Saturday, December 25, 2010

വില കുതിക്കുന്നത് കേന്ദ്രത്തിന്റെ വികല നയത്താല്‍

വിളവെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പോലും രാജ്യത്ത് സവാള ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്രസര്‍ക്കരിന്റെ വികല നയത്തിന്റെ ഫലമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റം അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും സൃഷ്ടിയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിക്കും കേന്ദ്രം തയ്യാറല്ല. ചരിത്രപ്രസിദ്ധമായ പിണറായി- പാറപ്രം സമ്മേളന സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ച് കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം. കൃഷിക്കാര്‍ക്കോ, ചെറുകിട കച്ചവടക്കാര്‍ക്കോ ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയതിനാല്‍ ഗോതമ്പിന്റെയും പരിപ്പുവര്‍ഗങ്ങളുടെയും അവധിവ്യാപാരം നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ നിരോധനം നീക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇത് രൂക്ഷമായി. ഉദാരവല്‍ക്കരണനയം ശക്തിയോടെ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതമാണ് രാജ്യം അനുഭവിക്കുന്നത്. പൊതുവിതരണരംഗം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയം രാജ്യത്തിനാകെ മാതൃകയാണ്.

വിലക്കയറ്റത്തിനൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് യുപിഎ സര്‍ ക്കാരിന്റെ രണ്ടാമത്തെ അടിയാണ് അഴിമതി. കോമവെല്‍ത്ത് ഗെയിംസിലും രണ്ടാംതലമുറ സ്പെക്ട്രം ലേലത്തിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് അരങ്ങേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവ് നേതൃത്വം കൊടുത്ത കമ്മിറ്റിയും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൂട്ടായാണ് അഴിമതി നടത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് 900 കോടി രൂപയാണ് ചെലവഴിച്ചത്. കേരളത്തിലാണെങ്കില്‍ ഈ തുക ഉപയോഗിച്ച് 30 സ്റ്റേഡിയം പണിയാമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രം ഇടപാടില്‍. സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത് അവഗണിക്കുകയായിരുന്നു. മന്ത്രി രാജയോ ഏതാനും ഉദ്യോഗസ്ഥരോ മാത്രമല്ല ഈ അഴിമതിക്ക് പിന്നില്‍. സങ്കീര്‍ണമായ കേസാണിത്. ഇതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ ബിജെപിക്കും അഴിമതി പ്രശ്നത്തില്‍ ഏറെ ശബ്ദിക്കാനാവില്ല. അഴിമതി നടത്താന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതായി വിക്കിലീക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. അമേരിക്ക നല്ലത് പറയുമ്പോഴാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയാ സെക്രട്ടറി പി ബാലന്‍ എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.

എല്‍ഡിഎഫ് ഭരണം ഇന്ത്യക്കു മാതൃക: പിണറായി

പിണറായി: കേരളത്തിലെ എല്‍ഡിഎഫ് ഭരണം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനസ്മാരകം ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. ഏറ്റവും നല്ല ഭരണസംവിധാനം കേരളത്തിലായതിനാലാണ് ഈ പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. ക്രമസമാധാനമേഖലയിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും തദ്ദേശഭരണതലത്തിലും നമ്മുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. ചില മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ നാടിന് എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ക്ക് ഇനി മാറിച്ചിന്തിക്കാനാവില്ല- പിണറായി പറഞ്ഞു.

ദേശാഭിമാനി 24.12.10

1 comment:

Anonymous said...

വികലമായ നയം ഭക്ഷ്യ വസ്തുക്കളുടെ അവധി വ്യാപാരം അല്ല. മറിച്ച് റിസര്‍വ് ബാങ്കിന്റെ പണം നിര്‍മ്മാണം ആണ്. കാര്‍ഷികേതര വസ്തുക്കളുടെ വില വര്‍ദ്ധന ഒരു പരിധിയുമില്ലാതെ നടന്നപ്പോള്‍ മിണ്ടതെയിരുന്ന രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ മുറവിളി കൂട്ടുന്നത് എന്തിന്? കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി വില നിയന്ത്രിക്കുന്നത് കര്‍ഷകരോട് ചെയ്യുന്ന അനീതി ആയി കാണേണ്ടി വരും. അത് കൊണ്ട് അടിയന്തിരമായി പണം നിര്‍മ്മിക്കുന്നത് നിര്‍ത്തി വച്ച് സര്‍ക്കാരുകളുടെ ധൂര്‍ത്ത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ഇല്ലാത്ത പണം ചിലവാക്കുമ്പോള്‍ കടക്കെണിയും വിലക്കയറ്റവും ഫലം.