Sunday, October 31, 2010

കാര്‍ഗിലിന്റെ പേരില്‍ മറ്റൊരു അഴിമതി

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ നടുക്കുന്ന കഥകളാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനുദിനം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന വസ്തുതകള്‍ അഴിമതിയില്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കണ്ട് ചവാന്‍ രാജിസന്നദ്ധത അറിയിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി അഴിമതി ഇടപാടുകളില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദര്‍ശ് ഹൗസിംഗ് കുംഭകോണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.
മുംബൈ നഗര ഹൃദയത്തിലെ കൊളാബയില്‍ പണിതീര്‍ത്ത 31 നില കെട്ടിടത്തിലെ ഫ്‌ളാറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അംഗഭംഗം വന്ന ജവാന്മാര്‍ക്കും യുദ്ധത്തിനിരയായ ജവാന്മാരുടെ വിധവകള്‍ക്കും നല്‍കാനായാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പണി തുടങ്ങിയത്. പിന്നീട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇതില്‍ 40 ശതമാനം സിവിലിയന്മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അന്ന് റവന്യു മന്ത്രിയായിരുന്ന, ഇപ്പോഴത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇത്തരത്തില്‍ ഫ്‌ളാറ്റുകള്‍ ലഭിച്ച സിവിലിയന്മാരില്‍ ചവാന്റെ ഭാര്യാമാതാവ് അടക്കമുള്ള ബന്ധുക്കളുണ്ട്. ഇക്കാര്യം അടക്കമുള്ള കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ചവാന്റെ നിര്‍ദേശ പ്രകാരമായിരുന്നു, പ്രതിരോധ സേനാംഗങ്ങള്‍ക്കോ അവരുടെ കുടുംബത്തിനോ ആയുള്ള ഫ്‌ളാറ്റുകള്‍ സിവിലയന്മാര്‍ക്കു നല്‍കിയതിലും അവ ആര്‍ക്കൊക്കെയെന്നു തീരുമാനിച്ചതിലും ചവാന്‍ ഇടപെട്ടിട്ടുണ്ടെന്നുമാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗവും അഴിമതിയുമല്ലാതെ മറ്റൊന്നുമല്ല, ഇത്.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകള്‍ ബന്ധുക്കള്‍ക്കു ഫ്‌ളാറ്റ് നല്‍കിയതില്‍ മാത്രം ഒതുങ്ങുന്നതല്ല. കൊളാബയിലെ സൈനിക പരിശീലന കേന്ദ്രത്തിനു തൊട്ടടുത്താണ് ഹൗസിംഗ് സമുച്ചയം. പ്രതിരോധ സംവിധാനങ്ങള്‍ക്കടുത്ത് നിര്‍മിതികള്‍ നടത്തുമ്പോള്‍ ചില സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രതിരോധ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ ദൂരത്തിനകത്ത് ഈ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന തരത്തിലേ നിര്‍മിതികള്‍ ആകാവൂ. ഇതനുസരിച്ച് ആറു നിലയുള്ള കെട്ടിടത്തിനു മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രതിരോധ വകുപ്പ് പറയുന്നു. എന്നാല്‍ ഇവിടെ പണിതുയര്‍ത്തിയത് 31 നിലയാണ്. ഈ നിര്‍മിതി നടക്കുമ്പോഴൊന്നും പ്രതിരോധ വകുപ്പ് എതിര്‍പ്പുമായി വരാത്തതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിരിക്കാം എന്നാണ് പ്രതിരോധ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കാര്‍ഗില്‍ ജവാന്മാര്‍ക്കു വേണ്ടിയുള്ളതായതിനാല്‍ ചട്ടങ്ങളില്‍ ഇളവനുവദിച്ചു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സിവിലിയന്മാരെ പ്രവേശിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നെന്ന് ഹൗസിംഗ് സൊസൈറ്റി പറയുന്നു. ഇക്കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. 31 നില കെട്ടിടം പണിയാന്‍ പാരിസ്ഥിതിക അനുമതി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും പറയുന്നത്.

മുംബൈയിലെ ഏറ്റവും വിലപ്പിടിപ്പുള്ള മേഖലയാണ് കൊളാബ. കോടികളാണ് ഇവിടെ ഹൗസിംഗ് ഫ്‌ളാറ്റുകള്‍ക്കു വില. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റിനും ഈ വില വരും. വരുമാനത്തില്‍ കൃത്രിമം കാണിച്ചാണ് അംഗങ്ങളായവരില്‍ പലരും ഈ ഗവണ്‍മെന്റ് ഫ്‌ളാറ്റ് തരപ്പെടുത്തിയത്. ഇവരുടെ വരുമാനത്തെക്കുറിച്ചും സി ബി ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുന്‍ സൈനിക മേധാവികള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളായവര്‍ വരെയാണ് ഇവിടെ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ശവപ്പെട്ടി വാങ്ങിയതില്‍ നടത്തിയ അഴിമതി, നാടിനുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. ബി ജെ പിയും എന്‍ ഡി എയുമായിരുന്നു അതിന്റെ നടത്തിപ്പുകാര്‍. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ വക, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായുള്ള ഫ്‌ളാറ്റുകള്‍ അനുവദിച്ചതിലെ കൊടും അഴിമതി പുറത്തുവന്നിരിക്കുന്നു. അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഇത്.

Janayugom Editorial

No comments: