടായി 49,715.24 ലക്ഷം രൂപ അനുവദിച്ചതില്‍ 47,910.21 ലക്ഷം ചെലവിട്ടു. നോപ്ളാന്‍ ഫണ്ടില്‍ 16,871.18 ലക്ഷം അനുവദിച്ചതില്‍ 13,640.65 ലക്ഷവും ചെലവിട്ടു. നൈപുണ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം, 16 പോസ്റ്മെട്രിക് ഹോസ്റല്‍, മാതൃകാ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, ഓഡിയോവിഷ്വല്‍ വിദ്യാഭ്യാസവും ഭാരതദര്‍ശനവും, പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം തുടങ്ങിയ പദ്ധതികളില്‍ ഏറെ നേട്ടം കൈവരിക്കാന്‍ വകുപ്പിനു കഴിഞ്ഞു. പട്ടികജാതിക്കാരും പരിവര്‍ത്തിത ക്രൈസ്തവരും ഉള്‍പ്പെടെയുള്ള അവശ ജനവിഭാഗങ്ങളുടെ 25,000 രൂപവരെയുള്ള കടം എഴുതിത്തള്ളി. 148 കോടി രൂപയാണ് ഈയിനിത്തില്‍ ചെലവിട്ടത്. അടുത്തവര്‍ഷത്തോടെ പട്ടികജാതി കുടുംബങ്ങളുടെ ഭവനപദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളം വികസന കുതിപ്പിലേക്ക്...


വിവരസാങ്കേതികവിദ്യാ ഭൂപടത്തിലേക്ക്....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പുതുവത്സര സമ്മാനമായ കോഴിക്കോട് സൈബര്‍ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ അനിമഘട്ടത്തില്‍. പാര്‍ക്കിനാവശ്യമായ 43 ഏക്കറില്‍ 31 ഏക്കര്‍ ഏറ്റെടുത്തു. 12 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നിനുമുമ്പ് തന്നെ യൂണിറ്റുകള്‍ തുടങ്ങാനുള്ള താല്‍പര്യത്തോടെ സംരംഭകര്‍ എത്തിത്തുടങ്ങി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങുന്ന നാല് സൈബര്‍ പാര്‍ക്കുകളില്‍ ഒന്നാണ് കോഴിക്കോട്ടേത്. നെല്ലിക്കോട്, പന്തീരാങ്കാവ് വില്ലേജുകളിലായി 43 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികളില്‍നിന്നായി 31 ഏക്കര്‍ ഇതിനകം സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്തു. ഐടി ബില്‍ഡിങ്ങും കോമ ഫെസിലിറ്റി സെന്ററുമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോമണ്‍ഫെസിലിറ്റി സെന്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, എടിഎം, റെസ്റ്റോറന്റ് തുടങ്ങിയവയാണ് ഉണ്ടാകുക. 2.8 കോടി രൂപയാണ് ഇതിനുവേണ്ടി വരുന്ന ചെലവ്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് നിര്‍ദിഷ്ട ഐടി ബില്‍ഡിങ്. 40 കോടി രൂപയാണ് ഐടി കെട്ടിടത്തിന് ചെലവ് കണക്കാക്കുന്നത്.

കോമണ്‍ഫെസിലിറ്റി സെന്ററിനുള്ള ഇരുനില കെട്ടിടം ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനു എ പാഴൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഐടി ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തും. മലബാറിന്റെ വികസനത്തിലും സുപ്രധാന നാഴികക്കല്ലാകും.

കേരള സോപ്സിന് വീണ്ടും നറുമണം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനമായി കേരള സോപ്സില്‍ അഞ്ചുകോടിയുടെ രണ്ടാംഘട്ട വിപുലീകരണ പദ്ധതി അന്തിമഘട്ടത്തില്‍. 2010 ജനുവരി ഒന്നിന് പുതുവര്‍ഷ സമ്മാനമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ പുതിയ ഉല്‍പാദന യൂണിറ്റും ഗോഡൌണുകളും ജനുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ ബജറ്റിലാണ് സോപ്സിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ സാധാരണക്കാരുടെ മനംകവര്‍ന്ന ജനപ്രിയ സോപ്പുകളായ വേപ്പ്, കൈരളി, വാഷ്വെല്‍ എന്നിവയാണ് പുറത്തിറങ്ങുക.

നാളികേരത്തിന്റെ നാട്ടില്‍ പ്രതീക്ഷയുടെ പാര്‍ക്ക്

വടകര: കേര കര്‍ഷകര്‍ക്ക് പ്രത്യാശ പകരുന്ന കുറ്റ്യാടി നാളികേര പാര്‍ക്കിന് ഒരുക്കങ്ങള്‍ തുടങ്ങി. മുന്നൂറ് കോടിയോളം രൂപ മുതല്‍ മുടക്കുന്ന ബൃഹത് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഈ മാസം പൂര്‍ത്തിയാകും. വ്യവസായ മന്ത്രി എളമരം കരീം പങ്കെടുത്ത് ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച ചേരുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കെ കെ ലതിക എംഎല്‍എ അറിയിച്ചു. വേളം പഞ്ചായത്തിലെ മണിമലയില്‍ 131 ഏക്കര്‍ ഭൂമി കെഎസ്ഐഡിസി ഏറ്റെടുക്കും. കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുക. ഭൂമി 25 മുതല്‍ 30 ഏക്കര്‍ വീതമുള്ള പ്ളോട്ടുകളായി തിരിച്ച് സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കും.

നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ പി കുഞ്ഞമ്മദ്കുട്ടി ചെയര്‍മാനായുള്ള കുറ്റ്യാടി ഡവലപ്മെന്റ് സൊസൈറ്റി എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഷെയര്‍ നല്‍കും. പ്രൊജക്ട് ഓഫീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റ്യാടിയില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തിരുന്നു. സംസ്ഥാനത്തെ മികച്ച നാളികേരമായ കുറ്റ്യാടി തേങ്ങ ഉല്‍പാദിപ്പിക്കുന്ന ജില്ലയുടെ മലയോര കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് പദ്ധതി നല്‍കുന്നത്. തെങ്ങിന്റെ വേര് മുതല്‍ ഓലവരെ സര്‍വഭാഗവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കും. തേങ്ങക്ക് ചുരുങ്ങിയത് 15 രൂപയെങ്കിലും ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

'നിര്‍ദേശ്' തറക്കല്ലിടല്‍ ഇന്ന്: കോഴിക്കോടിന്പുതുവത്സര സമ്മാനം

കോഴിക്കോട്: ചാലിയം ആഹ്ളാദത്തിമിര്‍പ്പിലാണ്. രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രൂപകല്‍പനചെയ്യാനുള്ള കേന്ദ്രത്തിന് ചൊവ്വാഴ്ച ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ചാലിയത്ത് പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിടുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം. ചാലിയത്ത് സ്ഥാപിക്കുന്ന നിര്‍ദേശ്-യുദ്ധക്കപ്പല്‍ രൂപകല്‍പനാകേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടും അതിവിപുലമായ മുന്നേറ്റമാണ് കോഴിക്കോടിനും അതുവഴി മലബാറിനുമുണ്ടാക്കുക. സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയ ശ്രമമാണ് ഇവിടെ വിജയിക്കുന്നത്. ഇത്രയും കാലം രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകള്‍ വിദേശ രാജ്യങ്ങളിലാണ് രൂപകല്‍പന ചെയ്തിരുന്നത്. ചാലിയത്ത് 600 കോടി ചെലവില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇനി യുദ്ധക്കപ്പലുകളുടെ രൂപവും ഭാവവും നിശ്ചയിക്കുന്നത് ചാലിയത്താവും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 42.56 ഏക്കര്‍ സ്ഥലമാണ് സൌജന്യമായി വിട്ടുനല്‍കിയത്. സെപ്തംബറില്‍ സ്ഥലം അനുവദിച്ച് മൂന്നുമാസത്തിനകമാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

ബുധനാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷനാകും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, എം കെ രാഘവന്‍ എംപി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുമ്പ് മാതാ പേരാമ്പ്രയുടെ കലാകാരന്മാര്‍ 'ജയ്ഹിന്ദ്' എന്ന പരിപാടിയും ശേഷം 'സര്‍ഗ കേരളം' പരിപാടിയും അരങ്ങേറും.

ബാംബൂപ്ളൈ ഫാക്ടറി ഉദ്ഘാടനം 17 ന്

ഫറോക്ക്: ബാംബൂകോര്‍പറേഷന്റെ നല്ലളത്തെ മുള തറയോട് ഫാക്ടറി 17 ന് ഉദ്ഘാടനം ചെയ്യും. മുള ഉപയോഗിച്ച് തറയോട് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സംരംഭത്തിനാണ് ഇതോടെ തുടക്കമാവുന്നത്. ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടൈലുകള്‍ നിര്‍മിക്കുന്നതിനായി തായ്വാനില്‍നിന്ന് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നല്ലളത്തെത്തിക്കുമെന്ന് ബാംബു കോര്‍പറേഷന്‍ എം ഡി ഡോ. എസ് ഷാനവാസ് അറിയിച്ചു.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റ് ടൈലുകള്‍ പ്രതിമാസം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കും. കേന്ദ്ര-സംസ്ഥാന ഗവമെന്റുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ബാംബു കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ചെറുവണ്ണൂര്‍-നല്ലളം മേഖലാ കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള നല്ലളം ജയന്തി റോഡിലെ വനിതാവ്യവസായ പാര്‍ക്കിലെ സ്ഥലമാണ് ഫാക്ടറിക്കായി വിട്ടുനല്‍കിയത്. പാട്ടത്തിനു നല്‍കിയ ഈ ഭൂമിയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തൃശൂര്‍ യൂണിറ്റാണ് ഫാക്ടറി നിര്‍മിച്ചത്. 12 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതല്‍മുടക്ക്.

ആഭ്യന്തര-വിദേശ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതോടെ അഞ്ഞൂറോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. വയനാട്, നിലമ്പൂര്‍ കാടുകളില്‍ നിന്നെത്തുന്ന മുള ബാബു കോര്‍പറേഷനു കീഴിലെ അഞ്ചു ഫീഡറുകളില്‍നിന്നും സ്ട്രിപ്പാക്കിയാണ് നല്ലത്തെ ഫാക്ടറിയിലെത്തുക.

Monday, January 3, 2011

കേരളത്തെ സംരക്ഷിച്ചത് എല്‍ഡിഎഫിന്റെ ബദല്‍ നയം: കാരാട്ട്

ലോകം സാമ്പത്തികപ്രതിന്ധിയിലായപ്പോഴും കേരളത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണവും പുന:സംഘടനയുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളാണ് കേരളം ലാഭത്തിലാക്കിയത്. കേരളത്തിന്റെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ് കുത്തകമുതലാളികള്‍ ആത്മഹത്യാസംസ്ഥാനങ്ങളാക്കി മാറ്റിയവയില്‍ കേരളം ഉള്‍പ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം കേരളത്തില്‍ പരിഗണിക്കപ്പെട്ടു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ വീടും ഭക്ഷ്യസഹായവുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. ആസിയാന്‍ കാരാറിന്റെ പശ്ചാത്തലത്തിലും കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. 15000 ഹെക്ടര്‍ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം നെല്‍കൃഷി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാരംഗത്ത് മികച്ച നേട്ടമാണ് .

കേന്ദ്രം കൈവെടിഞ്ഞപ്പോഴും പ്രവാസികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കുമായി കേരളം നടത്തിയ പ്രവര്‍ത്തനം മികച്ചതാണ്. ഇടത്തരം- ചെറുകിട വ്യവസായരംഗത്ത് നല്ല പുരോഗതിയുണ്ടായി. ജൈവകൃഷിയും ഭക്ഷ്യവ്യവസായവും ഇനിയും പ്രോല്‍സാഹിപ്പിക്കണം. ജൈവസാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ ഗവേഷണമുണ്ടാകണം. ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച നേട്ടമുണ്ടാക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ കര്‍മ്മശേഷി ഉയര്‍ത്തണം. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ നടപടികള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില ഉയര്‍ത്തിയതോടെ വിലക്കയറ്റം മൂലം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ഭക്ഷ്യരംഗത്തെ വിലക്കയറ്റമാണ് ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുയാണ്. പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വികസനം നേടിയ കേരളത്തില്‍ നിന്നാരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെ സുരക്ഷിത വലയത്തിലാക്കുക ലക്ഷ്യം

പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായ സമൂഹത്തിന്റെ പകുതിയോളം വരുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നിലവിലെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയില്‍ പ്രസക്തമാകുന്നുവെന്ന് മൂന്നാം അന്തരാഷ്ട്ര കേരളപഠന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സാമൂഹ്യസുരക്ഷ എന്ന സിമ്പോസിയം വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ സമഗ്ര സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് രേഖ അവതരിപ്പിച്ച് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

അസംഘടിതമേഖലയില്‍ മുഴുവന്‍ സ്ത്രീതൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ പ്രസവ അവധി ലഭ്യമാക്കാന്‍ കഴിയുന്നത് സുപ്രധാനമായ ഒരു സാമൂഹ്യസുരക്ഷാ നടപടിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനായി എല്ലാ കുഞ്ഞുങ്ങളുടെ പേരിലും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണം. കുറഞ്ഞത് 25,000 രൂപ ഒരു കുട്ടിയുടെ പേരില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയെങ്കിലും ഉറപ്പാക്കാനാകും. ആവശ്യത്തിന് വിദ്യാഭ്യാസവായ്പയും ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിക്കാം. എല്ലാ കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസവും പാഠപുസ്തകവും ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഉച്ചഭക്ഷണവും യുണിഫോമും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. 30,000 രൂപവരെയുള്ള ചികിത്സാസൌകര്യം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉറപ്പുവരുത്തുന്നു. കൂടുതല്‍ തുകയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സില്‍ സ്വമേധയാ ചേരാന്‍ അവസരം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ ജോലി ഉറപ്പാക്കിയും അസംഘടിതമേഖലയില്‍ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി വഴിയും കുറഞ്ഞത് 10,000 രൂപയെങ്കിലും ഒരോ കുടുംബത്തിനും അധിക വരുമാനം ലഭ്യമാക്കാം. 60 വയസ്സ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കണം. രണ്ട് രൂപയ്ക്ക് അരി, സൌജന്യനിരക്കില്‍ പലവ്യഞ്ജനം, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ നിലവിലെ പദ്ധതികളുടെ സംയോജനത്തിലൂടെ സമഗ്രപദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

സിഡിഎസിലെ പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനായി. മന്ത്രി എസ് ശര്‍മ, കുടുംബശ്രീ ഡയറക്ടര്‍ ശാരദ മുരളീധരന്‍, സിഡിഎസിലെ പ്രൊഫസര്‍ ഡോ. പി ശിവാനന്ദന്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സുകുമാരന്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ ജിതേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍ കെ ശശിധരന്‍പിള്ള സ്വാഗതം പറഞ്ഞു.