Monday, April 18, 2011

76 സീറ്റോടെ ഇടത്‌ ഭരണം?

മലബാര്‍ മേഖലയിലെ വ്യക്‌തമായ ആധിപത്യത്തോടെ ഇടതുമുന്നണി 76 സീറ്റ്‌ നേടി സംസ്‌ഥാനഭരണം നിലനിര്‍ത്തുമെന്നു സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സംസ്‌ഥാനഘടകം നല്‍കിയ പ്രാഥമിക വിവരങ്ങളും മറ്റു മാര്‍ഗങ്ങളിലൂടെ ശേഖരിച്ച കണക്കുകളും ക്രോഡീകരിച്ചാണു നിഗമനം. 65-68 സീറ്റ്‌ ഉറപ്പാണെന്നും കടുത്ത മത്സരം നടന്ന പത്തോളം സീറ്റിലെ ഫലമാകും അടുത്ത ഭരണം നിശ്‌ചയിക്കുകയെന്നുമാണു സംസ്‌ഥാനഘടകത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, പ്രതീക്ഷിച്ച ജയം നേടാന്‍ ഇടയില്ലെന്ന റിപ്പോര്‍ട്ടാണു ബൂത്ത്‌തല കണക്കു പരിശോധിച്ചു പല ജില്ലാ കമ്മിറ്റികളും തയാറാക്കിയത്‌. പാലക്കാട്ട്‌ ഒമ്പതു സീറ്റില്‍ കേന്ദ്രനേതൃത്വം പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ജില്ലാഘടകം എട്ടിടത്തേ വിജയസാധ്യത കാണുന്നുള്ളൂ. ചിറ്റൂരില്‍ 44 വോട്ടിന്റെ മേല്‍ക്കൈ കണ്ടെത്തിയെങ്കിലും ജില്ലാ റിപ്പോര്‍ട്ടില്‍ അതൊഴിവാക്കി. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്‌ത് അന്തിമരൂപം നല്‍കും.

കാസര്‍ഗോഡ്‌ മുതല്‍ പാലക്കാട്‌വരെയുള്ള ജില്ലകളില്‍ ഇടതുമുന്നണി 34 സീറ്റ്‌ നേടുമെന്നാണു കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. മലപ്പുറം, വയനാട്‌ ജില്ലകളില്‍ യു.ഡി.എഫിനാകും മേല്‍ക്കൈ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യു.ഡി.എഫിനൊപ്പമെത്താന്‍ കഴിയും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതോടെ ഭരണം ഉറപ്പാണെന്നും കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ യു.ഡി.എഫിനായിരിക്കും കൂടുതല്‍ സീറ്റ്‌. ആലപ്പുഴയില്‍ എല്‍.ഡി.എഫിനു നേരിയ മേല്‍ക്കൈയുണ്ടാകും. ബി.ജെ.പി. ഇത്തവണയും നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കില്ല. എന്നാല്‍, മൂന്നിലേറെ മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നും സി.പി.എം. കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.

കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നു സീറ്റില്‍ ഇടതു സ്‌ഥാനാര്‍ഥികള്‍ വിജയിക്കും. കോഴിക്കോട്ടു പത്തും കണ്ണൂരില്‍ ഒമ്പതും സീറ്റ്‌ നേടി ആധിപത്യമുറപ്പിക്കുമ്പോള്‍ വയനാട്ടില്‍ ഒരു സീറ്റാകും ലഭിക്കുക. മലപ്പുറം ജില്ലയിലെ 16-ല്‍ രണ്ടു സീറ്റിലേ പ്രതീക്ഷയുള്ളൂവെന്നു കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. മറ്റു ജില്ലകളില്‍ പ്രതീക്ഷിക്കുന്ന സീറ്റുകള്‍: പാലക്കാട്‌-9, തൃശൂര്‍-7, എറണാകുളം-7, ഇടുക്കി-2, കോട്ടയം-2, ആലപ്പുഴ-5, പത്തനംതിട്ട-2, കൊല്ലം-9, തിരുവനന്തപുരം-8.

ഇടതുപക്ഷം വിജയിക്കുമെന്നതിനു സി.പി.എം. കേന്ദ്രനേതൃത്വം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്‌: ഇടതുകേന്ദ്രങ്ങളില്‍ പോളിംഗ്‌ ശതമാനത്തിലെ വര്‍ധന, യു.ഡി.എഫ്‌. ജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ പോളിംഗിലെ വന്‍ഇടിവ്‌, ഭരണവിരുദ്ധവികാരമില്ല, രണ്ടു രൂപയ്‌ക്ക് അരി പദ്ധതിക്കെതിരായ യു.ഡി.എഫ്‌. നിലപാട്‌ മധ്യവര്‍ഗവോട്ടര്‍മാരെയുള്‍പ്പെടെ സ്വാധീനിച്ചു, പ്രകടമായ വി.എസ്‌. തരംഗം മറികടക്കാന്‍ കോണ്‍ഗ്രസ്‌ ദേശീയനേതാക്കള്‍ക്കുപോലും സാധിച്ചില്ല, വി.എസിനെതിരേ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന ഗുണം ചെയ്‌തു, യു.ഡി.എഫ്‌. വോട്ടുകള്‍ വൈകുന്നേരത്തോടെ കൂട്ടമായി പോള്‍ ചെയ്യുന്ന കീഴ്‌വഴക്കം ഉണ്ടായില്ല, ഉച്ചയോടെ 50 ശതമാനത്തിലധികം പോളിംഗ്‌, മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്‌തമായി പ്രചാരണഘട്ടത്തില്‍ സി.പി.എമ്മിലെ ഐക്യം അണികളില്‍ ആവേശമുണ്ടാക്കി.

No comments: