Sunday, February 13, 2011

ഈജിപ്‌ത് വിപ്ലവം: അറബ്‌ ലോകം ആശങ്കയില്‍

ഈജിപ്‌ത് പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിന്റെ പതനത്തിനു പിന്നാലെ അല്‍ജീരിയയിലും സര്‍ക്കാര്‍ വിരുദ്ധ വിപ്ലവത്തിനു കളമൊരുങ്ങിയതോടെ അറബ്‌ ലോകത്തെ ഏകാധിപത്യ, രാജവാഴ്‌ച ഭരണകൂടങ്ങള്‍ ആശങ്കയില്‍. ജനാധിപത്യ സംസ്‌ഥാപനത്തിനു വഴിയൊരുക്കി ഈജിപ്‌തില്‍ പ്രതിപക്ഷ പ്രക്ഷോഭം വിജയത്തിലെത്തിയത്‌ അറബ്‌ ലോകത്തെമ്പാടുമുള്ള ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കു തിരിച്ചടിയായി. ഇസ്ലാമിക ലോകത്തെ ഏകാധിപത്യ സര്‍ക്കാരുകള്‍ക്ക്‌ ഈജിപ്‌ത് പാഠമാകണമെന്നു മുസ്ലിം ബ്രദര്‍ഹുഡ്‌ മുന്നറിയിപ്പു നല്‍കി.

ജനകീയ മുന്നേറ്റത്തിനൊടുവില്‍ മുബാറക്‌ രാജിവച്ചു പുറത്തുപോയത്‌ അറബ്‌ രാജ്യങ്ങളിലെ പ്രതിപക്ഷ നീക്കത്തിനു പ്രചോദനമായി. പലസ്‌തീന്‍, ടര്‍ക്കി, ജോര്‍ദാന്‍, സിറിയ, യെമന്‍, ബഹ്‌റൈന്‍, ലബനന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ 'ഈജിപ്‌ത് വിപ്ലവത്തെ' ആഘോഷപൂര്‍വം സ്വാഗതം ചെയ്‌തു. അറബ്‌ ലോകത്തു രാജ-സൈനിക വാഴ്‌ച നിലവിലുള്ള സൗദി അറേബ്യ, കുവൈത്ത്‌, ലിബിയ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ ഈജിപ്‌തിലെ സംഭവവികാസത്തെക്കുറിച്ചു പ്രതികരിച്ചില്ലെങ്കിലും അവിടങ്ങളിലും ഭരണകൂടവിരുദ്ധ നീക്കം തുടങ്ങി.

ടുണീഷ്യയില്‍ ആരംഭിച്ച ജനാധിപത്യപ്രക്ഷോഭം ഈജിപ്‌ത് കീഴടക്കിയശേഷം അല്‍ജീരിയയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇന്നലെ തലസ്‌ഥാനമായ അല്‍ജിയേഴ്‌സില്‍ പ്രതിപക്ഷ സഖ്യമായ റാലി ഫോര്‍ കള്‍ച്ചറല്‍ ഡെമോക്രസി(ആര്‍.സി.ഡി.)യുടെ മാര്‍ച്ച്‌ തടഞ്ഞ്‌ പോലീസ്‌ നേതാക്കളെ അറസ്‌റ്റ് ചെയ്‌തു. നിരോധനം വകവയ്‌ക്കാതെ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ച്‌ മധ്യഅല്‍ജിയേഴ്‌സില്‍ തടഞ്ഞാണു നേതാക്കളെ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടാഴ്‌ച മുമ്പു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഹോസ്‌നി മുബാറക്കിന്റെ രാജിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ അല്‍ജിയേഴ്‌സിലും ബഹ്‌റൈനിലും പ്രകടനങ്ങള്‍ നടന്നു.

മുബാറക്കിന്റെ രാജി വാര്‍ത്തയോടു യെമന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേ കരുതലോടെയാണു പ്രതികരിച്ചത്‌. 2013 ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന്‌ അബ്‌ദുള്ള സലേ അറിയിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടു പ്രതിപക്ഷം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഉടന്‍ ഭരണപരിഷ്‌കാരം നടപ്പിലാക്കണമെന്നാണ്‌ അവരുടെ ആവശ്യം. ഇരുപതു വര്‍ഷമായി യെമന്‍ ഭരിക്കുന്ന സലേ രണ്ടാഴ്‌ചയായി പ്രതിപക്ഷ സമരത്തെ നേരിടുകയാണ്‌. പ്രക്ഷോഭത്തെത്തുടര്‍ന്നു ജോര്‍ദാനിലെ അബ്‌ദുള്ള രണ്ടാമന്‍ രാജാവ്‌ മന്ത്രിസഭ പിരിച്ചു വിട്ട്‌ ജനരോഷം ലഘൂകരിക്കാര്‍ ശ്രമം നടത്തിയെങ്കിലും ഫലവത്തായിട്ടില്ല. യെമനില്‍ അഴിമതി തടയലും രാഷ്‌ട്രീയ നവീകരണവുമാണ്‌ പ്രക്ഷോഭകരുടെ ലക്ഷ്യമെങ്കില്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ്‌ ജോര്‍ദാനിലെ പ്രശ്‌നം. തലസ്‌ഥാനമായ അമ്മാനില്‍ ഈജിപ്‌ഷ്യന്‍ ജനതയ്‌ക്കു അഭിവാദ്യം അര്‍പ്പിച്ച്‌ പ്രകടനം നടന്നു.

പ്രത്യക്ഷ ഐക്യനിര ഉണ്ടായിട്ടില്ലെങ്കിലും സിറിയയിലും അതൃപ്‌തി വ്യാപകമാണ്‌. പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സിറിയന്‍ ജനത പ്രക്ഷോഭ പാതയിലേക്കാണ്‌. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്ന നിലപാടാണ്‌ പ്രസിഡന്റ്‌ ബാഷര്‍ അസാദ്‌. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകള്‍ വഴി ഇതിനുള്ള പ്രചാരണം നടക്കുന്നുണ്ട്‌.

മംഗളം ദിനപ്പത്രം 13.02.2011

No comments: