Saturday, January 22, 2011

ഏറ്റവും കൂടുതല്‍ കള്ളപ്പണം ഇന്ത്യയില്‍

വിദേശബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യയില്‍നിന്ന്. രാജ്യത്ത് നികുതി വെട്ടിച്ചും കൊള്ളപ്പലിശ ഈടാക്കിയും സര്‍ക്കാര്‍ ഇടപാടുകളില്‍ കൈക്കൂലിയും കോഴയും വാങ്ങിയ തുകയാണ് സുരക്ഷിതത്വവും ഉയര്‍ന്ന പലിശയും ലാക്കാക്കി സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചത്. സ്വിസ് ബാങ്കില്‍മാത്രം ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം 65,52,000 കോടി രൂപ വരും. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ ആറര ഇരട്ടി വരുമിത്. ഏറ്റവും ദരിദ്രരായ ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയിലധികം പേര്‍ക്ക് ഒരു ലക്ഷം രൂപയെങ്കിലും ഇത് പിടിച്ചെടുത്താല്‍ സൌജന്യമായി നല്‍കാന്‍ കഴിയുമെന്നര്‍ഥം.

സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാജ്യം ഇന്ത്യയാണ്. രണ്ടാം സ്ഥാനത്ത് റഷ്യ. 47000 കോടി ഡോളറാണ് റഷ്യയില്‍നിന്നുള്ള നിക്ഷേപം. മൂന്നാം സ്ഥാനം ഇംഗ്ളണ്ടും നാലാം സ്ഥാനം ഉക്രയ്നും പങ്കിടുന്നു. സ്വാതന്ത്യ്രത്തിനു ശേഷംമാത്രം 71 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടത്തിയതെന്ന് ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റ്രഗ്രിറ്റി റിപ്പോര്‍ട്ട് പറയുന്നു. അതിന്റെ ഭൂരിപക്ഷവും സ്വിസ് ബാങ്കിലാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍നിന്ന് സ്വിറ്റ്്സര്‍ലന്‍ഡിലേക്ക് വര്‍ഷംതോറും 80,000 പേരെങ്കിലും ഓരോ വര്‍ഷവും പറക്കുന്നുണ്ട്. കള്ളപ്പണം തിരിച്ചു നല്‍കാനും അക്കൌണ്ട് ഉടമകളുടെ പേര് നല്‍കാനും സ്വിസ് സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാണ്. സ്വിസ് ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മിഥിയാസ് ബക്ക്മാന്‍ കള്ളപ്പണം സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യുഎന്‍ പൊതുസഭാ സമ്മേളനം ചേര്‍ന്ന വേളയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനാവശ്യമായ ഒരു നീക്കവും നടത്തിയിട്ടില്ല. വിദേശ രാജ്യങ്ങളുമായി ഒപ്പിട്ട കരാറിന്റെയും മറ്റും ലംഘനമാകുമെന്ന് പറഞ്ഞ് ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണക്കാരെ പ്രതിരോധിക്കാനുള്ള ചുമതലയാണ് പ്രണബിനെ പ്രധാനമന്ത്രി ഏല്‍പ്പിച്ചിട്ടുള്ളത്.

No comments: