Wednesday, June 15, 2011

സ്വാമി നിഗ്മാനന്ദയുടെ മരണം

കോടീശ്വരനായ ബാബ രാംദേവ്‌ നിരാഹാരം അനുഷ്‌ഠിച്ചപ്പോള്‍ ഏറ്റുപിടിക്കാന്‍ ഏവരുമുണ്ടായിരുന്നു. എസി പന്തലൊരുക്കാന്‍ അനുയായികള്‍, കാത്തുനില്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍, പ്രതിഷേധിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍... അണ്ണാ ഹസാരെക്കും ബാബ രാംദേവിനും മുമ്പാണ്‌ സ്വാമി നിഗ്മാനന്ദ (36) നിരാഹാരം തുടങ്ങിയത്‌ . ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു അദ്ദേഹത്തിന്‌ ഉയര്‍ത്താനുണ്ടായിരുന്നത്‌ . ഗംഗയുടെ തീരത്തെ അനധികൃത കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നായിരുന്നു സ്വാമി നിഗ്മാനന്ദയുടെ പ്രധാന ആവശ്യം. ഫെബ്രുവരി 19 ന്‌ ആരംഭിച്ച സമരത്തെ തുടര്‍ന്ന്‌ അവശനായ സ്വാമിയെ ഏപ്രില്‍ 27-ന്‌ പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ ഹിമാലയ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്‌ച നിരാഹാരം അവസാനിപ്പിച്ച ബാബ രാംദേവ്‌ ആരോഗ്യനില വീണ്ടെടുക്കാന്‍ ആശുപത്രിയില്‍ കഴിയവേ തൊട്ടടുത്ത മുറിയില്‍ സ്വാമി നിഗ്മാനന്ദ മരണത്തെ പുല്‍കിയത്‌ അധികമാരും അറിഞ്ഞില്ല.

ബാബാ രാംദേവിന് ആശംസയര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും സ്വാമിയെ അവഗണിച്ചു.

രാംദേവിന്റെ പിന്നാലെ നടന്ന മാധ്യമങ്ങളും നിഗ്മാനന്ദയെ കണ്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

അതേസമയം, സ്വാമി നിഗ്മാനന്ദയ്‌ക്ക് ആശുപത്രിയില്‍ വച്ച്‌ വിഷം നല്‍കിയിരുന്നുവെന്നും ഇതാണ്‌ മരണത്തിന്‌ കാരണമെന്നും ആരോപിച്ച്‌ അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ അനുയായികള്‍ ആവശ്യപ്പെട്ടു.

114 ദിവസം നീണ്ട ഉപവാസത്തിന്‌ ശേഷമാണ്‌ സ്വാമി മരണം വരിച്ചത്‌ .