Tuesday, June 7, 2011

അമരാവതി മോഡല്‍ സമരത്തിന്റെ ആവശ്യകത

ആയിരക്കണക്കിന് കോടിയുടെ അഴിമതി കഥകള്‍ കേട്ടുകൊണ്ടാണ് നമ്മുടെ ഓരോദിവസവും കടന്നു പോവുന്നത്. രാജ, കനിമൊഴി, കല്‍മാടി, മാരന്‍ എന്നിങ്ങനെ അഴിമതിക്കാരുടെ പട്ടിക നീളുകയാണ്. ഇതിനുപുറമേ, കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന വന്‍ അഴിമതികള്‍. ഇത്തരത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഴിമതിയുടെ കൂത്തരങ്ങായി ഇന്ത്യ മാറിയിരിക്കുന്നു. എണ്‍പത് ശതമാനത്തിനടുത്ത് വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് പോലും കഴിയുന്നില്ല. ബംഗാളിലെ തിരിച്ചടി ഇതാണ് സൂചിപ്പിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം നമ്മുടെ പാര്‍ട്ടികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു പാവ പ്രധാനമന്ത്രിയെയും, അഴിമതി വീരന്മാരായ കൂട്ട് മന്ത്രിമാരെയും നിയന്ത്രിക്കാന്‍ യു.പി.എ സംവിധാനത്തിന് കഴിയുന്നില്ല. ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന അവസരത്തിലാണ് ഇക്കൂട്ടര്‍ ഇത്രയും കാലം നടത്തിയ 'ഭരണ നേട്ടം' ഒന്നൊന്നായി പുറത്ത് വരുന്നത്. 

ഈ ദുര്‍ഭരണത്തിനു എന്താണ് ബദല്‍? ബി.ജെ.പിയാണോ? അവരും അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. വോട്ടിനു വേണ്ടി മൃദു ഹിന്ദുത്വ കാര്‍ഡിറക്കണോ, അതോ തീവ്രവാദം വേണമോ എന്ന കാര്യം മാത്രമേ അവരുടെ അജണ്ടയിലുള്ളൂ. അങ്ങനെ കഴിയുമ്പോഴാണ് ഹസാരെയുടെ സമരം വന്നത്. അതിനെ തുടര്‍ന്ന് രാംദേവിന്റെ സമരവും വന്നു. ഇത് ബി.ജെ.പിക്ക് ഒരു ജീവ വായു ആയി. രാംദേവിന്റെ സമരം സര്‍ക്കാരിടപെട്ടു തടഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ കഷ്ടപ്പെടുമായിരുന്നു. ഇനി ആ പിടിവള്ളി വിടാതെ മുറുക്കെ പിടിക്കും. ബാബാ രാംദേവിന്റെ സമരപ്പന്തല്‍ കത്തിക്കാന്‍ സംഘപരിവാര്‍ പദ്ധതി ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു. പന്തല്‍ കത്തിച്ച് വര്‍ഗ്ഗീയ വികാരമുണര്‍ത്താനും അതുവഴി മുതലെടുപ്പ് നടത്താനുമായിരുന്നു അവരുടെ പദ്ധതി. ഗോധ്രയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.

അമരാവതി നല്‍കുന്ന പാഠം 
 
ഇന്നത്തെ ഇടുക്കി ജില്ലയിലെ അമരാവതിയിൽ 1961 ൽ കുടിയിറക്കുമായി ബന്ധപ്പെട്ടുണ്ടായ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ കർഷക പ്രക്ഷോഭമാണ് ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലുള്ള അയ്യപ്പൻ കോവിൽ പ്രദേശനിന്നും ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ബലമായി കുടിയിറക്കിയ കർഷകരെ കുമളിക്കടുത്ത അമരാവതിയിൽ പുനരധിവസിപ്പിച്ചതിനെത്തുടർന്ന് കർഷകർ നേരിട്ട പ്രധിസന്ധി തരണം ചെയ്യാനായി നടത്തിയ സമരമാണിത്. 

ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രി സഭാകാലത്ത് ചുരുളി-ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതുനൽകാതെയാണ് അമരാവതിയിലേക്ക് കുടിയിറക്കിയവരെ എത്തിച്ചത്.  

തൊടുപുഴ, മൂവാറ്റുപുഴ, മീനച്ചാല്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ഉണ്ടായിരുന്ന തുച്ഛമായ ഭൂമിയോ, കുടിയിരിപ്പോ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായാണ് ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ ഭൂമിയുണ്ടായിരുന്ന കൈവശക്കാരിൽ നിന്നും ഭൂമി സ്വന്തമാക്കിയത്. വ്യക്തമായ രേഖകളുടെ അഭാവത്താൽ കൈയ്യേറ്റക്കാരായാണ് ചിലർ അവരെ ചിത്രീകരിച്ചത് .

പൊതുജനമനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തെ തുടർന്ന് എ.കെ.ജിയുടെ നേതൃത്വത്തിലുള്ള കർഷകസംഘം നേതാക്കൾ അമരാവതിയും അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളും സന്ദർശിച്ചു. പാവപ്പെട്ട കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് രോക്ഷം കൊണ്ട എ.കെ.ജി 1961 ജൂണ്‍ 6 ന് നിരാഹാരസമരം ആരംഭിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി നിരാഹാരമാരംഭിച്ചതോടെ അമരാവതിപ്രശ്നം ദേശീയശ്രദ്ധയുമാകർഷിച്ചു. ജൂണ്‍ 14ന് എ.കെ.ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുട ർന്നു.

അമരാവതി സമരത്തിന് ബഹുജന പിന്തുണഏറിയതോടെ സർക്കാർ മുട്ടുമടക്കി. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ കോട്ടയത്തു വന്നു ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂണ്‍ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് എ.കെ ജി നിരാഹാരം പിൻവലിച്ചു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കലക്ട്രേറ്റ് പിക്കറ്റിംഗും അവസാനിച്ചു.

അമരാവതിയില്‍ എ.കെ.ജി നടത്തിയ ഉജ്വല സമരം പോലെ അഴിമതിക്കെതിരെയും മറ്റു സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ത്യാഗോജ്വലമായ സമരം നടത്താന്‍ ഇന്ന് ഇടതുപ്ക്ഷങ്ങള്‍ക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എ.കെ.ജിയും ഇ.എം.എസ്സും പോലുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ നന്നായി ബാധിക്കുന്നുണ്ട്.

ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടികള്‍ ഹസാരെയും രാം ദേവിനെയും കുറ്റം പറഞ്ഞു മാറി നില്‍ക്കുന്നത് ശരിയാണോ?

ടുനീശ്യയിലും ഈജിപ്തിലും യെമനിലും മറ്റും ആഞ്ഞടിച്ച മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലും എത്തിയപ്പോള്‍ ആ മാറ്റത്തിന് നേതൃത്വം കൊടുക്കാതെ, ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ കാലുറപ്പിക്കുന്നതിനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിക്കുകയല്ലേ ഇപ്പോള്‍ ഇടതുപക്ഷങ്ങള്‍ ചെയ്യുന്നത്?
വികാര വിക്ഷോഭങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിരുന്നത് ഇടതുപക്ഷക്കാരാണ്. അതിപ്പോള്‍ മറ്റൊരു രൂപത്തില്‍ ഉപയോഗിക്കപ്പെടുന്നു. മേല്‍ വിവരിച്ച രാജ്യങ്ങളിലും ജനങ്ങളുടെ വികാര വിക്ഷോഭ പ്രകടനങ്ങളാണ് നടന്നു വരുന്നത്. അതിനു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാതെ വരുമ്പോള്‍, ജനങ്ങള്‍ സ്വയം പ്രക്ഷോഭത്തിലേക്ക് വരുന്നു. അതില്‍ പക്വതയുള്ള നേതൃത്വം ഒരുപക്ഷെ കാണില്ലായിരിക്കും. 

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്നും പടപൊരുതിയിരുന്ന ഇടതുപക്ഷങ്ങള്‍ ഇന്ത്യയിലേക്ക്‌ എത്തിയിരിക്കുന്ന ഈ മാറ്റത്തിന്റെ കാറ്റ് ഉള്‍ക്കൊള്ളുമെന്നു നമുക്ക് ആശിക്കാം. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടു, അവരുടെ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുളള, ജന പങ്കാളിത്തത്തോടെയുള്ള, സാധാരണ ജനങ്ങള്‍ക്കും സ്വീകാര്യമായ സമരമാര്‍ഗ്ഗങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുടനെ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.        

വാല്‍ക്കഷ്ണം: ഈ ലേഖനം വായിക്കുന്നവര്‍ക്ക് കഴിയുമെങ്കില്‍, അഴിമതിക്കും കള്ളപ്പണത്തിനുതിരായ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷം തയ്യാറാകുന്നതിനുവേണ്ട ആശയ രൂപീകരണം നടത്തണം. ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ ഇടതു പക്ഷങ്ങള്‍ക്ക്‌ സ്ഥാനം ഉറപ്പിക്കുവാനും, മാവോവാദികള്‍ പോലുള്ള തീവ്രവാദികളും കാവി പ്രസ്ഥാനക്കാരും ജനങ്ങളെ വഴിതെറ്റിക്കുന്നത് തടയാനും ഇത് അത്യാവശ്യമാണ്. 
 

Sunday, June 5, 2011

മന്ത്രിപുത്രിക്കു സ്വാശ്രയ സീറ്റ്‌; കൂത്തുപറമ്പില്‍ വീണ ചോര എം.വി. ജയരാജനും മറന്നു

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു വന്‍തുക കോഴ വാങ്ങി പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പി.ജി. മെഡിസിന്‍ കോഴ്‌സിനു പ്രവേശനം നല്‍കിയതു സ്വാശ്രയവിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നുവന്ന സി.പി.എം. നേതാവ്‌ ചെയര്‍മാനായിരിക്കേ! സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചു സഖാക്കളുടെ ജീവന്‍ ബലികൊടുത്ത കൂത്തുപറമ്പു സമരത്തിന്റെ നേതാവും സി.പി.എം. സംസ്‌ഥാനസമിതിയംഗവുമായ എം.വി. ജയരാജനാണു പരിയാരം മെഡിക്കല്‍ കോളജിന്റെ ചെയര്‍മാന്‍. ഇതേ മെഡിക്കല്‍ കോളജിലാണു മുന്‍ ഇടതുസര്‍ക്കാരുമായുണ്ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമായി, എം.ഡി. സീറ്റില്‍ ഒന്നുപോലും മെറിറ്റില്‍ നല്‍കാതെ കോടികള്‍ കോഴ വാങ്ങി പ്രവേശനം നടത്തിയത്‌. ഇതില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പ്രവേശനം നല്‍കിയതാണു വിവാദമായത്‌. സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ ജനറല്‍ മെഡിസിന്‍ പി.ജിക്കു ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രവേശനം നല്‍കിയെന്ന വിവരം പുറത്തുവന്നിട്ടും എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ പ്രതികരിച്ചിട്ടില്ല. പി.ജി. കോഴ്‌സ് സംബന്ധിച്ച്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരുമായി പരിയാരം മെഡിക്കല്‍ കോളജ്‌ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ച്‌, മെറിറ്റ്‌ ലിസ്‌റ്റ് പരിഗണിക്കാതെ മുഴുവന്‍ സീറ്റിലും കോഴവാങ്ങി പ്രവേശനം നടത്തുകയാണു ചെയ്‌തത്‌.

മുന്‍ എം.എല്‍.എകൂടിയായ എം.വി. ജയരാജന്‍ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറിയായിരിക്കേ 1994 നവംബര്‍ 25-നാണ്‌ സ്വാശ്രയ കോളജുകള്‍ക്കെതിരേ ഡി.വൈ.എഫ്‌്.ഐയും എസ്‌.എഫ്‌.ഐയും കൂത്തുപറമ്പ്‌ സമരം നടത്തിയത്‌. പരിയാരം മെഡിക്കല്‍ കോളജ്‌ സ്‌ഥാപകനും അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാരില്‍ സഹകരണമന്ത്രിയുമായിരുന്ന എം.വി. രാഘവനെ വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിലൂടെ ജയരാജന്‍ പാര്‍ട്ടിക്കു സമ്മാനിച്ചത്‌ അഞ്ചു രക്‌തസാക്ഷികളെ. കൂത്തുപറമ്പില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്പിലാണ്‌ ഈ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌. ഒരാള്‍ ഗുരുതരപരുക്കേറ്റ്‌ ഇന്നും ജീവിക്കുന്ന രക്‌തസാക്ഷി. പാര്‍ട്ടിതന്നെ സ്വാശ്രയസ്‌ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്‌തതോടെ സമരം പിന്നോട്ടടിച്ചു. എങ്കിലും പഴയ സമരനായകന്‍ ചെയര്‍മാനായിരിക്കെത്തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ യു.ഡി.എഫ്‌. മന്ത്രിയുടെ മകള്‍ക്ക്‌ ലക്ഷങ്ങള്‍ വാങ്ങി സീറ്റ്‌ നല്‍കിയതാണ്‌ ഇപ്പോഴത്തെ വിവാദം.

അടൂര്‍ പ്രകാശ്‌ ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടനാണ്‌ അദ്ദേഹത്തിന്റെ മകള്‍ ഡോ. ജെ. യമുനയ്‌ക്കു പരിയാരം മെഡിക്കല്‍ കോളജില്‍ പേമെന്റ്‌ സീറ്റില്‍ എം.ഡി. കോഴ്‌സിനു പ്രവേശനം ലഭിച്ചത്‌. കഴിഞ്ഞ 25 മുതല്‍ യമുന ഇവിടെ പഠിക്കുന്നു. 80 ലക്ഷം മുതല്‍ ഒരുകോടിവരെയാണ്‌ ഈ സീറ്റിന്റെ 'റേറ്റ്‌'. മന്ത്രി 80 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവു പുറത്തുവന്നു.

പി.ജി. പ്രവേശനപരീക്ഷയെഴുതിയെങ്കിലും മെറിറ്റ്‌ പട്ടികയില്‍ ഇല്ലാതിരുന്ന യമുനയ്‌ക്ക് മന്ത്രിയുടെ കരുനീക്കങ്ങളിലൂടെയാണു പരിയാരത്ത്‌ സീറ്റ്‌ ഉറപ്പിച്ചതെന്ന്‌ ആരോപണമുണ്ട്‌. യു.ഡി.എഫ്‌. അധികാരത്തില്‍ വരുമ്പോള്‍ താന്‍ ആരോഗ്യമന്ത്രിയാകുമെന്നും അപ്പോള്‍ പി.ജി. സീറ്റ്‌ പ്രശ്‌നത്തില്‍ അനുകൂലനിലപാട്‌ സ്വീകരിക്കാമെന്നും ഇടനിലക്കാര്‍ മുഖേന വാക്കു നല്‍കിയാണു പരിയാരത്ത്‌ ഏകമകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതെന്നാണ്‌ ആക്ഷേപം. മന്ത്രിപുത്രിക്കു പ്രവേശനം നല്‍കിയതിലൂടെ പരിയാരം ഉള്‍പ്പെടെ 11 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കോടികള്‍ ലഭിച്ചു. ആകെയുള്ള 131 പി.ജി. സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നല്‍കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരുമായി മാനേജ്‌മെന്റുകളുടെ ധാരണ.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ പ്രവേശനം നല്‍കി 65 സീറ്റില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. ഇതോടെ മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട 65 എം.ബി.ബി.എസ്‌. ബിരുദധാരികളുടെ പി.ജി. പഠനം അനിശ്‌ചിതത്വത്തിലുമായി. 

Mangalam 05.06.2011