Friday, February 11, 2011

യു.ഡി.എഫ് പ്രതിരോധത്തിലേക്ക്

ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിളക്കമാര്‍ന്ന വിജയം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന യു.ഡി. എഫ് ആത്മവിശ്വാസത്തിന് ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ തിരിച്ചടിയാകുന്നു. ഇതിന്  പുറമെയാണ് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ ഡോ.എം. കെ.മുനീറിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സംഭവങ്ങളൊന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന്  പറയുന്നുണ്ടെങ്കിലും ഫലത്തില്‍ യു.ഡി.എഫ് പ്രതിരോധത്തിലാണ്.

ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ  വിജയത്തോടെ യു.ഡി.എഫ് ആത്മവിശ്വാസത്തിലായിരുന്നു.  ഇതിന് പുറമെ സി.പി.എമ്മിലെ പ്രശ്‌നങ്ങളും മത- സാമുദായിക ധ്രുവീകരണവും അനുകൂലമാകുമെന്നും കണക്ക്കൂട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്  മേല്‍ക്കൈ നിലനിര്‍ത്തിയതോടെ  ഇടതുമുന്നണിയും പതറി. എന്നാല്‍, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കാര്യങ്ങള്‍ തിരിഞ്ഞുമറിയുകയാണോയെന്ന സംശയമാണ് ഉയരുന്നത്. 100 സീറ്റിലേറെ നേടുമെന്നായിരുന്നു യു.ഡി.എഫ് കണക്ക്കൂട്ടല്‍.
 
വര്‍ധിച്ച ആത്മവിശ്വാസമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള മോചനയാത്ര നടത്തുന്നതിനിടെയാണ് ആദ്യ വെടിപൊട്ടിയത്. തനിക്ക് വധ ഭീഷണിയുള്ളതായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി നടത്തിയ വെളിപ്പെടുത്തലാണ് യു.ഡി.എഫ് കോട്ടയില്‍ ആദ്യവിള്ളല്‍ വീഴ്ത്തിയത്. ഇതിന്റെ തുടര്‍ച്ചയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് നടത്തിയ  പുതിയ വെളിപ്പെടുത്തല്‍ വിവാദത്തിന് തുടക്കമിട്ടു. ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലീഗിനകത്തേക്കും വ്യാപിച്ചു. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഐസ് ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഈ പ്രശ്‌നം യു.ഡി.എഫിന്റെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മുനീറിനെതിരെ അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടന്ന ചില കരാറുകളുടെ പേരിലാണ് തൃശൂര്‍ വിജിലന്‍സ്  കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏറ്റവും ഒടുവിലാണ്  മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ളയെ ഇടമലയാര്‍  കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചത്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തിപരമായി നല്‍കിയ ഹരജിയിലാണ് വിധിയെന്നതാണ് യു.ഡി.എഫിനെ ഏറെ തളര്‍ത്തുന്നത്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെയുള്ള യുദ്ധത്തിന്റെ മുന്‍നിരക്കാരനായി വി.എസ് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നു.

No comments: