Wednesday, February 16, 2011

ജഡ്ജിക്ക് കൈക്കൂലി: സുധാകരന്‍ ഇടനിലക്കാരന്‍

ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി തരപ്പെടുത്താന്‍ ഇടനിലക്കാരനായത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണെന്ന് ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്ത സംഭവത്തില്‍ സുധാകരന്‍ കാഴ്ചക്കാരനല്ല, ഇടനിലക്കാരനായിരുന്നുവെന്ന് കണ്ണൂരിലെ ബാര്‍ ഉടമ ജോസ് ഇല്ലിക്കല്‍ പറഞ്ഞു. കണ്ണൂര്‍ പുതിയതെരുവിലെ ഗീത ബാറിന് ലൈസന്‍സ് ലഭിക്കുന്നതിനാണ് സ്ഥാപനത്തിന്റെ മൂന്ന് പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്ന ജോസ് ഇല്ലിക്കല്‍ കേസുമായി ബന്ധപ്പെടുന്നത്. 1992ല്‍ 21 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കൈക്കൂലി നല്‍കിയതായി ജോസ് പറയുന്നു. ഇതിന് കണ്ണൂരിലെ കരാറുകാരുടെ ഇടനിലക്കാരനായത് കെ സുധാകരനാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഫലമായി ഈ ലൈസന്‍സുകള്‍ റദ്ദാക്കി. തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാര്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ കേസ് കൈകാര്യംചെയ്യാന്‍ സാധ്യതയുള്ള ബെഞ്ചിന്റെ വിവരം അറിഞ്ഞശേഷം അപ്പീല്‍ നല്‍കിയാല്‍ മതിയെന്ന് സുധാകരനാണ് ഉപദേശിച്ചതെന്ന് ജോസ് വെളിപ്പെടുത്തി. അതിനാല്‍ നാലുമാസം വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പോഴും ഇടനിലക്കാരന്‍ സുധാകരന്‍തന്നെയായിരുന്നു. കൈക്കൂലി വാങ്ങിയെന്ന് സുധാകരന്‍ പറയുന്ന സുപ്രീംകോടതി ജഡ്ജി എസ് പാണ്ഡ്യനാണ്. ചെന്നൈ അണ്ണാനഗറിലെ രാജ്പ്രകാശ് ലോഡ്ജിലാണ് പാണ്ഡ്യനെ ബാര്‍ ഉടമകള്‍ കാണുന്നത്. ഇതിന് സൌകര്യമൊരുക്കിയത് ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി ധര്‍മപ്രകാശാണ്. ഇയാളുടെ കുടുംബം മംഗലാപുരത്താണ്. സുധാകരനാണ് ധര്‍മപ്രകാശിനെ ഈ ദൌത്യം ഏല്‍പ്പിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ സമയംമുതല്‍ പാണ്ഡ്യനെ ധര്‍മപ്രകാശിന് പരിചയമുണ്ട്.

കേസില്‍ അനുകൂല വിധിക്കായി 21 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്ന് അബ്കാരികള്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ സമ്മതിച്ചു. ജോസ് ഇല്ലിക്കലും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ബാര്‍ ഉടമകളുടെ പ്രതിനിധികളായി ആറു പേരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍വച്ച് തുക കൈമാറിയത്. ബാര്‍ അടച്ചിട്ട കാലത്തെ ലൈസന്‍സ് ഫീസ് കുറച്ചുനല്‍കാനും ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ജഡ്ജി പറഞ്ഞതനുസരിച്ച് അഞ്ചു ലക്ഷം രൂപകൂടി നല്‍കി. അങ്ങനെ പാണ്ഡ്യന് ആകെ 26 ലക്ഷം രൂപയാണ് നല്‍കിയത്. 36 ലക്ഷം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ശരിയല്ല. ജഡ്ജിക്ക് 26 ലക്ഷമേ കൊടുത്തിട്ടുള്ളു. കേസിലെ അന്തിമവിധി പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും~~ജോസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയാണ് 21 ബാറുകള്‍ക്ക് ലൈസന്‍സ് സമ്പാദിച്ചതെന്നും ജോസ് പറഞ്ഞു. കാശ് വാങ്ങിയവരില്‍ ഒരാള്‍ അന്നത്തെ മന്ത്രിയാണ്. മറ്റൊരാള്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി. രണ്ടുപേര്‍ വനിതാനേതാക്കള്‍. കരുണാകരന്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോള്‍ സി വി പത്മരാജനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതലയുണ്ടായിരുന്നത്. അക്കാലത്താണ് ബാര്‍ ലൈസന്‍സ് കിട്ടിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് പിന്നീട് ലൈസന്‍സ് റദ്ദാക്കേണ്ടിവന്നു. ലൈസന്‍സ് റദ്ദായപ്പോള്‍ ഒരു വനിതാനേതാവ് അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കി. ഏറെ അഴിമതി ആരോപണം നേരിട്ട രഘുചന്ദ്രബാലായിരുന്നു അന്ന് എക്സൈസ് മന്ത്രി.
(പി സുരേശന്‍)

ദേശാഭിമാനി 16.02.11

No comments: