Wednesday, February 16, 2011

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ചെലവിട്ടത് 10 കോടി

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ചെലവഴിച്ചത് പത്തുകോടിയോളം രൂപ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുന്തിയ പങ്ക് ലഭിച്ചു. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ബന്ധു കെ എ റൌഫിനെ ചോദ്യംചെയ്തപ്പോഴാണ് പണമൊഴുക്കിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ പണം നല്‍കിയതിനു പുറമെ വാഹനങ്ങള്‍, വീട്, ഫ്ളാറ്റ്, തോട്ടമടക്കമുള്ള സ്വത്തുക്കള്‍ എന്നിവ വാങ്ങി നല്‍കാനാണ് പത്തുകോടി ചെലവഴിച്ചത്. കുറ്റപത്രം തിരുത്തല്‍, മൊഴിമാറ്റിക്കല്‍, സാക്ഷികളെ വിദേശത്തേക്ക് കടത്തല്‍, ഇവരുടെ വിവാഹം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് പണം കൈമാറി. കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ റൌഫ് പൊലീസ് ചോദ്യംചെയ്യലില്‍ ഇതിന്റെ വിശദവിവരങ്ങള്‍ കൈമാറി. പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖാമൂലം ധരിപ്പിച്ചു.

കേസിലെ മുഖ്യസാക്ഷി കെ വി റജീനയ്ക്ക് മാത്രം ഒരുകോടി രൂപയുടെ സ്വത്ത് നല്‍കി. മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞത് തിരുത്താന്‍ 2,65,000 രൂപ നല്‍കി. മലപ്പുറം തേഞ്ഞിപ്പലത്തെ ഷെരീഫ് വഴിയാണ് റജീനയ്ക്ക് പണം നല്‍കിയത്. കോഴിക്കോട് ചാലപ്പുറത്ത് ഫ്ളാറ്റ് വാങ്ങിനല്‍കി. റജീനയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റ് വിവാദം ഭയന്ന് ഭര്‍ത്താവ് പ്രമോദിന്റെ പേരിലാക്കി. പിന്നീടത് വിറ്റ് പണവുംകൊടുത്തു. ഒളവണ്ണയ്ക്കടുത്ത് മുതുവനത്തറയില്‍ സ്ഥലംവാങ്ങി നല്‍കി. ഈ 12 സെന്റില്‍ വീടും പണിതുനല്‍കി. വയനാട്ടില്‍ തോട്ടം വാങ്ങിക്കൊടുത്തു. ആള്‍ട്ടോ കാറടക്കം വാഹനങ്ങളും ഇരകളായ യുവതികള്‍ക്ക് വാങ്ങിക്കൊടുത്തു. ഇവരുടെ ഭര്‍ത്താക്കന്മാരെ ഗള്‍ഫിലയച്ചു. റജീനയ്ക്ക് ഓരോതവണയും പണം കൊടുത്തതിന് ഒപ്പിട്ടുവാങ്ങിയ രസീതും റൌഫ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. 12.50 ലക്ഷം രൂപ നല്‍കിയതിനുള്ള ഒറ്റ രസീത് ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്തെന്നും അറിയിച്ചു. 2005 ഒക്ടോബര്‍ 21നായിരുന്നു ആദായനികുതിറെയ്ഡ്.

മൊഴിമാറ്റാന്‍മാത്രം രജുല എന്ന യുവതിക്ക് 3,11,000 രൂപകൊടുത്തു. ഭര്‍ത്താവ് ബുഹാരിയാണ് പണം കൈപ്പറ്റിയത്. മറ്റു 12 സാക്ഷികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതിന്റെ വിശദാംശവും പൊലീസിന് ലഭിച്ചു. കേരളത്തെ ഞെട്ടിച്ച പെവാണിഭക്കേസ് അട്ടിമറിക്കാന്‍ ഒഴുക്കിയ കോടികളുടെ വിശദമായ കണക്ക് പൊലീസിന് ലഭിക്കുന്നത് ആദ്യമാണ്. കേസ് അട്ടിമറിക്കാന്‍ ജസ്റിസ് നാരായണക്കുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവര്‍ക്ക് കോഴ കൊടുത്തതായി റൌഫ് വെളിപ്പെടുത്തിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ സി പീറ്റര്‍ ഇന്ത്യാവിഷനിലൂടെ നടത്തിയ വെളിപ്പെടുത്തലിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
(പി വി ജീജോ)

ദേശാ‍ഭിമാനി 16.02.11

No comments: