Wednesday, May 25, 2011

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ ഭാവി എന്താവും????

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംശയനിഴലില്‍ നില്‍ക്കുന്ന മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ. ദാമോദരന്റെ ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള മലബാര്‍ അക്വാഫാം എന്ന സ്‌ഥാപനം വന്‍കിട പണമിടപാടുകള്‍ക്കു മറയിടാനുള്ള തട്ടിപ്പു സ്‌ഥാപനമായിരുന്നെന്നു കേസന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം കണ്ടെത്തി.

കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്തിനടുത്തുള്ള ഒരു ഒറ്റമുറിക്കെട്ടിടമാണ്‌ 'മലബാര്‍ അക്വാഫാം' എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു പോലീസ്‌ അന്വേഷണത്തില്‍ പുറത്തായത്‌. ഈ സ്‌ഥാപനത്തിന്റെ പേരില്‍ വലിയ പണമിടപാടുകള്‍ നടന്നിരുന്നതായി വ്യക്‌തമായിട്ടുണ്ട്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിയെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്‌.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കുന്നതില്‍ അന്ന്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന എം.കെ. ദാമോദരന്‍ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണു മലബാര്‍ അക്വാഫാമിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്‌. കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണമുന്നയിച്ച ബന്ധു റൗഫ്‌ ആണ്‌ കേസില്‍ എം.കെ. ദാമോദരന്റെ പങ്കിനെക്കുറിച്ചു പോലീസിനു വിവരം നല്‍കിയത്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ സമയത്തെ ദാമോദരന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്‌. ദാമോദരനു പണം നല്‍കിയതിനെക്കുറിച്ചു റൗഫ്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങളാണ്‌ പരിശോധിക്കുന്നത്‌.

അതേസമയം, പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസന്വേഷണം മരവിപ്പിച്ചേക്കാമെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്‌. അന്വേഷണത്തില്‍ അമിതാവേശം വേണ്ടെന്നാണ്‌ പോലീസ്‌ തലപ്പത്തുനിന്ന്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംശയിക്കപ്പെടുന്നവരിലേറെയും 'വി.വി.ഐ.പി'കളായതിനാല്‍ അങ്ങേയറ്റം സൂക്ഷ്‌മതയോടെ വേണം കരുക്കള്‍ നീക്കാനെന്നും നിര്‍ദേശമുണ്ട്‌.

ചോദ്യം ചെയ്യപ്പെട്ട്‌ 48 മണിക്കൂറിനകം ഐപ്പ്‌ അഡീഷണല്‍ എ.ജി.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ ചോദ്യം ചെയ്യപ്പെട്ട്‌ 48 മണിക്കൂര്‍ തികയും മുമ്പേ, പി.സി. ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പോലീസ്‌ ഞെട്ടി.

മര്യാദയ്‌ക്ക് കേസന്വേഷിച്ചാല്‍ 'പണി' മേടിക്കുമെന്ന വ്യക്‌തമായ സൂചന തുടക്കത്തില്‍ തന്നെ പോലീസിനു കിട്ടിയതോടെ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിന്റെ അന്വേഷണവും അട്ടിമറിക്കപ്പെടുമെന്നായി. ഭരണ, നീതിന്യായരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട കേസില്‍, എങ്ങനെ അന്വേഷണം മുമ്പോട്ടുകൊണ്ടുപോകുമെന്നറിയാതെ അമ്പരന്നുനില്‍ക്കുകയാണ്‌ സംസ്‌ഥാന പോലീസ്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ വേണ്ടി പ്രതികള്‍ക്കനുകൂലമായി കോടതിയില്‍ ഒത്തുകളിക്കാനും ന്യായാധിപന്മാരെ സ്വാധീനിക്കാനും മുന്‍ സ്‌റ്റേറ്റ്‌ അറ്റോര്‍ണിയും അന്ന്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായിരുന്ന പി.സി. ഐപ്പ്‌ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫും സ്വകാര്യ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ മുന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ കെ.സി. പീറ്ററും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ പി.സി. ഐപ്പിനെ ചോദ്യം ചെയ്യാന്‍ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം തീരുമാനിച്ചത്‌. കഴിഞ്ഞ 21 ന്‌ കൊച്ചിയില്‍വച്ച്‌ ഐപ്പിനെ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ചോദ്യം ചെയ്‌തു.

23 ന്‌ അദ്ദേഹത്തെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന സുപ്രധാന തസ്‌തിക നല്‍കി സര്‍ക്കാര്‍ ആദരിച്ചതോടെ പോലീസ്‌ വെട്ടിലായി. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ താല്‍പര്യപ്രകാരമാണ്‌ ഐപ്പിനെ അഡീഷണല്‍ എ.ജിയായി നിയമിച്ചത്‌.

ഐപ്പ്‌ അഡീഷണല്‍ എ.ജിയായി നിയമിക്കപ്പെട്ടതോടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ 'വിധിക്കപ്പെട്ട' പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ആശങ്കയിലായി.

ഐപ്പുമായി ബന്ധമുണ്ടെന്നും കേസില്‍ പണം വാങ്ങിയെന്നും ആരോപിക്കപ്പെട്ട മുന്‍ ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ്‌ തങ്കപ്പന്‍, ജസ്‌റ്റിസ്‌ കെ. നാരായണക്കുറുപ്പ്‌ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

ഉന്നതന്മാര്‍ക്കെതിരായ പോലീസ്‌ നടപടികള്‍ പുരോഗമിക്കുന്നതിനിടെ സംശയനിഴലിലുള്ളവരെ തന്നെ, നിര്‍ണായക തസ്‌തികകളിലേക്ക്‌ അവരോധിക്കുന്ന സര്‍ക്കാര്‍ നടപടി പോലീസിനെ അസ്വസ്‌ഥരാക്കിയിട്ടുണ്ട്‌. ഐപ്പിന്റെ നിയമനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ആയുധമാക്കുമെന്നാണു സൂചന.

മംഗളം ദിനപ്പത്രം 25.05.2011

No comments: