Sunday, January 30, 2011

കേസ് ഉരുകിപ്പോയതില്‍ ജുഡീഷ്യറിയും പ്രതിക്കൂട്ടില്‍..

മാധ്യമം പത്രവാര്‍ത്ത.....

കേരളത്തെ പിടിച്ചുകുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് എങ്ങുമെത്താതെ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാനിടയായതില്‍ ജുഡീഷ്യറിയും പ്രതികൂട്ടിലാവും.
വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ നടന്ന കോടതി നടപടികള്‍ മിക്കതും ഒട്ടും അവധാനതയില്ലാതെയായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.
കേസിലെ ഒന്നാംപ്രതിയായ ശ്രീദേവി  കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് തങ്ങളെ കാഴ്ചവെച്ചുവെന്ന് സി.ആര്‍.പി.സി 164 വകുപ്പുപ്രകാരം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ സാക്ഷികളായ റജീനയും മറ്റും മൊഴി നല്‍കിയിരുന്നു. എന്നാല്‍, അധികം താമസിയാതെ   ഇതിനു വിരുദ്ധമായി ഈ  ഇരകള്‍ കുന്ദമംഗലം കോടതിയില്‍  മറ്റൊരു  മൊഴിയും നല്‍കി. ഏത് സമ്മര്‍ദത്തിന് വഴങ്ങിയാണ് മൊഴിമാറ്റി പറഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ല. കോടതി ഇത് പരിശോധിക്കാന്‍ മെനക്കെട്ടതുമില്ല.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈകോടതി കേസ് അന്വേഷണം എങ്ങുമെത്താതെ തന്നെ എല്ലാവര്‍ക്കും  ഉദാരമായ ജാമ്യം അനുവദിക്കുകയായിരുന്നു.
1997ല്‍ കോഴിക്കോട് സിറ്റി പൊലീസ് കമീണറായിരുന്ന നീരാറാവത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടന്നത് നീണ്ട എട്ടുവര്‍ഷത്തിനുശേഷമാണ്. ഒരുമാസം മാത്രമാണ് വിചാരണ നീണ്ടത്. 2005 ഡിസംബര്‍ 15ന് ആരംഭിച്ച വിചാരണ ജനുവരി 12ന് അവസാനിച്ചു. പ്രധാന സാക്ഷികളായ നാല് യുവതികളുടെ വിസ്താരം രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീര്‍ന്നത്. കോടതി മുമ്പാകെ എല്ലാ  യുവതികളും കൂറുമാറിയപ്പോഴും അതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഒട്ടും മെനക്കെട്ടില്ല. സാക്ഷികളെ കൂറുമാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കെ.എ. റഊഫ് ഇപ്പോള്‍ പറയുന്നത് പ്രോസിക്യൂഷന്‍ സാക്ഷികളെ ചാലപ്പുറത്തെ വീട്ടില്‍കൊണ്ടുപോയി ലക്ഷങ്ങള്‍ നല്‍കിയാണ് കോടതിയില്‍ മൊഴിമാറ്റി പറയിച്ചതെന്നാണ്.
ഹൈകോടതിലെ വിവാദ ജഡ്ജി തങ്കപ്പന്റെ ബെഞ്ചില്‍നിന്ന് കേസ് മാറ്റണമെന്ന 'അന്വേഷി'യുടെ ഹരജി തള്ളിയെന്ന് മാത്രമല്ല, കോടതി അലക്ഷ്യത്തിന് കേസ് എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരിയെ ഞെട്ടിപ്പിക്കുകയും ചെയ്തു.
ഹൈകോടതിയും കേസ് തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും നീതിപൂര്‍വമായ പരിഗണന കിട്ടിയില്ലെന്നാണ് ആക്ഷേപം.
സുപ്രീംകോടതിയില്‍ കേസ് പരിഗണനക്കെത്തിയപ്പോള്‍ ഗവണ്‍മെന്റ് അഭിഭാഷകന്‍ ഒരാഴ്ച സമയമനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഇത് പരിഗണിക്കാതെ കോടതി  കേസ് തള്ളുകയാണുണ്ടായത്. മൊഴിമാറ്റവും കൂറുമാറ്റവുമുള്‍പ്പെടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ. അജിത സമര്‍പ്പിച്ച ഹരജിയും ഹൈകോടതിയും സുപ്രീംകോടതിയും ഇതേപോലെ ഒന്നൊന്നായി തള്ളുകയായിരുന്നു.

No comments: