Tuesday, February 1, 2011

ഐസ്‌ക്രീം കേസിന്റെ മറവില്‍ മതപരിവര്‍ത്തനം: സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

മംഗളം പത്രവാര്‍ത്ത 
ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി പീഡനത്തിനിരയായ മുഖ്യ സാക്ഷികളില്‍ ഒരാളായ യുവതിയെ മതംമാറ്റിയതു സംബന്ധിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആദ്യമൊഴി ലക്ഷങ്ങള്‍ വാങ്ങി തിരുത്തിയെന്ന്‌ ആരോപണമുള്ള യുവതിയെയാണ്‌ നിര്‍ബന്ധിപ്പിച്ചു മതപരിവര്‍ത്തനം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

പീഡനത്തിനിരയായ ഈ യുവതി ആദ്യം കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചതായി പോലീസിനും കുന്ദമംഗലം കോടതിയിലും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട്‌ ആരും പീഡിപ്പിച്ചില്ലെന്നു മൊഴി തിരുത്തി. അനുകൂലമായ സാക്ഷിമൊഴി നല്‍കിയ യുവതിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘം തന്നെ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. മുസ്ലീം മതത്തിലേക്കു യുവതിയെ പരിവര്‍ത്തനം നടത്തിയതിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍ ഈ ദാമ്പത്യ ബന്ധം അധികകാലം നീണ്ടുനിന്നില്ല. യുവാവ്‌ യുവതിയെ ഉപേക്ഷിച്ചു.

പിന്നീട്‌ നേരത്തേയുള്ള മതത്തിലേക്കു തന്നെ പരിവര്‍ത്തനം ചെയ്യിപ്പിച്ച്‌ യുവതിയെ സ്വമതത്തില്‍ പെട്ട മറ്റൊരു യുവാവിനു വിവാഹം കഴിപ്പിച്ചു നല്‍കി. ഈ യുവാവുമൊത്തു യുവതി താമസിച്ചുവരുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രണ്ടു പേരും ഉടന്‍ ഗള്‍ഫിലേക്കു പോകണമെന്നു സംഘം ആവശ്യപ്പെടുകയായിരുന്നുവത്രേ. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു ഗള്‍ഫിലേക്കു പോകാന്‍ തയാറല്ലെന്നു യുവാവ്‌ വ്യക്‌തമാക്കിയതോടെ ഭീഷണിയായി. യുവതിയുടെ പാസ്‌പോര്‍ട്ട്‌ ശരിയായെങ്കിലും യുവാവിനെതിരേ ഒരു പോലീസ്‌ കേസ്‌ ഉള്ളതിനാല്‍ പാസ്‌പോര്‍ട്ട്‌ ശരിയാക്കാനായില്ല.

എന്നാല്‍ രണ്ടു ദിവസംകൊണ്ടു യുവാവിന്റെ പേരില്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു സംഘം വീണ്ടുമെത്തിയെങ്കിലും യുവാവ്‌ വിദേശത്തേക്കു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു യുവതിയെ തനിച്ചു വിദേശത്തേക്കു കൊണ്ടുപോവുകയായിരുന്നു. മൂന്നു മാസം പ്രായമുള്ള കുട്ടിയേയും കൊണ്ടു യുവാവ്‌ കോഴിക്കോടു തങ്ങി. രണ്ടു വര്‍ഷത്തിനുശേഷം ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ യുവതി ഇപ്പോള്‍ ഒറ്റയ്‌ക്കാണു താമസം.

ഐസ്‌ക്രീം കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ മതപരിവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെയടിസ്‌ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണമാണു നടത്തിയത്‌. വിശദമായ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ട്‌ ഉടന്‍ ആഭ്യന്തരവകുപ്പിനു നല്‍കും. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിക്കു ലഭിച്ചതായും അറിയുന്നു. ഈ സാഹചര്യത്തില്‍ ഇതു പ്രത്യേക കേസായി രജിസ്‌റ്റര്‍ ചെയ്യാനും ഇടയുണ്ട്‌.

No comments: