Friday, May 20, 2011

യുഡിഎഫില്‍ ജാതി പറഞ്ഞ് കസേര പിടിക്കാന്‍ നെട്ടോട്ടം

അധികാരക്കസേര പിടിക്കാനുള്ള യുദ്ധത്തില്‍ ജാതിയും ആയുധമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ . ജാതിയും മതവും പറഞ്ഞ് മന്ത്രിക്കസേര ഉറപ്പിക്കാനുള്ള യജ്ഞത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എരിവുപകരുന്നു. നായര്‍സമുദായത്തില്‍ ജനിച്ചുപോയതുകൊണ്ട് തന്നെ ബ്രാന്‍ഡുചെയ്യുന്നു എന്നാണ് ചെന്നിത്തല പറയുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരിലെ ഈഴവരുടെ കണക്ക് ചൂണ്ടിക്കാട്ടി അവകാശവാദം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി പി സി ജോര്‍ജിനെ മറുപക്ഷം രംഗത്തിറക്കി. ഈഴവരുടെ വോട്ട് യുഡിഎഫിന് കിട്ടിയിട്ടില്ലെന്നും മന്ത്രിമാരെ ആവശ്യപ്പെടാന്‍ ഈഴവര്‍ക്ക് എന്താണവകാശമെന്നുമാണ് ജോര്‍ജ് ചോദിച്ചത്. യുഡിഎഫ് ഘടകകക്ഷികളുടെ വിലപേശലും കരുനീക്കങ്ങളും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കുകയാണ്. ജാതിതിരിച്ച് സീറ്റും മന്ത്രിപദവും ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ് മുന്നില്‍.

ജാതിപ്രാതിനിധ്യം പൂര്‍ണമായി ഉറപ്പാക്കാനാകാതെ പോയതാണ് സത്യപ്രതിജ്ഞ രണ്ടു ദിവസം നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതമായത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ , മന്ത്രിമാരില്‍ പ്രമുഖ ജാതികളുടെ പങ്കാളിത്തമായില്ലെന്നു കണ്ടാണ് സത്യപ്രതിജ്ഞ നീട്ടിയത്. കോണ്‍ഗ്രസിലെ ഏതാനും എംഎല്‍എമാരെ ചുറ്റിപ്പറ്റി ദിവസങ്ങളായി നടക്കുന്ന ചര്‍ച്ച ജാതിപ്രാതിനിധ്യം അടിസ്ഥാനമാക്കിയുള്ള സാധ്യതകളെക്കുറിച്ചുമാത്രമാണ്. ഭരണപരിചയമോ മികവോ രാഷ്ട്രീയപാരമ്പര്യമോ അല്ല സമുദായാംഗത്വംമാത്രമാണ് മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവര്‍ . അഴിമതിക്കേസില്‍ കുടുങ്ങിയാലും ജാതി കാട്ടി കസേര പിടിക്കാമെന്ന അവസ്ഥയാണ്. ഭക്ഷ്യമന്ത്രിയായിരിക്കെ അഴിമതിക്കേസിലകപ്പെട്ട് വിചാരണ നേരിടുന്ന അടൂര്‍ പ്രകാശിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മാധ്യമങ്ങള്‍ വാദിക്കുന്നത് ജാതിബലം അടിസ്ഥാനമാക്കിമാത്രമാണ്.

മത- സാമുദായിക ഇടപെടലുകള്‍ക്കെതിരെ എന്തെങ്കിലും പറയാനല്ല, എരിതീയില്‍ എണ്ണയൊഴിക്കുംവിധം സ്വന്തം കാര്യത്തിലും സാമുദായികവാദം ഉയര്‍ത്തുകയാണ് ചെന്നിത്തല ചെയ്തത്. നായര്‍സമുദായത്തില്‍ ജനിച്ചുപോയതിന് തന്നെ ബ്രാന്‍ഡുചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ചെന്നിത്തല ചാനല്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിപദത്തിലേക്ക് സമുദായപരിവേഷം ചെന്നിത്തലയ്ക്ക് തുണയാകുന്നതായി കോണ്‍ഗ്രസിലെ ഒരു വിഭാഗംതന്നെ പ്രചരിപ്പിച്ചിരുന്നു.

മത- സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പരസ്യമായ ഇടപെടലാണ് നടത്തിയത്. എല്‍ഡിഎഫിനെതിരെ ജാതി- മത വികാരം ഇളക്കിവിടാനുള്ള സംഘടനകളുടെ നീക്കം ഇതിലുള്‍പ്പെടുന്ന വലിയ വിഭാഗം ജനങ്ങള്‍ തള്ളി. എന്നാല്‍ , നല്ലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനായി. നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ജാതിയും മതവും ഉയര്‍ത്തിപ്പിടിച്ചുള്ള വിലപേശല്‍ ആരംഭിച്ചു. ദീര്‍ഘകാലം മുമ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത ധനവകുപ്പ് കേരള കോണ്‍ഗ്രസിന്റെ കാല്‍ക്കീഴില്‍ വച്ചുകൊടുക്കേണ്ടിവന്നു. കാല്‍നൂറ്റാണ്ടിനുശേഷമാണ് ധനവകുപ്പ് കെ എം മാണിയുടെ കൈയിലെത്തുന്നത്. കോണ്‍ഗ്രസ് ഏറെക്കാലം കൈയില്‍ വച്ചതാണ് ഭക്ഷ്യവകുപ്പ്. ഏറ്റവും സുപ്രധാനമായ ഈ വകുപ്പ് ഉമ്മന്‍ചാണ്ടി പണ്ട് പുകച്ച് പുറത്തുചാടിച്ച ടി എം ജേക്കബ്ബിനെ ഏല്‍പ്പിക്കേണ്ടിവന്നു.

സാമുദായികശക്തികളുടെ സമ്മര്‍ദത്തിന് കീഴ്പെടുന്നതിനെതിരെ കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പാസാക്കിയ പ്രമേയങ്ങള്‍ക്ക് കണക്കില്ല. വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നതിനപ്പുറം ഇക്കൂട്ടരുടെ ആദര്‍ശനിലവിളിക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നത്.

deshabhimani 20.05.11

Thursday, May 19, 2011

ഇസ്രായേലിന്റെ ക്രൂരത

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ 63-ാം വാര്‍ഷികം നിരായുധരായ പതിനഞ്ചു പലസ്തീന്‍കാരെ കൊലചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പട്ടാളം ആഘോഷിച്ചത്. ഇസ്രായേലിന്റെ ഗാസ, ലബനോണ്‍, സിറിയ അതിര്‍ത്തികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പലസ്തീന്‍കാരെയാണ് പട്ടാളം അരുംകൊല ചെയ്തത്. നൂറുകണക്കിനു പലസ്തീന്‍കാര്‍ക്ക് പട്ടാളം നടത്തിയ വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ നാള്‍ മുതല്‍ പസ്തീന്‍കാര്‍ക്ക് എതിരെ തുടരുന്ന കൊടും ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മെയ് 15 ന് നടന്ന കൊലകള്‍.

പലസ്തീന്‍കാര്‍ക്കു നേരെ നടന്ന അക്രമത്തെ പല രാജ്യങ്ങളും ജനാധിപത്യ സംഘടനകളും അപലപിച്ചെങ്കിലും ലോകത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ കുത്തക സ്വയം അവകാശപ്പെടുന്ന അമേരിക്കയും പ്രസിഡന്റ് ബരാക് ഒബാമയും അത് കണ്ടതായിപോലും നടിച്ചില്ല. ഇസ്രായേലിന്റെ ആക്രമണം ന്യായമാണെന്നാണ് അമേരിക്കയുടെ പക്ഷം. ലിബിയയില്‍ ഗദ്ദാഫിയുടെ പട്ടാളം മനുഷ്യാവകാശ ലംഘനം നടത്തുകയും സാധാരണ പൗരന്മാരെ വെടിവെയ്ക്കുകയും ചെയ്യുന്നത് തടയാന്‍ ലിബിയയ്ക്കു നേരെ വ്യോമാക്രമണത്തിനു നേതൃത്വം നല്‍കുന്ന രാഷ്ട്രമാണ് അമേരിക്ക. അമേരിക്കയും നാറ്റോയും നടത്തിവരുന്ന വ്യോമാക്രമണത്തില്‍ നൂറു കണക്കിനു ലിബിയക്കാര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനു പകരം വീട്ടാന്‍ ഗദ്ദാഫി  സേന വിമതരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ സൈനിക നടപടികള്‍ ശക്തിപ്പെടുത്തുന്നു. അമേരിക്കയുടെയും സഖ്യശക്തികളുടെയും അതേപോലെ ഗദ്ദാഫി സേനയുടെയും ആക്രമണങ്ങള്‍ക്കിരയാവുന്നത് ലിബിയയിലെ സാധാരണക്കാരാണ്. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും കൂടിയാലോചനകളിലൂടെ പ്രശ്‌നം പരിഹരിക്കാനുമുള്ള ഗദ്ദാഫിയുടെ നിര്‍ദേശം അമേരിക്കയും നാറ്റോയും തള്ളുകയും ചെയ്തു. മനുഷ്യാവകാശവും സാധാരണ പൗരന്മാരുടെ ജീവനും സംരക്ഷിക്കുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ലിബിയയുടെ അനുഭവം തെളിയിക്കുന്നു.

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതു മുതല്‍ പലസ്തീന്‍കാര്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നത് അമേരിക്കയാണ്. ഏഴ് ലക്ഷത്തിലധികം പലസ്തീന്‍കാരെ ജനിച്ച നാട്ടില്‍ നിന്നും ബലപ്രയോഗത്തിലൂടെ ആട്ടിപായിച്ചുകൊണ്ടാണ് ഇസ്രായേല്‍ രാഷ്ട്രം 1948 ല്‍ ജന്മം കൊണ്ടത്. പലസ്തീന്‍കാരുടെ വീടും ഭൂമിയുമെല്ലാം ഇസ്രായേലില്‍ തട്ടിയെടുത്തു. മാതൃഭൂമിയില്‍ തിരിച്ചുവരാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ലബനോണ്‍, സിറിയ, ജോര്‍ദ്ദാന്‍ തുടങ്ങിയ അയല്‍ അറബ് രാജ്യങ്ങളിലും ഇസ്രായേല്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങളിലുമായി നരകതുല്യമായ ജീവിതം നയിക്കുകയാണ് ലക്ഷക്കണക്കിനു പലസ്തീന്‍കാര്‍. അവരുടെ മനുഷ്യാവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നത് കാണാന്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തയ്യാറല്ല. ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് എതിരെ നിഷ്ഠൂര ആക്രമണങ്ങള്‍ തുടരാന്‍ ഇസ്രായേലിനു കരുത്തുപകരുന്നത് അമേരിക്കയുടെ നിര്‍ലോഭമായ സഹായമാണ്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അപലപിക്കാന്‍പോലും അമേരിക്ക തയ്യാറല്ല. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് എതിരെ വരുന്ന പ്രമേയങ്ങളെല്ലാം വീറ്റോ ചെയ്ത് ആക്രമണങ്ങളെ ന്യായീകരിക്കാന്‍ അമേരിക്ക സദാസന്നദ്ധമാകുന്നു. ഇസ്രായേല്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങളില്‍ പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്നെതിരായ നീക്കങ്ങള്‍ക്ക് തടയിടുന്നതും അമേരിക്കയാണ്.

പലസ്തീന്‍കാര്‍ക്കും മറ്റ് അറബ് ജനതകള്‍ക്കുമെതിരെ ഇസ്രായേലിനെ ആക്രമണ സജ്ജമാക്കി നിര്‍ത്തുന്നത് അമേരിക്കയാണ്. നൂറിലധികം ആണവായുധങ്ങളുള്ള ശക്തിയായി തീരാന്‍ ഇസ്രായേലിനു കഴിഞ്ഞത് അമേരിക്കയുടെ സഹായം കൊണ്ടാണെന്നത് ഒരു രഹസ്യമല്ല. സൈനിക കരുത്തിന്റെ ബലത്തില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സര്‍വ സഹായങ്ങളും ചെയ്യുന്ന അമേരിക്കയുടെ മനുഷ്യാവകാശ പ്രേമം വെറും കാപട്യമാണ്. ഇസ്രായേല്‍ സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ നടത്തിയ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാന്‍പോലും അമേരിക്ക തയ്യാറാകാതിരുന്നത് അമേരിക്കന്‍ ഭരണാധികാരികളുടെ തനിനിറം തുറന്നു കാട്ടുന്നു.

janayugom editorial 18.05.11

Wednesday, May 18, 2011

എണ്ണക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു

അടിക്കടി ഇന്ധനവില കൂട്ടി ജനത്തിന്റെ പോക്കറ്റടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടത്തുന്നതു കോടികളുടെ ധൂര്‍ത്ത്‌. വിലവര്‍ധന ന്യായീകരിക്കാന്‍ നിരത്തുന്നതു കല്ലുവച്ച നുണകള്‍.

ഒന്നാംനമ്പര്‍ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐ.ഒ.സി)തന്നെയാണു ധൂര്‍ത്തിലും നുണയിലും ഒന്നാമന്‍. കഴിഞ്ഞ ഡിസംബര്‍ 31 വരെ ഒമ്പതുമാസത്തിനുള്ളില്‍ ഐ.ഒ.സിയുടെ വിറ്റുവരവ്‌ 23,4901.73 കോടി രൂപയാണെന്നു കമ്പനിയുടെ ബാലന്‍സ്‌ഷീറ്റ്‌ വ്യക്‌തമാക്കുന്നു. അതുവരെയുള്ള ലാഭം 35,40.32 കോടി. 2009-10ല്‍ കമ്പനിയുടെ വിറ്റുവരവ്‌ 27,1074 കോടിയും ലാഭം 10221 കോടിയുമാണെന്ന്‌ ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി പറയുന്നു. മറ്റു പൊതുമേഖലാ കമ്പനികളും നേട്ടം കൊയ്‌തിട്ടുണ്ട്‌. എണ്ണവില കൂട്ടാനായി അണ്ടര്‍ റിക്കവറി എന്ന ഓമനപ്പേരില്‍ ഈ കമ്പനികള്‍ ഒത്തുചേരുകയാണു പതിവ്‌.

ഐ.ഒ.സിയില്‍ ആകെ 34,353 ഉദ്യോഗസ്‌ഥരുണ്ട്‌.ഇതില്‍ 14,644 പേരും ഓഫീസര്‍മാരാണ്‌. എ മുതല്‍ ഐ വരെയുള്ള ഗ്രേഡുകാരാണിവര്‍. എ ഗ്രേഡുകാര്‍ 4314, ബി-2697, സി-2915 ഇങ്ങനെയാണ്‌ ഇവരുടെ എണ്ണം. ഡി മുതല്‍ ഐ വരെ ഗ്രേഡുകളില്‍ ഓഫീസര്‍മാര്‍ രണ്ടായിരത്തില്‍ താഴെയാണെന്നു മാത്രം. ശമ്പളസ്‌കെയില്‍ 24,900-50,500 രൂപയില്‍ തുടങ്ങുന്നു. 80,000-12,50,00 രൂപയാണു ചെയര്‍മാന്റെ ശമ്പള സ്‌കെയില്‍. ശരാശരിയെടുത്താല്‍ ഓഫീസര്‍മാരെ പോറ്റാന്‍ മാത്രം കമ്പനിക്കു വര്‍ഷം 800 കോടിയോളം രൂപ പൊടിക്കണം. രാജ്യാന്തര വിപണിയില്‍ ഓഹരിവില ഉയര്‍ത്താനുള്ള ശ്രമത്തിലാണു കമ്പനി. വിദേശകമ്പനികള്‍ക്ക്‌ ഓഹരികള്‍ വെട്ടിമുറിച്ചു കൊടുക്കുകയാണു ലക്ഷ്യം.

അതിനായി കമ്പനി കോടികള്‍ വാരിയെറിഞ്ഞുള്ള പരസ്യപ്രചാരണമാണു നടത്തുന്നത്‌. ഐ.ഒ.സി. ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇപ്പോള്‍ 55 തരം മാധ്യമപരസ്യങ്ങളുണ്ട്‌. കൂടാതെ പബ്ലിക്‌ റിലേഷന്‍സ്‌ പ്രവര്‍ത്തനങ്ങള്‍, ചുവര്‍പരസ്യങ്ങള്‍, റോഡ്‌ ഷോകള്‍ എന്നിവയെല്ലാം ഏജന്‍സികളെ കരാറേല്‍പ്പിച്ചിരിക്കുന്നു. കോര്‍പറേറ്റ്‌ പരസ്യങ്ങള്‍-11, ഓട്ടോഗ്യാസ്‌-5, എക്‌സ്ട്രാ റിവാര്‍ഡ്‌സ്-6, എക്‌സ്ട്രാ മൈല്‍-2, എക്‌സ്ട്രാ പ്രീമിയം-4, എക്‌സ്ട്രാ കെയര്‍-7, എക്‌സ്ട്രാ പവര്‍-7, സെര്‍വോ ലൂബ്രിക്കന്റ്‌സ്-8, ഊര്‍ജസംരക്ഷണം-5 എന്നിങ്ങനെയാണു നിലവില്‍ പരസ്യങ്ങളുടെ എണ്ണം. 2009-ല്‍ കമ്പനി സുവര്‍ണജൂബിലി ആഘോഷിച്ചത്‌ ആര്‍ഭാടമായിട്ടാണ്‌.

രാജ്യത്ത്‌ ആവശ്യമായ ക്രൂഡോയിലിന്റെ 70 ശതമാനത്തോളമാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ബാക്കി 30% ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നു. ജനകീയ ഇന്ധനങ്ങളുടെ വില നിര്‍ണയിക്കുമ്പോള്‍ ക്രൂഡോയിലിന്റെ രാജ്യാന്തരവില മാത്രമാണു നോക്കാറുള്ളത്‌. ഇന്ത്യയില്‍ കുഴിച്ചെടുക്കുന്ന അസംസ്‌കൃത എണ്ണയ്‌ക്കും ഇതേ വിലയിട്ടാണ്‌ ഉപയോക്‌താക്കളെ ചൂഷണം ചെയ്യുന്നത്‌. പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന്‌ എടുത്തുകളയുന്നതടക്കമുള്ള ജനദ്രോഹ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചത്‌ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ്‌. എണ്ണവില കഴിഞ്ഞവര്‍ഷം ബാരലിന്‌ 50 ഡോളറായി ഇടിഞ്ഞപ്പോള്‍ നഷ്‌ടം സഹിക്കാനാകാതെ ഔട്ട്‌ലെറ്റുകള്‍ പൂട്ടിയിടേണ്ടിവന്ന അനുഭവം ഈ കമ്പനികള്‍ക്കുണ്ട്‌. പെട്രോള്‍ വില നിയന്ത്രണമില്ലാതെ കൂടിത്തുടങ്ങിയപ്പോള്‍ ഇവര്‍ക്കു കൊള്ളലാഭമായി.

സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും അവര്‍തന്നെ കുഴിച്ചെടുക്കുന്ന ആഭ്യന്തര പെട്രോളിയമാണെന്നതാണു കാരണം. തന്ത്രം എന്തായാലും പൊതുമേഖലാ കമ്പനികളുടെയത്ര വിലവര്‍ധന റിലയന്‍സ്‌, എസ്സാര്‍ പമ്പുകളില്‍ ഇപ്പോഴില്ല. ഇവരുടെ സന്മനസുപോലും ജനങ്ങളോടു കാട്ടാതെയാണു പൊതുമേഖലാ കമ്പനികള്‍ വിലകൂട്ടിയത്‌.

എണ്ണവില വീപ്പയ്‌ക്ക് 77 ഡോളര്‍ ആയിരുന്നപ്പോഴാണു കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം നീക്കി ലിറ്ററിന്‌ 1.77 രൂപ കൂട്ടിയത്‌. തുടര്‍ന്ന്‌ ഇതുവരെ 13.21 രൂപ വര്‍ധിപ്പിച്ചു. ഒരു വീപ്പയില്‍ 160 ലിറ്റര്‍ ക്രൂഡോയിലാണുള്ളത്‌. ഇതനുസരിച്ചു ക്രൂഡോയില്‍ ലിറ്ററിന്‌ ഏഴുരൂപയേ ഇക്കാലയളവില്‍ കൂടിയിട്ടുള്ളൂ. പെട്രോള്‍ വില ഇതിന്റെ ഇരട്ടിയോളമാണു കൂടിയത്‌ (13.21).

കമ്പനികള്‍ക്കു നഷ്‌ടമാണെന്ന പ്രചാരണമാണു മറ്റൊരു നുണ. എണ്ണക്കമ്പനികളുടെ എല്ലാ ബിസിനസുകളും നോക്കുമ്പോള്‍ ലാഭമാണു കാണിക്കുന്നത്‌. ചെറിയ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. നികുതിനിരക്ക്‌ അയല്‍രാജ്യങ്ങളേക്കാള്‍ കുറവാണെന്ന വാദമാണു മറ്റൊരു പൊള്ളത്തരം. പെട്രോളിന്‌ ശ്രീലങ്ക 37, തായ്‌ലന്‍ഡ്‌ 24 , പാകിസ്‌താന്‍ 30 എന്നിങ്ങനെ നികുതി ചുമത്തുമ്പോള്‍ ഇന്ത്യ 51% നികുതി ഈടാക്കുന്നു. ഡീസല്‍ നികുതി യഥാക്രമം 20, 15, 15, 30% (ഇന്ത്യ) എന്നിങ്ങനെയാണ്‌.

സര്‍ക്കാരിനു ലക്ഷത്തിലധികം കോടിയുടെ വരുമാനനഷ്‌ടമെന്ന വാദമാണു മറ്റൊരു നുണ. ഇന്ധന സബ്‌സിഡിയെ നഷ്‌ടത്തിന്റെ ഗണത്തില്‍പ്പെടുത്തുന്ന ക്രൂരതയാണിത്‌. മറുഭാഗത്തു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്‌ ഇന്ധനനികുതിയായി പിരിച്ചെടുക്കുന്നതു നടപ്പുവര്‍ഷം 1,20,000 കോടിയാണ്‌. 


'അണ്ടര്‍ റിക്കവറി' എണ്ണക്കമ്പനിയുടെ നഷ്‌ടമല്ല; ചൂഷണത്തിന്റെ പുതിയ പേര്‌ 

ക്രൂഡോയില്‍ വില ഈ നിലയില്‍ തുടര്‍ന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി ഈ വര്‍ഷം രണ്ടുലക്ഷം കോടി രൂപയിലെത്തുമെന്നാണ്‌ പെട്രോളിയം സെക്രട്ടറിയുടെ പുതിയ ദുഃഖം. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ വ്യാകുലത. ഇതിനായി പറയുന്ന 'അണ്ടര്‍ റിക്കവറി' എന്ന സാങ്കേതിക പദം ശുദ്ധതട്ടിപ്പാണ്‌. കമ്പനികള്‍ക്ക്‌ ഭീമമായ നഷ്‌ടമാണെന്നു കേള്‍ക്കുന്നവര്‍ ധരിക്കും.

'അണ്ടര്‍ റിക്കവറി' എന്ന പദം എണ്ണക്കമ്പനികളുടെ ബാലന്‍സ്‌ ഷീറ്റിലില്ല. ഇതില്‍ ലാഭം മാത്രമാണ്‌ കാണിച്ചിട്ടുള്ളത്‌. 'അണ്ടര്‍ റിക്കവറി'യും നഷ്‌ടം എന്ന പദവുമായി പുലബന്ധമില്ലെന്നര്‍ത്ഥം. അസംസ്‌കൃത വസ്‌തു ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു ഉല്‍പ്പന്നത്തിന്‌ വിദേശവിലയ്‌ക്കു തുല്യമായ ഉയര്‍ന്ന തുക ഈടാക്കുന്നതിനു സമാനമായ തട്ടിപ്പാണ്‌ പെട്രോളിയം മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടക്കുന്നത്‌.

പ്രകാശ്‌ കാരാട്ട്‌ പറഞ്ഞ ഉദാഹരണം നോക്കാം: ഇറ്റാലിയന്‍ ലെതര്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഷൂസിന്‌ ഇറ്റലിയില്‍ 1000 രൂപ വിലയാണെന്നു സങ്കല്‍പിക്കുക. ഇതേ ഇറ്റാലിയന്‍ തുകല്‍ ഇന്ത്യയില്‍ കൊണ്ടുവന്നു ഷൂ നിര്‍മിക്കുമ്പോള്‍ ലാഭമടക്കം 600 രൂപയേ വിലവരൂ.

ഷൂ നിര്‍മാതാക്കള്‍ 'അണ്ടര്‍ റിക്കവറി' അവകാശപ്പെടുന്നതായി കരുതുക. വിദേശ വിലയ്‌ക്കു തുല്യമായി 1000 രൂപ ഈ ഷൂസിന്‌ ഈടാക്കും. ഉപയോക്‌താവിന്‌ മനസറിയാത്ത കാര്യത്തിന്‌ 400 രൂപ നഷ്‌ടപ്പെടുന്നു. ഇതുതന്നെയാണ്‌ 'അണ്ടര്‍ റിക്കവറി'യുടെ രീതിശാസ്‌ത്രം.

പെട്രോളിയം നിഘണ്ടുവില്‍ പണ്ടില്ലാതിരുന്ന ഈ പദം കോര്‍പറേറ്റ്‌ മാധ്യമങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. പ്രധാനമായും സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭ അജന്‍ഡ നടപ്പാക്കുകയായിരുന്നു ഇതിലൂടെ. ക്രൂഡ്‌ വില

പെട്രോളിയം രംഗത്ത്‌ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നയത്തിനു കടകവിരുദ്ധമാണ്‌ മന്‍മോഹന്റെ നിലപാടെന്നും കാണാം. 1976 വരെ ബര്‍മഷെല്‍, കാള്‍ടെക്‌സ്, എസ്സോ തുടങ്ങിയ വിദേശ കമ്പനികള്‍ ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ചിരുന്നു. രാജ്യാന്തര വിലയ്‌ക്കു തുല്യമായ വിലയാണ്‌ ഇവര്‍ ഈടാക്കിയിരുന്നത്‌. ഇവരെ പുകച്ചു ചാടിച്ചാണ്‌ ഇന്ദിര പെട്രോളിയം രംഗത്ത്‌ ദേശസാല്‍ക്കരണം കൊണ്ടുവന്നത്‌. ഉല്‍പന്നങ്ങള്‍ക്ക്‌ വില നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത സംവിധാന(എ.പി.എം.) വും കൊണ്ടുവന്നു.

പിന്നീട്‌ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എ.പി.എം. എടുത്തുകളഞ്ഞെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്നു പുനഃസ്‌ഥാപിച്ചിരുന്നു. റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഈ രംഗത്ത്‌ ആധിപത്യം സ്‌ഥാപിച്ചതോടെ കേന്ദ്രം സമ്മര്‍ദത്തിലായി.

ഇവരെ സഹായിക്കാന്‍ വിദഗ്‌ധ സമിതികളെ നിയമിച്ച്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയുകയായിരുന്നു. ഡീസലിനും ഈ സംവിധാനം താമസിയാതെ പ്രാബല്യത്തിലാകും. ഇതോടെ സര്‍വത്ര വിലക്കയറ്റവുമായി ജനം വറചട്ടിയില്‍നിന്ന്‌ എരിതീയിലെത്തും.

Monday, May 16, 2011

കോണ്‍ഗ്രസ് അകപ്പെട്ടത് വിഷമവൃത്തത്തില്‍

ജനവിധിയുടെ അര്‍ഥതലങ്ങള്‍-2

കേരളത്തില്‍ കോണ്‍ഗ്രസ് വലിയൊരു ധര്‍മ്മസങ്കടത്തിലാണ്. യു ഡി എഫ് ജയിച്ചിട്ടും ഒന്നു മനസുതുറന്നു സന്തോഷിക്കാന്‍ വയ്യാത്ത ദുരവസ്ഥ. ഇന്ത്യയിലാകെ നോക്കുമ്പോഴും സന്തോഷിക്കാന്‍ വലിയ വകയില്ല. അസം ഒഴിച്ചെങ്ങും ജയമില്ല. ബംഗാളില്‍ കോണ്‍ഗ്രസ് മമതയുടെ ജൂനിയര്‍ പാര്‍ട്‌നറാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സംഭവിച്ച തകര്‍ച്ച സഹിക്കാനാവാത്തതാണ്.

ഇതിനിടയില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ അപകടത്തിലാകുമോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവവികാസങ്ങള്‍ ക്രമേണ ഈ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉരുണ്ടുകൂടുകയാണ്. മമതയ്ക്ക് ഇപ്പോള്‍തന്നെ യു പി എ സര്‍ക്കാരിന്റെ പല നയങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. അതൊന്നും അവര്‍ ഒളിച്ചുവയ്ക്കാറുമില്ല. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പാര്‍ട്ടി യു പി എ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യുക പോലും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മമത കേന്ദ്രത്തിനുമേല്‍ കൊണ്ടുവരുന്ന സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ കോണ്‍ഗ്രസ് നിസഹായമായി നോക്കിനില്‍ക്കേണ്ടിവരും.ജനപിന്തുണ പൂര്‍ണമായി നഷ്ടപ്പെട്ട ഡി എം കെയുടെ എം പിമാരുടെ പിന്തുണ യു പി എ യുടെ നിലനില്‍പിനനുപേഷണീയമാണ്. ഈ സൗകര്യം മുതലാക്കികൊണ്ട് തന്നെ ജയലളിതയുടെ ഗവണ്‍മെന്റിനെതിരെ ഡി എം കെ, കേന്ദ്രത്തിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ചു നടത്തുവാന്‍ പോകുന്ന രാഷ്ട്രീയ നാടകങ്ങള്‍ പുതിയ പിരിമുറുക്കം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സൃഷ്ടിക്കുവാനിടയുണ്ട്.

ഇതിനുപുറമെയാണ് ആന്ധ്രയില്‍  നടന്ന ചില സുപ്രധാന സംഭവങ്ങള്‍. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളെ തുടര്‍ന്നുണ്ടായ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയില്‍, രാജ്യത്തിന്റെ ശ്രദ്ധയില്‍ വേണ്ടത്ര പെടാതെ പോയി അത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുപോയ രാജശേഖര്‍ റെഡ്ഢിയുടെ അഭാവം ആന്ധ്ര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍കൈ, ഒരു വലിയ പരിധിവരെ നഷ്ടപ്പെടുത്തുകയുണ്ടായി. ഇതിനിടയിലാണ് മരിച്ച രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ റെഡ്ഢി, സഹതാപതരംഗത്തിന്റെയും പണാധിപത്യത്തിന്റെയും പിന്തുണയോടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് രാജശേഖര റെഡ്ഢിയുടെ ദുരന്തത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നിന്നു ചുമതലയെടുത്ത് തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയേ മതിയാകൂ എന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസിനെ ആന്ധ്രയില്‍ പിളര്‍ക്കാന്‍ ശ്രമിച്ചത്.

ഈ വെല്ലുവിളി കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമത്തിലാക്കി. ഒരു വര്‍ഷം മറ്റൊരു മുഖ്യമന്ത്രിയെ അധികാരത്തിലിരുത്തി, കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു. സോണിയയും രാഹുലും ഇടപെട്ടു. പക്ഷേ ജഗന്‍ റെഡ്ഢി ആരേയും വകവച്ചില്ല, വഴങ്ങിയുമില്ല. മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞ മറ്റൊന്നും, തന്നെ തൃപ്തിപ്പെടുത്തുകയില്ല എന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ജഗന്‍ രാജിവയ്ക്കുകയും ചെയ്തു.

ബി ജെ പി നേതാക്കളായ കര്‍ണാടകത്തിലെ കുപ്രസിദ്ധ കോടീശ്വരന്‍മാരായ ഖനി രാജാക്കന്‍മാരായ, റെഡ്ഢി സഹോദരന്‍മാരുമായി കൂട്ടുകച്ചവടം നടത്തുന്നയാളാണ് ജഗന്‍ റെഡ്ഢി. നൂറുകണക്കിനു കോടി സമ്പത്തിനുടമയായ ജഗന്‍ റെഡ്ഢിയുടെ ആസ്ഥി റോക്കറ്റു വേഗത്തിലാണ് വളരുന്നത്. ''സാക്ഷി'' എന്ന ടെലിവിഷന്‍-പത്ര ശൃംഖലയുടെ ഉടമയുമാണ് ജഗന്‍ റെഡ്ഢി.

തന്റെ സാമ്പത്തികശക്തിയും മീഡിയ സ്വാധീനവും ആയുധമാക്കി സോണിയയെയും രാഹുലിനെയും തൃണവല്‍ക്കരിച്ച്, കോണ്‍ഗ്രസിനെതിരെ കലാപത്തിന്റെ കൊടിയുയര്‍ത്തിയ ജഗന്‍ റെഡ്ഢിയുടെ പിന്നില്‍ നിരവധി കോണ്‍ഗ്രസ് എം എല്‍ എമാരും എം പിമാരുമണിനിരന്നു. കടപ്പയിലെ കോണ്‍ഗ്രസ് എം പിയായ ജഗന്‍ എം പി സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് വരുത്തിവച്ചു. ഒരു എം എല്‍ എ സ്ഥാനത്തേക്കും ഈ സന്ദര്‍ഭത്തില്‍ ഉപ തിരഞ്ഞെടുപ്പുണ്ടായി. അവിടെ രാജശേഖര്‍ റെഡ്ഢിയുടെ വിധവയെ ജഗന്‍ റെഡ്ഢിയുടെ അമ്മയെ, കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി കടപ്പയില്‍ ജഗന്‍ നേരിട്ടു മത്സരിച്ചു.

''രാജശേഖര്‍ റെഡ്ഢിയുടെ കുടുംബത്തോട് കോണ്‍ഗ്രസ് നീതികാണിച്ചില്ല. രാജശേഖര്‍ റെഡ്ഢിയുടെ സ്മരണയെ അധിക്ഷേപിച്ചു'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജഗനും അമ്മയും കോണ്‍ഗ്രസിനെതിരെ അങ്കം കുറിച്ചു.

ഇതു നേരിടുകയല്ലാതെ കോണ്‍ഗ്രസിനു മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ദയനീയമായ പരാജയം അവിടെ കോണ്‍ഗ്രസ് ഏറ്റുവാങ്ങി.

ജഗന്‍ ഇന്നുയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവതരമാണ്. അദ്ദേഹം പറയുന്നത് താന്‍ തീരുമാനിക്കുന്ന ദിവസം ആന്ധ്രയിലെ കോണ്‍ഗ്രസ് മന്ത്രിസഭ മറിഞ്ഞുവീഴും എന്നാണ്. അതിനു വേണ്ടത്ര എം എല്‍ എമാര്‍ ജഗനോടൊപ്പമുണ്ട്. ജഗന്റെ കൂടെ എം പിമാരുമുണ്ട്. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എം പിമാരുടെ പിന്തുണയുള്ള സംസ്ഥാനമാണ് ആന്ധ്ര. ജഗന്റെ എം പിമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ആടിയുലയാന്‍ സാധ്യതയുണ്ട്. ഈ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ നേരെ കോണ്‍ഗ്രസിനു കണ്ണടയ്ക്കാന്‍ ഒരു തരത്തിലും കഴിയില്ല.

വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും നീര്‍ക്കയത്തില്‍ മുങ്ങി ജനം മരിക്കുമ്പോഴാണ് കേന്ദ്രം പെട്രോളിന് അഞ്ച് രൂപ വര്‍ധിപ്പിച്ചത്. തീര്‍ന്നില്ല ഇനി വരാനിരിക്കുന്നത് ഇതിനേക്കാള്‍ വലുത്. മണ്ണെണ്ണ, ഡീസല്‍, പാചക വാതകം എല്ലാറ്റിന്റെയും വിലകൂട്ടും. എത്ര വലിയ അനീതിയാണിത്, വഞ്ചനയും. വോട്ടെടുപ്പു കഴിഞ്ഞ് ഫലം പുറത്തുവന്നതേയുള്ളൂ. വോട്ടു ചെയ്തവനെ ശിക്ഷിക്കുകയാണ്. ഈ വഞ്ചന ജനങ്ങള്‍ പൊറുക്കുമോ.

സോണിയയും രാഹുലും മന്‍മോഹനും കേരളത്തില്‍ വന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണ് എന്നു പറയുമ്പോള്‍ ഇവിടെ ജനം ചിരിക്കും. അഴിമതിയുടെ ലോക റെക്കാഡുകള്‍ സൃഷ്ടിച്ചവരാണ് ഇവിടെ വന്ന് അഴിമതിയെക്കുറിച്ച് ഗിരി പ്രഭാഷണം നടത്തുന്നത്. 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്, ഐ എസ് ആര്‍ ഒ അഴിമതി ഇവയൊക്കെ ജനം മറന്നു എന്നാണോ അവര്‍ കരുതിയത്.

ഇതൊക്കെ പാവം പൊതുജനമെന്ന കഴുത മറന്നുപോകും എന്ന വിശ്വാസത്തിലാണ്. നൂറു സീറ്റു കിട്ടും, സെന്‍ച്വറി നേടും എന്നൊക്കെ അവകാശവാദം മുഴക്കിയത്. ഇപ്പോള്‍ ആന്റണി ആശ്വാസം കണ്ടെത്തുന്നതിങ്ങനെ ''അമിതമായ ആത്മവിശ്വാസമാണ്'' അപകടം വരുത്തിവച്ചതെന്ന്.

ഡല്‍ഹിയില്‍ നിന്ന് സോണിയയുടെ സന്ദേശവാഹകനായി കേരളത്തിലെത്തുന്ന മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ''പ്രതീക്ഷിച്ചത്ര എന്തേ വിജയിക്കാതിരുന്നത് എന്നതിനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസിനോട് സോണിയ റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്''.

സാത്വികനായ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ വിലപിച്ചു. പ്രതീക്ഷിച്ച വിജയം എന്തേ ഉണ്ടായില്ല എന്നതിനെക്കുറിച്ചന്വേഷണം നടത്തണമെന്ന്.

അഴിമതിയെ ഉത്തുംഗങ്ങളില്‍ എത്തിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍, അവതന്നെയാണ് നാട്ടില്‍ വിലക്കയറ്റവും പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിച്ചത്. ഇതു കാണാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഇതു കാണാന്‍ കഴിയാത്തിടത്തോളം കാലം കോണ്‍ഗ്രസിനെ ജനം വെറുക്കും. പരാജയം വേട്ടയാടും. ഇനിയെങ്കിലും ഈ യാഥാര്‍ഥ്യം തിരിച്ചറിയുവാന്‍ ശ്രമിക്കുകയായിരിക്കും നല്ലത്. അല്ലെങ്കില്‍ രക്ഷപ്പെടുകയില്ല.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 16.05.11

യു.ഡി.എഫിനെ സഹായിക്കണമെന്ന എന്‍.എസ്.എസ് ആഹ്വാനം അണികള്‍ തള്ളി

സമദൂരം വെടിഞ്ഞ് യു.ഡി.എഫിനെ സഹായിക്കണമെന്ന എന്‍.എസ്.എസ് നേതാക്കളുടെ ആഹ്വാനം അണികള്‍ തള്ളി.എന്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുപോലും സമുദായാംഗങ്ങള്‍ വോട്ട് ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
 
എന്‍.എസ്.എസ് പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസിന്  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 2554 വോട്ടാണ് ഇത്തവണ ലഭിച്ചത്.വോട്ട് ചെയ്യാതെ മാറിനിന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ സ്വന്തം ബൂത്തായ വാഴപ്പള്ളി  കോയിപ്രം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സി.എഫ്. തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.335 വോട്ട് നേടിയ ഇടത് സ്ഥാനാര്‍ഥി ഡോ.ബി. ഇക്ബാലാണ് ഇവിടെ ഒന്നാമതെത്തിയത്.262 വോട്ട് നേടിയ ബി.ജെ.പിയിലെ എം.ബി. രാജഗോപാല്‍ രണ്ടാംസ്ഥാനം നേടി.191 വോട്ട് മാത്രമാണ് സി.എഫിന് കിട്ടിയത്.

നായര്‍ വോട്ടുകള്‍ ഏറെയുള്ള മൂന്ന് ബൂത്തുകളാണ് കോയിപ്രം സ്‌കൂളില്‍ ഉണ്ടായിരുന്നത്.മൂന്നിടത്തും  എല്‍.ഡി.എഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.എന്‍.എസ്.എസ് ആസ്ഥാനം ഉള്‍പ്പെടുന്ന  പെരുന്ന എന്‍.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലെ ബൂത്തിലും ബി. ഇക്ബാലാണ് ഒന്നാമത്.ഇവിടെ 364 വോട്ട് എല്‍.ഡി.എഫിനും 261 വോട്ട് യു.ഡി.എഫിനും കിട്ടി. സമുദായ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന എന്‍.എസ്.എസ് എല്‍.പി സ്‌കൂളിലും ഗവ.പെരുന്ന വെസ്റ്റ് സ്‌കൂളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ പിന്നിലായി.ഹൈന്ദവവോട്ടുകള്‍ ഏറെയുള്ള വാഴപ്പള്ളി മേഖലയിലെ രണ്ട് ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്ന വാഴപ്പള്ളി വാര്യര്‍ സമാജം സ്‌കൂളിലും പുഴവാത് എന്‍.എസ്.എസ് യു.പി സ്‌കൂളിലെ 117,118 നമ്പര്‍ ബൂത്തുകളിലും എല്‍.ഡി.എഫ് ഒന്നാമതെത്തി.ഈ സ്‌കൂളിലെ 88ാം ബൂത്തില്‍ 213 ഉം 91ാം ബൂത്തില്‍ 508 ഉം വോട്ട് നേടിയാണ് ബി. ഇക്ബാല്‍ ഒന്നാമതെത്തിയത്.  നായര്‍ ഭൂരിപക്ഷമുള്ള വാഴപ്പള്ളി,പുഴവാത്, പെരുന്ന ഭാഗങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് മേല്‍ക്കൈ.

സമദൂരം കൈവെടിഞ്ഞതില്‍ അസ്വസ്ഥരായ സമുദായംഗങ്ങള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരാതെ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഇടതിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാധ്യമം വാര്‍ത്ത  

Sunday, May 15, 2011

ജനവിധിയുടെ അര്‍ത്ഥതലങ്ങള്‍ 1

സി കെ ചന്ദ്രപ്പന്‍ ജനയുഗം 15.05.11 

''കേരളത്തില്‍ യു ഡി എഫ് ഏറ്റവും കുറഞ്ഞത് നൂറു സീറ്റുകള്‍ നേടും''- എ കെ ആന്റണി. ഒട്ടും കുറയരുതല്ലോ എന്നു കരുതിയായിരിക്കും വയലാര്‍ രവി പറഞ്ഞു ''യു ഡി എഫ് കേരളത്തില്‍ സെന്‍ച്വറി നേടും''.

മലയാളത്തിലും ഇംഗ്ലീഷിലും അവര്‍ പറഞ്ഞത് ഒരേ കാര്യമായിരുന്നു. അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒന്നുതന്നെ- ''ഒരു തകര്‍പ്പന്‍ വിജയം''. ആ അട്ടിമറി വിജയമെന്ന അവരുടെ സ്വപ്നം കേരളത്തിലെ ജനങ്ങള്‍ തകര്‍ത്തു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫിന് 72 സീറ്റുകള്‍. എല്‍ ഡി എഫിന് 68 സീറ്റുകള്‍. കഷ്ടിച്ചു കടന്നുകൂടി യു ഡി എഫ് അധികാരത്തിലേയ്ക്ക്. രണ്ടു പേരുടെ ഭൂരിപക്ഷമാണുള്ളത്. രണ്ടു പേര്‍ക്കു പനിപിടിച്ചു സഭയില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ പഴയ കാസ്റ്റിംഗ് വോട്ടു ചെയ്തു സ്പീക്കറുടെ ദയനീയമായ കഥ ഇനിയും ഇവിടെ ആവര്‍ത്തിക്കുമെന്നുറപ്പ്.
 
വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ ചിലപ്പോഴൊക്കെ 70-70 എന്നതായിരുന്നു എല്‍ ഡി എഫ് -യു ഡി എഫ് ലീഡിന്റെ അനുപാതം. കഷ്ടിച്ചു രക്ഷപ്പെട്ടു അത്രമാത്രം.
 
യു ഡി എഫിന്റെ ഈ തിളക്കമില്ലാത്ത വിജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഒന്നു പ്രത്യേകമായി നോക്കുന്നതു നന്നായിരിക്കും. കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, കൊല്ലം എന്നീ ജില്ലകളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലുമില്ല. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ മാത്രമാണ് യു ഡി എഫിന് നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞത്.

യു ഡി എഫ് ഭരണം നടക്കുന്ന പുതിയ നിയമസഭയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസല്ല; മറിച്ച് സി പി ഐ (എം). സ്വതന്ത്രരുള്‍പ്പെടെ സി പി ഐ (എം) ബഞ്ചില്‍ 47 പേര്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് കേവലം 38 പേരുടെ പിന്തുണയേ ഉണ്ടാകൂ.

ഇനി യു ഡി എഫിന്റെ മറ്റ് ഘടകകക്ഷികളെ അല്‍പംകൂടി വിശകലനം ചെയ്താല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. നിരന്തരം പിളര്‍ക്കുകയും പിളര്‍ക്കുംതോറും വളരുകയും ചെയ്യുന്ന മാണി കേരള കോണ്‍്രഗസിന് ഒമ്പത് എം എല്‍ മാരുണ്ട്. മന്ത്രിസഭാ രൂപീകരണമെന്ന കരിമ്പാറക്കെട്ടില്‍ത്തട്ടി ''പിളര്‍ന്ന് വളരാന്‍'' മാണി കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ യു ഡി എഫ് ഭരണം തകരും. ഒറ്റയാന്‍ എം എല്‍ എമാരുടെ മൂന്നു പാര്‍ട്ടികളുണ്ട് യു ഡി എഫില്‍. ഷിബു ബേബിജോണിന്റെ ആര്‍ എസ് പി (ബി), ഗണേഷ്‌കുമാറിന്റെ കേരള കോണ്‍ഗ്രസ് (ബി), പിന്നെ ജേക്കബിന്റെ കേരള കോണ്‍ഗ്രസ്. ഇവരെയൊക്കെ തൃപ്തിപ്പെടുത്തിക്കൊണ്ടേ മന്ത്രിസഭാ രൂപീകരണത്തില്‍ ഒരു ചുവടെങ്കിലും കോണ്‍ഗ്രസിന് മുന്നോട്ടുവെയ്ക്കാന്‍ കഴിയൂ.

ഇതിനു പുറമെയാണ് രണ്ട് അംഗങ്ങളുള്ള വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദള്‍. മന്ത്രിസഭാ രൂപീകരണ ശ്രമങ്ങളില്‍ ആ പാര്‍ട്ടി പിളര്‍ന്നേക്കാം. അതൊഴിവാക്കാനൊരുപക്ഷെ ഒരു നല്ലവഴി മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണക്കുക എന്നതാകാം. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ നമ്പാന്‍ പോകുന്നത് യു ഡി എഫിന്റെ വിജയത്തിന്റെ സൂത്രധാരകള്‍ എന്നവകാശപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെയാവാം. 20 അംഗങ്ങളുള്ള ആ പാര്‍ട്ടി അവരുടെ പിന്തുണക്കുള്ള വിലപേശുന്നത് ''ഷൈലോക്കിനെ''പ്പോലും തോല്‍പ്പിക്കുംവിധമായിരിക്കും. ഈ സാഹചര്യത്തില്‍ യു ഡി എഫിന്റെ മുഖ്യമന്ത്രിപദമെന്ന കുരിശ് ആരു പേറും എന്നത് ചെറിയ പ്രശ്‌നമല്ല. ഈ പാനപാത്രം എന്നില്‍നിന്നെടുക്കേണമേ എന്ന പ്രാര്‍ഥനയോടെയാണ് ഉമ്മന്‍ചാണ്ടി യു ഡി എഫിന്റെ തിളക്കം കുറഞ്ഞ വിജയത്തെ സ്വാഗതം ചെയ്തത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനു ഒരു മിനി പൊതു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യമുണ്ട്. അതിന്റെ ഫലം കോണ്‍ഗ്രസിന്റെയും അവര്‍ നയിക്കുന്ന യു പി എ കേന്ദ്രസര്‍ക്കാരിന്റെയും ഭാവിയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്. ഇതില്‍ കോണ്‍ഗ്രസിനാകെ സന്തോഷിക്കാന്‍ ഒന്നേയുള്ളൂ. ആസാമില്‍ 54 സീറ്റു നേടി സ്വന്തം ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് തൂത്തുനീക്കപ്പെട്ടു. 234 സീറ്റുള്ള തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റ്. പുതുച്ചേരിയില്‍ ആകെ 30 സീറ്റ്; കോണ്‍ഗ്രസിന് കേവലം 7 സീറ്റ് മാത്രം. മമത ബാനര്‍ജിയുടെ സുനാമി ആഞ്ഞടിച്ച പശ്ചിമബംഗാളില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. അവിടെ ആകെയുള്ള 294 സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 42 സീറ്റുകള്‍ മാത്രം. കേരളത്തിന്റെ സ്ഥിതി നാം നേരത്തെ കണ്ടുവല്ലോ. ഈ മിനി പൊതു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു സമ്മാനിച്ചത് തീര്‍ച്ചയായും വിജയമല്ല.

കേരളത്തിലെ ജനവിധി തമിഴ്‌നാട്ടില്‍ ഭരണം നഷ്ടപ്പെട്ട ഡി എം കെയും ബംഗാളില്‍ കരുത്തുതെളിയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സും യു പി എ സര്‍ക്കാരിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുമെന്നതില്‍ സംശയം വേണ്ട. അതിന്റെ രൂപങ്ങള്‍ വരുംനാളുകളില്‍ പ്രകടമാകും. എല്‍ ഡി എഫിനോടാവശ്യപ്പെടുന്നത് പ്രതിപക്ഷത്തിരിക്കുവാനാണ്. ആ ജനവിധി എല്ലാ അര്‍ഥത്തിലും മാനിക്കപ്പെടുക തന്നെ ചെയ്യും.

പാര്‍ലമെന്റിലേയ്ക്കും തുടര്‍ന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ നേരിട്ട  വന്‍ പരാജയങ്ങളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട്, എല്‍ ഡി എഫിന്റെ പ്രവര്‍ത്തനം ആകെ പരിശോധിച്ച്, കോട്ടങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് എല്‍ ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എല്‍ ഡി എഫ് എല്ലാ തലങ്ങളിലും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു, ശക്തമാക്കി. പരിപൂര്‍ണ ഐക്യത്തോടെ ഏറ്റവും താഴെതലം മുതല്‍ സംസ്ഥാന വ്യാപകമായി വരെ തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ നടത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് രംഗത്ത് എല്‍ ഡി എഫ് എത്തിയത്.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍, വിവിധ മേഖലകളില്‍ എല്‍ ഡി എഫ് കൈവരിച്ച ജനോപകാരപ്രദമായ നേട്ടങ്ങള്‍, അവ ഓരോ ജനവിഭാഗത്തിനും എത്ര ഗുണം ചെയ്തു; അതുപോലെ നാടിനും. ഈ പ്രശ്‌നങ്ങളൊക്കെ യോജിച്ച ബഹുജന ജാഥകളിലൂടെ എല്‍ ഡി എഫ് ജനങ്ങളിലെത്തിച്ചു. കേന്ദ്രം തുടരുന്ന നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ എത്ര ജനവിരുദ്ധമാണെന്നും, അതുവഴി വളര്‍ന്ന അസഹനീയമായ വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ജനം അനുഭവിക്കുന്ന കഷ്ടതകള്‍, പ്രയാസങ്ങള്‍ ഇവയൊക്കെ ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി നടത്തിയ വിലക്കയറ്റ-അഴിമതിവിരുദ്ധ ക്യാമ്പയിനുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. അവിശ്വസനീയമാംവിധം വളരുന്ന അഴിമതി കേവലം ഒരു ധാര്‍മ്മിക പ്രശ്‌നമല്ലെന്നും, അത് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിയോലിബറല്‍ സാമ്പത്തികനയത്തിന്റെ അനിവാര്യമായ ഉപോല്‍പ്പന്നമാണ് എന്നും ജനങ്ങളെ ധരിപ്പിക്കാന്‍ എല്‍ ഡി എഫ് ശ്രമിച്ചു. അതോടൊപ്പം കേന്ദ്രം കേരളത്തിനെതിരെ തുടര്‍ച്ചയായി അനുവര്‍ത്തിക്കുന്ന വിവേചനാപരമായ നയങ്ങള്‍ തുറന്നുകാണിച്ചു. കൂടെ ഈ പ്രശ്‌നങ്ങളിലൊക്കെ യു ഡി എഫ് നടത്തുന്ന കള്ളക്കളികളും.

ഒരുമിച്ച് എല്‍ ഡി എഫ് കക്ഷികള്‍ ജനങ്ങളെ സമീപിച്ചതുതന്നെ അവരില്‍ ആവേശം പകര്‍ത്തി. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എല്‍ ഡി എഫിനൊപ്പം നിന്ന് പോരാടാന്‍ അവര്‍ക്ക് എന്നും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഈ ക്യാമ്പയിന്‍ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടത്തി. തുടര്‍ന്ന് എല്‍ ഡി എഫിന്റെ മന്ത്രിമാരും നേതൃത്വവും ചേര്‍ന്ന് നടത്തിയ സംസ്ഥാന ജാഥ എല്ലാ അസംബ്ലി മണ്ഡലങ്ങളും സന്ദര്‍ശിച്ച് എല്‍ ഡി എഫിന്റെ സന്ദേശമെത്തിച്ചു. പിന്നീട് ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.  അവര്‍ എല്ലാം മറന്ന് എല്‍ ഡി എഫിന്റെ വിജയത്തിനായി രംഗത്തിറങ്ങി. സ്ഥിതിയാകെ മാറി.

പാര്‍ലമെന്റിലേക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് നേരിട്ട പരാജയം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടുകൊണ്ടാണ് ആന്റണിയും വയലാര്‍ രവിയും നൂറുസീറ്റ് ലഭിക്കുമെന്ന മനപ്പായസമുണ്ടത്. ഉയിര്‍ത്തെഴുന്നേറ്റ കേരളജനത ഒരു പുതിയ ചരിത്രം എഴുതി, എല്‍ ഡി എഫ് ഭരണത്തെ തുടര്‍ന്ന് അധികാരത്തില്‍ കൊണ്ടുവരുന്നതിന് മുന്നോട്ടു വന്നു.

ആ ലക്ഷ്യം പൂര്‍ണമായി നിറവേറ്റപ്പെട്ടില്ല. മൂന്നു സീറ്റിന്റെ കുറവ് കൊണ്ട് എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് എല്‍ ഡി എഫ് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കണം.

ജനങ്ങള്‍ കൈവരിച്ച ഒരു നേട്ടവും കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. പുതിയ നേട്ടങ്ങള്‍ക്കു വേണ്ടി സമരം തുടരും; ജനങ്ങള്‍ക്കും നാടിനും നല്ലൊരു ഭാവി കൈവരിക്കാന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ പോരാട്ടം തുടരും. ആ പ്രശ്‌നത്തില്‍ യു ഡി എഫ് നടത്തുന്ന ഒളിച്ചുകളികള്‍ തുറന്നുകാട്ടപ്പെടും. യു ഡി എഫ് ഭരണം കേരളത്തിന് രാഷ്ട്രീയ അസ്ഥിരതയുടെ നാളുകള്‍ സംഭാവന ചെയ്യും. നിശ്ചയദാര്‍ഢ്യത്തോടെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ജനങ്ങളുടെ പ്രശ്‌നങ്ങളോ നാടിന്റെ പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യാന്‍ കഴിയാത്ത, ദുര്‍ബ്ബലമായ, ലക്ഷ്യബോധമില്ലാത്ത ഒരു ഗവണ്‍മെന്റായിരിക്കും യു ഡി എഫ് കേരളത്തിന് നല്‍കുന്നത്.

ആ സാഹചര്യങ്ങള്‍ വമ്പിച്ച അഴിമതികള്‍ക്ക് വഴിവയ്ക്കും. ജനജീവിതം അവതാളത്തിലാക്കും; ഒപ്പം കേരളത്തിന്റെ ഭാവിയും. രാഷ്ട്രീയ അസ്ഥിരതയുടെ ഇരുണ്ട ഇടനാഴികളിലൂടെ കേരളം നയിക്കപ്പെടുമ്പോള്‍ നാടിന്റെയും ജനങ്ങളുടെയും ഭാവി സ്വാഭാവികമായും അപകടത്തിലാകും. ഇതിനെതിരെ ജനങ്ങളെ അണിനിരത്തുന്ന കടമ വീണ്ടും എല്‍ ഡി എഫിന് ഏറ്റെടുക്കേണ്ടി വരികയും ചെയ്യും.

തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ട് യുഡിഎഫിന് ചോര്‍ന്നു

ബിജെപിക്ക് കഴിഞ്ഞ ലോക്സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടു കുറഞ്ഞു. നിയമസഭയിലേക്ക് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ എ പ്ലസ് മണ്ഡലങ്ങളും പ്രധാന നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലുമൊഴികെ മിക്ക മണ്ഡലത്തിലും വലിയ തോതില്‍ വോട്ടു കുറഞ്ഞു. യുഡിഎഫുമായി നടത്തിയ ഒത്തുകളി പ്രകടമാക്കുന്നതാണ് ഇത്. പത്തു ശതമാനം വോട്ടു നേടുമെന്നു പറഞ്ഞ ബിജെപിക്ക് ഇക്കുറി ലഭിച്ചത് 5.8 ശതമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ഏഴു ശതമാനമായിരുന്നു. ഒ രാജഗോപാല്‍ അടക്കം പ്രധാന നേതാക്കള്‍ മത്സരിച്ച എ പ്ലസ് മണ്ഡലങ്ങളില്‍ ലഭിച്ച വോട്ടിന്റെ കണക്കിന്റെ മറവില്‍ മറ്റു മണ്ഡലങ്ങളിലെ വോട്ടു കച്ചവടം മറച്ചുവയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ശക്തമായ മത്സരം നേരിട്ട മണ്ഡലത്തിലെല്ലാം ബിജെപി വോട്ടു മറിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറു മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് വോട്ടു കുറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 11,559 വോട്ട്ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 7508 ആയി കുറഞ്ഞു. ചിറയിന്‍കീഴില്‍ 5226 ആയിരുന്നത് 2048 ആയും വര്‍ക്കലയില്‍ 4500 ആയിരുന്നത് 3430 ആയും അരുവിക്കരയില്‍ 10,000 ആയിരുന്നത് 7694 ആയും പാറശാലയില്‍ 10,310 ആയും കുറഞ്ഞു. നെയ്യാറ്റിന്‍കരയിലും ബിജെപി വോട്ടില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടായത്. ബിജെപി വിജയിക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് വോട്ട് ഒ രാജഗോപാലിനു മറിച്ചുനല്‍കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

നേമം കച്ചവടം: യുഡിഎഫില്‍ കലാപം ഉയരുന്നു

നേമം മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ ചാരുപാറ രവിക്ക് ഏറ്റ ദയനീയ പരാജയം യുഡിഎഫില്‍ കലാപം ഉയര്‍ത്തുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉറപ്പിക്കാനായി കോണ്‍ഗ്രസ് തങ്ങളെ ബലിയാടാക്കിയെന്നാണ് സോഷ്യലിസ്റ്റ് ജനതാ നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നത്. രണ്ടാംസ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ പ്രസ്താവനയില്‍ ബിജെപി അണികളും അമര്‍ഷത്തിലാണ്. കോണ്‍ഗ്രസുകാരുടെ രഹസ്യനീക്കം സോഷ്യലിസ്റ്റ് ജനത മണത്തറിഞ്ഞങ്കിലും ഇത്ര കടുത്ത ചതിയുണ്ടാകുമെന്നു കരുതിയിരുന്നില്ല. മണ്ഡലത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് മുന്‍കൈയുള്ള ബൂത്തുകളിലെല്ലാം നാമമാത്രമായ വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതെന്ന് ഒരു സോഷ്യലിസ്റ്റ് ജനതാ നേതാവ് കണക്ക് നിരത്തി വ്യക്തമാക്കി. മണ്ഡലത്തില്‍ എല്‍ഡിഎഫിന് 50,076 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയത് 20,248. ബിജെപിക്ക് 43,661. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42,122 വോട്ട് ലഭിച്ചിരുന്നു. ഇപ്പോള്‍ കുറവ് 21,874. ഇത്രയേറെ വോട്ട് യുഡിഎഫിന് കുറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞുതന്നെയാണെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആരോപണം. ഇത് സാധൂകരിക്കുന്നതാണ് ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിങ് നില.

കോണ്‍ഗ്രസിന്റെ പരമ്പരാഗത മേഖലയിലെല്ലാം യുഡിഎഫ് മൂന്നാംസ്ഥാനത്തായപ്പോള്‍ ബിജെപി ഒന്നാമതെത്തി. കോര്‍പറേഷന്‍ രൂപീകരിച്ച കാലംമുതല്‍ കോണ്‍ഗ്രസ് ജയിക്കുന്ന പൂജപ്പുരവാര്‍ഡില്‍ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 923 വോട്ട്. ബിജെപിക്ക് 2768. എല്‍ഡിഎഫിന് 1571. ഇതുപോലെയാണ് കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ബഹുഭൂരിപക്ഷം ബൂത്തുകളിലെയും സ്ഥിതി. ഇതിനായി ചില ബൂത്തുകളിലെ കണക്കും സോഷ്യലിസ്റ്റ് നേതാക്കള്‍ നിരത്തുന്നു. ബൂത്ത് 42- യുഡിഎഫ് 52, ബിജെപി 242. ബൂത്ത് 38- യുഡിഎഫ് 46, ബിജെപി 166. ബൂത്ത് 40- യുഡിഎഫ് 85, ബിജെപി 400. ബൂത്ത് 91- യുഡിഎഫ് 91, ബിജെപി 319. ബൂത്ത് 67- യുഡിഎഫ് 87, ബിജെപി 417. ബൂത്ത് 86- യുഡിഎഫ് 302, ബിജെപി 378.

ഈ ബൂത്തുകളിലെല്ലാം മുന്‍കാലങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വ്യക്തമായ മേല്‍കൈ ഉണ്ടായിരുന്നു. ഈ വോട്ടുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യം. നേമത്തെ വോട്ട് അട്ടിമറി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്ന് അവര്‍ കരുതുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നത് ഇതിന്റെ ഭാഗമായിരിക്കാമെന്നാണ് പറയുന്നത്. സംഘടനാ ദൗര്‍ബല്യമാണ് നേമത്തെ പരാജയത്തിനു കാരണമെന്ന ഒ രാജഗോപാലിന്റെ പ്രസ്താവന ബിജെപി അണികളില്‍ വ്യാപകപ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ചിട്ടയായ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരെ രാജഗോപാല്‍ അപമാനിച്ചതായി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ചിലരെങ്കിലും പരസ്യമായ പ്രതികരണത്തിനും തയ്യാറായിട്ടുണ്ട്.

deshabhimani 15.05.11