Wednesday, January 5, 2011

സാമൂഹ്യസുരക്ഷയ്ക്കും വ്യവസായത്തിനും ഊന്നല്‍


സംസ്ഥാനത്ത് 2011-12 സാമ്പത്തികവര്‍ഷത്തേക്ക് 11,030 കോടിരൂപയുടെ വാര്‍ഷികപദ്ധതി അടങ്കലിന് ആസൂത്രണബോര്‍ഡ് യോഗം അംഗീകാരം നല്‍കി. പൊതുവിഭാഗത്തില്‍ 9656.9 കോടി രൂപയും പട്ടികവിഭാഗത്തിനുള്ള പ്രത്യേക ഘടകവിഭാഗത്തില്‍ 1079 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഉപപദ്ധതികള്‍ക്കായി 264 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സാമൂഹ്യസുരക്ഷ, വ്യവസായവികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് പദ്ധതി ഊന്നല്‍ നല്‍കുന്നു. ഗതാഗതം, വിനോദസഞ്ചാരം, ഐടി മേഖലകളില്‍കൂടി തുക വകയിരുത്തി ജനുവരി മൂന്നാംവാരം പദ്ധതി ആസൂത്രണ കമീഷന് സമര്‍പ്പിക്കും. 2011-12ലേക്കുള്ള 11,000 കോടിരൂപ കൂടി കൂട്ടുമ്പോള്‍ 11-ാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്‍ 44,595 കോടി രൂപയായി ഉയരുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11-ാം പദ്ധതിയില്‍ 40,422 കോടി രൂപയുടെ അടങ്കലാണ് ലക്ഷ്യമിട്ടത്. ലക്ഷ്യത്തേക്കാള്‍ 4173 കോടി രൂപയുടെ വര്‍ധന. ഇതോടെ പത്താം പദ്ധതിക്കാലത്ത് ആസൂത്രണത്തിലുണ്ടായ മുരടിപ്പ് സംസ്ഥാനം മുറിച്ചുകടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011-12ലേക്കുള്ള അധിക കേന്ദ്രസഹായം കൂടിയാകുമ്പോള്‍ വാര്‍ഷിക പദ്ധതി അടങ്കല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുശതമാനത്തിലേറെ വര്‍ധിക്കും. 11-ാം പദ്ധതിയിലെ ആദ്യമൂന്നുവര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് യഥാക്രമം 82, 93, 87 ശതമാനം വീതമായിരുന്നു. നടപ്പുവര്‍ഷവും വരുന്ന വര്‍ഷവും പദ്ധതിച്ചെലവ് 90 ശതമാനമാകും. ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ അധികഭാരം ഉണ്ടായിട്ടും പദ്ധതി വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. സാമൂഹ്യ സേവന ക്ഷേമ മേഖലകളിലെ നിക്ഷേപം ഉല്‍പ്പാദനപരമല്ല എന്ന അഭിപ്രായം സര്‍ക്കാരിനില്ല. വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തൊഴിലാളികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പുതുതായി രൂപീകരിച്ച ആരോഗ്യ, ഫിഷറീസ്, വെറ്ററിനറി സര്‍വകലാശാലകള്‍ക്കും വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഉള്‍നാടന്‍ ജലഗതാഗത വികസനം തുടങ്ങിയ അടിസ്ഥാന സൌകര്യമേഖലകള്‍ക്കും അടുത്തവര്‍ഷത്തെ പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 35 ലക്ഷം കുടുംബത്തിന് പ്രയോജനം ലഭിക്കുന്ന സൌജന്യ ആരോഗ്യ സുരക്ഷാപദ്ധതി, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി, 200 വിദ്യാലയത്തില്‍ പെകുട്ടികള്‍ക്കുള്ള ടോയ്ലറ്റ് സൌകര്യം വര്‍ധിപ്പിക്കല്‍, വിദ്യാലയങ്ങളുടെ കെട്ടിടനിര്‍മാണം, സാരമായ വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിമാസം 300 രൂപയുടെ ധനസഹായം, മാരകരോഗം ബാധിച്ചവര്‍ക്ക് സൌജന്യചികിത്സ, ജോലിക്കിടെ അപകടത്തില്‍ വൈകല്യം സംഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍, പരമ്പരാഗത തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വരുമാനത്തോടൊപ്പമുള്ള സഹായപദ്ധതി, നഗര തൊഴിലുറപ്പു പദ്ധതി എന്നിവയ്ക്കും 2011-12ലെ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ശയ്യാവലംബികളായ നിരാലംബരെ സഹായിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള സഹായം പ്രതിമാസം 100 രൂപയില്‍നിന്ന് 300 രൂപയാക്കും. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 450 രൂപവീതം വര്‍ധിപ്പിച്ച് 2500 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിഫലം 1750 രൂപയുമാക്കും. നെല്‍കൃഷി വ്യാപിപ്പിക്കാനും പച്ചക്കറിയുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പ്രാധാന്യം നല്‍കും.

സാമൂഹ്യമേഖലയില്‍ 3771.47കോടി രൂപ

സംസ്ഥാനത്ത് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചത് സാമൂഹ്യസേവന മേഖലയുടെ വികസനത്തിന്. ഈ മേഖലയില്‍ 3771.47 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3649.81 കോടിയായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതമാണ് തൊട്ടുപിന്നില്‍. 2504.05 കോടിരൂപ. കഴിഞ്ഞവര്‍ഷം ഇത് 2197.65 കോടി രൂപയായിരുന്നു. ഊര്‍ജമേഖലയില്‍ 1088 കോടിയും കൃഷി അനുബന്ധ മേഖലകളില്‍ 916.23 കോടിയും ആസൂത്രണബോര്‍ഡ് യോഗം വകയിരുത്തി. സംസ്ഥാനം വായ്പയിലൂടെ സമാഹരിക്കുന്ന 10,418 കോടി, പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നുള്ള 1000 കോടി, തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിക്കുന്ന 2504.05 കോടി, കേന്ദ്രസഹായമായി ലഭിക്കുന്ന 1251 കോടി എന്നിവയില്‍ സംസ്ഥാനത്തിന്റെ കടബാധ്യതയായ 4173.24 കോടി രൂപ കഴിച്ചുള്ള തുകയാണ് പദ്ധതി അടങ്കലിനായി കണ്ടെത്തിയത്.

ഗ്രാമീണമേഖലയുടെ വികസനത്തിന് 294.27 കോടി രൂപ, പ്രത്യേകമേഖല- 91.57, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 441.92, വ്യവസായം- 425.98, ഗതാഗതം- 951.32, ശാസ്ത്ര സാങ്കേതികരംഗവും പരിസ്ഥിതിയും- 308.40, പൊതു സാമ്പത്തികസേവനങ്ങള്‍- 175.55, പൊതുസേവനങ്ങള്‍- 31.30 കോടി രൂപ എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വകയിരുത്തലുകള്‍. വിദ്യാഭ്യാസമേഖലയില്‍ 40.14 ശതമാനമാണ് വര്‍ധന. സാമൂഹ്യസുരക്ഷാമേഖലയിലും ക്ഷേമപദ്ധതികളിലുമായി 50.11, പൊതുജനാരോഗ്യം- 53.15, ട്രൈബല്‍ ഫണ്ട്- 48.78, കൃഷിയും അനുബന്ധ വികസനവും- 35.23, ജലസേചനവും വെള്ളപ്പൊക്ക നിവാരണവും- 32.76 എന്നീ നിരക്കുകളിലാണ് വര്‍ധന. വനിതാഘടകപദ്ധതിയില്‍ പത്തുശതമാനമാണ് തുക വകയിരുത്തിയിട്ടുള്ളത്. ഇത് വനിതകളുടെ ക്ഷേമപദ്ധതികള്‍ക്കു മാത്രമായി വിനിയോഗിക്കാം.

ഫണ്ട് വിനിയോഗം പട്ടികജാതിവകുപ്പിന് റെക്കോഡ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2009-10) പദ്ധതി നടത്തിപ്പില്‍ 98.84 ശതമാനം തുക ചെലവഴിച്ച പട്ടികജാതി വികസന വകുപ്പിന് ഫണ്ട് വിനിയോഗത്തില്‍ റെക്കോഡ് നേട്ടം. നാലു വര്‍ഷംമുമ്പ് 60 മുതല്‍ 70 ശതമാനംവരെ ചെലവഴിച്ചിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്. പട്ടികജാതി വികസനവകുപ്പ് സംസ്ഥാനതല ഉപദേശകസമതി യോഗത്തില്‍ മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

വകുപ്പ് മൊത്തം 55 പദ്ധതിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടപ്പാക്കിയത്. ഇതില്‍ 46 സംസ്ഥാന ആസൂത്രണപദ്ധതികളുണ്ട്. 50 ശതമാനം കേന്ദ്രസഹായമുള്ള ആറും 100 ശതമാനം കേന്ദ്രസഹായമുള്ള മൂന്നും പദ്ധതി നടപ്പാക്കി. പ്ളാന്‍ ഫണ്ടായി 49,715.24 ലക്ഷം രൂപ അനുവദിച്ചതില്‍ 47,910.21 ലക്ഷം ചെലവിട്ടു. നോപ്ളാന്‍ ഫണ്ടില്‍ 16,871.18 ലക്ഷം അനുവദിച്ചതില്‍ 13,640.65 ലക്ഷവും ചെലവിട്ടു. നൈപുണ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം, 16 പോസ്റ്മെട്രിക് ഹോസ്റല്‍, മാതൃകാ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, ഓഡിയോവിഷ്വല്‍ വിദ്യാഭ്യാസവും ഭാരതദര്‍ശനവും, പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം തുടങ്ങിയ പദ്ധതികളില്‍ ഏറെ നേട്ടം കൈവരിക്കാന്‍ വകുപ്പിനു കഴിഞ്ഞു. പട്ടികജാതിക്കാരും പരിവര്‍ത്തിത ക്രൈസ്തവരും ഉള്‍പ്പെടെയുള്ള അവശ ജനവിഭാഗങ്ങളുടെ 25,000 രൂപവരെയുള്ള കടം എഴുതിത്തള്ളി. 148 കോടി രൂപയാണ് ഈയിനിത്തില്‍ ചെലവിട്ടത്. അടുത്തവര്‍ഷത്തോടെ പട്ടികജാതി കുടുംബങ്ങളുടെ ഭവനപദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

No comments: