Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലെന്ന്‌ ഇന്ത്യ

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ ഇന്നലെ ആരംഭിച്ച സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ അറിയിച്ചു.

അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച കരടുപ്രമേയത്തിലാണു വസ്‌തുതാവിരുദ്ധമായ വിവരങ്ങള്‍ ഇന്ത്യ അറിയിച്ചത്‌.

എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതുമൂലം കാസര്‍ഗോട്ടു പിടഞ്ഞു മരിച്ച നൂറുകണക്കിന്‌ ആളുകളുടേയും നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പേരുടേയും വിഷമതകള്‍ കണ്ടില്ലെന്നു നടിച്ചാണ്‌ എന്‍ഡോസള്‍ഫാനെ സഹായിക്കുന്ന നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അനുകൂല സംഘടനകളും സ്വീകരിച്ച നിലപാടു തന്നെയാണ്‌ ഇന്ത്യയും സമ്മേളനത്തില്‍ പിന്തുടരുന്നത്‌. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ഇതേനിലപാട്‌ വ്യക്‌തമാക്കിയിരുന്നു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണു സമ്മേളനം നടത്തുന്നത്‌. ഏഷ്യ-പസഫിക്‌ ഗ്രൂപ്പിലാണ്‌ ഇന്ത്യ. ആരോഗ്യപരമായി മാത്രമല്ല പാരിസ്‌ഥിതികമായും എന്‍ഡോസള്‍ഫാന്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നു ശാസ്‌ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ലെന്ന്‌ ഇന്ത്യ വാദിക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളോ അന്തരഫലങ്ങളോ റിവ്യൂ കമ്മിറ്റി വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ്‌ ഈ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വിട്ടത്‌.

അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തവണ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അടുത്ത സമ്മേളനത്തിലേക്കു മാറ്റിവയ്‌ക്കണമെന്നും ഇന്ത്യ കരടുപ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പു പാടില്ലെന്നാണ്‌ ഇന്ത്യയുടെ മറ്റൊരാവശ്യം. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തിലെത്തണമെന്നതാണ്‌ ഇന്ത്യ അഭ്യര്‍ഥിക്കുന്നത്‌. വന്‍ ഭൂരിപക്ഷത്തിന്‌ ഇന്ത്യയുടെ ആവശ്യം തള്ളിപ്പോകുമെന്ന ഭയമാണു വോട്ടെടുപ്പിനെ എതിര്‍ക്കാന്‍ കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ പകരം ഉപയോഗിക്കാവുന്ന കീടനാശിനിക്കു വീര്യം പോരെന്നും വില അധികമാണെന്നുമാണു കേന്ദ്രം ഇന്ത്യയില്‍ പറഞ്ഞ ന്യായമെങ്കില്‍ സുരക്ഷിതമായ ബദല്‍മാര്‍ഗം ഇല്ലെന്നാണു സ്‌റ്റോക്‌ഹോമില്‍ ഇന്ത്യ വാദിച്ചത്‌.

ആഫ്രിക്കന്‍ രാജ്യങ്ങളും തെക്കേ അമേരിക്കയും കരീബിയന്‍ ദ്വീപ്‌ സമൂഹവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സാവകാശം അനുവദിക്കണമെന്നാണ്‌ ഉഗാണ്ടയുടെ നിലപാട്‌.

സമ്മേളനത്തില്‍ കീടനാശിനിക്ക്‌ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കരുതിയുന്ന അര്‍ജന്റീന എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്‌ ഇന്ത്യക്കു തിരിച്ചടിയായി.

No comments: