Monday, April 18, 2011

ഇനി പോസ്റ്റോഫീസില്ല; പകരം കൊറിയറോഫീസ്!

മനസിന് കുളിര്‍മയേകുന്ന ഗ്രാമഹൃദയങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ പോസ്റ്റോഫീസുകള്‍. ദൂരത്തുനിന്ന് നമ്മെ തേടിയെത്തുന്ന കത്തുകള്‍ കൊണ്ടുവരുന്ന പോസ്റ്റോഫീസും പോസ്റ്റുമാനും ഇനി കാണാക്കാഴ്ചകളാകാന്‍ പോവുകയാണ്. കാരണം കേന്ദ്രസര്‍ക്കാര്‍ തപാല്‍ സ്വകാര്യവല്‍‌ക്കരിക്കുന്നു. അതിന് മുമ്പുതന്നെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 9797 പോസ്റ്റോഫീസുകള്‍ ഉടന്‍ പൂട്ടും. സ്വകാര്യവല്‍‌ക്കരിക്കുന്നത് വരെ, 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോസ്റ്റോഫീസ് മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

രാജ്യത്ത് കൊറിയര്‍ സര്‍‌വീസുകള്‍ വന്നതോടെയാണ് തപാല്‍ വകുപ്പ് നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റിന്റെ വരവോടെ കത്തിടപാടുകള്‍ കുറഞ്ഞതും തപാല്‍ വകുപ്പിന്റെ വയറ്റത്തടിച്ചു. ഈ കാരണങ്ങള്‍ കൊണ്ടാണ് തപാല്‍ സേവനം സ്വകാര്യവല്‍‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗ്രാമീണമേഖലയിലെ പോസ്റ്റോഫീസുകളുടെ നടത്തിപ്പ്‌ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ്‌ നീക്കം.

വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഈ രീതി നിലവിലുണ്ട്. ഈ രീതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക വഴി തപാല്‍മേഖലയെ പൂര്‍ണമായും കയ്യൊഴിയാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഈ മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്‌ഷ്യമിടുന്ന ‘പോസ്റ്റല്‍ ആന്‍ഡ്‌ കൊറിയര്‍ സര്‍വീസ്‌ ബില്‍ - 2010’ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കോര്‍പറേറ്റുകള്‍ക്കും വന്‍കിട കൊറിയര്‍ കമ്പനികള്‍ക്കും തപാല്‍വകുപ്പിനെ തീറെഴുതുന്ന ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ തപാല്‍മേഖലയെ പൂര്‍ണമായും തകരും. ഈ രംഗത്തെ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസും ഉടന്‍ നിര്‍ത്തലാക്കും. ഇതോടെ ഈ വിഭാഗത്തിലെ മെക്കാനിക്‌, ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസ്‌ ഇല്ലാതാകുന്നത്‌ നഗരപ്രദേശങ്ങളിലെ ഡെലിവറി സംവിധാനത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ജീവനക്കാര്‍ പറയുന്നു.

ഇന്റര്‍നെറ്റ് സാര്‍വത്രികമായി ലഭ്യമാകാന്‍ തുടങ്ങിയതോടെ തപാല്‍ സേവനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഈ കാലഘട്ടത്തിലും സ്വകാര്യ കൊറിയര്‍ സര്‍‌വീസ് കമ്പനികള്‍ ലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ ഒരിക്കലും തപാല്‍ വകുപ്പിനെ ആധുനികവല്‍ക്കരിക്കുകയോ സ്വകാര്യ കൊറിയര്‍ സേവന ദാതാക്കളുമായി മത്സരിക്കാന്‍ ഉതകും വിധം ശക്തിപ്പെടുത്തുകയോ ചെയ്യുകയുണ്ടായില്ലെന്നാണ് വിമര്‍ശനം.

No comments: