Wednesday, February 2, 2011

തെളിവുകള്‍ വീണ്ടും കുഞ്ഞാലിക്കുട്ടിക്കുനേരെ

പതിനാല് വര്‍ഷം നീണ്ട ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ ആദ്യമായി കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയിലെത്തുന്നു. ഇപ്പോള്‍ കേസിന് കാരണക്കാരനാവുന്നതാവട്ടെ ഇതുവരെ രക്ഷകനായി നിന്ന ഭാര്യാസഹോദരീ ഭര്‍ത്താവും. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധു കെ എ റൌഫിനുമെതിരെ കോഴിക്കോട് ടൌണ്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ തുടരന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കാണുന്ന മറ്റുള്ളവരെയെല്ലാം പ്രതിചേര്‍ക്കുമെന്നും പൊലീസ് പറയുന്നു.

1997 ആഗസ്തിലാണ് ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ക്ക് തുടക്കമാവുന്നത്. അന്വേഷി പ്രസിഡന്റ് കെ അജിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ പൊലീസ് കമീഷണര്‍ നീരാറാവത്തിന്റെ നിര്‍ദേശ പ്രകാരം നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്. പ്രമുഖര്‍ ഉള്‍പ്പെടെ 16 പേര്‍ പ്രതികളായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇവരില്‍ ചിലര്‍ക്കെതിരെയുള്ള കുറ്റം. കോഴിക്കോട് ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് (4) മുമ്പാകെ രണ്ട് പെണ്‍കുട്ടികള്‍ നേരിട്ടെത്തി മൊഴിനല്‍കി. മന്ത്രി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ഏതാനും നാള്‍ കഴിഞ്ഞ് ഇരു പെണ്‍കുട്ടികളും കുന്നമംഗലം കോടതിയിലെത്തി മൊഴി മാറ്റിപ്പറഞ്ഞു. അന്വേഷി പ്രസിഡന്റ് അജിത നിര്‍ബന്ധിച്ചതിനാലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യ മൊഴിയില്‍ പരാമര്‍ശിച്ചതെന്നും അത് തെറ്റാണെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഇതിനിടെ പ്രതികളില്‍ ചിലര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ സമ്പാദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിന് അനുകൂലമായ സമീപനമെടുത്തതിനാല്‍ കേസ് നീണ്ടു.

2004 ഒക്ടോബര്‍ 28ന് കേസ് വീണ്ടും കേരളത്തെ പിടിച്ചുകുലുക്കി. സാക്ഷികളിലൊരാളായ റജീന ടിവി ചാനല്‍ ഓഫീസിലെത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേ ഒഴിവാക്കിയതോടെ കോഴിക്കോട്ടെ രണ്ടാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ മുമ്പാകെ കേസിന് ജീവന്‍ വച്ചു. 2005 ഒക്ടോബര്‍ ആറിന് അദ്ദേഹം കുറ്റപത്രം തയ്യാറാക്കി. 16 പ്രതികള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കെതിരെയും ഏഴിടത്ത് പ്രതികൂലമായ പരാമര്‍ശമുണ്ടായി. സാക്ഷി ഭാഗത്തുനിന്ന് കേസിനെ സഹായിക്കേണ്ട സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്നുതന്നെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി പരസ്യമായി രംഗത്തെത്തി. ഇദ്ദേഹത്തെ വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് പരാതിക്കാരി അജിത ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിലെത്തി. ഇതിനിടെ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളും ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ഹരജികളും ജസ്റ്റിസ് കെ തങ്കപ്പന്‍ മുമ്പാകെ എത്തി. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവിട്ട ജസ്റ്റിസ്, കോടതി മാറ്റാനും വിചാരണ രഹസ്യമാക്കാനും അതേ വിധിയില്‍ നിര്‍ദേശിച്ചു. കുഞ്ഞാലിക്കുട്ടിയെ ആവശ്യമെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ജഡ്ജി കെ പി സുധീറിന്റെ കോടതിയില്‍നിന്നും ഇതോടെ കേസ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എല്‍ ആര്‍ സത്യന്‍ മുമ്പാകെ എത്തി. കേസ് വളരെ വേഗം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പിന്നീടെല്ലാം മിന്നല്‍ വേഗത്തിലായി.

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് എടുക്കാമെന്ന് നിയമവിദഗ്ധര്‍

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിചാരണ ചെയ്യാമെന്ന് നിയമവിദഗ്ധര്‍. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍പ്പോലും പ്രതിസ്ഥാനത്ത് വരാത്തതിനാല്‍ പുതിയതായി എഫ്ഐആര്‍ തയ്യാറാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ചെയ്യാനും നിയമപരമായി തടസ്സമില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 154 പ്രകാരം പൊലീസിന് സ്വമേധയാതന്നെ എഫ്ഐആര്‍ തയ്യാറാക്കാനും അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാനും കഴിയും എന്നാണ് സൂചന. പൊലീസ് ഈ വഴിക്ക് നീങ്ങിയാല്‍ മൊഴിമാറ്റം നടത്തിയത് സംബന്ധിച്ച കേസിനു പുറമെ പെണ്‍വാണിഭത്തിനും കുഞ്ഞാലിക്കുട്ടി പ്രതിസ്ഥാനത്ത് വരും. കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭക്കേസില്‍ 16 പേരെയാണ് കോടതി വിട്ടയച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടിയും ബന്ധു കെ എ റൌഫും ഉള്‍പ്പെട്ടിരുന്നില്ല. ഒരിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ കേസില്‍ പുനര്‍വിചാരണ നടത്താന്‍ സിആര്‍പിസി 300-ാം വകുപ്പു പ്രകാരം കഴിയില്ല. അതേസമയം, അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പുനര്‍വിചാരണയാകാമെന്ന് ഗുജറാത്തിലെ ബസ്റ് ബേക്കറി കേസില്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. തെളിവ് നശിപ്പിക്കല്‍ (ഐപിസി201), പണം കൊടുത്ത് തെളിവ് നശിപ്പിക്കല്‍ (214) എന്നീ വകുപ്പുകളും ഉള്‍പ്പെടുത്താന്‍ കഴിയും. ഇതിനു പുറമെ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിന് അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാം. പുതിയ കേസ് എടുത്താല്‍ കുഞ്ഞാലിക്കുട്ടിയെ അറസ്റ് ചെയ്യാന്‍ പൊലീസിനു കഴിയും.

കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനും തടസ്സമില്ല. റൌഫിനെ കൂട്ടുപ്രതിയാക്കുകയോ മാപ്പുസാക്ഷിയാക്കുകയോ ചെയ്യാം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനര്‍വിചാരണ സാധ്യമല്ലെന്നാണ് അഭിഭാഷകരുടെ വാദം. കേസ് അട്ടിമറിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിന് കേസ് എടുക്കാം. ഇതിന് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോ നിര്‍ദേശമോ വേണം. പെവാണിഭക്കേസിലെ റജീന, റജുല എന്നിവര്‍ കുന്ദമംഗലം സബ്കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ മൊഴിയാണ് മാറ്റിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആദ്യം നല്‍കിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. മൊഴിമാറ്റി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേസ് അട്ടിമറിച്ചതിനും കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കോഴിക്കോട് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുകയാണ്. റൌഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസ് എടുക്കാമെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. പുനര്‍വിചാരണ ഒഴിവാക്കിയാല്‍ നേരത്തെ കോടതി വിട്ടയച്ചവര്‍ക്ക് വീണ്ടും നിയമനടപടി നേരിടേണ്ടിവരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
(കെ ശ്രീകണ്ഠന്‍)

deshabhimani 01.02.11

No comments: