Monday, May 9, 2011

കര്‍ഷക കലാപം പടരുന്നു




ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ച സംഘര്‍ഷത്തിനിടയാക്കിയ കര്‍ഷകപ്രക്ഷോഭം സമീപമേഖലകളായ ആഗ്രയിലേക്കും അലിഗഢിലേക്കും മഥുരയിലേക്കും പടര്‍ന്നു. ആഗ്രയില്‍ ഞായറാഴ്ച സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം, ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭകരിലൊരാള്‍കൂടി ഞായറാഴ്ച മരിച്ചതോടെയാണിത്. ശനിയാഴ്ച രണ്ട് പോലീസുകാരും ഒരു പ്രക്ഷോഭകനും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍ സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഭട്ട പര്‍സൗല്‍ ഗ്രാമത്തില്‍ എക്‌സ്​പ്രസ്‌വേക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാരെ ഇവര്‍ വെള്ളിയാഴ്ച ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ പോലീസ് സേനയുമായാണ് പ്രക്ഷോഭകര്‍ ഏറ്റുമുട്ടിയത്. കല്ലും വടിയും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകര്‍ ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് ഇരുപക്ഷവും തമ്മില്‍ വെടിവെപ്പുണ്ടായി.

ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്‍ പോലീസ് വന്‍ സുരക്ഷാബന്തവസ്സാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്‍ തിരച്ചില്‍ നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടു. ഞായറാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിങ്ങിനെ പോലീസ് തടഞ്ഞുവെച്ചെങ്കിലും അല്പനേരത്തിനുശേഷം വിട്ടയച്ചു.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ജില്ലാ മജിസ്‌ട്രേട്ട് ദീപക് അഗര്‍വാള്‍, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്.എന്‍.സിങ് എന്നിവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ദീപക് അഗര്‍വാളിന് കാലിനു വെടിയേറ്റിരുന്നു.

യമുന എക്‌സ്​പ്രസ്‌വേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആഗ്രയിലെ ചൗഗാന്‍ ഗ്രാമത്തില്‍ കര്‍ഷകര്‍ ഞായറാഴ്ച പ്രക്ഷോഭത്തിനിറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും എക്‌സ്​പ്രസ്‌വേ നിര്‍മിക്കുന്ന കമ്പനിയുടെ ക്യാമ്പ് ഓഫീസും സമരക്കാര്‍ തീവെച്ചുനശിപ്പിച്ചു. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്. അലിഗഢിലും മഥുരയിലും കര്‍ഷകര്‍ ഞായറാഴ്ച പ്രകടനം നടത്തി. അലിഗഢില്‍ പ്രക്ഷോഭരംഗത്തിറങ്ങിയ കര്‍ഷകര്‍ എക്‌സ്​പ്രസ് വേയുടെ പണി നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

No comments: