Wednesday, January 19, 2011

ഇന്ധന വില വര്‍ധന സ്വകാര്യ എണ്ണകമ്പനികള്‍ക്കുവേണ്ടി

ഇന്ധനവില അടിക്കടി ഉയര്‍ത്തുന്നതിനു പിന്നില്‍ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദം. ഇവരുടെ ഇംഗിതം നടപ്പാക്കാന്‍ ആയുധമായി കേന്ദ്രം ഉപയോഗിക്കുന്ന ഇടനിലക്കാര്‍ മാത്രമാണു പൊതുമേഖലാ എണ്ണക്കമ്പനികള്‍.

കഴിഞ്ഞ ദിവസം പെട്രോള്‍വില വര്‍ധിപ്പിച്ചിട്ടും എണ്ണക്കമ്പനികളുടെ നഷ്‌ടക്കഥ നിരത്തി ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വില കൂട്ടാനുള്ള നീക്കത്തിലാണു പെട്രോളിയം മന്ത്രി. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ഇതാണു മുഖ്യ അജന്‍ഡ. ഡീസല്‍വില ലിറ്ററിന്‌ 3.50 രൂപ വരെയും പാചകവാതകം സിലിണ്ടറിന്‌ 25-50 രൂപ വരെയും മണ്ണെണ്ണക്കു പരമാവധിയും വില കൂട്ടാനുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്‌. അമിത ലാഭത്തിന്റെ ലാഞ്‌്ഛന കണ്ടാലുടന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങും. ആഗോള ഭീമന്മാരാണ്‌ ഈ ഓഹരികളില്‍ കണ്ണുവച്ചിരിക്കുന്നത്‌.

രാജ്യാന്തര ക്രൂഡോയില്‍ വില വീപ്പയ്‌്ക്ക്‌ 92-93 ഡോളറില്‍ എത്തിയെന്നതാണ്‌ വിലകൂട്ടാന്‍ പറയുന്ന ന്യായം. അസംസ്‌കൃത എണ്ണയ്‌ക്ക് ഏറ്റവും വലിയ വിലക്കയറ്റമുണ്ടായത്‌ 2008 ലാണ്‌. പണപെരുപ്പവും മാന്ദ്യവുംകൊണ്ട്‌ സമ്പദ്‌ വ്യവസ്‌ഥ ഏറ്റവും ദുരിതത്തിലായതും അക്കൊല്ലമാണ്‌. 2008 ഫെബ്രുവരിയില്‍ ക്രൂഡോയില്‍ വില ഇന്നത്തേതിനു സമാനമായിരുന്നു. പെട്രോളിന്‌ അന്നത്തെ ശരാശരി വില 46 രൂപ. ഇതേ നിലവാരത്തില്‍ നോക്കിയാല്‍ ഇപ്പോളത്തെ പെട്രോള്‍വില വര്‍ധന 28 ശതമാനമാണ്‌. 2008 രണ്ടാം പകുതിയില്‍ ക്രൂഡോയില്‍ വില 100 ഡോളറിനപ്പുറം കടന്നു.

അന്ന്‌് ക്രൂഡോയിലിന്റെ 5% ഇറക്കുമതിച്ചുങ്കം ഉപേക്ഷിച്ചു. പെട്രോള്‍, ഡീസല്‍ കസ്‌റ്റംസ്‌ തീരുവ 7.5-ല്‍നിന്ന്‌ 2.5 ശതമാനമാക്കി. എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ ഒരു രൂപ കുറച്ചു. വില നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം അന്ന്‌ സര്‍ക്കാരിനായിരുന്നു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ഈ തീരുവകളെല്ലാം പുനഃസ്‌ഥാപിച്ചു. നിര്‍ണായകഘട്ടം വരുമ്പോള്‍ ഇടപെടുമെന്നു വാക്കു നല്‍കി. കഴിഞ്ഞ ജൂണില്‍ എല്ലാ ഇന്ധനങ്ങള്‍ക്കും വില ഉയര്‍ത്തിയതിനൊപ്പം പെട്രോള്‍വില നിര്‍ണയിക്കാനുള്ള അധികാരം വിപണിക്കു കൈമാറിക്കൊണ്ട്‌ കേന്ദ്രം ജനത്തിന്‌ ഇരട്ട പ്രഹരമേല്‍പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാമെന്ന ആശ്വാസവാക്ക്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. എണ്ണ ഭീമന്മാര്‍ക്ക്‌ ആശ്വാസമെത്തിക്കാനുള്ള ഇടപെടല്‍ മാത്രമായി ഇതു തരംതാണു.

ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന എണ്ണയില്‍ 40 ശതമാനത്തോളം ഇവിടെനിന്നു കുഴിച്ചെടുക്കുന്നതാണ്‌. ഈ എണ്ണയ്‌ക്കും ഇറക്കുമതി ക്രൂഡോയിലിന്റെ വില തന്നെയാണ്‌ു ചെലുത്തുന്നത്‌്. പെട്രോളില്‍ അഞ്ചു ശതമാനം എഥനോള്‍ കലര്‍ത്തി നടത്തുന്ന ഔദ്യോഗിക തട്ടിപ്പാണു മറ്റൊന്ന്‌. പെട്രോളില്‍ പകുതി വിലയുള്ള എഥനോള്‍ ചേര്‍ക്കുമ്പോള്‍ ചില്ലിക്കാശുപോലും ഇളവുചെയ്യാന്‍ കമ്പനികള്‍ തയ്യാറല്ല.

ഇന്ധനവില വര്‍ധനയെ കോണ്‍ഗ്രസ്‌ പോലും എതിര്‍ത്തിട്ടും വില വീണ്ടും കൂട്ടാനുള്ള ധാര്‍ഷ്‌ട്യമാണ്‌ മന്ത്രിമാര്‍ കാട്ടുന്നത്‌. അടുത്ത ബജറ്റില്‍ നികുതി കുറയുമെന്നു സ്വപ്‌നം കാണുന്ന ഒരു വിഭാഗവും സര്‍ക്കാരിലുണ്ട്‌. ഈ അരക്ഷിതാവസ്‌ഥ വീണ്ടും മുതലെടുക്കാനാണ്‌ സ്വകാര്യ എണ്ണ കമ്പനികളുടെ പരിപാടി. ഡീസല്‍വില സ്വതന്ത്രമാക്കുന്ന സുദിനം കാത്തിരിക്കുകയാണ്‌് ഇക്കൂട്ടര്‍. ഡീസല്‍ വിലനിയന്ത്രണവുംകൂടി സര്‍ക്കാരിന്റെ കൈവിട്ടുപോയാല്‍ പിന്നെ സ്വകാര്യ കമ്പനികള്‍ അജണ്ട നിശ്‌ചയിക്കും.

No comments: