Friday, January 7, 2011

തെലുങ്കാന പ്രശ്നം : ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം

ആന്ധ്രപ്രദേശ് ഇപ്പോഴത്തെ രീതിയില്‍ നിലനിര്‍ത്തുന്നതാവും ഗുണകരമെന്നതുള്‍പ്പെടെ  ആറിന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വ്യാഴാഴ്ച പരസ്യപ്പെടുത്തി. പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആശയത്തോട് കമീഷന്‍ പൊതുവെ വിയോജിച്ചു.
തെലുങ്കാന പ്രശ്‌നം പരിഹരിക്കുന്നതിനു ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമീഷന്‍ 11 മാസം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാറിന് കൈമാറിയത്. രണ്ട് വാല്യങ്ങളിലായി 461 പേജുകളുള്ള  റിപ്പോര്‍ട്ട് എല്ലാ സാധ്യതകളും മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഏകീകൃത ആന്ധ്രയെന്ന സങ്കല്‍പത്തെയാണ് പിന്താങ്ങുന്നത്. സാമ്പത്തിക സുസ്ഥിരത, ആഭ്യന്തര സുരക്ഷ എന്നിവക്ക് ഇതാകും ഗുണകരമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2010 ഫെബ്രുവരിയിലാണ് വിഷയം പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മിറ്റിയെ നിയമിച്ചത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള പ്രധാന രാഷ്ട്രീയ കക്ഷികളുടെ യോഗാനന്തരമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ടി.ആര്‍.എസ്, ബി.ജെ.പി, തെലുങ്കുദേശം ഉള്‍പ്പെടെയുള്ള കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു.
ഐക്യആന്ധ്ര മാറ്റം കൂടാതെ നിലനിര്‍ത്തുമ്പോള്‍ തെലുങ്കാനയുടെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിനു വേണ്ടി ഭരണഘടനാപരവും മറ്റുമായ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിനായി അവകാശാധികാരങ്ങളുള്ള തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കണം.
കമീഷന്‍ മുന്നോട്ടു വെച്ച ആറിന നിര്‍ദേശങ്ങളുടെ ചുരുക്കം ഇങ്ങനെ: 

ഒന്ന്: നിലവിലുള്ള സ്ഥിതി തന്നെ തുടരുക. ഇക്കാര്യത്തില്‍ എല്ലാ കമീഷന്‍ അംഗങ്ങള്‍ക്കും ഏകാഭിപ്രായം.
രണ്ട്:സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക. രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് സ്വന്തം തലസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുക്കുക.
എന്നാല്‍, തെലുങ്കാനയിലെ പ്രക്ഷുബ്ധാവസ്ഥ കണക്കിലെടുത്ത് ഈ സാധ്യത ഒട്ടും പ്രായോഗികമല്ലെന്നും കമീഷന്‍ തന്നെ പറയുന്നു.
മൂന്ന്: രായല തെലുങ്കാന, കോസ്റ്റല്‍ ആന്ധ്ര മേഖല എന്നിങ്ങനെയായി സംസ്ഥാനത്തെ വിഭജിക്കുക. രായല തെലുങ്കാനയുടെ അവിഭാജ്യ ഘടകമായി ഹൈദരാബാദിനെ നിലനിര്‍ത്തുകയും വേണം.
സാമ്പത്തിക ന്യായീകരണം ഉണ്ടെങ്കില്‍ തന്നെയും ഈ നിര്‍ദേശം ഭൂരിഭാഗത്തിനും സ്വീകാര്യമാകാന്‍ സാധ്യതയില്ലെന്ന് കമീഷന്‍.
നാല്: സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ ആന്ധ്രയെ വിഭജിക്കുക. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുക. എന്നാല്‍, ഈ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നേക്കുമെന്ന് കമീഷന്റെ മുന്നറിയിപ്പ്.
അഞ്ച്: ഹൈദരാബാദിന്റെ നിലവിലുള്ള അതിര്‍ത്തി പ്രകാരം തെലുങ്കാന, സീമാന്ധ്ര സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുക. പുതിയ തലസ്ഥാനം ഉണ്ടാകുന്നതു വരെ ഹൈദരാബാദ് രണ്ടിന്റെയും തലസ്ഥാനമാക്കി നിലനിര്‍ത്തുക.
ഈ നിര്‍ദേശത്തിന് പരിഗണന നല്‍കണം. പൂര്‍ണമായും ന്യായീകരിക്കാന്‍ കഴിയില്ലെങ്കില്‍ തന്നെയും തെലുങ്കാന സംസ്ഥാനമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ പറ്റില്ലെന്ന് കമീഷന്‍ വ്യക്തമാക്കി. രായല സീമ, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദില്‍ സ്ഥിരമായി താമസിക്കുന്നവരും നിക്ഷേപം നടത്തുന്നവരുമായ ആളുകളുടെ ഉത്കണ്ഠ അഭിമുഖീകരിക്കണമെന്നും കമീഷന്‍ പറഞ്ഞു.
തെലുങ്കാന മേഖലയിലെ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന രൂപവത്കരണം ഗുണം ചെയ്‌തേക്കും. എന്നാല്‍, അപകടകരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് അതിടയാക്കും. ഐക്യ ആന്ധ്ര കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ ഏക പോംവഴിയാണ് തെലുങ്കാന സംസ്ഥാന രൂപവത്കരണം. മൂന്ന് മേഖലകളും തമ്മില്‍ സമവായം രൂപപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ് പ്രത്യേക തെലുങ്കാന സംസ്ഥാനം സാധ്യമാവുക.
ആറ്: ആന്ധ്ര  വിഭജിക്കാതെ തെലുങ്കാന മേഖലക്ക് സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുക.
ആറ് നിര്‍ദേശങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം കമീഷന്‍ തന്നെ തള്ളി.ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കി ആന്ധ്രയെ രായല്‍സീമ, തെലുങ്കാന എന്നിങ്ങനെ വിഭജിക്കാം. അതല്ലെങ്കില്‍ സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെയും വിഭജിക്കാം.ഹൈദരാബാദ് തെലുങ്കാനയുടെ തലസ്ഥാനമാക്കാം. എല്ലാ മേഖലകളില്‍ നിന്നും മന്ത്രിമാര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം. തെലുങ്കാന പ്രാദേശിക കൗണ്‍സില്‍ രൂപവത്കരിക്കാം. നിലവിലുള്ള സ്ഥിതി തുടരുന്നത് സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും. മൊത്തം സംസ്ഥാനത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് ഇതാകും ഗുണകരം. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.
എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും ചില കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക പ്രായോഗികമെല്ലന്ന് കമീഷന്‍. സാമ്പത്തിക വികസനവും മെച്ചപ്പെട്ട സര്‍ക്കാറും ഉണ്ടായാല്‍ എല്ലാ മേഖലകളുടെയും ആശങ്ക പരിഹരിക്കപ്പെടും. വിശാല ദേശീയ താല്‍പര്യങ്ങള്‍ക്കും അതാകും ഗുണകരം -കമീഷന്‍ ഓര്‍മിപ്പിച്ചു.

No comments: