Sunday, October 3, 2010

സിംഗ്‌വിയും സാന്തിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു....


ലോട്ടറിക്കേസില്‍ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ മനു അഭിഷേക് സിംഗ്‌വി ഹാജരായത് ലോട്ടറി മുതലാളി സാന്തിയാഗോ മാര്‍ട്ടിനു വേണ്ടിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍. ഏഷിയനെറ്റ്‌ ന്യൂസ്‌ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടിയെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഹാജരായ സിംഗ്‌വി താജ് മലബാര്‍ ഹോട്ടലില്‍ ആയിരുന്നു താമസിച്ചത്. സിംഗ്‌വി ഈ ഹോട്ടലില്‍ താമസിച്ചതിന്റെ ബില്‍ നല്കിയിരിക്കുന്നത് എസ് എസ് മ്യൂസിക് ചാനലിന്റെ വിലാസത്തില്‍ ഷാജഹാന്‍ എന്ന് പേരുള്ള ഒരാളാണ്. അറുപത്തയ്യായിരത്തോളം രൂപയാണ് മൂന്നു ദിവസം സിംഗ്‌വി ഹോട്ടലില്‍ തങ്ങിയതിന്റെ ചെലവ്. ലോട്ടറിരാജാവ് സാന്തിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ് എസ് മ്യൂസിക് ചാനല്‍.
 
ഇതോടെ സിംഗ്‌വി ഹൈക്കോടതിയില്‍ ഹാജരായത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനും സാന്തിയാഗോ മാര്‍ട്ടിനും വേണ്ടിയാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. മനു അഭിഷേക് സിംഗ്‌വിയും മാര്‍ട്ടിനും തമ്മില്‍ ബന്ധമുണ്ടെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുന്നത്. സിംഗ്‌വിയെ ഹാജരാക്കിയത് തോമസ് ഐസക്കിന്റെ ഗൂഡാലോചനയാണെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്‍റ് സ്വയം പരിഹാസ്യനായിരിക്കുകയാണ്.

ഇതിനിടെ, ലോട്ടറിക്കേസില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ കേസ്‌ വാദിക്കാന്‍ ഏതെങ്കിലും അഭിഭാഷകനെ ചുമതലപ്പെടുത്തുകയോ ചുമതലപ്പെടുത്താന്‍ ആരെയെങ്കിലും നിയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ യെഷേ ലെന്‍ഡപ്‌ അറിയിച്ചതായി ബിസിനസ്‌ ഭൂട്ടാന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ താന്‍ ഭൂട്ടാന്‍ സര്‍ക്കാരിനു വെണ്ടിയാണ് ഹാജരായതെന്ന സിംഗ്‌വിയുടെ അവകാശവാദം പൂര്‍ണമായും പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം, സിംഗ്‌വിയെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതില്‍ നിന്ന്‌ ഹൈക്കമാന്‍ഡ് വിലക്കിയിരിക്കുകയാണ്. ലോട്ടറി കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നതു വരെ ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ ഹൈക്കമാന്‍ഡ് അഭിഷേക്‌ സിംഗ്‌വിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌.

No comments: