Tuesday, December 14, 2010

ഇറാന്‍വാതകപദ്ധതി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യ താപി പദ്ധതിയില്‍ ഒപ്പുവച്ചത് അമേരിക്കന്‍ സമ്മര്‍ദം മൂലം. കാന്‍കുണിലെ കാലാവസ്ഥാ സമ്മേളനത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വീണ്ടും അമേരിക്കന്‍ വിധേയത്വം പ്രകടമാക്കിയത്. തെക്കുകിഴക്കന്‍ തുര്‍ക്മെനിസ്ഥാനിലെ ദൌലത്താബാദില്‍ നിന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനിലൂടെ പാകിസ്ഥാന്‍ വഴി പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തുന്ന സങ്കീര്‍ണമായ വാതകക്കുഴല്‍ പദ്ധതിയിലാണ് ഇന്ത്യ ശനിയാഴ്ച ഒപ്പുവച്ചത്. തുര്‍ക്മെനിസ്ഥാന്‍ തലസ്ഥാനമായ അഷ്ഗാബാദില്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ, തുര്‍ക്മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമ്മദോവ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, പാകിസ്ഥാന്‍ പ്രസിഡന്റ്് അസിഫ് അലി സര്‍ദാരി എന്നിവര്‍ കരാറില്‍ ഒപ്പിട്ടത്.

റഷ്യയും ഇറാനും ഖത്തറും കഴിഞ്ഞാല്‍ ഏറ്റവും വലിയ വാതകശേഖരമാണ് മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്മെനിസ്ഥാനിലുള്ളത്-7.94 ലക്ഷം കോടി ക്യുബിക് അടി. 320 കോടി ക്യുബിക് അടി വാതകം ഇന്ത്യക്ക് നല്‍കുമെന്നാണ് കരാര്‍. മൊത്തം 760 കോടി ഡോളറിന്് അഞ്ചുവര്‍ഷത്തിനകം അമേരിക്കന്‍ കമ്പനി യുനോകള്‍ ആണ് പദ്ധതി നടപ്പാക്കുക. പാകിസ്ഥാനിലെ സുരക്ഷാ കാരണം പറഞ്ഞാണ് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നത്. അതിനേക്കാള്‍ അരക്ഷിതമായ മേഖലയിലൂടെയാണ് തുര്‍ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ (താപി) വാതകക്കുഴല്‍ കടന്നുപോകുന്നത്. 1680 കിലോമീറ്റര്‍ നീളമുള്ളതാണ് വാതകക്കുഴല്‍ പദ്ധതി. കുഴലിന്റെ 145 കിലോമീറ്റര്‍ തുര്‍ക്മെനിസ്ഥാനിലും 735 കിലോമീറ്റര്‍ അഫ്ഗാനിസ്ഥാനിലും 800 കിലോമീറ്റര്‍ പാകിസ്ഥാനിലുമാണ്. അഫ്ഗാനിസ്ഥാനില്‍ ഹെറാത്ത്, കാന്ദഹാര്‍ തുടങ്ങിയ താലിബാന്‍ ശക്തികേന്ദ്രങ്ങളിലൂടെയുംപാകിസ്ഥാനിലെ തീവ്രവാദപ്രവര്‍ത്തനം ശക്തമായ മുള്‍ട്ടാനിലൂടെയുമാണ് ഇത് കടന്നുപോകുക. ഈ വാതകക്കുഴലിനെ താലിബാന്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ലണ്ടനിലെ സെക്യൂരിറ്റി വിദഗ്ധന്‍ സ്റ്റ്യൂവര്‍ട്ട് ഗോര്‍ഡനെ ഉദ്ധരിച്ച് അമേരിക്കന്‍ ദിനപത്രമായ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതിയെ ആധുനിക സില്‍ക്ക് പാതയായും സമാധാനത്തിന്റെ വാതകക്കുഴല്‍ പദ്ധതിയായും മന്ത്രി മുരളി ദേവ്റ വിശേഷിപ്പിച്ചു. പദ്ധതിയിലൂടെ അഫ്ഗാനിലെ സംഘര്‍ഷബാധിത പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. എന്നാല്‍, വാതകക്കുഴലിന് സംരക്ഷണം നല്‍കാനാവില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുമുണ്ട്.

താപി പദ്ധതിയില്‍ ഇന്ത്യ ഒപ്പിട്ടതോടെ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കുമെന്നുറപ്പായി. കഴിഞ്ഞവര്‍ഷം പോലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ അഫ്ഗാന്‍-പാക് പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് ആണ് ഈ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ വീണ്ടും പിന്തിരിപ്പിച്ചത്. എന്നാല്‍, ഇറാനും പാകിസ്ഥാനും പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെക്കന്‍ ഇറാനിലെ പരാസ് മേഖലയില്‍ നിന്ന് ദിനംപ്രതി 2.46 ക്യുബിക് അടി വാതകം ഇന്ത്യയില്‍ എത്തിക്കുന്നതായിരുന്നു 740 കോടി ഡോളറിന്റെ ഈ പദ്ധതി.
(വി ബി പരമേശ്വരന്‍)

deshabhimani 13.12.10

No comments: