Wednesday, November 3, 2010

തിരുവനന്തപുരത്ത് അമേരിക്കയുടെ മുസ്ലീം സര്‍വേ


തിരുവനന്തപുരത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അമേരിക്കന്‍ ഏജന്‍സി സര്‍വേ നടത്തിയതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ഇന്‍റലിജന്‍സിന് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസമാണ് തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്.

തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയത തളര്‍ത്തുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. 83 പേജ് വരുന്ന ചോദ്യാവലിയാണ് സര്‍വേക്കായി ഉപയോഗിക്കുന്നത്. ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്ക്കെത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

നാട്ടിലെ ഒരു സ്ഥാപനമാണ് സര്‍വേ നടത്തുന്നതിനായി ഇവര്‍ക്ക് കരാര്‍ നല്കിയത്. എന്നാല്‍ ഇത് വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ ഏജന്‍സിക്കു വേണ്ടിയാണെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. സംസ്ഥാന ഭരണകൂടത്തിന്‍റെയോ പൊലീസിന്‍റെയോ അറിവോടെയോ സമ്മതമോ ഇല്ലാതെയാണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കന്‍ - ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.

1 comment:

UNNI said...

തിരുവനന്തപുരത്തെ മുസ്ലീം മേഖലയില്‍ അമേരിക്കന്‍ എജന്‍സിക്കുവേണ്ടി നടത്തിയ സര്‍വ്വെയെപ്പറ്റി കൂടുതല്‍ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.