Thursday, February 3, 2011

2 ജി സ്‌പെക്‌ട്രം: രാജയുടെ പതനവഴി

അദ്‌ഭുതകരമാണ്‌ എ. രാജയുടെ വളര്‍ച്ചയും തളര്‍ച്ചയും. ഡി.എം.കെയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനത്തില്‍ നേതാവായി തുടങ്ങി മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ കുടുങ്ങി!

ഇപ്പോള്‍ 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പനയിലെ ക്രമക്കേടിന്റെ പേരില്‍ രാജ ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. ദളിതനെന്ന പ്രതിച്‌ഛായയും എഴുത്തുകാരനെന്ന പേരുമാണു ഡി.എം.കെയിലെ പ്രമാണിമാരിലൊരാളായി രാജയെ മാറ്റിയത്‌. 1996 ല്‍ നീലഗിരിയില്‍നിന്ന്‌ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000 ത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പില്‍ സഹമന്ത്രി, 2003ല്‍ ആരോഗ്യ മന്ത്രാലയത്തില്‍ സഹമന്ത്രി. രാജയുടെ വളര്‍ച്ച തുടങ്ങുന്നത്‌ ഒന്നാം യു.പി.എ. സര്‍ക്കാരില്‍ 2004 മേയില്‍ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രിയായി നിയമിതനായതോടെയാണ്‌. ഈ സമയത്ത്‌ എല്ലാ പരിസ്‌ഥിതി നിയമങ്ങളും ലംഘിച്ചു മൈനിംഗ്‌ ലോബികള്‍ക്കും റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും രാജ ലൈസന്‍സ്‌ നല്‍കിയതായ ആരോപണങ്ങള്‍ ഈയിടെ മാത്രമാണു പുറത്തുവന്നത്‌. ഡി.എം.കെയിലെ കുടുംബവഴക്കില്‍പെട്ട്‌ 2007 ല്‍ ദയാനിധി മാരന്‍ ടെലികോം വകുപ്പ്‌ ഒഴിഞ്ഞതോടെ രാജയ്‌ക്കു പുതിയ ചുതലകള്‍ ലഭിച്ചു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധിയുടെയും മകള്‍ കനിമൊഴിയുടേയും വിശ്വസ്‌തന്‍ 2007 മേയ്‌ 16ന്‌ ടെലികോം വകുപ്പ്‌ മന്ത്രിയായി. തന്റെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ തന്നെയായിരുന്നു ടെലികോം വകുപ്പിലും രാജയ്‌ക്കു കൂട്ട്‌. തുടര്‍ന്നാണു രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്നു സി.എ.ജി. ചൂണ്ടിക്കാട്ടിയ 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ അഴിമതിക്കു കളമൊരുങ്ങിയത്‌. ആ വഴികളിലൂടെ:
  • 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യമെന്ന രീതിയില്‍, നല്‍കണമെന്നു മന്ത്രിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ വകുപ്പു സെക്രട്ടറി ഡി.എസ്‌. മാത്തൂറിനു നിര്‍ദേശം നല്‍കി. എന്നാല്‍ മാത്തുറും ടെലികോം വകുപ്പിലെ ധനകാര്യ വകുപ്പ്‌ അംഗം മഞ്ചു മാധവനും ഇതിലെ പൊരുത്തക്കേട്‌ ചുണ്ടിക്കാട്ടി. മൊബൈല്‍ ഉപയോക്‌താക്കള്‍ 2001 ലെ നാലു ദശലക്ഷത്തില്‍നിന്ന്‌ 350 ദശലക്ഷമായി 2007 ല്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ വാദം.
  • എതിര്‍പ്പുകള്‍ തള്ളി രാജ മുന്നോട്ട്‌. സ്‌പെക്‌ട്രം ലൈസന്‍സ്‌ ആവശ്യമുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു സെപ്‌റ്റംബര്‍ 24ന്‌ പത്രക്കുറിപ്പ്‌ ഇറക്കി. ഒക്‌ടോബര്‍ ഒന്നായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.
  • കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ ഒക്‌ടോബറില്‍ റിലയന്‍സ്‌, ടാറ്റ, ശ്യാം ടെലികോം എന്നിവര്‍ക്കു സി.ഡി.എം.എയില്‍നിന്ന്‌ ജി.എസ്‌.എം. സാങ്കേതിക വിദ്യയിലേക്ക്‌ മാറുന്നതിനുള്ള ഡ്യൂവല്‍ പോളിസി രാജ അനുവദിച്ചു. റിലയന്‍സിനും ടാറ്റയ്‌ക്കും ലാഭം നേടിക്കൊടുത്ത ഈ നടപടിയിലൂടെ 36,000 കോടി രൂപയാണു നഷ്‌ടമുണ്ടായതെന്ന്‌ സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
  • 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന രാജയുടെ നിര്‍ദേശം നിയമമന്ത്രി എച്ച്‌.ആര്‍. ഭരദ്വാജ്‌ നവംബര്‍ ഒന്നിനു തള്ളി. വിഷയം കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതിക്കു വിടാനും ശിപാര്‍ശ.
  • നിയമമന്ത്രിയുടേത്‌ അനാവശ്യ ഇടപെടലെന്നു ചൂണ്ടിക്കാട്ടി നവംബര്‍ രണ്ടിനു രാജ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പന സുതാര്യമായിരിക്കണമെന്നും തന്നെ അറിയിക്കാതെ യാതൊരു നടപടികളും പാടില്ലെന്നും അന്നു തന്നെ പ്രധാനമന്ത്രി രാജയ്‌ക്കു കത്തെഴുതി.
  • ശരിയായ വിലയ്‌ക്കു തന്നെയാണു സ്‌പെക്‌ട്രം വില്‍പ്പനയെന്നും ക്രമക്കേടുണ്ടാകില്ലെന്നും അന്നു രാത്രിതന്നെ പ്രധാനമന്ത്രിക്കു രാജയുടെ മറുപടി.
  • സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തു കൊണ്ട്‌ ധനകാര്യ സെക്രട്ടറി ഡി. സുബ്ബറാവു ടെലികോം സെക്രട്ടറി ഡി.എസ്‌. മാത്തൂറിന്‌ നവംബര്‍ 22ന്‌ കത്തയച്ചു. റിലയന്‍സ്‌, ടാറ്റ എന്നിവര്‍ക്ക്‌ ഡ്യൂവല്‍ ടെക്‌നോളജി വിറ്റതിനു കത്തില്‍ വിമര്‍ശനം.
  • എതിര്‍പ്പു മറികടന്ന്‌ തന്റെ നടപടിയുമായി മുന്നോട്ടു പേകാന്‍ രാജയുടെ തീരുമാനം. ഡിസംബര്‍ 26 ന്‌ രാജ വീണ്ടും പ്രധാനമന്ത്രിക്കു കത്തയച്ചു. സ്‌പെക്‌ട്രം വില്‍പ്പന സംബന്ധിച്ച്‌ താന്‍ പ്രണാബ്‌ മുഖര്‍ജി (അന്നത്തെ വിദേശകാര്യമന്ത്രി), ജി.ഇ. വാഹന്‍വതി (മുന്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരുമായി സംസാരിച്ചെന്നും സ്‌പെക്‌ട്രം വില്‍പ്പനയുമായി മുന്നോട്ടു പോകാനാണ്‌ ഉപദേശമെന്നും കത്തില്‍ വ്യക്‌തമാക്കി.
  • 2007 ഡിസംബര്‍ 31ന്‌ മാത്തൂര്‍ ടെലികോം വകുപ്പ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ വിരമിച്ചു. തനിക്കൊപ്പം പരിസ്‌ഥിതി വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബെഹുറയെ പുതിയ ടെലികോം സെക്രട്ടറിയായി രാജ നിയമിച്ചു.
  • നടപടികളുമായി മുന്നോട്ടു പേകാന്‍ രാജയ്‌ക്ക് 2008 ജനുവരി മൂന്നിന്‌ പ്രധാനമന്ത്രിയുടെ അനുമതി.
  • ജനുവരി 10 ന്‌ ടെലികോം വകുപ്പിന്റെ പത്രക്കുറിപ്പ്‌. സ്‌പെക്‌ട്രം ലൈസന്‍സിനായി അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി ഒക്‌ടോബര്‍ ഒന്നിനു പകരം സെപ്‌റ്റംബര്‍ 25 ആയി നിശ്‌ചയിച്ചിരിക്കുന്നുവെന്നും ഈ സമയത്ത്‌ അപേക്ഷിച്ചവര്‍ ജനുവരി 10ന്‌ തന്നെ വൈകിട്ട്‌ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയില്‍ പണമടയ്‌ക്കണമെന്നും പത്രക്കുറിപ്പില്‍ നിര്‍ദേശം.
  • മുക്കാല്‍ മണിക്കുറിനുള്ളില്‍ പുതിയ ഒമ്പതു കമ്പനികള്‍ 1500 കോടി രൂപയോളം അടച്ചു.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി രാജ സെപ്‌റ്റംബര്‍ 25 ആക്കിയത്‌ തന്റെ ബിനാമി കമ്പനികളെ സഹായിക്കാനാണെന്ന്‌ ആരോപണം. ക്രമക്കേടുണ്ടെന്ന്‌ സി.എ.ജി കണ്ടെത്തിയ യൂണിടെക്‌, ശ്യാം ടെലിലിങ്ക്‌ എന്നിവര്‍ അപേക്ഷ നല്‍കിയത്‌ സെപ്‌റ്റംബര്‍ 24ന്‌.
  • ഒന്നാമതായി സ്വാന്‍ ടെലികോമിനും രണ്ടാമതായി യൂണിടെകിനേയും ഉള്‍പ്പെടുത്തുന്നു. യൂണിടെക്‌ അപേക്ഷ നല്‍കിയത്‌ എട്ടു കമ്പനികളുടെ പേരില്‍.
  • ട്രായ്‌ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തുകൊണ്ട്‌ ജനുവരി 14ന്‌ ടെലികോം സെക്രട്ടറി ബെഹുറയ്‌ക്ക് കത്തയച്ചു. ഇക്കാര്യം ടെലികോം വകുപ്പ്‌ പരിഗണിച്ചില്ല. യൂണിടെക്കിന്റെ എട്ടു കമ്പനികള്‍ക്കും യോജിച്ച്‌ ഒറ്റ കമ്പനിയാക്കാന്‍ അനുമതി.
  • സെപ്‌റ്റംബറില്‍ സ്വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. ആസ്‌ഥാനമായുള്ള എറ്റിസലാറ്റിനു മറിച്ചു വിറ്റു. 1530 കോടിക്കു വാങ്ങിയ ഓഹരി വിറ്റത്‌ 4500 കോടി രൂപയ്‌ക്ക്. യൂണിടെക്‌ 60 ശതമാനം ഓഹരി നോര്‍വെ ആസ്‌ഥാനമായുള്ള ടെലനോറിന്‌ 6200 കോടി രൂപയ്‌ക്കും മറിച്ചു വിറ്റു.
  • ചെന്നെ കേന്ദ്രമായി പുതിയതായി രൂപീകരിച്ച ജെനക്‌സ് എക്‌സിമിന്‌ തങ്ങളുടെ 380 കോടി രൂപ വരുന്ന 9.9 ശതമാനം ഓഹരി വില്‍ക്കുന്നതായി സ്വാന്‍ ടെലികോം നവംബര്‍ നാലിന്‌ ടെലികോം വകുപ്പിനെ അറിയിച്ചു.
  • സ്വാനില്‍നിന്ന്‌ രാജയ്‌ക്കുള്ള പ്രതിഫലമാണ്‌ ഈ തുകയെന്ന്‌ ആരോപണം. പുതിയ കമ്പനിയെ പ്രതിനിധീകരിച്ചത്‌ നാലു ദശകമായി കരുണാനിധിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന വിദേശ വ്യവസായി സയ്യദ്‌ മൊഹമ്മദ്‌ സലാഹുദീന്റെ ഇളയ മകന്‍ അഹമ്മദ്‌ സയ്യദ്‌ സലാഹുദീന്‍.
  • 2009 മേയില്‍ രണ്ടാം യു.പി.എ. സര്‍ക്കാരില്‍ എ. രാജ വീണ്ടും ടെലികോം മന്ത്രിയായി. രണ്ടു ദിവസത്തിനുള്ളില്‍ സ്‌പെക്‌ട്രം കേസിലുള്ള പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. സിനിമാ ടിക്കറ്റ്‌ വില്‍ക്കുന്നതു പോലെയാണ്‌ സ്‌പെക്‌ട്രം ലൈസന്‍സ്‌ വിറ്റതെന്ന്‌ കോടതിയുടെ നിരീക്ഷണം.
  • സ്‌പെക്‌ട്രം ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നോട്ടാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.
  • ഹൈക്കോടതി ഉത്തരവിനെതിരേ ടെലികോം വകുപ്പ്‌ സുപ്രീം കോടതിയില്‍.
  • ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമിയും ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലുള്ള ക്രിമിനല്‍ ഗൂഢാലോചനയും അഴിമതിയും അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷന്‍ ഒക്‌ടോബര്‍ 14 ന്‌ ഉത്തരവിട്ടു.
  • ഒക്‌ടോബര്‍ 21 ന്‌ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലെ ഇടനിലക്കാരിയും മുകേഷ്‌ അംബാനി, രത്തന്‍ ടാറ്റ എന്നിവരുടെ ബിസിനസ്‌ പ്രൊമോട്ടറുമായ നീരാ റാഡിയ നിരവധി ആളുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവരുന്നു.
  • മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണും ഹര്‍ജിയുമായി കോടതിയില്‍. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്‌.
  • രാജയ്‌ക്കും പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനും സുപ്രീം കോടതിയുടെ ശാസന.
  • നവംബര്‍ 14ന്‌ രാജ ടെലികോം വകുപ്പു മന്ത്രിപദം രാജിവച്ചു.
  • 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായതായ റിപ്പോര്‍ട്ട്‌ സി.എ.ജി. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രാജയുടേയും അനുയായികളുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ്. രാജയെ മൂന്നു തവണ ചോദ്യംചെയ്യുന്നു.
  • ഫെബ്രുവരി രണ്ട്‌. ചോദ്യംചെയ്യലിനായി രാജ സി.ബി.ഐ. ആസ്‌ഥാനത്ത്‌. രാജ അറസ്‌റ്റില്‍.

No comments: