Friday, May 6, 2011

ലാദനെ കൊല്ലാന്‍ കോപ്‌ടറുകള്‍ പറന്നപ്പോള്‍ അതര്‍ കുറിച്ചു: എന്തൊരു ശല്യം!

അബോട്ടാബാദില്‍ പാതിരാത്രി കഴിഞ്ഞു തലയ്‌ക്കു മീതെ ഹെലികോപ്‌ടറുകള്‍ പറന്നപ്പോള്‍ 'ട്വിറ്ററി'ല്‍ സൊഹെയ്‌ബ് അതര്‍ കുറിച്ചിട്ടു: ഇതൊന്നു പോയിക്കിട്ടിയിരുന്നെങ്കില്‍.

രാത്രി കുത്തിയിരുന്നു 'ഹെലികോപ്‌ടര്‍ വിശേഷങ്ങള്‍' ഇന്റര്‍നെറ്റില്‍ കൂട്ടുകാരുമായി പങ്കുവെയ്‌ക്കുമ്പോള്‍ ഈ കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടന്റ്‌ അറിഞ്ഞില്ല, ഒസാമ ബിന്‍ ലാദനെ വധിക്കാനുള്ള അമേരിക്കന്‍ സൈനികനീക്കമാണു താന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌. അടുത്ത ദിവസം സൊഹെയ്‌ല്‍ വി.വി.ഐ.പിയായി. നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന്‌ ആദ്യം ലോകത്തെ അറിയിച്ച വ്യക്‌തിയായി ഈ യുവാവ്‌ ചരിത്രത്തില്‍ ഇടംനേടി. സൈനികനീക്കം ലോകത്തെ അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കുപോലും കിട്ടാത്ത ബഹുമതി.

സെക്കന്‍ഡില്‍ നൂറുകണക്കിനു സന്ദേശങ്ങളാണ്‌ സൊഹെയ്‌ബിന്റെ റിയലിവിര്‍ച്വല്‍ എന്ന ട്വിറ്റര്‍സൈറ്റിലേക്ക്‌ ഇപ്പോള്‍ എത്തുന്നത്‌. സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ 'ഗൂഗിള്‍' ഈ യുവാവിനുവേണ്ടി ഫില്‍ട്ടറുകളിട്ടിട്ടുണ്ടെങ്കിലും തടയിടാന്‍ കഴിയാത്തവിധത്തിലാണ്‌ ഈ ഒഴുക്ക്‌.

രാജ്യാന്തര വാര്‍ത്താ ഏജന്‍സികളില്‍നിന്നും ടിവി ചാനലുകളില്‍നിന്നും പത്രങ്ങളില്‍നിന്നുമെല്ലാമുള്ള ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍വിളികളും വേറേ. കമ്പ്യൂട്ടറിനുമുന്നില്‍നിന്ന്‌ എഴുന്നേല്‍ക്കാനാകാത്ത അവസ്‌ഥ. അബോട്ടാബാദില്‍ രാത്രി ഒരു മണിക്കു ഹെലികോപ്‌ടറുകള്‍ പറക്കുന്നത്‌ അപൂര്‍വമാണെന്നായിരുന്നു സൊഹെയ്‌ബിന്റെ ആദ്യനിഗമനം. 'പ്രാണികളെ വെടിവയ്‌ക്കുന്ന ഒരു തോക്കു കിട്ടിയിരുന്നെങ്കില്‍ (സ്വാറ്റര്‍) ഇതിനെയൊക്കെ തുരത്താമായിരുന്നു. എന്തോ ഒരു സ്‌ഫോടനം കേട്ടല്ലോ.

ഒരു ഹെലികോപ്‌ടര്‍ തകരുന്ന ശബ്‌ദമാണല്ലോ. ആരെങ്കിലും വെടിവച്ചിട്ടതായിരിക്കും. താലിബാനു ഹെലികോപ്‌ടറില്ലല്ലോ. ഒരു ചാരവിമാനമാകാന്‍ സാധ്യതയില്ല. അങ്ങനെയൊരു സാധനം ഇത്ര ഒച്ചയുണ്ടാക്കി പറക്കാനിടയില്ല...' ഇങ്ങനെ പോകുന്നു സൊഹെയ്‌ബിന്റെ സന്ദേശങ്ങള്‍. പലതിലും തമാശ കലര്‍ന്നിരുന്നു. ഇവ ലോകമെങ്ങും വ്യാപിക്കുമ്പോള്‍ ഇടയ്‌ക്ക് ചിലര്‍ ആരാഞ്ഞു- ചിലപ്പോള്‍ അത്‌ അമേരിക്കന്‍ ഹെലികോപ്‌ടറുകളാകാം. എന്തോ പ്രശ്‌നമുണ്ട്‌ എന്നൊക്കെ. അതിനു മറുപടിയായി സൊഹെയ്‌ബ് അതര്‍ കുറിച്ചു- 'പാക്‌ ഹെലികോപ്‌ടറല്ല. ജനാലകള്‍ വല്ലാതെ കുലുങ്ങുന്നു, എന്തോ മോശം കാര്യങ്ങളുടെ തുടക്കമാണ്‌'.

ലാദന്റെ മടയില്‍ കുഴപ്പം നടക്കുമ്പോഴൊക്കെ സൊഹെയ്‌ബ് ട്വിറ്ററില്‍ത്തന്നെയായിരുന്നു. 'പരിശീലനത്തിനിടെയുള്ള അപകടമാണെന്നു തോന്നുന്നു. പട്ടാളം വീടുകള്‍തോറും തെരച്ചില്‍ നടത്തന്നുണ്ട്‌. വിമാനങ്ങളുടെ ശബ്‌ദം കേള്‍ക്കാം. വെടിശബ്‌ദവുമുണ്ട്‌. പൊട്ടിത്തെറി വേറേ'. ഈ സമയം സൊഹെയ്‌ബിനെ ട്വിറ്ററില്‍ പിന്തുടര്‍ന്നത്‌ 14,000 പേരാണ്‌. മണിക്കൂറുകളോളം കമ്പ്യൂട്ടറിനുമുന്നിലിരുന്നപ്പോഴാണു തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌ ലോകത്തെ ഞെട്ടിക്കാന്‍ പോകുന്ന ഒരു സംഭവത്തെക്കുറിച്ചാണെന്ന്‌ ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയ്‌ക്കു മനസിലായത്‌. ഒരാള്‍ എഴുതി- 'അബോട്ടാബാദിലെ സംഭവങ്ങളെക്കുറിച്ചാണ്‌ ഇപ്പോള്‍ ബരാക്‌ ഒബാമ ടിവിയില്‍ സംസാരിക്കുന്നത്‌'.

അപ്പോഴേക്കു സൊഹെയ്‌ബിന്റെ ആദ്യസന്ദേശം ഇന്റര്‍നെറ്റിലെത്തിയശേഷം ഏഴു മണിക്കൂര്‍ കഴിഞ്ഞിരുന്നു. 'അപ്പോള്‍ എന്റെ അയല്‍പക്കത്തു സംഭവിച്ചത്‌ അതാണ്‌'. ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്‌ ആദ്യം ബ്ലോഗ്‌ ചെയ്‌ത് സൊഹെയ്‌ബ് അമേരിക്കന്‍ പ്രസിഡന്റിനെപ്പോലും കടത്തിവെട്ടി!

No comments: