Wednesday, July 13, 2011

മെഡിക്കല്‍ മാനേജ്‌മെന്റുമായി രഹസ്യധാരണ:മെറിറ്റുകാര്‍ക്കു പോയത്‌ 100 സീറ്റ്‌

ജനറല്‍ മെറിറ്റിലെ (പൊതുവിഭാഗം) നൂറോളം എം.ബി.ബി.എസ്‌. സീറ്റുകള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ചുവടുപിടിച്ച്‌ മാനേജ്‌മെന്റുകള്‍ക്കു മറിച്ചുകൊടുത്തു. വിദഗ്‌ധമായ ആസൂത്രണത്തിലൂടെ ഈ സീറ്റുകള്‍ 'സമുദായ ക്വാട്ട' എന്ന പേരില്‍ മാനേജ്‌മെന്റുകള്‍ക്കു നല്‍കിയപ്പോള്‍ ജനറല്‍ മെറിറ്റിലെ സീറ്റുകള്‍ കുറയുകയായിരുന്നു. ചില കോളജുകളുടെ ന്യൂനപക്ഷപദവി എടുത്തുകളയുന്നുവെന്ന പേരിലാണ്‌ എല്ലാ മാനേജ്‌മെന്റുകള്‍ക്കും സമുദായ ക്വോട്ട അനുവദിച്ചത്‌. ധാരണയനുസരിച്ച്‌ മാനേജ്‌മെന്റുകള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കും. ഇതില്‍ 15 ശതമാനമാണ്‌ സമുദായ ക്വാട്ടയായി സര്‍ക്കാര്‍ നീക്കിവച്ചത്‌. കോളജ്‌ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്കാണ്‌ ഈ സീറ്റില്‍ പ്രവേശനം നല്‍കുക. ജനറല്‍ മെറിറ്റില്‍ മുന്നിലെത്തുന്ന കുട്ടികള്‍ക്കു കിട്ടേണ്ടിയിരുന്ന സീറ്റുകളാണ്‌ ഇതിലൂടെ നഷ്‌ടമായത്‌. കാരണം ലളിതം; സമുദായം വേറെയായിപ്പോയി!

സംസ്‌ഥാനത്തു ന്യൂനപക്ഷ പദവിയുണ്ടായിരുന്നത്‌ അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കാണ്‌. ഈ കോളജുകളിലെല്ലാം കൂടി 40 സീറ്റുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മാനേജ്‌മെന്റുകള്‍ക്ക്‌ അധികമായി നീക്കിവച്ചിരുന്നു. ഈ സര്‍ക്കാരാകട്ടെ, കഴിഞ്ഞ ആഴ്‌ച സ്വാശ്രയ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇവരുടെ ന്യൂനപക്ഷപദവി എടുത്തുമാറ്റിയ ശേഷം എല്ലാ കോളജുകള്‍ക്കും 15 ശതമാനം സീറ്റുകള്‍ കമ്യൂണിറ്റി ക്വാട്ടയില്‍ അനുവദിച്ചു. ഇതാകട്ടെ, സര്‍ക്കാരിനു കിട്ടിയ ജനറല്‍ മെറിറ്റ്‌ വിഭാഗത്തില്‍നിന്ന്‌.

മാനേജ്‌മെന്റുമായുണ്ടാക്കിയ ധാരണ അനുസരിച്ച്‌ സര്‍ക്കാരിനു ലഭിക്കുന്ന 50 ശതമാനം സീറ്റില്‍ 5 ശതമാനം പട്ടികജാതി/വര്‍ഗ സംവരണം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 15 ശതമാനം, കമ്യൂണിറ്റി ക്വാട്ടയില്‍ 15 ശതമാനം, പൊതുവിഭാഗം (ജനറല്‍ മെറിറ്റ്‌) 15 ശതമാനം എന്നിങ്ങനെയാണ്‌. ന്യൂനപക്ഷ പദവിയുള്ള അഞ്ചു കോളജുകള്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം 15 ശതമാനം സീറ്റ്‌ ന്യൂനപക്ഷ ക്വാട്ടയായി നല്‍കിയത്‌. ആ കോളജുകളില്‍ 15 ശതമാനവും മറ്റുള്ള ആറു കോളജുകളില്‍ 30 ശതമാനവുമാണ്‌ ജനറല്‍ മെറിറ്റില്‍ ലഭിച്ചത്‌.

ഇത്തവണ എല്ലാവര്‍ക്കും 15 ശതമാനം സമുദായ ക്വാട്ട നല്‍കിയപ്പോള്‍ എല്ലാ കോളജുകളിലും പൊതുവിഭാഗത്തിലെ (ജനറല്‍ മെറിറ്റ്‌) സീറ്റ്‌ 30 ശതമാനത്തില്‍നിന്നു 15 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അഞ്ചു ന്യൂനപക്ഷ കോളജുകളിലെ 40 സീറ്റ്‌ മാത്രം സമുദായ ക്വാട്ട ആയപ്പോള്‍ ഇക്കുറി അതു നൂറോളമായി. ഈ വര്‍ഷവും ന്യൂനപക്ഷ കോളജുകള്‍ക്ക്‌ 15 ശതമാനം സമുദായ ക്വാട്ട നല്‍കിയിരുന്നെങ്കില്‍പോലും നാല്‍പതോളം സീറ്റുകള്‍ മാത്രമേ ജനറല്‍ മെറിറ്റില്‍ കുറവു വരുമായിരുന്നുള്ളൂ. എല്ലായിടത്തും കമ്യൂണിറ്റി ക്വാട്ട വന്നതോടെ ജനറല്‍ മെറിറ്റില്‍ കുറഞ്ഞത്‌ വീണ്ടും എഴുപതിലേറെ.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക്‌ ഏതു സമുദായത്തിന്റെ പേരിലും ഈ സീറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ്‌ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്‌. ഈ സീറ്റുകളില്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതു പ്രവേശന പരീക്ഷാ കമ്മിഷണറാണെങ്കിലും ജനറല്‍ മെറിറ്റില്‍ നൂറോളം സീറ്റുകള്‍ കുറഞ്ഞെന്നതാണു യാഥാര്‍ഥ്യം.

(മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

No comments: