Thursday, December 16, 2010

പെട്രോളിന് 5 മാസത്തിനിടെ 10 രൂപ കൂട്ടി

പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം രണ്ടാം യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയശേഷം രാജ്യത്ത് പെട്രോള്‍വിലയില്‍ 17 ശതമാനത്തിന്റെ വര്‍ധന. വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ ജൂണ്‍ 25ന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമ്പോള്‍ പെട്രോളിന് 47.93 രൂപയായിരുന്നു നികുതിയില്ലാതെയുള്ള വില. തുടര്‍ന്ന് മാസംതോറും വില കുതിച്ചുയര്‍ന്ന് 55.87 രൂപയിലെത്തി. അഞ്ചു മാസത്തിനിടെ 7.93 രൂപയുടെ വര്‍ധന. നികുതികൂടിയാകുമ്പോള്‍ വര്‍ധന പത്തുരൂപയോളം. കേരളത്തിലെ ചില്ലറവില്‍പ്പനവില 60 രൂപയ്ക്കടുത്താണ്. നിയന്ത്രണം നീക്കുന്നതിനുമുമ്പ് ഇത് 50.04 രൂപയായിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചൊവ്വാഴ്ച അര്‍ധരാത്രി 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില 55.86 രൂപയാക്കി (നികുതികളും മറ്റു ചെലവുകളും ഒഴിച്ചുള്ള വില). ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന നിലവില്‍വന്നു. കേരളത്തില്‍ പലയിടത്തും ബുധനാഴ്ച രാവിലെതന്നെ കമ്പനി വ്യത്യാസമില്ലാതെ പമ്പുകളില്‍ കൂടിയ വില ഈടാക്കാന്‍ തുടങ്ങി. സ്വകാര്യ എണ്ണക്കമ്പനികളും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചു. അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം പെട്രോള്‍വില മൂന്നര രൂപ വര്‍ധിപ്പിച്ചു. 47.93 രൂപയില്‍നിന്ന് 51.43 രൂപയായി. ഇതിനൊപ്പം ഡീസല്‍വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുരൂപയുടെ വര്‍ധന വരുത്തി. 38.10ല്‍നിന്ന് 40.10 രൂപയായി.

ആരുടെയും അനുവാദമില്ലാതെ വിലകൂട്ടാന്‍ 'ലൈസന്‍സ്' ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം പരമാവധി മുതലെടുക്കുകയാണ്. ജൂലൈ ഒന്നിനും സെപ്തംബര്‍ 21നുമിടെ പല കാരണങ്ങള്‍ പറഞ്ഞ് ഇന്ധനവില കൂട്ടി. വാര്‍ത്തയാകാതിരിക്കാന്‍ പലപ്പോഴായി അഞ്ചും പത്തും പൈസയുടെ വര്‍ധനയെന്ന തന്ത്രമാണ് നടപ്പാക്കിയത്. സെപ്തംബര്‍ ഒന്നിന് പെട്രോള്‍വില 40 പൈസ വര്‍ധിച്ച് 51.83 രൂപയായി. ഒക്ടോബറില്‍ വില 1.5 ശതമാനം വര്‍ധിച്ചു. ഒക്ടോബര്‍ 17ന് 76 പൈസ വര്‍ധിച്ച് ലിറ്ററിന് 52.59 രൂപയായി. നവംബറിലെ വിലവര്‍ധന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. നവംബര്‍ ഒമ്പതിന് എണ്ണക്കമ്പനികള്‍ പെട്രോള്‍വില 32 പൈസ വര്‍ധിപ്പിച്ച് 52.91 രൂപയിലെത്തിച്ചു. സ്പെക്ട്രം കുംഭകോണത്തില്‍ പാടെ സ്തംഭിച്ച പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാനാകാതെ ഡിസംബര്‍ 13ന് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില നികുതിയില്ലാതെ 55.87 രൂപയാക്കിയത്. നികുതികൂടിയാകുമ്പോള്‍ 60 രൂപയോളമാണ് വില.

പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍വില ആറു ശതമാനവും ഡീസല്‍വില 7.75 ശതമാനവും ഉയര്‍ന്നു. സള്‍ഫറിന്റെ അംശം കുറഞ്ഞ ഉല്‍പ്പന്നം വിപണിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ഇന്ധനവില വീണ്ടും നേരിയതോതില്‍ ഉയര്‍ന്നു. ഡീസല്‍വില വീണ്ടും രണ്ടുരൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 22ന് ചേരുന്ന മന്ത്രിസഭാ സമിതി തീരുമാനം പ്രഖ്യാപിക്കും. ഡീസല്‍വില കൂട്ടുന്ന കാര്യം കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയില്‍വില ഉയര്‍ന്നതുകൊണ്ടാണ് പെട്രോള്‍വില കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന് 90 ഡോളറായി വില ഉയര്‍ന്നു. 2008 ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

No comments: