Tuesday, April 19, 2011

കുര്‍ബാന ചൊല്ലി പണം വാങ്ങുന്നവര്‍ നോക്കുകൂലിയെ വിമര്‍ശിക്കേണ്ട

കുര്‍ബാന ചൊല്ലി നിരവധിപേരില്‍നിന്ന് പണം വാങ്ങുന്ന വൈദികര്‍ക്ക് നോക്കുകൂലിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ലോനപ്പന്‍ നമ്പാടന്‍. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളെയും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വിമര്‍ശിക്കാന്‍ കെ.സി.ബി.സിക്ക് അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കെ.സി.ബി.സിയുടെ ഇടയലേഖനം വായിക്കുന്ന ഭൂരിപക്ഷം വൈദികരും നോക്കുകപോലും ചെയ്യാതെ കൂലി വാങ്ങുന്നവരാണ്! ഒരേദിവസം കുര്‍ബാന ചൊല്ലുന്നതിന് നാലും അഞ്ചും വ്യക്തികളില്‍നിന്ന് പണം വാങ്ങി ഒരു കുര്‍ബാന മാത്രം ചൊല്ലി അവസാനിപ്പിക്കുന്ന നിരവധി വൈദികരുണ്ട്. ഒരു കുര്‍ബാനക്ക് ഫീസ് 150 രൂപയാണ്. പരമാവധി ഒരു മണിക്കൂറാണ് ജോലി. വരുമാനം 750 രൂപ!

മരണവും വിവാഹവും സംബന്ധിച്ച് പുറത്തുനിന്ന് വൈദികര്‍ വന്ന് കുര്‍ബാന ചൊല്ലിയാല്‍ 'കൂലി' ഇടവക വികാരി വാങ്ങും.

സംസ്ഥാനത്ത് പള്ളിവേലക്കാര്‍ക്കാണ് ഏറ്റവും കുറഞ്ഞ കൂലി. അവരെ ജോലിക്കാരായി പോലും പള്ളിക്കാര്‍ അംഗീകരിക്കുന്നില്ല. പള്ളിവേലക്കാര്‍ക്ക് സംഘടിക്കാന്‍ സ്വാതന്ത്യ്രമില്ല. അവര്‍ക്ക് ജോലി സ്ഥിരതയോ ക്ഷേമനിധിയോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഒന്നുമില്ല.

ഇടവക വൈദികര്‍ക്ക് മാസന്തോറും പതിനായിരക്കണക്കിന് രൂപ വരുമാനമുള്ളപ്പോള്‍ 15 ഉം 20 ഉം വര്‍ഷമായി ജോലി ചെയ്യുന്ന പാവം 'കപ്യാര്‍'മാര്‍ക്ക്  മൂവായിരവും  നാലായിരവുമാണ് ശമ്പളം. സ്ഥിരമായി പള്ളിയിലുണ്ടാവുകയും വേണം.

പള്ളി  കൈക്കാരന്മാര്‍ക്കോ വേദപാഠ അധ്യാപകര്‍ക്കോ പത്ത് പൈസപോലും പ്രതിഫലം കൊടുക്കാതെ അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. ഓരോ പള്ളിയിലും മൂന്നും നാലും കൈക്കാരന്മാരും 15 ഉം 20 ഉം വേദപാഠ അധ്യാപകരും ഉണ്ടാകും. പലയിടങ്ങളിലും പള്ളിയകം കഴുകുന്നതും പരിസരം വൃത്തിയാക്കുന്നതുമെല്ലാം ഇടവകക്കാരാണ്.

വിദ്യാര്‍ഥികള്‍ സംഘടിക്കരുതെന്ന് ഉപദേശിക്കുന്ന കത്തോലിക്ക സഭയാണ് ഇന്ത്യയില്‍ ആദ്യമായി ജാതി അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചത്. 94 വര്‍ഷം മുമ്പ് കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗും (കെ.സി.എസ്.എല്‍), ഓള്‍ ഇന്ത്യ കാത്തലിക് യൂനിവേഴ്സിറ്റി ഫെഡറേഷനും സ്ഥാപിച്ച സഭയാണ് വര്‍ഗീയത വളര്‍ത്തുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി സംഘടനകളെയും സ്ഥിരമായി കുറ്റം പറയുന്ന മെത്രാന്‍ സമിതി ആദ്യമായി തങ്ങളുടെ കീഴിലെ പള്ളികളിലെ വൈദികരുടെ നോക്കുകൂലി അവസാനിപ്പിക്കുകയും വേലക്കാര്‍ക്കും മറ്റും ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

No comments: