Monday, January 3, 2011

കേരളത്തെ സംരക്ഷിച്ചത് എല്‍ഡിഎഫിന്റെ ബദല്‍ നയം: കാരാട്ട്

ലോകം സാമ്പത്തികപ്രതിന്ധിയിലായപ്പോഴും കേരളത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണവും പുന:സംഘടനയുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളാണ് കേരളം ലാഭത്തിലാക്കിയത്. കേരളത്തിന്റെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ് കുത്തകമുതലാളികള്‍ ആത്മഹത്യാസംസ്ഥാനങ്ങളാക്കി മാറ്റിയവയില്‍ കേരളം ഉള്‍പ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം കേരളത്തില്‍ പരിഗണിക്കപ്പെട്ടു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ വീടും ഭക്ഷ്യസഹായവുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. ആസിയാന്‍ കാരാറിന്റെ പശ്ചാത്തലത്തിലും കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. 15000 ഹെക്ടര്‍ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം നെല്‍കൃഷി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാരംഗത്ത് മികച്ച നേട്ടമാണ് .

കേന്ദ്രം കൈവെടിഞ്ഞപ്പോഴും പ്രവാസികള്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കുമായി കേരളം നടത്തിയ പ്രവര്‍ത്തനം മികച്ചതാണ്. ഇടത്തരം- ചെറുകിട വ്യവസായരംഗത്ത് നല്ല പുരോഗതിയുണ്ടായി. ജൈവകൃഷിയും ഭക്ഷ്യവ്യവസായവും ഇനിയും പ്രോല്‍സാഹിപ്പിക്കണം. ജൈവസാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ ഗവേഷണമുണ്ടാകണം. ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് മികച്ച നേട്ടമുണ്ടാക്കണം. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ കര്‍മ്മശേഷി ഉയര്‍ത്തണം. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ നടപടികള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില ഉയര്‍ത്തിയതോടെ വിലക്കയറ്റം മൂലം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ഭക്ഷ്യരംഗത്തെ വിലക്കയറ്റമാണ് ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുയാണ്. പുതിയ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വികസനം നേടിയ കേരളത്തില്‍ നിന്നാരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരെ സുരക്ഷിത വലയത്തിലാക്കുക ലക്ഷ്യം

പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായ സമൂഹത്തിന്റെ പകുതിയോളം വരുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നിലവിലെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയില്‍ പ്രസക്തമാകുന്നുവെന്ന് മൂന്നാം അന്തരാഷ്ട്ര കേരളപഠന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സാമൂഹ്യസുരക്ഷ എന്ന സിമ്പോസിയം വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ സമഗ്ര സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് രേഖ അവതരിപ്പിച്ച് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

അസംഘടിതമേഖലയില്‍ മുഴുവന്‍ സ്ത്രീതൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ പ്രസവ അവധി ലഭ്യമാക്കാന്‍ കഴിയുന്നത് സുപ്രധാനമായ ഒരു സാമൂഹ്യസുരക്ഷാ നടപടിയായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനായി എല്ലാ കുഞ്ഞുങ്ങളുടെ പേരിലും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തണം. കുറഞ്ഞത് 25,000 രൂപ ഒരു കുട്ടിയുടെ പേരില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയെങ്കിലും ഉറപ്പാക്കാനാകും. ആവശ്യത്തിന് വിദ്യാഭ്യാസവായ്പയും ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിക്കാം. എല്ലാ കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസവും പാഠപുസ്തകവും ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം ഉച്ചഭക്ഷണവും യുണിഫോമും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. 30,000 രൂപവരെയുള്ള ചികിത്സാസൌകര്യം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉറപ്പുവരുത്തുന്നു. കൂടുതല്‍ തുകയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സില്‍ സ്വമേധയാ ചേരാന്‍ അവസരം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ ജോലി ഉറപ്പാക്കിയും അസംഘടിതമേഖലയില്‍ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി വഴിയും കുറഞ്ഞത് 10,000 രൂപയെങ്കിലും ഒരോ കുടുംബത്തിനും അധിക വരുമാനം ലഭ്യമാക്കാം. 60 വയസ്സ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കണം. രണ്ട് രൂപയ്ക്ക് അരി, സൌജന്യനിരക്കില്‍ പലവ്യഞ്ജനം, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ നിലവിലെ പദ്ധതികളുടെ സംയോജനത്തിലൂടെ സമഗ്രപദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

സിഡിഎസിലെ പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനായി. മന്ത്രി എസ് ശര്‍മ, കുടുംബശ്രീ ഡയറക്ടര്‍ ശാരദ മുരളീധരന്‍, സിഡിഎസിലെ പ്രൊഫസര്‍ ഡോ. പി ശിവാനന്ദന്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി സുകുമാരന്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ ജിതേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍ കെ ശശിധരന്‍പിള്ള സ്വാഗതം പറഞ്ഞു.

No comments: