Sunday, December 12, 2010

സ്ത്രീപീഢനം കുറവ് കേരളത്തില്‍

ശൈശവവിവാഹവും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ കുറവാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേരളത്തിന്റെ ഈ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഗിരിജാവ്യാസ് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

18 വയസിനു താഴെയുള്ള വിവാഹങ്ങള്‍ രാജ്യത്ത് ഏറെ നടക്കുന്നുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളും വര്‍ധിച്ചു. ഏറെ ആശങ്കയുണ്ടാക്കുന്നതാണിത്. ദേശീയ അനുപാതപ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം ഓരോ 15 മിനിറ്റിലും കൊലപാതകം ഓരോ 16 മിനിറ്റിലും ബലാത്സംഗം ഓരോ 29 മിനിറ്റിലും നടക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീധന മരണങ്ങള്‍ ഓരോ 77 മിനിറ്റിലും നടക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളടക്കം കേരളത്തില്‍ കുറഞ്ഞു. കേരള സമൂഹത്തിന്റെ വികാസത്തെയാണിത് കാണിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഈ മുന്നേറ്റത്തില്‍ കമ്മീഷന് ഏറെ സംതൃപ്തിയുണ്ട്. തൊഴില്‍ശാലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നല്‍കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കാവശ്യമായ 33 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നതു തടയുക, ശൈശവവിവാഹങ്ങള്‍ തടയുക, പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭിക്കുന്നതിനുള്ള നടപടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ദേശാഭിമാനി 121210

No comments: